മാവേലിക്കര:നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.



കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. 

അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു എന്ന് പൊലീസ് അറിയിക്കുന്നു. 

അക്രമം നടത്തിയ അജാസിനേയും ഇയാള്‍ സഞ്ചരിച്ച കാറും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. അജാസ് എറണാകുളത്ത് ജോലി ചെയ്യുകയാണ് എന്നാണ് സൂചന.വിവരം അറിഞ്ഞ് കായകുളം, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

സംഭവസ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ ഇപ്പോള്‍ വിന്യസിച്ചിട്ടുണ്ട്. പൂര്‍ണമായും കത്തിക്കരിഞ്ഞ സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഉടനെ മോര്‍ച്ചറിയിലേക്ക് മാറ്റും. പൊതുജനങ്ങളെ ഇവിടേക്ക് പൊലീസ് പ്രവേശിപ്പിച്ചിട്ടില്ല. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.  

സൗമ്യ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ പ്രതി കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇതിനും മുന്‍പും സൗമ്യയെ ഇയാള്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സൗമ്യയോട് മുന്‍വൈരാഗ്യമുണ്ടെന്നും തീര്‍ത്തും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 

സൗമ്യയുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തിയ അജാസ് ഓടിമാറിയെങ്കിലും ഇയാളുടെ ദേഹത്തും പെട്രോൾ വീണതിനെത്തുടർന്ന് പൊള്ളലേറ്റു. ഇയാളുടെ പൊള്ളൽ ​ഗുരുതരമല്ല എന്നാണ് വിവരം. ഇയാളെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം സ്റ്റേഷനിൽ തിരികെ എത്തിക്കും. അജാസ് ധരിച്ച വസ്ത്രം തീപിടിച്ചു കത്തി. ഇയാൾക്ക് അരയ്ക്ക് മുകളിലേക്കാണ് പൊള്ളലേറ്റത്. 

സൗമ്യയുടെ നിലവിളി ഓടിയെത്തിയ നാട്ടുകാർക്ക് രക്ഷിക്കാൻ സാധിക്കാത്ത വിധം വലിയ അ​ഗ്നിബാധയാണ് ഉണ്ടായത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിസരത്തുണ്ടായിരുന്ന അജാസിനെ നാട്ടുകാർ പിടികൂടി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. സൗമ്യയും അജാസും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നു എന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. 


പ്രാണവേദനയോടെ സൗമ്യ അടുത്ത വീട്ടിലേക്ക് ഓടി: പിന്നാലെ ഓടി പെട്രോളൊഴിച്ച് അജാസ്

പട്ടാപ്പകൽ ഒരു പൊലീസുകാരിയെ മറ്റൊരു പൊലീസുകാരൻ വഴിയിലിട്ട് വെട്ടി പെട്രോളൊഴിച്ച് കത്തിച്ചതിന്‍റെ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍.ഉച്ചക്ക് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി കുടുംബവീട്ടിലേക്ക് സ്കൂട്ടറോടിച്ച് പോകും വഴിയാണ് സൗമ്യയെ അജാസ് ദാരുണമായി കൊലപ്പെടുത്തുന്നത്. 

വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ ചെറിയ റോഡിലേക്ക് കയറിയതേ ഉണ്ടായിരുന്നുള്ളു സൗമ്യ . അതിനിടയ്ക്കാണ് കാറുമായി അജാസ് എത്തിയത്. സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ച്ത്തിയ ശേഷമാണ് അജാസ് സൗമ്യയെ വെട്ടിയത്. 

വെട്ടേറ്റ സൗമ്യ അലറിക്കരഞ്ഞ് പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറി. എന്നിട്ടും വെറുതെ വിടാൻ അജാസ് തയ്യാറായില്ല. പിന്നാലെ ഓടിച്ചെന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.നിമിഷങ്ങൾക്കകം തീഗോളമായി സൗമ്യ മാറിയത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അത്രയേറെ തീയാളി പടര്‍ന്നിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

എറണാകുളത്ത് ട്രാഫിക് പൊലീസ് ആയി ജോലി ചെയ്യുന്ന അജാസ് ഏതാനും ദിവസമായി അവധിയിലാണെന്നാണ് വിവരം. ഇയാൾക്കും അൻപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയ ഇയാളുടെ ആരോഗ്യ അവസ്ഥ മെച്ചപ്പെട്ട ശേഷം മാത്രമെ കൊലപാതക കാരണം വ്യക്തമാക്കു എന്നാണ് പൊലീസ് പറയുന്നത്. 

മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിൽ ഇന്ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.  സ്കൂട്ടറില്‍ പോവുകയായിരുന്ന വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അജാസ്  പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. 


സൗഹൃദം തുടങ്ങിയത് കെഎപി ബെറ്റാലിയനിൽ നിന്ന് ; അജാസ് തീര്‍ത്തത് സൗമ്യയുമായുള്ള വ്യക്തിവിരോധം

മാവേലിക്കരയിൽ കൊല്ലപ്പെട്ട സിവിൽ പോലീസ് ഓഫീസര്‍ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. തൃശൂര്‍ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. 

പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 

ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാൽ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പൊലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്. 

എന്നാൽ എവിടെ വച്ചാണ് സൗഹൃദം കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 

മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിൽ ഇന്ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.  സ്കൂട്ടറില്‍ പോവുകയായിരുന്ന വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അജാസ്  പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.