Trending

വിശ്വാസി കവചത്തില്‍ അഭയം തീര്‍ത്ത്: ജലന്ധര്‍ ബിഷപ്പ്

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡനാരോപണത്തില്‍ കുടുങ്ങിയതോടെ വിശ്വാസികളുടെ സംരക്ഷണം വേണമെന്ന് ആഹ്വാനം ചെയ്ത് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്ത്. അന്വേഷണസംഘം ബിഷപ്പിനെ തേടി ജലന്ധറിലെത്തുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് വിശ്വാസികളെ മുന്നില്‍ നിര്‍ത്തി പ്രതിരോധിക്കാന്‍ ബിഷപ്പ് ശ്രമിക്കുന്നത്. താന്‍ വിശുദ്ധനാണെന്ന് വരുത്തി തീര്‍ക്കാനുള്ള സന്ദേശം അദ്ദേഹം വിശ്വാസികള്‍ക്ക് കൈമാറുകയും ചെയ്തു.
കന്യാസ്ത്രിയുടെ പീഡനാരോപണവുമായി ബന്ധപ്പെട്ട് പ്രതിക്കുട്ടില്‍ നില്‍ക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലില്‍ നിന്ന് മൊഴിയെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള ഡി.വൈ.എസ്‌പി അടക്കമുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം ജലന്ധറിലേക്ക് പുറപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കേസില്‍ നിന്നും ഒഴിവാകാനായി വിശ്വസി കവചത്തിനുള്ളില്‍ അഭയം പ്രാപിക്കാന്‍ ബിഷപ്പിന്റെ ശ്രമം. ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെയാണ് കഴിഞ്ഞദിവസം വിശ്വാസികളെ പരിചയാക്കാനുദ്ദേശിച്ചുള്ള ബിഷപ്പിന്റെ സന്ദേശമെത്തിയത്.



മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ബിഷപ്പ് പറയുന്ന ലേഖനത്തില്‍ പറയുന്നു. കന്യാസ്ത്രീയുടെ പീഡനത്തെക്കുറിച്ച്‌ എങ്ങും വ്യക്തമാക്കാതെയാണ് നേരിട്ട് പരാമര്‍ശിക്കാതെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തന്നെ വിശുദ്ധനാക്കി എഴുതിയ സന്ദേശത്തില്‍ ആദ്യപേജില്‍ തന്നെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുഖപുസ്തകം രൂപതയിലെ വിവിധ കുടുംബയൂണിറ്റുകള്‍ വഴിയാണ് വിശ്വാസികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ബിഷപ്പിന്റെ സന്ദേശത്തില്‍ കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച്‌ നേരിട്ട് പരാമര്‍ശമില്ല. എങ്കിലും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയില്‍ ഇനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുമെന്നും സന്ദേശത്തില്‍ പറയുന്നു.

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നടപടിയെടുക്കേണ്ടിവരുമെന്ന സൂചന അന്വേഷണസംഘം ഉയര്‍ത്തുന്നതിനിടെയാണ് ഇത് മുന്നില്‍ക്കണ്ടുള്ള ബിഷപ്പിന്റെ സന്ദേശമെന്നാണ് വിലയിരുത്തല്‍. അറസ്റ്റുണ്ടാകാതിരിക്കാന്‍ വിശ്വാസികളെ മുന്നില്‍ നിര്‍ത്തി പ്രതിരോധിക്കാനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പൊലീസ് സംഘം കഴിഞ്ഞ ദിവസം ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും ഇതിന് നിയമതടസ്സങ്ങളുള്ളതിനാല്‍ ഉടന്‍ നടക്കില്ലെന്നാണ് സൂചന. അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.
കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്‌മെന്റ് എന്ന സംഘടന നല്‍കി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് പിന്മാറ്റം. ജസ്റ്റീസ് സുനില്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് പിന്മാറിയത്. ഹര്‍ജി ഇനി മറ്റൊരു ബെഞ്ച് ആയിരിക്കും പരിഗണിക്കുക. അടുത്ത ദിവസം കോടതി വീണ്ടും പരിഗണിക്കുമെന്നാണ് സൂചന.

ജൂണ്‍ 28ന് കന്യാസ്ത്രീ സമര്‍പ്പിച്ച പരാതിയില്‍ 746/2018 നമ്ബര്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്ബാകെ കന്യാസ്ത്രി രഹസ്യമൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. എന്നാല്‍ അപരാധിയാകട്ടെ തന്റെ അധികാരത്തില്‍ തുടരുകയും പരാതിക്കാരിയേയും അവരെ പിന്തുണയ്ക്കുന്നവരെയും ഭീഷണിപ്പെടുത്തുകയുമാണ്. ഇതില്‍ മൗലികാവകാശത്തിന്റെ കടുത്ത ലംഘനമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങള്‍ കൊഴുക്കവേയാണ് വിശ്വാസി കവചം തീര്‍ത്ത് ഫ്രാങ്കോയുടെ പുതിയ നീക്കം.
Previous Post Next Post
3/TECH/col-right