Trending

ഇരുപത്തിനാല് മണിക്കൂര്‍ കൂടി അതിശക്ത മഴ:മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നുണ്ട്. 



ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമര്‍ദ്ദവും  ശാന്തസമുദ്രത്തിൽ രൂപമെടുത്ത ചുഴലിക്കാറ്റുമാണ് സംസ്ഥാനത്താകെ കാറ്റിന്‍റെയും മഴയുടേയും ശക്തികൂട്ടിയതെന്നാണ് വിലയിരുത്തൽ.  തെക്കൻ ജില്ലകളിൽ വ്യാപക മഴയുണ്ടെങ്കിലും വടക്കൻ ജില്ലകളിലേതുപോലെ തീവ്രമഴയോ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. 

വയനാട് അടക്കം വടക്കൻ ജില്ലകളിൽ കഴിഞ്ഞ അഞ്ച് ദിവസമായി നിര്‍ത്താതെ മഴ പെയ്യുകയാണ്. ഊട്ടി, നീലഗിരി വനമേഖല കേന്ദ്രീകരിച്ച് അഞ്ചു ദിവസമായി കനത്തമഴ പെയ്തതോടെഅട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴ കരകവിഞ്ഞ് മേഖലയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. 

പിന്നീട് നിലമ്പൂരിലും വയനാട്ടിലും ഇതിന്‍റെ ആഘാതമുണ്ടായതായാണ് വിലയിരുത്തൽ. അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഞായറാഴ്ചയേ‍ാടെ ശക്തി കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

പ്രളയസമാനമായ സാഹചര്യം ഉണ്ടായതോടെ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടും വടകരയിലും അടക്കം ഉരുൾപ്പൊട്ടൽ മേഖലയിൽ അടക്കം രക്ഷാ പ്രവര്‍ത്തക സംഘങ്ങൾക്ക് പോലും എത്തിച്ചേരാനാകാത്ത അവസ്ഥയുണ്ട്. കനത്ത മഴക്കിടെയും അടിയന്തരമായി രക്ഷാ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്. 
Previous Post Next Post
3/TECH/col-right