തിരുവനന്തപുരം:സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും.അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്,സേമിയ പായസം മിക്സ്, മില്‍മ നെയ്യ്,കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി,മുളകുപൊടി,മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി,തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്,തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും.ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരുകിറ്റ് സൗജന്യമായി ലഭിക്കും.
നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കില്‍ നല്‍കും.53 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കില്‍ നല്‍കും.നിലവില്‍ 29 രൂപയ്ക്ക് നല്‍കുന്ന അരിയാണിത്.സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്ത നടത്തും.ഇക്കുറി തിരുവനന്തപുരത്തിന് പുറമേ പാലക്കാട്ടും മെഗാഫെയർ നടത്തും.
സംസ്ഥാനം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് കേരളം സ്വന്തം നിലയില്‍ അരി വിലകുറച്ച് നല്‍കുന്നത്.കേരളത്തിലുള്ളവർ അരിവാങ്ങാൻ ശേഷിയുള്ളവരാണെന്നും സബ്സിഡി അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
Tags:
KERALA