Trending

ആശുപത്രി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സ്വന്തം വീട് മറ്റൊരാൾ കയ്യടക്കിയെന്ന്:വൃദ്ധ ദമ്പതികൾ അന്തിയുറങ്ങുന്നത് റോഡരികിൽ

താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ താമസിച്ചിരുന്ന മയിലമ്മ, വേലുച്ചാമി എന്നിവരാണ് മാസങ്ങളായി താമരശ്ശേരി ചുങ്കം വ്യാപാര ഭവന് സമീപം റോഡരികിൽ കിടക്കുന്നത്. മയിലമ്മയുടെ കാലിന് വീണ് പരിക്കേറ്റ് എല്ല് പൊട്ടിയതിനെതിനെ തുടർന്ന് മാസങ്ങളോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 


ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മിച്ചഭൂമിയാൽ മയിലമ്മക്കുണ്ടായിരുന്ന വീട് പൊളിച്ചുനീക്കി അവിടെ അയൽവാസിയായിരുന്നയാൾ വീടുവെക്കുകയും തന്റെ റേഷൻ കാർഡ്, സ്ഥലത്തിന്റെ രേഖ, ആധാർ കാർഡ്, ഇൻഷ്യൂറൻസ് കാർഡ് എന്നിവ തീയിട്ട് നശിപ്പിച്ചതായും മയിലമ്മ പറഞ്ഞു. 

പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടിട്ടും യാതൊരു സഹായവും ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു. വാക്കറിന്റെ സഹായത്തോടെ നടന്ന് ഭിക്ഷ യാചിച്ചാണ് ഇവരുടെ ജീവിതം. എതാനും മാസങ്ങളായി ഇവർ അന്തിയുറങ്ങുന്നത് യാതൊരു മേൽക്കൂരയും ഇല്ലാതെ റോഡരികിലാണ്. 

തന്റെ വീടും സ്ഥലവും തിരികെ ലഭിച്ചാൽ ഉടൻ അങ്ങോട്ട് മാറാൻ തയ്യാറാണെന്നും അതുവരെ അന്തിയുറങ്ങാൻ മറ്റിടമില്ലെന്നും മയിലമ്മ പറഞ്ഞു.
Previous Post Next Post
3/TECH/col-right