Trending

സായാഹ്ന വാർത്തകൾ

2025 | സെപ്റ്റംബർ 3 | ബുധൻ 
1201 | ചിങ്ങം 18 |  പൂരാടം 

◾ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും  വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും, ദേവസ്വം ബോര്‍ഡിന് മറ്റു ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ എന്നും  കോടതി ചോദിച്ചു.  ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ദേവസ്വം ബോര്‍ഡിന്റെ  പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്നും, മതസൗഹാര്‍ദ്ദം  ഊട്ടിയുറപ്പിക്കാനെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും  പരിപാടിയുടെ സംഘാടനത്തില്‍ സര്‍ക്കാരിനും ബോര്‍ഡിനും വ്യക്തതയില്ലേ എന്നും  കോടതി ചോദിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വേണമെന്നും കോടതി  ആവശ്യപ്പെട്ടു.

◾ സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യായം എന്നല്ല എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളെ കൂടി ചേര്‍ത്ത് വര്‍ഗ്ഗീയതയെ ചെറുക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗം കൂടിയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നും അല്ലാതെ ചിലര്‍ പറയുന്നത് പോലെ വര്‍ഗീയതക്ക് വളം വെച്ചു കൊടുക്കാനല്ലെന്നും അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾ ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി  ഡി സതീശന്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കല്‍, ആചാരസംരക്ഷണത്തിനായുള്ള സമരങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയശേഷം ക്ഷണിച്ചാല്‍ അപ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ കാണുമോ എന്നു തന്നോടു ചോദിക്കുക പോലും ചെയ്യാതെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വന്നതെന്നും താന്‍ അകത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ വന്ന് കത്തു കൊടുത്ത് പുറത്തുപോയ ശേഷം  അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കിയില്ല എന്നു വാര്‍ത്ത കൊടുത്തത് മര്യാദകേടാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തന്നെ കാണണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള ഒരാളോടും ഇതുവരെ പറ്റില്ല എന്നു പറഞ്ഞിട്ടില്ലെന്നും തന്നെ വിളിച്ചിട്ടു വന്നാല്‍ ഇനിയും അദ്ദേഹത്തെ കാണാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു.

◾ സര്‍ക്കാര്‍ ശബരിമലയില്‍ നടത്താന്‍ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.  വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും പാണക്കാട് തങ്ങളും  പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ലെന്നും സെക്കുലര്‍ ഭരണകൂടം എന്നു പറഞ്ഞാല്‍ മതനിരപേക്ഷ ഭരണകൂടം എന്നാണ് പ്രഖ്യാപിത ഇടതു കാഴ്ചപ്പാട് എന്നും അദ്ദേഹം പറഞ്ഞു.

◾ അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം. ശബരിമല കര്‍മ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുന്നത്. ഈ മാസം 22നാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുക. അയ്യപ്പ സംഗമം തട്ടിപ്പ് ആണെന്നു കാണിക്കാനാണ് വിശ്വാസ സംഗമം നടത്തുന്നത്. ഇതിലേക്ക് അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ക്ഷണിക്കാനാണ് ശ്രമം.

◾ കേന്ദ്രം നടപ്പാക്കാനിരിക്കുന്ന ജി എസ് ടി പരിഷ്‌കരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരു പഠനവും നടത്താതെയാണ് ജി.എസ്.ടി പരിഷ്‌കരണമെന്നും സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും നഷ്ടപരിഹാര ഫണ്ടിലെ തുക അപര്യാപ്തമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് 8000 കോടി നഷ്ടമുണ്ടാകുമെന്നും നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുമെന്നും ഇതില്‍ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്നും കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

◾ വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. എന്‍.എം.സി. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടേയാണ് അംഗീകാരം നേടിയെടുത്തത്.

◾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെ വോട്ട് തിരുവനന്തപുരത്ത് തന്നെയാണെന്നും സുരേഷ് ഗോപി തിരുവനന്തപുരത്താണ് സ്ഥിര താമസം എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അനില്‍ അക്കര പറഞ്ഞു.

◾ 1962 മുതല്‍ ഇന്ത്യയുടെ മുഖ്യശത്രുവായ ചൈനയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ബന്ധത്തെ വാഴ്ത്തുന്ന എം.എ. ബേബിയെ പോലുള്ള സി.പി.എം നേതാക്കള്‍ അന്ധമായ ചൈന ഭക്തരാണെന്ന് കോണ്‍ഗ്രസ് നേതാവ്  ചെറിയാന്‍ പിലിപ്പ്. ചൈന പിടിച്ചടക്കിയ ഇന്ത്യയുടെ ഭാഗമായ അക്സായ് ചിന്‍ പ്രദേശം വിട്ടു തരാനാണ് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി ചൈനയോട് ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

◾ തിരുവനന്തപുരം പനവൂര്‍ പഞ്ചായത്തിലെ പരിശോധനയില്‍ സാമഗ്രികകള്‍ വിതരണം ചെയ്തവര്‍ക്ക് അനര്‍ഹമായി ജിഎസ്ടി ഇനത്തില്‍ പണം നല്‍കിയെന്ന് കണ്ടെത്തി. കോമ്പോസിഷന്‍ സ്‌കീമിലുള്ളവര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ജിഎസ്ടി പിരിക്കാനാവില്ല. വിറ്റുവരവില്‍ നിന്ന് നികുതി സര്‍ക്കാരിന് അടയ്ക്കുകയാണ് വേണ്ടത്. എന്നാല്‍, തൊഴിലുറപ്പ് പദ്ധതി പ്രകാരം സാമഗ്രികള്‍ വിതരണം ചെയ്യുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ജിഎസ്ടി നല്‍കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ ഓംബുഡ്സ്മാന്‍ നിര്‍ദ്ദേശ പ്രകാരം പനവൂര്‍ പഞ്ചായത്തില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

◾ പാലക്കാട് സ്‌കൂളില്‍ സ്ഫോടനം നടന്ന സംഭവത്തില്‍ കല്ലേകാട്  സ്വദേശി സുരേഷിന്റെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ വീട്ടില്‍ നിന്ന് പന്നിപ്പടക്കം കണ്ടെത്തി. സുരേഷിന് പുറമെ ശശീന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും കസ്റ്റഡിയിലായി. ഇവര്‍ നിര്‍മ്മാണ തൊഴിലാളികളാണ്. ഇവര്‍ ബി ജെ പി പ്രവര്‍ത്തകരെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം, പാലക്കാട് മൂത്താന്‍തറയിലെ സ്‌കൂളിന് സമീപമാണ് സ്ഫോടനമുണ്ടായത്.

◾ താമരശ്ശേരി ചുരം ആറാം വളവില്‍ ഇന്നും കണ്ടയ്നര്‍ ലോറി കുടുങ്ങി. പുലര്‍ച്ചെ ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്നര്‍ ലോറി ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയത് 6 മണിയോടെയാണ്. ഇപ്പോഴും പ്രദേശത്ത് രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു.

◾ മലയാറ്റൂര്‍ വനമേഖലയില്‍ കാട്ടാനകള്‍ ദൂരൂഹ സാഹചര്യത്തില്‍ ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് വനംവകുപ്പ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂയംകുട്ടി പുഴയില്‍ ഒമ്പത് കാട്ടാനകളുടെ ശവശരീരങ്ങളാണ് കണ്ടെത്തിയത്. വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആനക്കൂട്ടം ഒലിച്ചുപോയിരിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക അനുമാനം. എന്നാല്‍ പ്രദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമായതിനാലാണ് വന്യജീവി പ്രവര്‍ത്തകര്‍ സംശയമുന്നയിച്ചത്. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനമായത്.

◾ കാഴ്ച നഷ്ടപ്പെട്ട പാലക്കാട്ടെ PT 5 എന്ന ചുരുളികൊമ്പന് രണ്ടാം ഘട്ട ചികിത്സ നല്‍കാനൊരുങ്ങി വനംവകുപ്പ്. കഴിഞ്ഞ ഓഗസ്റ്റ് 8 നു മയക്കുവെടി വെച്ച് നല്‍കിയ പ്രാഥമിക ചികിത്സ ഫലം കാണാത്തതോടെയാണ് അടുത്ത ഘട്ട നടപടിയിലേക്ക് നീങ്ങുന്നത്. മയക്കുവെടി വെച്ച് പിടികൂടി ധോണിയിലെ ആന ക്യാംപിലേക്ക് കൊണ്ടുപോയി ചികില്‍സിക്കാനായിരിക്കും നീക്കം.

◾ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട ചികിത്സയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അപൂര്‍വ നേട്ടം. അമീബയും ഫംഗസും ഒരേസമയം തലച്ചോറിനെ ബാധിച്ച 17കാരന് രോഗമുക്തിയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമീബയും ഫംഗസും ഒരേസസമയം തലച്ചോറിനെ ബാധിച്ച കേസുകളില്‍ മുമ്പ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകത്ത് തന്നെ ആദ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

◾ എറണാകുളം പുത്തന്‍കുരിശ് മലേക്കുരിശില്‍ വീട് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിലായ സ്വാതിക്കും കുടുംബത്തിനും ആശ്വാസം. ബാങ്കില്‍ പലിശയടക്കമുള്ള മുഴുവന്‍ തുകയും നല്‍കാമെന്ന് പ്രവാസി സുഹൃത്ത് അറിയിച്ചതായി മുന്‍ എംഎല്‍എ വിപി സജീന്ദ്രന്‍ അറിയിച്ചു. 2019ല്‍ സ്വാതി മണപ്പുറം ഫിനാന്‍സില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ 3.95 ലക്ഷം തിരിച്ചടിച്ചു. പിന്നീട് ഗര്‍ഭിണിയായതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു..

◾ വ്യാജ പീഡന പരാതിയെ തുടര്‍ന്ന് കോടതി വെറുതെ വിട്ട മൂന്നാറിലെ കോളേജ് അധ്യാപകന്‍ ആനന്ദ് വിശ്വനാഥന്‍ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഎം നേതാവ് എസ് രാജേന്ദ്രന്‍. പരാതിയുമായി തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയ ശേഷം തന്നെ സമീപിച്ചിരുന്നു. പരാതി നല്‍കിയതോടെ അധ്യാപകന്‍ ക്രൂരമായി പെരുമാറുന്നു എന്ന് പറഞ്ഞാണ് തന്നെ സമീപിച്ചത്. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

◾ പൊലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനില്‍ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രണ്ടുവര്‍ഷം മുമ്പ് തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണിപ്പോള്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്.

◾ തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ രണ്ടുവര്‍ഷം മുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ അതിക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ തന്നെ അടിയന്തര ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം അവര്‍ക്ക് അധികം താമസിയാതെ കണക്ക് പറയേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോലീസ് സ്റ്റേഷനുകള്‍ മര്‍ദ്ദന കേന്ദ്രങ്ങള്‍ അല്ലെന്നും പ്രതിപക്ഷത്തെ തല്ലി ചതക്കാനും അടിച്ചൊതുക്കാനും ഉള്ള നാസി തടങ്കല്‍ പാളയങ്ങളുമല്ലെന്നും പോലീസ് ജനങ്ങളുടെ സേവകര്‍ ആവുകയാണ് ആദ്യം വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

◾ റോബിന്‍ ബസ് വീണ്ടും തമിഴ്നാട് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് റോഡ് ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റുണ്ടെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും റോബിന്‍ ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ ബി ജെ പി വനിത നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി. അധിക്ഷേപ മുദ്രാവാക്യത്തെ കോണ്‍ഗ്രസ് അപലപിക്കുകയെങ്കിലും ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ബിഹാറിലെ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ഇരു നേതാക്കളും രാഷട്രീയത്തിന് അപമാനമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

◾ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കട്ട് ഓഫ് തീയതി 2014ല്‍ നിന്ന് 2024 ആക്കി മാറ്റി  ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. 2024 ഡിസംബര്‍ 31 വരെ അയല്‍ രാജ്യങ്ങളില്‍ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. 2014 ഡിസംബര്‍ 31ന് മുമ്പ് വന്നവര്‍ക്ക് ആയിരുന്നു നേരത്തെ പൗരത്വം നല്‍കാന്‍ നിശ്ചയിച്ച സമയപരിധി. പശ്ചിമ ബംഗാളിലും ബിഹാറിലും തെരഞ്ഞെടുപ്പടുക്കവേയാണ് നിര്‍ണായക നടപടി.

◾ ഛത്തീസ്ഗഡില്‍ അണക്കെട്ട് തകര്‍ന്ന് നാല് മരണം. ബല്‍റാംപൂരിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ചെറിയ അണക്കെട്ടായ ലൂത്തിയ ഡാമിന്റെ ഒരു ഭാഗം തകരുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേരെ കാണാതായി. സ്ഥലത്ത് എസ് ഡി ആര്‍ എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

◾ ജിഎസ്ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കാനുള്ള രണ്ട് ദിവസത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ദില്ലിയില്‍ തുടക്കം. നിരവധി ഉല്‍പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജിഎസ്ടി കുറഞ്ഞേക്കും. മെഡിക്കല്‍ ഇന്‍ഷുറന്‍സിനും ടേം ഇന്‍ഷുറന്‍സിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിര്‍ദേശവും കൗണ്‍സില്‍ പരിഗണിച്ചേക്കും.

◾ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദില്ലിയില്‍ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളില്‍ ഉയര്‍ന്നു. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. പഞ്ചാബില്‍ ഇതുവരെ 30 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്.

◾ പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്ഫോടനം. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേര്‍ ആക്രമണമെന്നാണ് നിഗമനം.

◾ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിച്ച് വിമാനങ്ങള്‍ കത്തിയമര്‍ന്നു. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. അമേരിക്കയിലെ ഫോര്‍ട്ട് മോഗന്‍ മുന്‍സിപ്പല്‍ വിമാനത്തില്‍ രണ്ട് ചെറുവിമാനങ്ങളാണ് കൂട്ടിയിടിച്ചത്. കൊളറാഡോയ്ക്ക് വടക്ക് കിഴക്കാണ് ഫോര്‍ട്ട് മോഗന്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്.

◾ ഷീന ബോറ കൊലപാതക കേസില്‍ തന്റെ മൊഴി വ്യാജമായി സൃഷ്ടിച്ചതാണെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ വിധി മുഖര്‍ജി. ഇന്ദ്രാണിയും ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടേയും മകളാണ് ദൃക്സാക്ഷി വിചാരണയ്ക്കിടെ കോടതിയില്‍ നിര്‍ണായക മൊഴി നല്‍കിയത്. കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച തന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും തന്റെ മാതാപിതാക്കളെയും കേസില്‍ കുടുക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയതെന്നുമാണ് വിധി മുഖര്‍ജി മൊഴി നല്‍കിയിട്ടുള്ളത്.

◾ സമീപകാലത്തെ ഏറ്റവും വലിയ സൈനിക പരേഡ് തുടങ്ങി ചൈന. രണ്ടാം ലോക മഹായുദ്ധ വിജയം അനുസ്മരിച്ച് ബീജിങ്ങില്‍ നടക്കുന്ന വന്‍ പരേഡില്‍ വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനുമാണ് മുഖ്യാതിഥികള്‍. പതിനായിരം സൈനികര്‍ അണിനിരക്കുന്ന പരേഡില്‍ അത്യാധുനിക ആയുധങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും.

◾ റഷ്യയുടെ അത്യാധുനിക ഫൈറ്റര്‍ ജെറ്റായ സുഖോയ് എസ് യു-57 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധ്യത. റഷ്യയുടെ നിക്ഷേപ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് എസ് യു 57 വിമാനങ്ങളുടെ നിര്‍മ്മാണ കേന്ദ്രമായി മാറിയേക്കും. റഷ്യന്‍ പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.

◾ കൂടുതല്‍ S400 വ്യോമപ്രതിരോധസംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യ റഷ്യയുമായി അഞ്ച് എസ് 400 സംവിധാനത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ അവസാനത്തെ രണ്ടെണ്ണം കൂടി ഇന്ത്യയിലെത്തും.

◾ ഇന്ത്യ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണെന്ന് വീണ്ടും ഡോണള്‍ഡ് ട്രംപ്. തീരുവ കൂടുതലായതിനാല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനാകാത്ത സ്ഥിതിയാണുള്ളതെന്നും ട്രംപ് പറഞ്ഞു. ഇത് പരിഹരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ അമിത നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് അത്തരത്തിലുള്ള തടസങ്ങളൊന്നുമില്ലാതെയാണ് വില്‍ക്കാന്‍ അനുവദിച്ചിരുന്നതെന്നും ട്രംപ് പറഞ്ഞു.

◾ അനുദിനം റെക്കോഡ് പുതുക്കി സംസ്ഥാനത്ത് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഗ്രാം വില 9,805 രൂപയും പവന്‍ വില 78,440 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 8,050 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 6,265 രൂപയും ഒമ്പത് കാരറ്റിന് 4,040 രൂപയുമാണ് വില. വെള്ളി വിലയും കുതിച്ച് ഉയരുകയാണ്. ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്ന് 133 രൂപയിലെത്തി. കേരളത്തില്‍ കുറിക്കുന്ന റെക്കോഡ് വിലയാണിത്. ഓഗസ്റ്റ് 22ന് ഗ്രാമിന് 9,215 രൂപയായിരുന്ന സ്വര്‍ണ വിലയാണ് 12 ദിവസത്തിനുള്ളില്‍ 9,805 രൂപയിലെത്തിയത്. അന്താരാഷ്ട് സ്വര്‍ണ വില 3,531 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88.08ലുമെത്തിയതാണ് സ്വര്‍ണ വിലയെ മുന്നേറ്റത്തിലെത്തിക്കുന്നത്. ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 3ലക്ഷം രൂപയായിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണം എങ്കില്‍ 85,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 10,700 രൂപ നല്‍കേണ്ടിവരും.

◾ കൗമാരക്കാരനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയില്‍ രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍എഐ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാരന്റല്‍ കണ്‍ട്രോള്‍ സവിശേഷത ഓപ്പണ്‍എഐ അവതരിപ്പിക്കുന്നത്. രക്ഷാകര്‍തൃ നിയന്ത്രണ സവിശേഷതയിലൂടെ രക്ഷിതാക്കള്‍ക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ ഇവയാണ്. ഒരു ഇമെയില്‍ ക്ഷണത്തിലൂടെ അവരുടെ അക്കൗണ്ട് കൗമാരക്കാരന്റെ അക്കൗണ്ടുമായി ബന്ധിപ്പിക്കുക. ചാറ്റ് ജിപിടി കൗമാരക്കാരോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിയന്ത്രിക്കുക. ഇതിനായി ഡിഫോള്‍ട്ടായി ഓണായിരിക്കുന്ന പ്രായത്തിനനുസരിച്ചുള്ള മോഡല്‍ പെരുമാറ്റ നിയമങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഏതൊക്കെ സവിശേഷതകള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാവുന്നതാണ്. മെമ്മറി, ചാറ്റ് ചരിത്രം എന്നിവയുള്‍പ്പെടെ ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമാക്കാം. കൗമാരക്കാരന്‍ കടുത്ത ദുരിതത്തിലാണെന്ന് ചാറ്റ് ജിപിടി കണ്ടെത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പുകള്‍ ലഭിക്കുന്നതാണ്. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഈ സവിശേഷതയിലൂടെ ലഭിക്കും.

◾ ധ്യാന്‍ ശ്രീനിവാസനും ലുക്മാന്‍ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബര്‍ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുന്‍നിര്‍ത്തി ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ രവി, ശീതള്‍ ജോസഫ് എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ വിജയരാഘവനും ശാന്തികൃഷ്ണയും എത്തുന്നുണ്ട്. ഹാസ്യത്തില്‍ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രമെന്നാണ് സൂചന. സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നുമുണ്ട്. അബു സലീം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളിലെത്തുന്നു.
Previous Post Next Post
3/TECH/col-right