Trending

35 വർഷം അങ്കണവാടിയിൽ ഹെൽപ്പർ; പടിയിറങ്ങിയപ്പോൾ നാട്ടുകാർ നൽകി പൊന്നിൽ കുതിർത്ത സ്‌നേഹം

കട്ടിപ്പാറ:മൂന്നരപ്പതിറ്റാണ്ടുകാലം കോളിക്കൽ അങ്കണവാടിയിൽ ഹെൽപ്പറായി ജോലിചെയ്യുകയായിരുന്നു തോട്ടത്തിൽ പാത്തുമ്മ. കഴിഞ്ഞദിവസം അവർ സർവീസിൽനിന്ന്‌ വിരമിച്ചപ്പോൾ നാട്ടുകാർ ആ സേവനത്തിന് നൽകിയത് സ്വർണത്തിൽ കുതിർത്ത സ്നേഹം. മൂന്നുപവൻ സ്വർണമാല ഉപഹാരമായിനൽകിയാണ് അവർ പാത്തുമ്മയെ യാത്രയാക്കിയത്.


അങ്കണവാടിയുടെ പടിയിറങ്ങുന്ന പാത്തുമ്മത്താത്തയ്ക്ക് നൽകിയ യാത്രയയപ്പ് പ്രദേശത്തിന്റെ ഉത്സവമായിമാറി. പ്രദേശത്തുകാർ വാട്‌സാപ്പ് കൂട്ടായ്മയുണ്ടാക്കിയാണ് യാത്രയയപ്പിന് ഒരുക്കംനടത്തിയത്. സ്വദേശത്തും വിദേശത്തുമുള്ള നാട്ടുകാർ കൂട്ടായ്മയുടെ ഭാഗമായി. ഇതിലെ ആശയവിനിമയത്തിലാണ് പാത്തുമ്മത്താത്തയ്ക്ക് സ്വർണാഭരണം ഉപഹാരമായി നൽകാൻ തീരുമാനമെടുത്തത്.തുടർന്ന് പണം സ്വരൂപിച്ചപ്പോൾ ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. ഇതുപയോഗിച്ചാണ് മൂന്നുപവൻ മാല വാങ്ങിയത്. ചടങ്ങിനുശേഷം ബാക്കിയുള്ള തുക വിനിയോഗിച്ച്‌ മാലയ്ക്ക് ഒരുലോക്കറ്റുകൂടി വാങ്ങാൻ തീരുമാനമെടുത്തതായി ഭാരവാഹികൾ പറഞ്ഞു.

വെള്ളിയാഴ്ച അങ്കണവാടി പരിസരത്തുനടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം റംല ഒ.കെ.എം. കുഞ്ഞി, പാത്തുമ്മയെ നാട്ടുകാർ വാങ്ങിയ മാല അണിയിച്ചു. വാർഡംഗം മദാരി ജുബൈരിയ ഉപഹാരം നൽകി. ഐ.പി. അബ്ദുസലാം അധ്യക്ഷത വഹിച്ചു. മുഹമ്മദ് മോയത്ത്, പി.പി. അബ്ദുസലാം, ജാഫർ കോളിക്കൽ, വി.പി. സതീഷ്, ഐ.പി. മരക്കാർകുട്ടി, ഐ.പി. സഫാന, ഗീതാമണി, ഫാത്തിമ, സുഹറ, അസ്മ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right