Trending

സായാഹ്ന വാർത്തകൾ.

2025 | ഓഗസ്റ്റ് 19 | ചൊവ്വ 
1201 | ചിങ്ങം 3 |  തിരുവാതിര 

◾ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സ്ഥാനാര്‍ത്ഥിത്വം ആശയ പോരാട്ടത്തിന്റെ ഭാഗമെന്ന് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ 60 ശതമാനം ജനസംഖ്യയെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളാണ് തന്റെ പിന്നില്‍ നില്‍ക്കുന്നതെന്നും സുദര്‍ശന്‍ റെഡ്ഡി പ്രതികരിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശന്‍ റെഡ്ഡി. അതേസമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്റി ബോര്‍ഡ് യോഗത്തില്‍ എന്‍ഡിഎ യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണായ സിപി രാധാകൃഷ്ണനെ തെരഞ്ഞെടുത്തിരുന്നു. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സിപി രാധാകൃഷ്ണനും ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയും മത്സരിക്കുന്നത്.

◾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തന്റെ വിമര്‍ശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഗയയില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ അദ്ദേഹം, ഇത് പിടിക്കപ്പെട്ടശേഷവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുകയാണെന്നും പറഞ്ഞു.

◾ സിപിഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തിയത് അല്പായുസുള്ള വിവാദമെന്ന് പി ജയരാജന്‍. കത്ത് അല്പായസുള്ള വിവാദമായി കെട്ടടങ്ങുമെന്നും ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തുന്നുവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങളെന്നും സിപിഎം വിരുദ്ധ വാര്‍ത്തകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജന്‍ പ്രതികരിച്ചു.

◾ സിപിഎം കത്ത് ചോര്‍ച്ച വിവാദത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. വിഷയത്തില്‍ സിപിഎം പ്രതിക്കൂട്ടിലാണെന്നും ആരോപണങ്ങളെ അവഗണിക്കാനാണ് നീക്കമെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. വെറുക്കപ്പെട്ടവരുമായിട്ടാണ് സിപിഎമ്മിന് ചങ്ങാത്തമെന്നും വിഎസിന്റെ അഭാവം സിപിഎം എന്തും ചെയ്യാനുള്ള ലൈസന്‍സാക്കിയിരിക്കുകയാണെന്നും വിഷയത്തില്‍ ഗോവിന്ദന്‍ മൗനം വെടിയണമെന്നും തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തൊലിപൊളിക്കും എന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾ സിപിഎമ്മുമായി ബന്ധപ്പെട്ട കത്ത് വിവാദം രണ്ട് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം മാത്രമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജന്‍. രാജേഷ് കൃഷ്ണയ്ക്കെതിരെ ഷെര്‍ഷാദും, ഷെര്‍ഷാദിനെതിരെ അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും പരാതി കൊടുത്തു. ഷെര്‍ഷാദ് ആദ്യം മുന്‍ ഭാര്യക്ക് ജീവനാംശം നല്‍കുകയാണ് വേണ്ടതെന്നും വിഷയത്തില്‍ സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഇരുട്ടില്‍ പൂച്ചയെ തിരയുകയാണെന്നും എംവി ജയരാജന്‍ പരിഹസിച്ചു.

◾ മരപ്പട്ടി ശല്യം കാരണം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഹര്‍ജികള്‍ കേള്‍ക്കുന്നത് കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചു. കോടതി ഹാളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹര്‍ജികള്‍ പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്.കോടതി ഹാളില്‍ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്.

◾ സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. രാജേഷ് കൃഷ്ണ കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരനാണോയെന്ന ചോദ്യമാണ് വിഡി സതീശന്‍ ഉന്നയിക്കുന്നത്. രാജേഷ് കൃഷ്ണയും സിപിഎം നേതാക്കളും തമ്മില്‍ ബന്ധമുണ്ട്, സുഹൃത്തുക്കളുണ്ടാവുന്നതില്‍ തെറ്റില്ല. എന്നാല്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാകുന്നതാണ് പ്രശ്നം. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്തെ പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്നും വിഡി സതീശന്‍ ചോദിച്ചു.

◾ തെരുവുനായ ശല്യത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധം. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന തരത്തിലാണ് എ.ബി.സി നിയമമെന്ന് റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ ബിജു പ്രഭാകര്‍ പറഞ്ഞുു ചില വാക്സിന്‍ കമ്പനികളുടെ ലോബി സുപ്രീംകോടതിയില്‍ വരെ വക്കീലന്മാരെ നിയമിച്ചിരിക്കുന്നു. ആന്റി റാബിസ് വാക്സിന്‍ ലോബി കേരളത്തിലും പ്രവര്‍ത്തിക്കുന്നു . വിചാരണ തടവുകാര്‍ ഇന്ത്യയിലെ ജയിലുകളില്‍ പെരുകുകയാണെന്നും ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ വക്കീലമാരില്ലെന്നും പക്ഷേ പട്ടിക്കുവേണ്ടി സംസാരിക്കാന്‍ ആളുണ്ടെന്നും അദ്ദേഹം പരിഹസിച്ചു

◾ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ രഹസ്യപരാതിയടക്കം രേഖയായി സമര്‍പ്പിച്ച് ലണ്ടനിലെ പാര്‍ട്ടിയംഗം രാജേഷ് കൃഷ്ണ നല്‍കിയ മാനനഷ്ടക്കേസ് സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ചെന്നൈയിലെ മലയാളി വ്യവസായി ബി. മുഹമ്മദ് ഷര്‍ഷാദിനും വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്കും ഗൂഗിള്‍, മെറ്റ എന്നിവയ്ക്കുമെതിരായാണ് രാജേഷിന്റെ ഹര്‍ജി.

◾ യുനെസ്‌കോയുടെ മാനണ്ഡങ്ങളില്‍ മിക്കവയും പാലിക്കാതെ തിടുക്കത്തില്‍ കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി വ്യാഴാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ഇലക്ഷന്‍ ഗിമ്മിക്ക് ആണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കെ.ഫോണ്‍ മുഖേനയുള്ള സാര്‍വത്രിക ഇന്റര്‍നെറ്റ് കണക്ടീവിറ്റി ഒരു മിഥ്യയാണ് എന്നും അദ്ദേഹം പറഞ്ഞു.

◾ ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളില്‍  ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ വിലക്കുറച്ച് ലഭ്യമാക്കുന്നത്. സപ്ലൈകോയില്‍ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാള്‍ 10% വരെ വിലക്കുറവ് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിമാക്കും.

◾ സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദം മാധ്യമസൃഷ്ടിയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എളമരം കരീം. ഇടതുപക്ഷത്തിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ കൊണ്ട് വരാന്‍ താല്‍പ്പര്യം ഉള്ള ഒരു വിഭാഗം മാധ്യമങ്ങളുണ്ട്. അത്തരക്കാരുടെ സൃഷ്ടിയാണ് ഈ കത്ത് ചോര്‍ച്ച വിവാദമെന്ന് എളമരം കരീം പറഞ്ഞു.

◾ പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ടാണ് എംവി ഗോവിന്ദന്‍ ആക്രമിക്കപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. ഏതെങ്കിലും രണ്ട് വാര്‍ത്ത വന്നാല്‍ പത്രങ്ങളില്‍ വന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലില്‍ നിര്‍ത്തേണ്ടതുണ്ടോയെന്നും സജി ചെറിയാന്‍ ചോദിച്ചു. ശുദ്ധനായ മനുഷ്യനാണ് ഗോവിന്ദന്‍ മാഷെന്നും സത്യസന്ധനായ മനുഷ്യനാണെന്നും ഇതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെയില്ലെന്നും വഴിയില്‍ പോകുന്നവര്‍ അയക്കുന്ന കത്ത് ചോര്‍ത്തികൊടുക്കുന്നത് അല്ല എംഎ ബേബിയുടെ പണിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

◾ പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് ഇവരെന്നായിരുന്നു എന്‍ഐഎയുടെ വാദം. 2022 ഏപ്രില്‍ 16നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്.

◾ പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ജി സുധാകരന്‍ ഒറ്റയ്ക്ക് വലിയ ചുടുകാടില്‍ എത്തുകയായിരുന്നു.

◾ കൊല്ലത്ത് സ്വകാര്യ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമ ജീവനൊടുക്കി. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി അമല്‍ ശങ്കറാണ് മരിച്ചത്. കൊല്ലം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അമല്‍ ശങ്കര്‍. അംഗീകാരമില്ലാത്ത കോഴ്സുകളുടെ പേരില്‍ പണം തട്ടിയെന്ന പരാതി സ്ഥാപനത്തിനെതിരെ ഉയര്‍ന്നിരുന്നു.

◾ മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം വണ്ടൂര്‍ അയനിക്കോടാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം.ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകന്‍ അന്‍ഷിദിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദനത്തില്‍ കുട്ടിയുടെ കൈ പൊട്ടി. ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍ദനത്തില്‍ കുട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

◾ ഒഡിഷയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ രണ്ട് പേരെ തിരുവനന്തപുരത്ത് പൊലീസിന്റെ ഡാന്‍സാഫ് സംഘം പിടികൂടി. വിഴിഞ്ഞം പിറവിളാകം കാവുവിള സ്വദേശി രാജു (48) നെ വിഴിഞ്ഞത്ത് നിന്നും തെരുവ് മൈത്രി മന്‍സിലില്‍ നാസുമുദീന്‍ (50) നെ ബാലരാമപുരത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. രാജുവിന്റെ ചുമലില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്ന് 4.2 കിലോ കഞ്ചാവും നാസുമുദ്ദീന്റെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 2.5 കിലോ കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്.

◾ ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ബോഡി ബില്‍ഡിങ് സെന്ററില്‍ മോഷണം നടത്തിയെന്ന പരാതിയിലാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്. ജിന്റോ ജിമ്മില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ജിം തുറക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്തത്.

◾ എഡിജിപി എം ആര്‍ അജിത് കുമാറിനോടുള്ള  സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ആശ്വാസ്യമല്ലാത്ത ചില നടപടികള്‍ അജിത് കുമാറിന്റെ  ഭാഗത്ത് നിന്നുണ്ടായിയെന്നും തുടര്‍ച്ചയായി ആര്‍എസ്എസ് നേതാക്കളെ അദ്ദേഹം കണ്ടുവെന്നും സിപിഐയെ ഒഴിവാക്കികൊണ്ട് പോകാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്നും ആ ഘട്ടം വരുമ്പോള്‍ സിപിഐ ക്ക് നിലപാട് ഉണ്ടെന്ന കാര്യം സിപിഐ പറഞ്ഞിരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

◾ കോഴിക്കോട് വടകരയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് പിടിയിലായത്. വള്ളിക്കാട് കപ്പുഴിയില്‍ സുഹൃതത്തില്‍ അമല്‍ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഈ കാര്‍ ഏറാമലയില്‍ നിന്ന് ഞായറാഴ്ച്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ വടകര പൊലീസ് ആണ് പിടികൂടിയത്.

◾ കാസര്‍കോട് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ കേസെടുത്തത്. ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും.

◾ പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹന്‍ദാസിന്റെയും പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് നടപടി. പരാതികളുണ്ടെങ്കില്‍ മേലധികാരികളെ അറിയിക്കണമെന്നും ഇനി പരസ്യമായി പ്രതികരിച്ചാല്‍ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

◾ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും. ജസ്റ്റിസ് സി എന്‍ രാമചന്ദന്‍, മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് സമിതി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും.

◾ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹ തടവുകാര്‍ തമ്മില്‍ തല്ലി. തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കേറ്റു. ഇന്നലെയാണ് സംഭവം. രഹിലാല്‍ എന്ന തടവുകാരനുമായാണ് സംഘര്‍ഷം ഉണ്ടായത്.

◾ സംസ്ഥാനത്ത് ഇന്നും മഴ തുടരും. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണുളളത്. നാളെയും മിക്ക ജില്ലകളിലും ശക്തമായി മഴ ലഭിക്കും. ബുധനാഴ്ചയ്ക്ക് ശേഷം മഴ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

◾ ഓണം അടുത്തെത്തുമ്പോഴും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഒന്നും ചെയ്യാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി  സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. അരിയും പലവ്യഞ്ജനങ്ങളും മുതല്‍ പച്ചക്കറിയും മത്സ്യമാംസാദികളും വരെ എല്ലാത്തിനും വിപണിയില്‍ തീവിലയാണ്. ഓണമടുക്കുന്നതോടെ ഇത് ഇനിയുമുയരാന്‍ തന്നെയാണ് സാധ്യത. അത് കൊണ്ട് തന്നെ ഓണം ഉണ്ണണമെങ്കില്‍ കാണം വില്‍ക്കേണ്ട ഗതികേടിലാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

◾ ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയായ യുവതി നല്‍കിയ അപേക്ഷ കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. വേടനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയില്‍ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾ കണ്ണൂര്‍ പാറക്കണ്ടി ബിവറേജസ് ഔട്ട് ലെറ്റില്‍ മോഷണം. ഔട്ട്ലെറ്റിന്റെ പൂട്ടുകള്‍ തകര്‍ത്തതാണ് കവര്‍ച്ച നടത്തിയത്. ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബിവറേജസ് ഔട്ട്ലെറ്റിനു പുറമേ രണ്ട് കടകളുടെ പൂട്ടുകളും പൊളിച്ച നിലയിലാണ്. പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

◾ ജബല്‍പൂരില്‍ ഇസാഫ് ബാങ്ക് പട്ടാപ്പകല്‍ കൊള്ളയടിച്ചതിന് പിന്നാലെ പ്രതികള്‍ സ്വര്‍ണ്ണം കടത്തിയത് ബീഹാറിലേക്കെന്ന് സൂചന. മോഷണം പോയ സ്വര്‍ണ്ണം കണ്ടെത്താന്‍ നടപടികള്‍ തുടങ്ങിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനായി പ്രത്യേക സംഘം ബീഹാറില്‍ എത്തി. 15 കിലോ സ്വര്‍ണ്ണമാണ് കൊള്ളയടിച്ചത്. അറസ്റ്റിലായ നാല് പ്രതികളും രാജ്ഘട്ടില്‍ മറ്റൊരു ബാങ്ക് കൊള്ളയും പദ്ധതിയിട്ടതായാണ് വിവരം.

◾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റില്‍ മടങ്ങും വഴി 25കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ അപകടത്തില്‍ കൊല്ലപ്പെട്ടു. യുപി പൊലീസ് സബ് ഇന്‍സ്പെക്ടറായ റിച സചനാണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റിചയും ബൈക്കും മറിഞ്ഞിരുന്നു. പിന്നാലെ വന്ന കാര്‍ റിചയെ ഇടിച്ചതോടെയാണ് മരണം സംഭവിച്ചത്

◾ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജിനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. 'ദ വയറി'ന്റെ സ്ഥാപക പത്രാധിപനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍.  ഇരുവര്‍ക്കും പൊലീസ് സമന്‍സ് അയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. സമന്‍സിനൊപ്പം എഫ്‌ഐആര്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം. കേസിനെക്കുറിച്ചുള്ള ഒരു വിവരവും പൊലീസ് പങ്കുവെച്ചിട്ടില്ല.

◾ കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന് ഏഴര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോയെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. അഞ്ച് വര്‍ഷത്തിനിടെ 30 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പോയത്. ലോക്സഭയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറാണ് പിസി മോഹന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ കണക്ക് പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം കേന്ദ്ര സഹമന്ത്രി വെളിപ്പെടുത്തിയത്.

◾ ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും. കുളുവിലെ ലാഗ് താഴ്വരയിലാണ് മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം ഹിമാചല്‍ പ്രദേശില്‍ വലിയ പ്രതിസന്ധിയാണ്.
 
◾ പിഞ്ചുകുഞ്ഞിനോട് ലൈംഗിക അതിക്രമവുമായി 15കാരന്‍. ഉത്തര്‍ പ്രദേശിലെ ബാഗ്പാതില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച 15കാരന്‍ പിടിയില്‍. വൈദ്യ പരിശോധനയില്‍ പിഞ്ചുകുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് കണ്ടെത്തിയത്. പിന്നാലെ 15കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

◾ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നല്‍കിയ റഫറന്‍സില്‍ ഇന്നുമുതല്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക. ബില്ലുകളില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംബന്ധിച്ച് 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയത്.

◾ മുംബൈയില്‍ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. റോഡ്, ട്രെയിന്‍, വ്യോമയാന സര്‍വീസുകളെ മഴ ബാധിച്ചു. റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയതോടെ ട്രെയിന്‍ സര്‍വീസും മന്ദഗതിയിലാണ്. 155 വിമാന സര്‍വീസുകള്‍ വൈകി. 9 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.

◾ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി വളം, റെയര്‍ എര്‍ത്ത് മിനറല്‍സ്, തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ചൈന ഇന്ത്യക്ക് ഉറപ്പ് നല്‍കി. ചൈനീസ് വിദേശകാര്യ മന്ത്രി നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചത്.

◾ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ഇന്ത്യ യാചിക്കാന്‍ നിര്‍ബന്ധിതരായെന്ന് പാക് സൈനിക മേധാവി അസിം മൂനീര്‍. ബെല്‍ജിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അസീം മുനീര്‍ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയുടെ നിര്‍ബന്ധം കാരണമാണ് പ്രശ്‌നത്തില്‍ ട്രംപ് ഇടപെട്ടതെന്നും അസീം മുനീര്‍ പറഞ്ഞു.

◾ ഇന്ത്യയ്ക്കുള്ള പിഴ തീരുവയെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി മറിച്ച് വിറ്റ് ലാഭം കൊയ്യുന്നുവെന്ന് ഇന്ത്യയെ കുറ്റപ്പെടുത്തിയ അദ്ദേഹം റഷ്യയുമായും ചൈനയുമായും ഇന്ത്യ അടുക്കാന്‍ നോക്കുന്നെന്നും കുറ്റപ്പെടുത്തി. ഇന്ത്യയ്ക്ക് വേദനിക്കുന്നിടത്താണ് അടിച്ചതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫിനാന്‍ഷ്യല്‍ ടൈംസിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

◾ ഗാസയില്‍ വെടിനിര്‍ത്താനും ബന്ദികളെ മോചിപ്പിക്കാനും തയാറെന്ന ഹമാസ് നിര്‍ദേശം തള്ളി ഇസ്രായേല്‍. മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തില്ലെന്നും ഗാസയില്‍ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ യുദ്ധം നിര്‍ത്തില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് സമ്മര്‍ദ്ദത്തില്‍ ആണെന്നും ഗാസ പൂര്‍ണ്ണമായി പിടിക്കുമെന്നും നെതന്യാഹു പറയുന്നു.

◾ ലോകം ഉറ്റുനോക്കിയ ട്രംപ് സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസില്‍ നടന്ന യുക്രെയിന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയില്‍ ഉണ്ടായില്ല. അതേസമയം, യുക്രെയ്ന് ഭാവിയില്‍ സുരക്ഷാ ഉറപ്പ് നല്‍കാന്‍ ധാരണയായി.

◾ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 74,000ല്‍ താഴെയെത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 74000ലും താഴെ രേഖപ്പെടുത്തിയത്. 73,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധന ഉണ്ടായിട്ടില്ല. പത്തുദിവസത്തിനിടെ 1900 രൂപയാണ് കുറഞ്ഞത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

◾ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പ്രതിദിനം ഒരു ജിബി ഡേറ്റ ലഭിക്കുന്ന എന്‍ട്രി ലെവല്‍ പ്ലാനുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രതിദിനം ഒരു ജിബി ഡേറ്റ 22 ദിവസം ലഭിക്കുന്ന 209 രൂപ പ്ലാനും 28 ദിവസത്തേയ്ക്കുള്ള 249 രൂപ പ്ലാനുമാണ് നിര്‍ത്തിയത്. ഇതോടെ പ്രതിദിനം 1.5 ജിബി ഡേറ്റ 28 ദിവസം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ ബേസ് പ്ലാനായി മാറി. നിര്‍ത്തലാക്കിയ രണ്ട് പ്ലാനുകളും ഇനി ഫിസിക്കല്‍ പോയിന്റുകളില്‍ മാത്രമേ ലഭ്യമാകു. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ അടിസ്ഥാന പ്രതിമാസ പ്ലാനുകളും 299 രൂപയിലാണ് ആരംഭിക്കുന്നത്. പക്ഷേ ഈ കമ്പനികള്‍ ഈ പ്ലാനുകള്‍ അനുസരിച്ച് പ്രതിദിനം ഒരു ജിബി മാത്രമേ ഡേറ്റ നല്‍കുന്നുള്ളൂ. ജിയോ 209 രൂപ, 249 രൂപ പ്ലാനുകള്‍ പിന്‍വലിച്ചതോടെ ടെലികോം രംഗത്ത് പുതിയ അടിസ്ഥാന പ്ലാന്‍ 299 രൂപയായി മാറി.

◾ സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ 'റാവു ബഹാദൂര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ജിഎംബി എന്റര്‍ടെയ്ന്‍മെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കര്‍), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റര്‍ടൈന്‍മെന്റ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ വെങ്കിടേഷ് മഹാ തന്നെ രചനയും നിര്‍വഹിച്ച ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ സത്യദേവ് എത്തുന്നു. സി/ഒ കാഞ്ചരാപാലെം, ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വെങ്കിടേഷ് മഹാ ഒരുക്കുന്ന സിനിമ സൈക്കോളജിക്കല്‍ ഡ്രാമയാണ്. വികാസ് മുപ്പാല, ബാല പരാശര്‍, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റര്‍ കിരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലയാളിയായ ദീപ തോമസ് ആണ് നായിക. രചന, സംവിധാനം, എഡിറ്റര്‍ വെങ്കിടേഷ് മഹാ, അവതരണം മഹേഷ് ബാബു, നമ്രത ശിരോദ്കര്‍, ജിഎംബി എന്റര്‍ടെയ്ന്‍മെന്റ്, നിര്‍മാതാക്കള്‍ ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, അനുരാഗ് റെഡ്ഡി, ശരത്ചന്ദ്ര, പ്രൊഡക്ഷന്‍ ബാനറുകള്‍ എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റര്‍ടൈന്‍മെന്റ്സ്.

◾ അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ 'സുമതി വളവ്' 25 കോടി ക്ലബ്ബില്‍. റിലീസിന്റെ 25- ാം ദിവസത്തില്‍ സിനിമയുടെ കലക്ഷന്‍ 25.5 കോടി പിന്നിട്ടു. നിര്‍മാതാക്കള്‍ തന്നെയാണ് ഔദ്യോഗിക കലക്ഷന്‍ പുറത്തുവിട്ടത്. അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലോകവ്യാപകമായി ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിലേക്കെത്തിയ ചിത്രം നാല് ദിവസം കൊണ്ട് 11.15 കോടി ഗ്രോസ് ആഗോള കലക്ഷനായി നേടിയിരുന്നു. രണ്ടാം ദിനം കേരളത്തില്‍ നിന്ന് മാത്രം രണ്ട് കോടി കലക്ഷന്‍ നേടിയെന്ന് അണിയറക്കാര്‍ െവളിപ്പെടുത്തിയിരുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മാണം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു.

◾ 2025 ഓഗസ്റ്റ് മാസത്തില്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളില്‍ ഒന്നായ ടാറ്റ നെക്‌സോണിലും കമ്പനി കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍, ടാറ്റ നെക്‌സോണ്‍ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 50,000 രൂപ വരെ ലാഭിക്കാന്‍ കഴിയും. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ, ഈ ഓഫറില്‍ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാം. ടാറ്റ നെക്സോണിന്റെ സവിശേഷതകള്‍, പവര്‍ട്രെയിന്‍, വില എന്നിവയെക്കുറിച്ച് വിശദമായി ഞങ്ങളെ അറിയിക്കുക. ടാറ്റ നെക്‌സോണിന് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് പവര്‍ട്രെയിന്‍. ഈ എഞ്ചിന് പരമാവധി 120 യവു കരുത്തും 170 ചാ ടോക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതിനുപുറമെ, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കാറില്‍ നല്‍കിയിട്ടുണ്ട്, ഇത് പരമാവധി 110 യവു കരുത്തും 260 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് ലക്ഷം രൂപ മുതല്‍ 15.60 ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ വിപണിയില്‍, ടാറ്റ നെക്‌സോണിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില.

◾ ഭൂസ്ഥലികളുടെ അന്തര്യാമിയായ ഉറവകള്‍ ഒരു ആത്മാന്വേഷിയിലൂടെ തുറക്കപ്പെടുകയാണ്. ഹിമയാത്രകളുടെ അപൂര്‍വ്വാനുഭവങ്ങളെ വായനക്കാരില്‍ ഭാഷാഭംഗിയോടെ മുദ്രിതമാക്കുന്ന എഴുത്തിന്റെ ലോകം. ചില്ലകള്‍ നീട്ടി ധ്യാനിക്കുന്ന ഏകാന്ത പര്‍വ്വതവൃക്ഷങ്ങളോട് കാറ്റ് കഥകള്‍ പറയുന്നു. ഉള്ളിലും പുറത്തുമുള്ള ആത്മീയ ശിഖരങ്ങളില്‍ ജ്ഞാനത്തിന്റെ സൂര്യോദയം. യാത്രാനുഭവങ്ങളുടെ അത്യുദാത്തമായ ലാവണ്യസൗന്ദര്യത്തിന്റെ പ്രകാശം ഈ കൃതിക്കുണ്ട്. 'മലകളിലെ കാറ്റ് പറയുന്നത്'. കെ ബി പ്രസന്നകുമാര്‍. എന്‍ബിഎസ്. വില 247 രൂപ.

◾ മഴക്കാലത്ത് പലതരം രോഗങ്ങളും പകര്‍ച്ചവ്യാധികളും ഉണ്ടാകുന്നു. ഇതിനെതിരെ പോരാടാന്‍ നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കണം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇവ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കൂ. മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകള്‍ ഉണ്ടാകുന്നതിനെ തടയുകയും പനി, ചുമ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. വൈറല്‍ ബാക്റ്റീരിയകളെ പ്രതിരോധിക്കാന്‍ ഇഞ്ചിക്ക് സാധിക്കും. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഇഞ്ചിയിട്ട ചായയും വെള്ളവും കുടിക്കുന്നത് നല്ലതാണ്. ആന്റിബാക്റ്റീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിനൊപ്പം വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ , വിറ്റാമിന്‍ സി, അയണ്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇതും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, അയണ്‍, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. ഇത് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഫ്രഷായ മല്ലിയിലയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചട്ണിയിലും കറികളിലുമൊക്കെ മല്ലിയിലയിട്ടു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും, വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും വീര്‍ക്കത്തെ തടയുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 87.11, പൗണ്ട് - 117.76, യൂറോ - 101.72, സ്വിസ് ഫ്രാങ്ക് - 108.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.47, ബഹറിന്‍ ദിനാര്‍ - 231.09, കുവൈത്ത് ദിനാര്‍ -285.06, ഒമാനി റിയാല്‍ - 226.57, സൗദി റിയാല്‍ - 23.21, യു.എ.ഇ ദിര്‍ഹം - 23.77, ഖത്തര്‍ റിയാല്‍ - 23.93, കനേഡിയന്‍ ഡോളര്‍ - 63.05.
Previous Post Next Post
3/TECH/col-right