ന്യൂഡൽഹി: രാജ്യത്തെ എല്ലാ തെരുവു നായകളെയും ജനവാസ കേന്ദ്രങ്ങളിനിന്ന് മാറ്റണമെന്ന് സുപ്രീം കോടതി. നടപടിയെ തടസ്സപ്പെടുത്തുന്ന ഏതൊരു സംഘടനയും കർശന നടപടി നേരിടേണ്ടി വരും. മൃഗസ്നേഹികൾക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോ?, തെരുവുനായകളെ ദത്തെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
നായകളുടെ കടിയേൽക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ്.ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ വാദം മാത്രമേ കേൾക്കുകയുള്ളൂവെന്നും മൃഗസ്നേഹികളുടെയോ മറ്റു കക്ഷികളുടെയോ ഹർജികൾ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പൊതുതാത്പര്യം മുൻനിർത്തിയാണിത് ചെയ്യുന്നത്. ഒരുതരത്തിലുള്ള വികാരങ്ങൾക്കും ഇവിടെ സ്ഥാനമില്ല. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു. ഡൽഹിയിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും നായകളെ പിടിച്ച് ഷെൽട്ടറിലേക്ക് മാറ്റണം. തത്കാലം നിയമം മറന്നേക്കൂ എന്നും അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയോട് കോടതി
പറഞ്ഞു. തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികൾ നിർദേശിച്ചത് അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയാണ്.
തെരുവുനായകളെ മാറ്റിപ്പാർപ്പിക്കാൻ ഡൽഹിയിൽ ഒരു സ്ഥലം കണ്ടെത്തിയതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, മൃഗാവകാശ പ്രവർത്തകർ സ്റ്റേ വാങ്ങിയതിനെത്തുടർന്ന് ഈ പദ്ധതി മുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. തെരുവുനായയെ ദത്തെടുത്ത് പരിഹാരം കാണാമെന്ന നിർദേശമുണ്ടായിരുന്നു. എന്നാൽ, ആളുകൾ ദത്തെടുത്ത് കുറച്ചുകഴിയുമ്പോൾ ഉപേക്ഷിക്കുന്ന സ്ഥിതിവരുമെന്നതുകൊണ്ട് അത് നടപ്പാക്കിയില്ലെന്നും തുഷാർ മേത്ത അറിയിച്ചു.
Tags:
INDIA