Trending

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച്‌ നല്‍കി; വളാഞ്ചേരിയില്‍ ലാബ് പൊലീസ് സീല്‍ ചെയ്തു

മലപ്പുറം: വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയ ലാബ് പൊലീസ് അടച്ചുപൂട്ടി. മലപ്പുറം വളാഞ്ചേരിയിലെ അര്‍മ ലബോറട്ടറി പൊലീസ് സീല്‍ ചെയ്യുകയും ഉടമസ്ഥനെതിരെ കേസ് എടുക്കുകയും ചെയ്തു. കോവിഡ് പോസിറ്റീവായ വ്യക്തിക്ക് നെഗറ്റീവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന പരാതിയിലാണ് നടപടി.


ലാബ് ഉടമ സുനില്‍ സാദത്ത് ക്വാറന്റീനിലായത് കൊണ്ട് ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ഈ മാസം പതിനാലാം തിയ്യതി തൂത സ്വദേശിയായ വ്യക്തി കോവിഡ് ടെസ്റ്റിനായാണ് അര്‍മ ലബോറട്ടറിയെ സമീപിച്ചത്. വ്യക്തികളില്‍ നിന്ന് സ്രവം സ്വീകരിച്ച്‌ ടെസ്റ്റിനായി കോഴിക്കോടുള്ള മൈക്രോ ഹെല്‍ത്ത് ലബോറട്ടറിക്ക് അയക്കുകയാണ് ചെയ്യാറുള്ളത്.

മൈക്രോ ഹെല്‍ത്ത് ലാബാണ് സ്വാബ് ടെസ്റ്റ് ചെയ്ത് ഫ്രാഞ്ചൈസികള്‍ക്ക് റിസള്‍ട്ട് നല്‍കുന്നത്. ഒരു വ്യക്തിക്ക് കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ഇവര്‍ ഫ്രാഞ്ചൈസികളായ ലാബോറട്ടറികള്‍ക്ക് റിസള്‍ട്ട് നല്‍കൂ. കോവിഡ് പോസിറ്റീവായാല്‍ നേരിട്ട് ആരോഗ്യവകുപ്പിന് കീഴിലുള്ള കൊറോണ സെല്ലിന് കൈമാറും.
 എന്നാല്‍, അര്‍മ ലബോറട്ടറി ഉടമ മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുടെ വെബ്‌സൈറ്റില്‍ കയറി നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നല്‍കുകയായിരുന്നു. പിന്നീട് തൂത സ്വദേശി കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന്, ഇയാള്‍ കോഴിക്കോട് മൈക്രോ ഹെല്‍ത്ത് ലബോറട്ടറിക്കെതിരെ പരാതി നല്‍കുകയായിരുന്നു. 

ഈ പരാതി പിന്നീട് മൈക്രോ ഹെല്‍ത്ത് ലബോറട്ടറി വളാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പൊലീസ് അര്‍മ ലാബ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ലാബിലെ രജിസ്റ്ററും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഉടമയ്ക്കെതിരെ കേസെടുത്തു. ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടന്നു വരികയാണ്. 

കടപ്പാട്: ന്യൂസ് 18 - കേരളം
Previous Post Next Post
3/TECH/col-right