കൊടിയത്തൂർ : വിവാഹ സമയത്ത് വരൻ വധുവിന് നൽകുന്ന നിർബന്ധ വിവാഹ സമ്മാനം അഥവാ മഹർ തൻ്റെ പ്രദേശത്തെ പാലിയേറ്റീവിന് നൽകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് നവവധു .കൊടിയത്തൂർ സ്വദേശി റിട്ടയേർഡ് തഹസിൽദാർ ചാലേരി ക്കണ്ടി എ.എം അബ്ദുസലാം, എം.പി റംല ബീഗം ദമ്പതികളുടെ മകൾ എം ടെക് ബിരുദധാരിണി ജസ്നിയാണ് തൻ്റെ ഈ ആഗ്രഹം ബന്ധുക്കളെ അറിയിച്ചത്.
കൊണ്ടോട്ടി സ്വദേശി റിട്ടയേർഡ് പ്രിൻസിപ്പാൾ പറമ്പാട്ട്പറമ്പിൽ കരിമ്പിലാക്കൽ മുഹമ്മദ് അബ്ദുറഹിമാൻ വഹീദാബി ദമ്പതികളുടെ മകൻ അനിലാസ് കരിമ്പിലാക്കലും തമ്മിലുള്ള വിവാഹ വേദിയിലാണ് വധു ജസ്നി തനിക്ക് വരൻ നൽകിയ വിവാഹമൂല്യം കിടപ്പു രോഗികൾക്ക് സാന്ത്വനമേകുന്ന കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷൻ സംഭാവനയായി നൽകാൻ തയാറായത്.
എം.ടെക്ക് ബിരുദധാരിയും അമേരിക്കയിൽ റിസേർച്ച് അസിസ്റ്റൻ്റുമായ വരൻ അനിലാസും കുടുംബവും ഏറെ സന്തോഷത്തോടെ ജസ്നിയുടെ ആഗ്രഹത്തെ പിന്തുണക്കുകയും ചെയ്തു. ഞങ്ങൾ ഭാഗ്യം ചെയ്തവരാണന്നും ഇതുപോലൊരു പെൺകുട്ടിയെ വധുവായി കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നുവെന്നും വരനും വരൻ്റെ മാതാപിതാക്കളും പറഞ്ഞു. മകളുടെ ഈ സഹാനുഭൂതി മനസ്സിനെ ഓർത്ത് ജസ്നിയുടെ മാതാപിതാക്കളും ബന്ധുക്കളും ഏറെ സന്തോഷത്തിലാണ്.
വിദ്യാർത്ഥിയായിരിക്കെ പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തനവുമായി സഹകരിച്ച് ഗൃഹകേന്ദ്രീകൃത പരിചരണത്തിൻ്റെ ഭാഗമായി കിടപ്പു രോഗികളുടെ വീടുകൾ സന്ദർശിക്കുമ്പോഴുണ്ടായ നേർക്കാഴ്ച്ചകളാണ് ജസ്നിയുടെ മനസ്സിനെ ഏറെ സ്വാധീനിച്ചത്.
സ്ത്രീധനത്തിൻ്റെ പേരിൽ സ്ത്രീകൾ ഏറെ പീഠിപ്പിക്കപ്പെടുന്ന കേരളത്തിലെ സമകാലിക സാമൂഹ്യ മണ്ഡലത്തിൽ വിവാഹം വധുവിന് വിവാഹമൂല്യം കൊടുത്തുകൊണ്ടാകണമെന്ന സന്ദേശം വിളിച്ചോതുന്നതായി ഈ വിവാഹ വേദി.
വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്ന പാലിയേറ്റീവ് വളണ്ടിയർമാരായ എ.എം മുഹമ്മദ് ബഷീർ, ടി.കെ അബൂബക്കർ, ഇ മായിൻ എന്നിവർ ചേർന്ന് വധുവിൽ നിന്നും രണ്ട് ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു.
Tags:
KOZHIKODE