ദുബായ്: പുതിയ കൊവിഡ് വകഭേദത്തിന്‍റെ പശ്ചാത്തലത്തിൽ നടപടികള്‍ ശക്തമാക്കി യുഎഇ. ഏഴു ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ യുഎഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബോട്സ്വാന, നമീബിയ, മൊസംബിക് , എസ്വാട്ടീനി,സിംബാബ്‌വെ, ലെസോത്തോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങൾക്കാണ് വിലക്ക്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 (ഒമിക്രോൺ) കൊവിഡിന്‍റെ വകഭേദം 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് വലിയ ജാഗ്രത സ്വീകരിക്കാന്‍ യുഎഇ തീരുമാനിച്ചിരിക്കുന്നത്. നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കൊവിഡിന്‍റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ആഫ്രിക്കന്‍ രാജ്യത്തേക്ക് പോകുന്നവര്‍ ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണം എന്നാണ് അധികൃതര്‍ നല്‍ക്കുന്ന മുന്നറിയിപ്പ്. നവംബർ 29 തിങ്കൾ മുതൽ നിരോധനം നിലവിൽ വരും. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ സൗദിയും, ബഹ്റൈനും നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
14 ദിവസത്തിനുള്ളിൽ ഈ ഏഴു രാജ്യങ്ങൾ സന്ദർശിച്ചവർക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നയതന്ത്രപ്രതിനിധികൾ. ഗോൾഡൻ വിസയുള്ളവർ, യുഎഇ പൗരന്മാർ എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ 48 മണിക്കൂർ മുമ്പ് നടത്തിയ കൊവിഡ് നെഗറ്റീവ് പരിശോധന ഫലം വേണം. വിമാനത്താവളത്തില്‍ പ്രത്യേക കൊവിഡ് പരിശോധനയും, ക്വാറന്റീനും ഇവര്‍ക്ക് ആവശ്യമാണ്.
കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ തന്നെയണ് യൂറോപ്യൻ രാജ്യങ്ങളുടേയും നീക്കം. യുഎസും യുകെയും ചില യൂറോപ്യൻ രാജ്യങ്ങളും ഇത്തരത്തില്‍ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള വാക്സിന്‍ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്ന കാര്യത്തില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. അടുത്ത ദിവസം ഇതു സംബന്ധിച്ച വിവരങ്ങള്‍ ലോകാരോഗ്യ സംഘടന വെളിപ്പെടുത്തും.
Tags:
INTERNATIONAL