*🟨ചർച്ച പൂർത്തിയായി; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്*
ന്യൂഡൽഹി: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. ഏതാനും മണ്ഡലങ്ങളിലെ പേരുകളിലും എംപിമാരുടെ മത്സരതാൽപര്യത്തിന്റെ കാര്യത്തിലും ഭിന്നാഭിപ്രായം രൂപപ്പെട്ടതോടെയാണു ചർച്ച നീണ്ടത്.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. കേരള നേതാക്കൾ വീണ്ടുമിരുന്നു ചർച്ച ചെയ്തശേഷം യോഗത്തിനെത്താനായിരുന്നു രാഹുലിന്റെ നിർദേശം. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം ഇന്ന് പുലർച്ചെ 2.15 വരെ നീണ്ടു.
ചർച്ച പൂർത്തിയായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 55നു പുറമേ, 40 സീറ്റുകളുടെ കാര്യമാണ് സിഇസിയുടെ ചർച്ചയ്ക്കെത്തിയത്.
എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് ഔദ്യോഗികമായി സ്വീകരിച്ചാൽ, കണ്ണൂരിൽ ടി. ഒ.മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനുമാണ് മുൻതൂക്കം.
*🟨ഏഴ് റഷ്യന്‍ ഓയില്‍ ടാങ്കറുകള്‍ ഇന്ത്യയിലേക്ക്*
ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്കു പോയ ഏഴു ടാങ്കറുകൾ ദക്ഷിണ ചൈനാക്കടലില്‍ യു ടേണ്‍ അടിച്ച് ഇന്ത്യയിലേക്കു തിരിച്ചു. റഷ്യയില്‍നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചതാണ് കപ്പലുകളുടെ ഗതിമാറ്റത്തിനു പ്രധാന കാരണം.
അക്വ ടൈറ്റന് എന്ന ആദ്യകപ്പല്‍ ശനിയാഴ്ച ന്യൂമംഗളൂരു തുറമുഖത്തെത്തും. ജനുവരി അവസാനം ബാള്‍ട്ടിക് തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലാണിതെന്നു ഷിപ് ട്രാക്കിംഗ് ഡാറ്റയില്‍ പറയുന്നു. ചൈനീസ് തുറമുഖമായ റിസോവോയിലേക്കാണു കപ്പല്‍ യാത്ര തിരിച്ചിരുന്നത്.
ലൈബീരിയന്‍ കപ്പലായ സുയസ് മാക്സ് സോസോ എന്‍ എന്ന കപ്പലും ഇന്ത്യയിലേക്കു തിരിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഗുജറാത്തിലെ സിക്ക തുറമുഖത്ത് കപ്പൽ എത്തും. ഊര്‍ജ ആവശ്യത്തിന്റെ 90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്കു വലിയ ആശ്വാസമാണ് ഈ സംഭവവികാസങ്ങള്‍.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെട്ടതോടെ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് യുഎസ് താത്കാലിക അനുമതി നല്‍കിയിരുന്നു.
ഒരുമാസത്തെ ഇളവാണ് യുഎസ് നല്‍കിയിരിക്കുന്നത്. ഈ ഇളവു വന്ന ആദ്യ ആഴ്ച തന്നെ ഇന്ത്യന്‍ റിഫൈനറികള്‍ 30 ദശലക്ഷത്തോളം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
ഇന്ത്യക്കു പിന്നാലെ മറ്റു രാജ്യങ്ങള്‍ക്കും ഇളവ് കൊടുത്തതോടെ ചൈനയിലേക്കു പോയിരുന്ന പല കപ്പലുകളും ദിശ മാറ്റി മറ്റു രാജ്യങ്ങളിലേക്ക് തിരിക്കുകയായിരുന്നു. ഇന്ത്യ ഇറക്കുമതി കുറച്ചതോടെ ചൈനയായിരുന്നു റഷ്യയില്‍നിന്ന് ഏറ്റവും അധികം ക്രൂഡ് ഓയില്‍ വാങ്ങിയിരുന്ന രാജ്യം.
*🟨നിയമസഭാ തെരഞ്ഞെടുപ്പ്; നിയന്ത്രിക്കാൻ 25 ലക്ഷം ഉദ്യോഗസ്ഥർ*
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും 17.4 കോടി വോട്ടർമാർ ഉണ്ടെന്നാണു കമ്മീഷന്റെ കണക്ക്. ഇതനുസരിച്ച് 70 വോട്ടർമാർക്ക് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നനിലയിലാണു വിന്യാസം.
15 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 8.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ, 40,000 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 49,000 സൂക്ഷ്മ നിരീക്ഷകർ, 21,000 സെക്ടർ ഓഫീസർമാർ, വോട്ടെണ്ണലിന് 15,000 സൂക്ഷ്മ നിരീക്ഷകർ എന്നിങ്ങനെയാണ് 25 ലക്ഷം ഉദ്യോഗസ്ഥരെ കമ്മീഷൻ നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 832 നിയമസഭാ മണ്ഡലങ്ങളിൽ 1111 കേന്ദ്ര നിരീക്ഷകരെയും കമ്മീഷൻ നിയമിച്ചിട്ടുണ്ട്. ഇതിൽ 557 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.
188 പേർ പോലീസ് ഒബ്സർവർമാരാണ്. 366 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് സംബന്ധമായ ചെലവുകൾ നിരീക്ഷിക്കും. ഈ ഉദ്യോഗസ്ഥർ ഇതിനോടകം അതത് നിയോജകമണ്ഡലങ്ങളിൽ ചുമതലയേറ്റെടുത്തതായി തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
*🟨എംപിമാർ മത്സരിക്കേണ്ടന്ന് ഖർഗെ; എറണാകുളത്ത് അനുയായികൾക്കായി വാദിച്ച് വി.ഡിയും കെ.സിയും*
ന്യൂഡൽഹി: എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ചർച്ചയ്ക്കു ശേഷമാണ് സണ്ണി ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ല. നാലഞ്ച് സീറ്റിൽ ചർച്ച തുടരും. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
കെ. സുധാകരൻ മത്സരിച്ചേക്കില്ല. നേതാക്കൾ സുധാകരന്റെ സമ്മർദം വിശദീകരിച്ചെങ്കിലും എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്നതിൽ കടുത്ത നിലപാടെടുത്തിരിക്കുകയാണ് ഖർഗെ. അതേസമയം തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ എറണാകുളം ജില്ലയിലെ സീറ്റുകളെ ചൊല്ലി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ അനുയായികൾക്കായി വാദിച്ചു.
യോഗത്തിൽ കെ.സി. വേണുഗോപാലും വി.ഡി. സതീശനും കടുത്ത നിലപാട് തുടർന്നു. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്റ് മുഹമ്ദ് ഷിയാസിനായി വി.ഡി. സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം.
*🟨ഹോർമുസ് കടക്കാൻ കാത്ത് 22 ഇന്ത്യൻ കപ്പലുകൾ*
ന്യൂഡൽഹി: ക്രൂഡ് ഓയിലും എൽപിജിയും ഉൾപ്പെടെ ഇന്ധനവുമായുള്ള മൂന്നെണ്ണമുൾപ്പെടെ 22 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് പേർഷ്യൻ ഗൾഫിൽ തുടരുന്നതായി ഷിപ്പിംഗ് മന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ.
1.67 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ, 3.2 ദശലക്ഷം ടൺ എൽപിജി, രണ്ടു ദശലക്ഷം ടൺ എൽഎൻജി എന്നിവയാണു മൂന്ന് കപ്പലുകളിലായുള്ളത്. അവശേഷിച്ചവ കണ്ടെയ്നർ കാരിയർ ഉൾപ്പെടെയുള്ളവയാണ്.
ഇറാൻ-ഇസ്രയേൽ സംഘർഷം തുടങ്ങുന്നതിനുമുന്പ് 28 ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടക്കാൻ കാത്തുകിടക്കുന്നുണ്ടായിരുന്നു. ഇതിൽ 24 എണ്ണം പടിഞ്ഞാറൻ ഭാഗത്തും നാലെണ്ണം കിഴക്കുഭാഗത്തുമായിരുന്നു. കഴിഞ്ഞയാഴ്ച ഇരുഭാഗത്തും ഓരോ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു. അവശേഷിക്കുന്ന കപ്പലുകളിലെ 611 ജീവനക്കാരും സുരക്ഷിതരാണ്.
ആറ് എൽപിജി ടാങ്കറുകളും ഒരു എൽഎൻജി ടാങ്കറും നാല് ക്രൂഡ് ഓയിൽ ടാങ്കറും കുടുങ്ങിക്കിടക്കുന്നവയിൽ ഉണ്ട്. രാസവസ്തുക്കൾ കയറ്റുന്ന കപ്പൽ, മൂന്ന് കണ്ടെയ്നർ കപ്പലുകൾ എന്നിവയും കടലിൽ തുടരുകയാണ്. ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും രാജേഷ് കുമാർ സിൻഹ പറഞ്ഞു.
*🟨50,000 രൂപയില്‍ കൂടുതല്‍ കയ്യില്‍ കരുതാന്‍ രേഖ നിര്‍ബന്ധം; കേരളത്തില്‍ വാഹന പരിശോധന ശക്തമാക്കും_*
തിരുവനന്തപുരം: നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഇത് തടയുന്നതിന് ജില്ലയിലുടനീളം ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവയെ വിന്യസിച്ചിട്ടുണ്ട്.
അനധികൃതമായി പണമോ മറ്റു സാമഗ്രികളോ കടത്തിക്കൊണ്ടുപോകുന്നത് തടയുവാന്‍ നടത്തുന്ന വാഹന പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും 50,000 രൂപയില്‍ കൂടുതലുള്ള പണവുമായി യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കൂടി കരുതണമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.പരിശോധന വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച പരാതി തെളിവ് സഹിതം ജില്ലാ കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസറും ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസറുമായ നിസ്സാമുദ്ദീന്‍.എന്‍ നെ അറിയിക്കേണ്ടതാണ്.
*🟨യു.എ.ഇയിൽ ഇത്തവണ ഈദ് ഗാഹില്ല; പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം_*
*ഫജ്ർ, മഗ്രിബ് നമസ്കാരങ്ങളിൽ ഖുനൂത്തിന് നിർദേശം*
ദുബൈ: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിൽ ഇത്തവണ ചെറിയ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായിരിക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ്, എൻഡവ്മെന്റ്സ് ആൻഡ് സകാത്ത് അതോറിറ്റി അധികൃതർ അറിയിച്ചു. ഈദുഗാഹുകളിലും തുറന്ന സ്ഥലങ്ങളിലും നമസ്കാരമുണ്ടാകില്ല. എല്ലാ വിശ്വാസികളും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ പള്ളികളിൽ ഈദ് നമസ്കാരത്തിന് നേരത്തെ എത്തിച്ചേരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. വിവിധ എമിറേറ്റുകളിലെ നമസ്കാര സമയങ്ങളും വിവിധ അതോറിറ്റികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിൽ രാവിലെ 6.40നാണ് നമസ്കാരം. ഷാർജ 6.39, അബൂദബി 6.43, അജ്മാൻ 6.39, ഉമ്മുൽ ഖുവൈൻ 6.39, റാസൽഖൈമ 6.37, ഫുജൈറ 6.36 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ നമസ്കാര സമയം.
അതിനിടെ നിലവിലെ സാഹചര്യത്തിൽ ഫജ്ർ, മഗ്രിബ് നമസ്കാരങ്ങളിൽ പ്രത്യേക പ്രാർഥനയായ ഖുനൂത് നിർവഹിക്കാൻ ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും സമയങ്ങളിൽ ഖുനൂത് വിളിക്കുക എന്ന പ്രവാചക പാരമ്പര്യം പാലിച്ചുകൊണ്ട് യു.എ.ഇ കൗൺസിൽ ഫോർ ഫത്വ പുറപ്പെടുവിച്ച ഫത്വയെ തുടർന്നാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.
*🟨മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച_*
അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ വെള്ളിയാഴ്ച. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ.
വിവിധ രാജ്യങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ശവ്വാൽ പിറവി ദൃശ്യമായില്ലെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഒമാനിലെ ചെറിയപെരുന്നാൾ ആഘോഷം നാളെ (വ്യാഴം) തീരുമാനിക്കും. ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്ന പ്രത്യേക സമിതി നാളെ യോഗം ചേരുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ മഅ്മരി യുടെ അധ്യക്ഷതയിൽ മസ്കറ്റിലാണ് യോഗം ചേരുക.
മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ ഒരു ദിവസം വൈകിയാണ് ഒമാനിൽ റംസാൻ വ്രതം തുടങ്ങിയത്. വ്യാഴാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ റംസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ചയാണ് ഒമാനിൽ ചെറിയപെരുന്നാൾ ആഘോഷിക്കുക.
യുഎഇയിലും ഖത്തറിലും സൗദി അറേബ്യയിലും പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമാക്കിയത്. ഈദ് ഗാഹുകൾ വേണ്ടെന്ന് യുഎഇ, ഖത്തർ മതകാര്യമന്ത്രാലയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം മതിയെന്ന് സൗദി അറേബ്യയും അറിയിച്ചു. ബുധാനഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്."
*🟨പൈപ്പ് വഴി ഗ്യാസ് വിതരണം വേഗത്തിലാക്കിയാൽ 10% കൂടുതൽ എൽപിജി*
ന്യൂഡൽഹി: പൈപ്പ് വഴിയുള്ള പ്രകൃതിവാതകം (പിഎൻജി) നൽകുന്നതിനുള്ള ക്രമീകരണങ്ങൾ വേഗത്തിലാക്കുന്ന സംസ്ഥാനങ്ങൾക്ക് പത്തു ശതമാനം കൂടുതൽ വാണിജ്യ എൽപിജി നൽകുമെന്ന് കേന്ദ്രസർക്കാർ.
പശ്ചിമേഷ്യൻ സംഘർഷം മൂലം എൽപിജി പ്രതിസന്ധി മൂന്നാമത്തെ ആഴ്ചയിലേക്കു കടക്കുന്പോഴാണ് എൽപിജി ഉപയോക്താക്കൾ പിഎൻജിയിലേക്കു ചുവട് മാറ്റുന്നതിനായി കേന്ദ്രം പുതിയ തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച കത്ത് സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ടെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി.
പൈപ്പുകളിലൂടെ പ്രകൃതിവാതകം അടുക്കളകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) സംവിധാനം എവിടെയൊക്കെയുണ്ടോ അവിടങ്ങളിലെല്ലാം തന്നെ ഉപയോക്താക്കൾ എൽപിജിയിൽനിന്ന് പിഎൻജിയിലേക്കു മാറാൻ ശ്രമിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.
പിഎൻജിയിലേക്കു മാറാനുള്ള തീർപ്പുകൽപ്പിക്കാത്ത അപേക്ഷകൾക്ക് വേഗം അനുമതി നൽകുക, പുതിയ അപേക്ഷകൾ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കുക, പാട്ടത്തിനു കുറഞ്ഞ പണം ഈടാക്കുക തുടങ്ങിയ നിർണായക പരിഷ്കാരങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കാണ് അധികമായി വാണിജ്യ എൽപിജി നൽകുന്നത്.
അതേസമയം എൽപിജി വിതരണരംഗത്ത് വെല്ലുവിളികളുണ്ടെങ്കിലും എൽപിജി സ്റ്റോക്ക് ഉണ്ടെന്നാണു പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചത്.
എൽപിജിക്കു പകരക്കാരനാകാൻ പിഎൻജി
സാധാരണ ഇന്ത്യൻ കുടുംബത്തിലെ പ്രധാന പാചകവാതകം എൽപിജിയാണെങ്കിലും പിഎൻജി പതിയെ എൽപിജിയുടെ പകരക്കാരനായി കളംപിടിക്കുന്നുണ്ട്.
പൈപ്പിലൂടെ അടുക്കളകളിലേക്കു പാചകവാതകമെത്തിക്കുന്ന പിഎൻജി സംവിധാനം പ്രധാനമായും നഗരങ്ങളിലാണെങ്കിലും ഉപകാരങ്ങൾ പലതാണ്. എൽപിജിപോലെ നേരത്തേ ബുക്ക് ചെയ്തു പാചകവാതകം എത്തിക്കുന്നതിനു പകരം പൈപ്പിലൂടെ തുടർച്ചയായെത്തുന്ന പാചകവാതകം വൈദ്യുതി പോലെതന്നെ ഉപയോഗിക്കുന്നതിനനുസരിച്ചാണ് പണം നൽകേണ്ടത്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന പിഎൻജിയുടെ 50 ശതമാനത്തോളം ആഭ്യന്തരമായാണ് ഉത്പാദിപ്പിക്കുന്നത് എന്നതിനാൽ യുദ്ധസമാന സാഹചര്യങ്ങൾ വരുന്പോൾ പിഎൻജി ഉപയോക്താക്കൾക്ക് എൽപിജി ഉപയോക്താക്കളുമായി താരതമ്യം ചെയ്യുന്പോൾ ആശങ്കപ്പെടേണ്ട ആവശ്യമില്ല.
ഈ കാരണങ്ങൾ കൊണ്ടുതന്നെയാണ് രാജ്യത്തെ പിഎൻജി ഉപഭോഗം വർധിപ്പിക്കാൻ കേന്ദ്രം തന്ത്രം ആലോചിക്കുന്നതും.
Tags:
KERALA