Trending

സായാഹ്ന വാർത്തകൾ

2025 | ഓഗസ്റ്റ് 25 | തിങ്കൾ 
1201 | ചിങ്ങം 9 |  ഉത്രം 

◾ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരുമെന്നും ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം  ഉണ്ടാകില്ലെന്നുമാണ് വിവരം. അതേസമയം രാഹുല്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചേക്കുമെന്നും സൂചനയുണ്ട്.

◾ പാര്‍ട്ടിക്കോ, പൊലീസിനോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതിയൊന്നുമില്ലാതെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് കര്‍ശന നടപടി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്തരമൊരു സംഭവത്തില്‍ കാര്‍ക്കശ്യത്തില്‍ നടപടിയെടുക്കുന്നതെന്നും പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള ആളായിരുന്നിട്ടും കോണ്‍ഗ്രസ് അയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. പീഡന കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ബിജെപിക്കും സിപിഎമ്മിനും ധാര്‍മികത പറയാന്‍ എന്ത് അവകാശമാണുള്ളതെന്നും സതീശന്‍ ചോദിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ മാറ്റിനിര്‍ത്തുന്ന കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും സതീശന്‍ വ്യക്തമാക്കി.

◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത തീരുമാനം ഐക്യകണ്‌ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരോപണങ്ങള്‍ വന്ന ഘട്ടത്തില്‍ തന്നെ പരിശോധിച്ചിരുന്നുവെന്നും രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

◾ രാഹുല്‍ രാജിവെക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിയെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്നും വ്യക്തമാക്കി കെ സുധാകരന്‍. ഇത് പാര്‍ട്ടിയെടുത്ത തീരുമാനമാണെന്നും രാജിവെക്കുമ്പോള്‍ മറ്റ് സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ വനിതാ നേതാക്കളുടെ ആവശ്യം അവര്‍ക്കുള്ള അവകാശമാണെന്നും കെ സുധാകരന്‍ പറഞ്ഞു.



◾ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ ഒരു സംരക്ഷണവും രാഹുലിനുണ്ടാകില്ലെന്ന് കെ.മുരളീധരന്‍. രാഹുലിനെതിരായി നിലവില്‍ സസ്‌പെന്‍ഷന്‍ നടപടിയാണ് സ്വീകരിച്ചതെന്നും ഇത് അന്തിമ നടപടിയല്ലെന്നും ഇപ്പോഴും ആരും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ഒന്നാം ഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചുവെന്നും ഇത് രണ്ടാം ഘട്ട നടപടിയാണെന്നും ഇനിയും തെളിവുകള്‍ പുറത്തുവന്നാല്‍ മൂന്നാംഘട്ട നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ കോണ്‍ഗ്രസിനെ നയിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്നും രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്നും മന്ത്രി വി ശിവന്‍കുട്ടി. ഉമാ തോമസിനെതിരെയും സൈബര്‍ ആക്രമണം നടക്കുന്നുവെന്നും തള്ള വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നുവെന്നാണ് സൈബര്‍ കൂട്ടങ്ങള്‍ പറയുന്നതെന്നും അഹങ്കാരത്തിന് കൈയ്യും കാലും വച്ച വ്യക്തിയാണ് രാഹുലെന്നും മുഖ്യമന്ത്രിയെ എടാ വിജയ എന്നാണ് രാഹുല്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

◾ കോണ്‍ഗ്രസിനകത്തെ ജീര്‍ണ്ണതയെ പറ്റി രാഹുല്‍ മാങ്കൂട്ടത്തിലിനറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ആകെ ആവശ്യപ്പെട്ടത് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണെന്നും എന്നാല്‍ രാജി ആവശ്യപ്പെടാന്‍ നേതൃത്വം തയ്യാറായില്ലെന്നും എം,വി.ഗോവിന്ദന്‍ പറഞ്ഞു. ലോകചരിത്രത്തില്‍ തന്നെ ഇതുപോലൊരു സംഭവം അപൂര്‍വ്വമാണെന്നും ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമെന്നും രാഹുലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്നും എംവി ഗോവിന്ദന്‍ വിശദമാക്കി.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് എംഎല്‍എ സ്ഥാനം കൂടി രാജി വയ്ക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ജനങ്ങളോട് അടക്കം ധിക്കാര മനോഭാവമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രകടിപ്പിക്കുന്നതെന്നും സിപിഎം തെറ്റുകാരെ ആരെയും ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ തെറ്റ് മറ്റൊരാളുടെ തെറ്റുകൊണ്ട് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ഒത്തുതീര്‍പ്പെന്ന് മന്ത്രി എം ബി രാജേഷ്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിന് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. ആരോപണം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് ഇര പറഞ്ഞതാണല്ലോയെന്നും മന്ത്രി പ്രതികരിച്ചു.

◾ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഉമാ തോമസ്. ജനാധിപത്യ നാടല്ലേ എല്ലാവര്‍ക്കും പ്രതികരിക്കാമല്ലോ എന്നും പ്രസ്ഥാനം തന്റെ കൂടെ നില്‍ക്കുമെന്നും പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. അതേ സമയം, ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്.

◾ രാജിവെച്ചാലും ഇല്ലെങ്കിലും പാലക്കാട് എംഎല്‍എ എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കൂടാതെ ഉമാ തോമസ് എംഎല്‍എക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിക്കുന്നതായും ഡിവൈഎഫ്‌ഐ അറിയിച്ചു.

◾ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് അവകാശ വാദമുന്നയിച്ച് ഉമ്മന്‍ ചാണ്ടി ബ്രിഗേഡും രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. കെ എം അഭിജിത്ത്, വിഷ്ണു സുനില്‍ പന്തളം എന്നിവര്‍ക്കായാണ് ഉമ്മന്‍ ചാണ്ടി ബ്രിഗേഡ് രംഗത്തെത്തിയത്. സംസ്ഥാന അധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയില്‍ നിന്നല്ലെങ്കില്‍ കെ എം അഭിജിത്തിനാണ് ഉമ്മന്‍ചാണ്ടി ബ്രിഗേഡിന്റെ പിന്തുണ.



◾ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെയാണ് എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം.

◾ സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

◾ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു. കെ.ടി.ജലീല്‍ നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്.

◾  കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയെ പരസ്യമായി വിമര്‍ശിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. വണ്ണപ്പുറം ലോക്കല്‍ സെക്രട്ടറിയായിരുന്ന ഷിജോ സെബാസ്റ്റ്യനെയാണ് മാറ്റിയത്. പൊതുപ്രവര്‍ത്തകരോടുളള പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെ ഷിജോ പരസ്യമായി പ്രതികരിക്കുകയും വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു ഇതില്‍ വിശദീകരണം നല്‍കിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചുമതലയില്‍ നിന്ന് മാറ്റിയതെന്നാണ് വിവരം.

◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഫോണ്‍ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പുകയില ഉത്പന്നങ്ങളും ഇയാളുടെ പക്കല്‍ നിന്നും  കണ്ടെത്തി. വാര്‍ഡന്‍ന്മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ജയില്‍ കോമ്പൗണ്ടിലേക്ക് കടന്നാണ് അക്ഷയ് മൊബൈല്‍ എറിഞ്ഞ് നല്‍കാന്‍ ശ്രമിച്ചത്. ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

◾ തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. 3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ  ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, നെല്‍വയല്‍ തരംമാറ്റിയതിനെതിരെയാണ് പരാതി നല്‍കിയതെന്നും പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്നും ലുലുവിനെതിരെ കേസ് നല്‍കിയ സിപിഐ പ്രാദേശിക നേതാവ് വ്യക്തമാക്കി. ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ്.

◾ ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസില്‍ ബ്രേക്കിങ് സിസ്റ്റത്തില്‍ നിന്ന് പുക ഉയര്‍ന്നു. ബ്രേക്കിന്റെ റബ്ബര്‍ ബുഷില്‍ നിന്നാണ് പുക ഉയര്‍ന്നത്. ട്രെയിന്‍ നിര്‍ത്തിയിട്ട് പ്രശ്‌നം പരിഹരിച്ച ശേഷം യാത്ര തുടര്‍ന്നു. ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് മാരാരിക്കുളം എത്തുന്നതിന് മുന്‍പായിരുന്നു സംഭവം.

◾ വിഴിഞ്ഞത്ത് വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെയും തെരുവ് നായ ആക്രമണം രൂക്ഷം. മുക്കോല നെല്ലിക്കുന്ന് പനവിളക്കോട് ഭാഗങ്ങളിലായി ഇന്നലെ ഉച്ചയോടെ ആക്രമകാരിയായ തെരുവു നായ വീട്ടിലെ നിരവധി കോഴികളെ കടിച്ചു കൊന്നു. ആടുകള്‍, വളര്‍ത്തു നായ്ക്കള്‍ എന്നിവയ്ക്കും കടിയേറ്റു. പ്രദേശവാസിയായ രതീഷിന്റെ വീട്ടിലെ 12 കോഴികള്‍ നായയുടെ കടിയേറ്റു ചത്തതായാണ് വിവരം.

◾ മെട്രോ നിരക്ക് വര്‍ദ്ധിപ്പിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഡിഎംആര്‍സി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഇതിനുമുമ്പ് 2017ലാണ് നിരക്ക് വര്‍ദ്ധനവുണ്ടായത്. ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെ വര്‍ദ്ധിക്കും. ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നെന്ന് ഡിഎംആര്‍സി അറിയിച്ചു.

◾ ധര്‍മസ്ഥല കേസില്‍ മുന്‍ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. തലയോട്ടി ആരുടേതാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. തലയോട്ടിയില്‍ ഉണ്ടായിരുന്ന മണ്ണ് ധര്‍മസ്ഥലയിലേതല്ല എന്നാണ് നിലവിലെ കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധനയിലാണ് ഇത് തെളിഞ്ഞത്.

◾ മൂന്നു മാസം തടവിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ വരെയുള്ളവര്‍ക്ക് പദവി നഷ്ടമാകുന്ന ബില്‍ പാര്‍ലമെന്റില്‍ പാസ്സാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഈ ബില്ലിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലാലുപ്രസാദ് യാദവിനെ രക്ഷിക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കീറിക്കളഞ്ഞ സമയത്ത് രാഹുല്‍ ഗാന്ധി കാണിച്ച ധാര്‍മ്മിക നിലപാട് ഇപ്പോള്‍ എവിടെപ്പോയെന്നും ആഭ്യന്തര മന്ത്രി ചോദിച്ചു.

◾ പദവി നഷ്ടമാകുന്ന ബില്‍ പരിഗണിക്കുന്ന ജെപിസിയില്‍ കോണ്‍ഗ്രസും ചേര്‍ന്നേക്കില്ല. വിട്ടു നില്‍ക്കാനാണ് സാധ്യതയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചത്. നേരത്തെ തന്നെ ഈ വിഷയത്തില്‍ ജെപിസിയോട് സഹകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും. ഇന്ത്യ സഖ്യം പൂര്‍ണ്ണമായി വിട്ടുനിന്നാല്‍ ജെപിസിയില്‍ എതിര്‍പ്പ് ഉയരില്ലെന്ന് വരുമെന്നും അതിനാല്‍ പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തണമെന്നാണ് ഇടത് പാര്‍ട്ടികളുടെ നിലപാട്.

◾ ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാന്‍ ആണെന്ന പരാമര്‍ശത്തില്‍ ബിജെപി എംപി അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ. കുട്ടികളോടുള്ള പ്രതികരണം അസ്വസ്ഥപ്പെടുത്തുന്നതെന്ന് കനിമൊഴി എംപി പ്രതികരിച്ചു.  ബഹിരാകാശ ദിനത്തില്‍ അനുരാഗ് താക്കൂര്‍ പങ്കുവച്ച വീഡിയോ വൈറല്‍ ആയിരുന്നു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും ശാസ്ത്രീയ മനോഭാവം വളര്‍ത്തണമെന്ന ഭരണഘടനാ തത്വത്തെ ബിജെപി എംപി  അവഹേളിക്കുന്നുവെന്നും ഐതിഹ്യത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതില്‍ അല്ല പുരോഗതി എന്നും കനിമൊഴി വ്യക്തമാക്കി.

◾ ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ വര്‍ധന മറ്റന്നാള്‍ പ്രാബല്യത്തില്‍ വരാനിരിക്കെ അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ച ഒരു മികച്ച തന്ത്രം എന്നാണ് ഇന്ത്യക്കെതിരായ അധിക തീരുവ പ്രഖ്യാപനത്തെ വാന്‍സ് പ്രശംസിച്ചത്. യുക്രൈന്‍  റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ട്രംപിന്റെ ആക്രമണാത്മക സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രമെന്നാണ് നടപടിയെക്കുറിച്ച് വൈസ് പ്രസിഡന്റ് വിവരിക്കുന്നത്.  

◾ ബാങ്ക് വായ്പയ്ക്കായി ശ്രമിക്കുന്ന പലരുടെയും പ്രശ്‌നമാണ് സിബില്‍ സ്‌കോര്‍. സാധാരണ ഗതിയില്‍ മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്ക് വായ്പ നിഷേധിക്കുകയെന്ന നയമാണ് ബാങ്കുകള്‍ പിന്തുടരുന്നത്. ഇപ്പോഴിതാ, ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സിബില്‍ സ്‌കോര്‍ കുറവാണെന്നതിന്റെ പേരില്‍ ആദ്യമായി വായ്പയ്ക്കായി സമീപിക്കുന്നവര്‍ക്ക് ലോണ്‍ നിഷേധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 300 മുതല്‍ 900 വരെയുള്ള മൂന്നക്ക സ്‌കോറായിട്ടാണ് സിബില്‍ സ്‌കോര്‍ സൂചിപ്പിക്കുന്നത്. ഒരാളുടെ സാമ്പത്തിക അച്ചടക്കത്തെപ്പറ്റി ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൃത്യമായ അറിവ് ഇതുവഴി ലഭിക്കും. സിബില്‍ സ്‌കോര്‍ കുറവാണെന്നത് ഒരാളുടെ വായ്പ തിരിച്ചടവ് ശേഷിയെ അടയാളപ്പെടുത്തുന്നതാണ്. കൂടിയ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കും താല്പര്യമാണ്. ഇ.എം.ഐ, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എന്നിവയെല്ലാം സിബില്‍ സ്‌കോറിനെ സ്വാധീനിക്കും. ക്രെഡിറ്റ് ചരിത്രത്തിന്റെ അഭാവം മാത്രം കാരണം ആദ്യമായി വായ്പയെടുക്കുന്നവരുടെ വായ്പാ അപേക്ഷകള്‍ നിരസിക്കരുതെന്ന് റിസര്‍വ് ബാങ്ക് വായ്പാദാതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾ ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയുടെ ഉപയോക്താക്കള്‍ക്കായി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി ആപ്പിള്‍. ഇമേജ് ഫയലിന്റെ രൂപത്തിലാണ് വൈറസ് ആക്രമണം ഉണ്ടാകുന്നത്. ഇത് പ്രോസസ് ചെയ്യുന്നത് മെമ്മറി കറപ്ഷനിലേക്ക് നയിക്കാനിടയുണ്ട്. പ്രത്യേക ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള വളരെ സങ്കീര്‍ണമായ ആക്രമണമാണ് നടക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മൊബൈല്‍ ഡിവൈസുകളില്‍ ഐഫോണ്‍ എക്സ് എസിനും അതിനുശേഷമുള്ള പതിപ്പുകള്‍ക്കും അപ്ഡേറ്റ് ലഭ്യമാണ്. മാക് ഒഎസ് സെക്വോയ, മാക് ഒഎസ് സോനോമ, മാക് ഒഎസ് വെഞ്ചുറ എന്നിവയ്ക്കും അപ്‌ഡേറ്റ് ലഭ്യമാണ്. റാപ്പിഡ് സെക്യൂരിറ്റി റെസ്‌പോണ്‍സസ് പ്രാപ്തമാക്കുന്നതിനുളള നടപടികള്‍ ഇപ്രകാരമാണ്. സെറ്റിംഗിലെ ജനറല്‍ ഓപ്ഷന് കീഴിലുളള സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് എന്നതിലേക്ക് പോകുക. തുടര്‍ന്ന് ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ ടാപ്പ് ചെയ്യുക. സെക്യുരിറ്റി റെസ്പോണ്‍സ് & സിസ്റ്റം ഫയല്‍സ് എന്നത് ഓണ്‍ ആക്കുക. റാപ്പിഡ് സെക്യൂരിറ്റി റെസ്‌പോണ്‍സസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് സാധാരണ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ പോലെ അവ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

◾ മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈല്‍ ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്' എന്ന ചിത്രത്തിലെ അര്‍ജുന്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അര്‍ജുന്‍ അശോകന്‍ ചിത്രത്തില്‍ വേഷമിടുന്നത്. വ്യത്യസ്തമായ, സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് അര്‍ജുന്‍ അശോകനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. WWE താരങ്ങളുടെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അര്‍ജുന്‍ അശോകന്റെ ലുക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നര്‍ ആയി ഒരുക്കുന്ന ഈ ചിത്രം,  ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്, ലെന്‍സ്മാന്‍ ഗ്രൂപ്പ് എന്നിവര്‍ കൂടി ചേര്‍ന്ന് രൂപം നല്‍കിയ റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ  ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായര്‍ ആണ്.

◾ ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന 'മദരാശി' ട്രെയിലര്‍ റിലീസ് ചെയ്തു. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ത്രില്ലറാകും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ശ്രീലക്ഷ്മി മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. ശിവകാര്‍ത്തികേയന്റെ ഇരുപത്തിമൂന്നാമതു ചിത്രം വലിയ ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. വിദ്യുത് ജമ്വാല്‍, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അമരന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിനുശേഷം ഒരുങ്ങുന്ന ഈ ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും.

◾ ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ 999 യൂണിറ്റുകളുടെയും ബുക്കിങ് റജിസ്റ്ററായതായി മഹീന്ദ്ര പ്രഖ്യാപിച്ചു. ആദ്യത്തെ 300 യൂണിറ്റുകള്‍ കൂടാതെ 699 യൂണിറ്റുകളായി വിഹിതം വര്‍ധിപ്പിച്ചതിനൊപ്പം, ഓഗസ്റ്റ് 21 -ന് വൈകുന്നേരം 5 മണിക്ക് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ പ്രീ-ബുക്കിംഗും ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 23 ന് രാവിലെ 11 മണി മുതല്‍ 21,000 രൂപ ബുക്കിങ് തുക അടയ്ക്കാനുള്ള അവസരവും നല്‍കിയിരുന്നു. അതോടൊപ്പം സ്പെഷ്യല്‍ എഡിഷന്‍ മോഡലിന്, മഹീന്ദ്ര ഓരോ ഉപഭോക്താവിനും 001 മുതല്‍ 999 വരെയുള്ള ബാഡ്ജ് നമ്പര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബാറ്റ്മാന്‍ ദിനം എന്ന് അറിയപ്പെടുന്ന സെപ്റ്റംബര്‍ 20 ന് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ ഡെലിവറികള്‍ ആരംഭിക്കും. 27.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍, ടോപ്പ്-സ്പെക്ക് പാക്ക് ത്രീ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എക്സ്റ്റീരിയറിലും ഇന്റീരിയറിലും ബാറ്റ്മാന്‍ തീം എലമെന്റുകള്‍ ഇതിനു ലഭിക്കുന്നു, നോര്‍മല്‍ പാക്ക് ത്രീ മോഡലിനേക്കാള്‍ 89,000 രൂപ വിലയും ഇതിനു കൂടുതലാണ്.

◾ ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ പറയുകയാണ് ഒഴുകാതെ ഒരു പുഴ എന്ന ഈ നോവലിലൂടെ. സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ സൂക്ഷ്മതയിലൂടെ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ മറുപുറം തേടുന്ന നോവല്‍. 'ഒഴുകാതെ ഒരു പുഴ'. ചന്ദ്രമതി. മാതൃഭൂമി. വില 331 രൂപ.

◾ ലോകത്ത് 57 ദശലക്ഷം പേരെ ബാധിച്ചിരിക്കുന്ന രോഗമാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം. 2050 ഓടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 150 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. ചില തരം വായു മലിനീകരണവുമായി നിരന്തരം ഉണ്ടാകുന്ന സമ്പര്‍ക്കം മനുഷ്യരുടെ മറവിരോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് കേംബ്രിജ് സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ഒരു പഠനം. 51 പഠനങ്ങളുടെ റിപ്പോര്‍ട്ടുകളെ അവലോകനം ചെയ്താണ് കേംബ്രിജ് സര്‍വകലാശാലയിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. 29 ദശലക്ഷം പേരില്‍ നിന്നുള്ള ഡേറ്റ ഇതിനായി ഉപയോഗപ്പെടുത്തി. വാഹനങ്ങള്‍, ഊര്‍ജ്ജ പ്ലാന്റുകള്‍, തടികത്തിക്കുന്ന സ്റ്റൗവുകള്‍, ഫയര്‍ പ്ലേസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പിഎം 2.5, ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ വരുന്ന നൈട്രജന്‍ ഡയോക്‌സൈഡ്, വാഹനങ്ങളില്‍ നിന്നും തടി കത്തിക്കുന്നതില്‍ നിന്നും വരുന്ന കരി എന്നിവയ്ക്കാണ് മറവിരോഗവുമായി ബന്ധമുള്ളതായി കണ്ടെത്തിയത്. ശ്വസിച്ച് കഴിഞ്ഞാല്‍ ഈ വിഷമാലിന്യങ്ങള്‍ ശ്വാസകോശത്തിലേക്ക് ആഴത്തില്‍ ചെന്ന് പലവിധത്തിലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ പത്ത് മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്റര്‍ പിഎം 2.5 വും മറവിരോഗ സാധ്യത 17 ശതമാനം വച്ച് വര്‍ധിപ്പിക്കുമെന്നും പഠനറിപ്പോര്‍ട്ട്  ചൂണ്ടിക്കാണിക്കുന്നു. കരിയുടെ കാര്യത്തില്‍ ഇത് 13 ശതമാനം വച്ച് വര്‍ധിക്കും. ദ ലാന്‍സെറ്റ് പ്ലാനറ്റെറി ഹെല്‍ത്തിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 87.53, പൗണ്ട് - 118.20, യൂറോ - 102.40, സ്വിസ് ഫ്രാങ്ക് - 109.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.81, ബഹറിന്‍ ദിനാര്‍ - 232.20, കുവൈത്ത് ദിനാര്‍ -286.64, ഒമാനി റിയാല്‍ - 227.65, സൗദി റിയാല്‍ - 23.33, യു.എ.ഇ ദിര്‍ഹം - 23.81, ഖത്തര്‍ റിയാല്‍ - 24.04, കനേഡിയന്‍ ഡോളര്‍ - 63.29.
Previous Post Next Post
3/TECH/col-right