താമരശേരി: ഇന്നലെ വൈകുന്നേരം ഏഴോടെ ചുരം വ്യൂ പോയിന്റിന് സമീപം കൂറ്റൻ പാറകളും, മണ്ണും, മരവും കടപുഴകി റോഡിലേക്ക് പതിച്ചത് കാരണം താമരശേരി ചുരം വഴിയുള്ള യാത്ര ഒരറിയിപ്പുണ്ടാവുന്നത് വരെ താൽക്കാലികമായി അടച്ചു.
റോഡിലേക്ക് വീണ മണ്ണും മരവും ജെ.സി.ബിയും, മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് മണിക്കൂറുകളുടെ കഠിന പ്രയത്നം കൊണ്ട് പൊലീസും, അഗ്നിശമന സേനയും, സന്നദ്ധ പ്രവർത്തകരും ചേർന്ന് നീക്കം ചെയ്യുകയും ഏകദേശം മൂന്ന് മണിക്കൂറാളം ചുരത്തിൽ കുടുങ്ങി കിടന്ന വാഹനങ്ങൾ വൺവെ ആയി കടത്തി വിടുകയും ചെയ്തു.
കുടുങ്ങി കിടന്ന വാഹനങ്ങൾ ചുരം കടന്ന് പോയതോടെ ഗതാഗതം അടച്ചു.
ഇന്ന് പകൽ സമയത്ത് അപകട മേഖല ഉദ്യോഗസ്ഥർ സന്ദർശിച്ച്, വിശദമായ പരിശോധകൾ ചെയ്ത ശേഷം മാത്രമേ വാഹന ഗതാഗതം പുനരാരംഭിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. താമരശേരി ചുരം വഴി ഗതാഗതം പൂർണമായും നിലച്ചതോടെ കുറ്റ്യാടി, നാടുകാണി ചുരം വഴിയാണ് വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത്.
Tags:
THAMARASSERY