Trending

തഹസിൽദാർ ജയശ്രീയുടെ മകളെയടക്കം രണ്ട് പെൺകുട്ടികളെ കൂടി ജോളി കൊല്ലാൻ ശ്രമിച്ചെന്ന് പൊലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് രണ്ട് കുട്ടികളെക്കൂടി കൊല്ലാൻ ശ്രമിച്ചിരുന്നെന്ന് എസ് പി കെ ജി സൈമൺ. തഹസിൽദാർ ജയശ്രീയുടെ മകളെയും ആദ്യഭർത്താവ് റോയ് തോമസിന്‍റെ സഹോദരി റെഞ്ചിയുടെ മകളെയുമാണ് കൊല്ലാൻ ശ്രമിച്ചത്.  ഒന്നര വയസ്സുള്ളപ്പോഴാണ് ജയശ്രീയുടെ മകളെ ജോളി കൊല്ലാൻ ശ്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 

ഗുരുതരമായ സ്ഥിതിയിലേക്കാണ് കേസ് പോകുന്നതെന്നും, ഇപ്പോൾ പിടികൂടിയത് കൊണ്ടാണ് കൊലപാതക പരമ്പര ഇവിടെ അവസാനിച്ചതെന്നും എസ്പി കെ ജി സൈമൺ പറഞ്ഞു. ''സത്യം പറഞ്ഞാൽ ഇത് വല്ലാത്ത സംഭവമാണ്. സീരിയസ് കേസാണ്. എല്ലാ തരത്തിലും കേസുകൾ അന്വേഷിച്ച് വരികയാണ്. രണ്ട് വീടുകളിലെ കുട്ടികളെക്കൂടി ജോളി കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. മുൻ കോൺഗ്രസ് നേതാവായിരുന്ന രാമകൃഷ്ണന്‍റെ മകൻ രോഹിത് നൽകിയ പരാതിയും ഗൗരവതരമായിത്തന്നെ അന്വേഷിക്കും'', എന്ന് കെ ജി സൈമൺ. 
തഹസിൽദാർ ജയശ്രീ കൂടി അറിഞ്ഞുകൊണ്ടാണ് വ്യാജ ഒസ്യത്തിന്‍റെ അടിസ്ഥാനത്തിൽ റോയ് തോമസിന്‍റെ അച്ഛൻ ടോം തോമസിന്‍റെ സ്ഥലത്തിന്‍റെ വസ്തുവിന്‍റെ നികുതി അടച്ച രശീതിയടക്കം ജോളി സ്വന്തമാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പല സാമ്പത്തിക ഇടപാടുകളിലും ജോളിയുമായി ജയശ്രീയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. 
ജയശ്രീയ്ക്ക് വേണ്ടി എന്ന് പറഞ്ഞാണ് ജോളി ജ്വല്ലറി ജീവനക്കാരനായ മാത്യുവിൽ നിന്ന് സയനൈഡ് വാങ്ങുന്നത്. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് പറഞ്ഞത്. ജയശ്രീയും തന്നോട് നേരിട്ട് സയനൈഡ് തരണം എന്നാവശ്യപ്പെട്ടിരുന്നു. എത്ര അളവിൽ കൊടുത്തു എന്ന കാര്യം മാത്യു ഓർക്കുന്നില്ലെന്നും പൊലീസിന് മൊഴി നൽകിയിരുന്നു. 
കറ തീർന്ന മാനസികരോഗിയായിരുന്നു ജോളി എന്നത് സൂചന നൽകുന്നതാണ് ഈ സംഭവം. ജയശ്രീയെ ഒഴിവാക്കാനുള്ള ശ്രമമായിരുന്നോ ഇതെന്ന് ഇപ്പോൾ വ്യക്തമല്ല. ജയശ്രീയുടെ കുട്ടിയെക്കൂടി കൊല്ലാൻ ശ്രമിക്കുന്നതും ഗുരുതരമായ മാനസികരോഗം ജോളിയ്ക്ക് ഉണ്ടായിരുന്നതായി വ്യക്തമാക്കുന്നു.

ജോളിയുടെ ഫോൺ എവിടെ?

കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ അറസ്റ്റിലായ ജോളിയുടെ മൊബൈല്‍ ഫോണ്‍ തേടി അന്വേഷണസംഘം രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ വീട്ടിലെത്തി. വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. 

ഫോണ്‍ എവിടെയെന്ന് അന്വേഷണ സംഘം ഷാജു അടക്കമുള്ളവരോട് ആരാഞ്ഞുവെങ്കിലും ഫലമുണ്ടായില്ല.ഫോണിനെക്കുറിച്ച് അറിയില്ലെന്നാണ് ഷാജു പോലീസിനോട് പറഞ്ഞത്. കൊലപാതക പരമ്പരക്കേസില്‍ പോലീസ് സീല്‍ ചെയ്ത പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാവാമെന്നും ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞു.

ജോളിയുടെ ഫോണ്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണെന്ന് അന്വേഷണ സംഘം കരുതുന്നു. ജോളി ദീര്‍ഘനേരം ഫോണ്‍ സംഭാഷണം നടത്താറുണ്ടായിരുന്നുവെന്ന് ഷാജു വെളിപ്പെടുത്തിയിരുന്നു.ഷാജുവിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. 


അതിനിടെ, ഷാജുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. അതിനിടെയാണ് ജോളിയുടെ ഫോണ്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ഷാജുവിന്റെ വീട്ടിലെത്തിയത്.


മാനസിക-ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു; ആശുപത്രിയില്‍ ജോളിയെ നിരീക്ഷിക്കാന്‍ ജയില്‍ ജീവനക്കാരി

കോഴിക്കോട്: ജയിലില്‍ കഴിയുന്ന കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ നിരീക്ഷിക്കാന്‍ ഒരു ജയില്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തി. ജയിലില്‍ വച്ച് ജോളി മാനസിക, ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്ന ജോളിയെ കോഴിക്കോട് ബീച്ചിലെ ജനറല്‍ ആശുപത്രിയിലെത്തിച്ച് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. തുടര്‍ന്ന് തിരികെ ജോളിയെ ജയിലില്‍ എത്തിച്ചെങ്കിലും ഇവര്‍ കര്‍ശന നിരീക്ഷണത്തിലാണ്. 

പതിനാല് ദിവസത്തേക്കാണ് ജോളിയേയും മാത്യുവിനെയും പ്രജുകുമാറിനെയും റിമാൻഡ് ചെയ്തതിരിക്കുന്നത്. കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന പൊലീസ് സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയെ ഫോണിലൂടെ ബന്ധപ്പെട്ടവരുടെ വിവരങ്ങളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. 

ജോളിയെ തള്ളി ഭര്‍ത്താവ് ഷാജുവും സഹോദരന്‍ ജോബിയും രംഗത്തെത്തിയിരുന്നു. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്നാണ് നോബി പറയുന്നത്. എന്നാല്‍ ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുന്‍പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി പറഞ്ഞു.

ആദ്യഭാര്യ സിലിയുടെയും മകളുടെയും മരണങ്ങളില്‍ അന്ന് ദുരൂഹത തോന്നിയില്ലെന്നായിരുന്നു ഇന്നലെ ഷാജു  ആവര്‍ത്തിച്ചത്. എന്നാല്‍ മരണകാരണം എന്താണെന്ന് പരിശോധിക്കാമായിരുന്നെന്നും ഷാജു പറഞ്ഞു. അന്ന് ഇതിലെല്ലാം ഇത്രയും ദുരൂഹത തോന്നിയിരുന്നില്ല. സംശയങ്ങളും ഉയർന്നിരുന്നില്ല. എന്നാലിപ്പോൾ ഇതിത്ര പ്രശ്നമായ നിലയ്ക്ക് എല്ലാം പരിശോധിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പോസ്റ്റ്‍മോർട്ടം നടത്താമായിരുന്നു എന്ന് തോന്നുന്നുണ്ടെന്നും ഷാജു ഇന്നലെ പറഞ്ഞിരുന്നു.

നാടിനെ നടുക്കിയ കൊലപാതക പരമ്പരയില്‍ മുഖ്യ പ്രതി ജോളി പിടിയിലായെങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ ഇനിയും വെല്ലുവിളി ഏറെയാണ്. വർഷങ്ങൾ പഴക്കമുള്ള കൊലപാതകങ്ങൾ തെളിയിക്കാൻ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന പ്രശ്നം. പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളിൽ ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷേ പരിമിതികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.
  
തെറ്റുകാര്‍ ശിക്ഷിക്കപ്പെടട്ടേ, ഇനി അനിയന് വേണ്ടി ജീവിക്കും: ജോളിയുടെ മകന്‍

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസിന്‍റെ ഭാവി എന്തായിരിക്കുമെന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് കൊല്ലപ്പെട്ട അന്നമ്മ-ടോം ദമ്പതികളുടെ മകളും റോയിയുടെ സഹോദരിയുമായ റെഞ്ചി. അച്ഛന്‍റേയും അമ്മയുടേയും സഹോരന്‍റേയും മരണം തീര്‍ത്തും സ്വഭാവികമായിരിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ സത്യം എന്താണെന്ന് ദൈവം കാണിച്ചു തന്നു.

ഞങ്ങള്‍ അറിയേണ്ട സത്യം ഞങ്ങള്‍ അറിഞ്ഞു കഴിഞ്ഞു. മറ്റൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എല്ലാ ചോദ്യങ്ങള്‍ക്കമുള്ള ഉത്തരം ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ലഭിക്കുമെന്നും  കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട റെ‍ഞ്ചി പറഞ്ഞു. സഹോദരനും ജോളിയുടെ ഭര്‍ത്താവുമായ റോയിയുടെ മകന്‍ റോമോയ്ക്ക് ഒപ്പമാണ് റെഞ്ചി മാധ്യമങ്ങളെ കണ്ടത്. ഇവരുടെ വീടുകള്‍ പൊലീസ് സീല്‍ ചെയ്തതിനെ തുടര്‍ന്ന് റോയിയുടെ രണ്ട് മക്കളേയും കൂട്ടി റെ‍ഞ്ചി വൈക്കത്തെ വീട്ടിലേക്ക് പോരുകയായിരുന്നു. 

തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് തന്‍റെ അഭിപ്രായമെന്ന് ജോളിയുടേയും റോയിയുടേയും മകന്‍ റോമോ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം ദൈവം കാണുന്നുവെന്നും എല്ലാത്തിലും ദൈവത്തിന്‍റെ ഇടപെടലുണ്ടെന്നുമാണ് വിശ്വസിക്കുന്നത്. ആരേക്കുറിച്ചും ഒന്നും പറയാന്‍ ഞാനില്ല. എനിക്കിപ്പോള്‍ തളര്‍ന്നിരിക്കാന്‍ പറ്റില്ല എനിക്കൊരു അനിയനുണ്ട് ഞാന്‍ തളര്‍ന്നാല്‍ അവനും തളരും. അതുകൊണ്ട് ഞാനിതെല്ലാം നേരിടും ഈ പ്രതിസന്ധികളെ മറികടന്നു വരും. 

എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ. എല്ലാ സംശയങ്ങളും തീര്‍ക്കട്ടെ.  ഞാനൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. വിചാരിക്കാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ നടക്കുന്നത്.എല്ലാ സത്യങ്ങളും പുറത്തു വരട്ടെ. എന്‍റെ സംശയങ്ങളോ മറ്റുള്ളവരുടെ സംശയങ്ങളോ ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാം ദൈവത്തിന്‍റെ കൈയ്യില്ലാണ്. 

റെഞ്ചി ( മരണപ്പെട്ട അന്നമ്മയുടേയും ടോം തോമസിന്‍റേയും മകള്‍ റോയിയുടെ സഹോദരി)

ക്രൈംബ്രാഞ്ച് നല്ല രീതിയില്‍ അന്വേഷണം നടത്തിയത്.  17 അല്ല 25 വര്‍ഷമായാലും സത്യം തെളിയും എന്നതാണ് ഈ കേസില്‍ നിന്നും മനസ്സിലാക്കുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ചിലപ്പോള്‍ ഈ കേസ് തെളിയിക്കാന്‍ പറ്റില്ലെന്ന്പറയുന്നു. അതൊന്നും ഞങ്ങളെ ബാധിക്കില്ല. ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ സത്യം അറിഞ്ഞു. ജോളിയുടേയും ഷാജുവിന്‍റേയും മക്കള്‍ ഇനി ഞങ്ങളുടെ മക്കളാണ്. റോയിയുടെ മൂത്തമകന്‍ റോമോ എന്‍റെ കൂടെയുണ്ട്. സത്യം തെളിയട്ടെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടേ എന്ന നിഷ്പക്ഷമായ തീരുമാനമാണ് അവന്‍ എടുത്തിട്ടുള്ളത്. 

ഇത് ദൈവം കാണിച്ചു തന്നെ വഴിയാണ്. എന്‍റെ മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് ഞാനൊരിക്കലും സംശയിച്ചിരുന്നില്ല. ഈ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറകോട്ട് പുറകോട്ട് ചിന്തിപ്പിച്ചത്. നടന്ന പല കാര്യങ്ങളും ഓര്‍ത്തെടുത്തപ്പോള്‍  ചിത്രം തെളിഞ്ഞു. എനിക്ക് സംശയിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ എന്നാല്‍ ക്രൈംബ്രാഞ്ച് അതു തെളിയിച്ചു. 

എസ്.പി സൈമണ്‍ സാറിനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് സാറിനോടും സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജീവന്‍ സാര്‍ ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ എല്ലാവരോടും നന്ദിയുണ്ട്.
ഞാനും സഹോദരനും ഒരുപാട് കഷ്ടപ്പെട്ടു. കുടുംബത്തില്‍ നിന്നോ നാട്ടില്‍ നിന്നോ ഒരു പിന്തുണയും ഞങ്ങള്‍ക്ക് കിട്ടിില്ല.  ആരേയും തേജോവധം ചെയ്യാനോ കരിവാരി തേയ്ക്കാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. അച്ഛന്‍റേയും അമ്മയുടേയും മരണത്തില്‍ എന്തേലും ദുരൂഹതയുണ്ടോ എന്ന സംശയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. 
എന്നാല്‍ താങ്ങാന്‍ സാധിക്കാത്ത സത്യങ്ങളാണ് ഒടുവിലറിയേണ്ടി വന്നത്. എല്ലാ ജനങ്ങളോടും ഒന്നേ പറയാനുള്ളൂ. എല്ലാ മരണവും സ്വാഭാവികമായിരിക്കും എന്ന് നമ്മള്‍ വിചാരിക്കണ്ട. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതും കീറിമുറിക്കുന്നതും വലിയ അപരാധമായി നാം പറയുന്നു. 17 വര്‍ഷം മുന്‍പ് മരിച്ച അച്ഛന്‍റേയും അമ്മയുടേയും അസ്ഥി കണ്ടാണ് ആ തെറ്റിന് ഞാന്‍ വില കൊടുത്തത്. സംശയകരമായ സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നമ്മള്‍ മടിക്കരുത്. പിന്നീടൊരു സംശയത്തിന് അതോടെ അവസരമില്ലാത്താവും. 

സ്വത്ത് കൈകലാക്കാന്‍ ജോളിയുണ്ടാക്കിയ ഒസ്യത്ത് വ്യാജമാണ്. അതില്‍ പല തിരുത്തലുകളുണ്ടായിരുന്നു. ആദ്യം കിട്ടിയ ഒസത്യത്തില്‍ തീയതിയോ സ്റ്റാമ്പുകളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ഇതൊക്കെ വന്നു. ഒസത്ത്യല്‍ ഞങ്ങള്‍ക്ക് അറിയാത്ത ആളുകളാണ് സാക്ഷികളായി വന്നത്. 

പല വ്യാജസത്യങ്ങളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വന്നത്. സത്യം സത്യമായി തെളിയട്ടെ. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നൊന്നും ഞാന്‍ പറയുന്നില്ല. എല്ലാം ക്രൈംബ്രാഞ്ച് കണ്ടെത്തട്ടെ. അച്ഛന്‍റേയും അമ്മയുടേയും മരണം സ്വാഭാവിക മരണമല്ല എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. 

റോമോ - (കൊല്ലപ്പെട്ട റോയിയുടേയും ജോളിയുടേയും മകന്‍)

കുറ്റകൃത്യങ്ങളെ ഒരിക്കലും ന്യായീകരിക്കാനില്ല. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണ്ടേ. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടെ. ഇപ്പോള്‍ പുറത്തു വരുന്ന ആരോപണങ്ങളേയും സംശയങ്ങളേയും കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ട് അതിലൂടെ സത്യം പുറത്തു വരട്ടെ ആരേക്കുറിച്ചും ഒന്നും പറയാന്‍ ഞാനില്ല. എനിക്കിപ്പോള്‍ തളര്‍ന്നിരിക്കാന്‍ പറ്റില്ല എനിക്കൊരു അനിയനുണ്ട് ഞാന്‍ തളര്‍ന്നാല്‍ അവനും തളരും. അതുകൊണ്ട് ഞാനിതെല്ലാം നേരിടും ഈ പ്രതിസന്ധികളെ മറികടന്നു വരും. 

മകള്‍ മരിച്ചിട്ടും ഷാജുവിന് വലിയ വേദന ഇല്ലാതിരുന്നത് എന്ന് എനിക്കറിയില്ല അതൊക്കെ ഒരോരുത്തരുടെ സ്വഭാവം പോലിരിക്കും. അതൊക്കെ ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ. എല്ലാ സംശയങ്ങളും തീര്‍ക്കട്ടെ.  ഞാനൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. വിചാരിക്കാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ നടക്കുന്നത്.സത്യം പുറത്തു വരട്ടെ. എന്‍റെ സംശയങ്ങളോ മറ്റുള്ളവരുടെ സംശയങ്ങളോ ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാം ദൈവത്തിന്‍റെ കൈയ്യില്ലാണ്.


Previous Post Next Post
3/TECH/col-right