Trending

നിലമ്പൂര്‍ തിരിച്ച് പിടിച്ച്‌ യു.ഡി.എഫ് ; അമരത്ത് ആര്യാടൻ ഷൗക്കത്ത്.

മലപ്പുറം:ഏറെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂർ തിരിച്ചു പിടിച്ച യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം.11077 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആര്യാടൻ ഷൗക്കത്ത് എല്‍.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു. രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചു പിടിച്ചത്.

യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി അൻവർ 19,946 വോട്ട് പിടിച്ചു.ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,706 വോട്ട് നേടി നാലാം സ്ഥാനത്തെത്തി.എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ.സാദിഖ് നെടുത്തൊടി 2,401 വോട്ടും പിടിച്ചു.വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്.മണ്ഡലത്തിലെ ആകെയുള്ള 2,32,057 വോട്ടർമാരില്‍ 1,76,069 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തി. വഴിക്കടവ്,മൂത്തേടം, എടക്കര, പോത്തുകല്‍,ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു.പ്രതീക്ഷ പുലർത്തിയ നിലമ്പൂർ നഗരസഭയിലും കരുളായി,അമരമ്പലം പഞ്ചായത്തുകളിലും എല്‍.ഡി.എഫ് തിരിച്ചടി നേരിട്ടു.ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി.

അതേസമയം, യു.ഡി.എഫിന്‍റെയും എല്‍.ഡി.എഫിന്‍റെയും ശക്തികേന്ദ്രങ്ങളില്‍ നിന്ന് പി.വി.അൻവർ വോട്ട് പിടിച്ചത് ഇരു മുന്നണികളെയും ഞെട്ടിച്ചു.യു.ഡി.എഫിന് മുൻതൂക്കമുള്ള വഴിക്കടവ് അടക്കമുള്ള പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് മുൻതൂക്കമുള്ള കരുളായി അടക്കമുള്ള പഞ്ചായത്തുകളിലും അൻവർ വോട്ട് പിടിച്ചു.

1987 മുതല്‍ കോണ്‍ഗ്രസിലെ ആര്യാടൻ മുഹമ്മദാണ് യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയായ നിലമ്പൂരില്‍ തുടർച്ചയായി വിജയിച്ചിരുന്നത്.എട്ടു തവണയായ സീറ്റ് നിലനിർത്തിയ ആര്യാടൻ മുഹമ്മദിന്‍റെ പിൻഗാമിയായി രംഗത്തെത്തിയ മകൻ ആര്യാടൻ ഷൗക്കത്തിന് 2016ല്‍ യു.ഡി.എഫ് സീറ്റ് നിലനിർത്താൻ സാധിച്ചില്ല.

2016ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ 11,504 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുത്തു.2021ലെ തെരഞ്ഞെടുപ്പില്‍ ജനപ്രിയനും ഡി.സി.സി അധ്യക്ഷനുമായ വി.വി പ്രകാശിനെ യു.ഡി.എഫ് കളത്തിലിറക്കി. എന്നാല്‍ 2,700 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അൻവർ വിജയം ആവർത്തിച്ചു.മികച്ച പ്രകടനം കാഴ്ചവെച്ച പ്രകാശ്,വോട്ടെണ്ണലിന് മൂന്നു ദിവസം മുൻപ് മരണപ്പെട്ടിരുന്നു.

2021ല്‍ പി.വി അൻവറിന് 81,227 വോട്ടും വി.വി. പ്രകാശിന് 78,527 വോട്ടും ബി.ജെ.പി സ്ഥാനാർഥി അഡ്വ. ടി.കെ അശോക് കുമാറിന് 8595 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാർഥി ബാബുമണി 3249 വോട്ടും നേടി.76.60 ശതമാനം പോളിങ് നടന്ന 2021ല്‍ 1,73,205 വോട്ടുകളാണ് പോള്‍ ചെയ്തത്. മണ്ഡലത്തില്‍ ആകെ 2,26115 വോട്ടാണ് ഉണ്ടായിരുന്നത്.
Previous Post Next Post
3/TECH/col-right