2025 | ജൂൺ 5 | വ്യാഴം
1200 | എടവം 22 | അത്തം
◾ സംസ്ഥാനത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ച. മാസപ്പിറവി വൈകിയതിനാല്‍ ബലി പെരുന്നാള്‍ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്.
◾ കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നത് കാല്‍സ്യം കാര്‍ബൈഡ് മുതല്‍ തേങ്ങവരെയെന്ന് റിപ്പോര്‍ട്ട്. 643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 640 കണ്ടെയ്‌നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്. 13 കണ്ടെയ്‌നറുകളിലുള്ളത് കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ്. ഇത് വെള്ളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലീന്‍ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരള തീരത്ത് ലൈബീരിയന്‍ കപ്പല്‍ മുങ്ങിയതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കപ്പലപകടത്തിന്റെ പരിണതഫലം എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.
◾ ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രാജ് ഭവനില്‍ നടത്താനിരുന്ന സര്‍ക്കാരിന്റെ പരിസ്ഥിതി സംസ്ഥാന തല പരിപാടി ഉപേക്ഷിച്ചു. ഇന്നലെ വൈകീട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വേദി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഭാരത് മാതാവിന്റെ ചിത്രം ആര്‍എസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നുകൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് കൃഷി മന്ത്രി പി.പ്രസാദ് പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
◾ സര്‍ക്കാരിന്റെ പരിസ്ഥിതി സംസ്ഥാന തല പരിപാടി രാജ്ഭവനില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് മന്ത്രി പി പ്രസാദ്. എന്നാല്‍ രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം സാധാരണ ഉപയോഗിക്കാറുള്ള ഭാരതാംബയുടെ ചിത്രമല്ല എന്നും ഗവര്‍ണറുടെ ഓഫീസ് അയച്ച് തന്നത് ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വക്കുന്നത് ഭരണഘടനാ അനുസൃതമല്ലെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.
◾ ഭാരത മാതാവിന്റെ ചിത്രം രാജ് ഭവനില്‍ വയ്ക്കുന്നത് ശരിയല്ലെന്ന് വി ഡി സതീശന്‍. രാജ് ഭവന്‍ ഇത്തരം പരിപാടികള്‍ക്ക് വേദിയാക്കരുതെന്നും രാജ്ഭവന്‍ ആര്‍ എസ് എസിന്റെ ആസ്ഥാനമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
◾ കൂരിയാട് ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചയില്‍, സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി- മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ അന്വേഷണാവശ്യം ഉയര്‍ന്നില്ല വീഴ്ചയുണ്ടെങ്കില്‍ നടപടി വേണമെന്ന് തന്നെയാണ് നിലപാട്. പക്ഷേ കരാറിലും ഉപകരാറിലും അഴിമതിയുണ്ടോയെന്ന് പരിശോധിക്കേണ്ടത് കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു.
◾ ദേശീയപാതയിലെ അപാകതകള്‍ പിഎസി അന്വേഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രശ്‌നമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. അഴിമതിയെ കുറിച്ചും, അപാകതകളെ കുറിച്ചും പഠിക്കാനുള്ള അധികാരം കെ സി വേണുഗോപാല്‍ അധ്യക്ഷനായ സമിതിക്കുണ്ടെന്നും ദേശീയ പാതാ നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസവും യുഡിഎഫിന് മുന്നില്‍ വിചിത്രമായ ഉപാധികള്‍വെച്ച് പി.വി. അന്‍വര്‍. അടുത്തതവണ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണമെന്നും അല്ലെങ്കില്‍ വി.ഡി. സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാല്‍ മതിയെന്നുമാണ് പി.വി. അന്‍വറിന്റെ ഉപാധി. ഇത് രണ്ടും അംഗീകരിച്ചാല്‍ യുഡിഎഫിന്റെ മുന്നണിപടയാളിയായി താന്‍ രംഗത്തുണ്ടാകുമെന്നും അന്‍വര്‍ പറയുന്നു. വി.ഡി. സതീശനെ 'മുക്കാല്‍ പിണറായി' എന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പി.വി. അന്‍വര്‍ വിശേഷിപ്പിച്ചത്. മലപ്പുറം ജില്ല വിഭജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ യുഡിഎഫ് പ്രവേശനത്തിനായുള്ള പി വി അന്‍വറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. 'പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു' എന്നാണ് അന്‍വറിനെ പരിഹസിച്ച് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന് മുന്നില്‍ ഇനി യുഡിഎഫ് വാതില്‍ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിവി അന്‍വറിന്റെ പ്രസ്താവനകള്‍ക്ക് മറുപടിയില്ലെന്നും എല്ലാ ചര്‍ച്ചയുടെയും വാതില്‍ അടഞ്ഞതാണെന്നും സതീശന്‍ വ്യക്തമാക്കി. എല്ലാത്തിനും ഉത്തരം നാവിന്‍ തുമ്പിലുണ്ടെന്നും പക്ഷെ പറയുന്നില്ലെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് താന്‍ മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പര്‍ വേടന്‍. വിദേശത്ത് മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസില്‍ ജാമ്യം നല്‍കിയ ഘട്ടത്തില്‍ വേടന്റെ പാസ്പോര്‍ട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഇതിനാല്‍ വേടന് വിദേശത്ത് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്.
◾ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് പോലീസിന്റെ നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരോട് നോട്ടീസില്‍ ആവശ്യപ്പെടുന്നു. നേരത്തെ, കേസ് കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
◾ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിപിഎം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചു. തെളിവുകളുടെ അഭാവത്തില്‍ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
◾ കുംഭമേളയിലടക്കം തിക്കിലും തിരക്കിലും പെട്ട് മുമ്പും രാജ്യത്ത് മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 11 പേരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു സംഭവത്തില്‍ പ്രതിപക്ഷമായ ബിജെപിയുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സിദ്ധരാമയ്യ കുംഭമേള ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അതേസമയം സംഭവത്തില്‍ തന്റെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കില്ലെന്നും ഈ സംഭവത്തെ ന്യായീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
◾ ഐപിഎല്‍ കിരീടം നേടിയതുമായി ബന്ധപ്പെട്ടുള്ള വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധകര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും വിവരം അറിഞ്ഞപ്പോള്‍തന്നെ ആഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കിയെന്നും ആര്‍സിബി പ്രസ്താവനയില്‍ അറിയിച്ചു. ആര്‍സിബിയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിരാട് കോലി ദുരന്തത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കുറിച്ചു.
◾ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടി നടത്തിയത് പൊലീസ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടാണെന്ന് റിപ്പോര്‍ട്ട്. ഫൈനലിന് തൊട്ട് പിറ്റേന്നുള്ള ആരാധകരുടെ ആവേശം ഞായറാഴ്ചയാണെങ്കില്‍ കുറയുമെന്നും ഫൈനല്‍ നടന്നുകഴിഞ്ഞ ദിവസം പുലര്‍ച്ചെ തെരുവില്‍ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാന്‍ തന്നെ പ്രയാസപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ടീമിലെ വിദേശ താരങ്ങള്‍ക്ക് ഉടന്‍ മടങ്ങണം എന്നായിരുന്നു ആര്‍സിബിയുടെ പ്രതികരണം.
◾ ബംഗളൂരു ദുരന്തത്തില്‍ ഡിജിപി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സ്റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആള്‍ക്കൂട്ടം രൂപപ്പെട്ടുവെന്നും നിയന്ത്രിക്കാനായില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കിയെന്നും ആള്‍ക്കൂട്ടം ബാരിക്കേഡ് തകര്‍ത്ത് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണം ഇന്ന് തുടങ്ങും. ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതില്‍ ആര്‍ക്കാണ് പിഴവ് പറ്റിയത് എന്നതിലാണ് അന്വേഷണം നടക്കുക. 15 ദിവസത്തിനകം മജിസ്ട്രേറ്റ് തല അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പൊലീസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായാണ് വിലയിരുത്തല്‍.
◾ രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 564 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകള്‍ 4866 ആയി. ഇതില്‍ 1487 രോഗികളും കേരളത്തിലാണ്. അതോടൊപ്പം 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേര്‍ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു.
◾കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാജ്യ വ്യാപകമായി മോക് ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശം നല്‍കി. പുതിയ സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾ നയതന്ത്ര ബന്ധത്തിന് അപ്പുറം വിദേശരാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍, അക്കാഡമിക് സമൂഹം, വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം എന്നിവ ഇന്ത്യ മെച്ചപ്പെടുത്തണമെന്ന് ജോണ്‍ ബ്രിട്ടാസ്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയ സര്‍വ്വകക്ഷി സംഘവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജോണ്‍ ബ്രിട്ടാസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
◾ വ്യവസായിയായ അരുണ്‍ ലോഹിയയെ ഡല്‍ഹി ഛത്താര്‍പൂരില്‍ വെച്ച് കാറില്‍ സഞ്ചരിക്കവെ വെടിവെച്ചുകൊന്ന കേസിലെ രണ്ട് പ്രതികളെ പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. കഴിഞ്ഞ മാസമാണ് കേസിന് ആധാരമായ കൊലപാതകം നടന്നത്. അന്നു മുതല്‍ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
◾ രാഹുല്‍ ഗാന്ധിയുടെ നിലപാട് തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. അമേരിക്കന്‍ പ്രസിഡന്റിനോട് എന്നും ബഹുമാനം മാത്രമേയുള്ളൂവെന്നും എന്നാല്‍ ഇന്ത്യ പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ രാജ്യം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ മധ്യസ്ഥതയിലാണ് ഇന്ത്യാ-പാക് വെടിനിര്‍ത്തലുണ്ടായതെന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ മോദിയെ വിളിച്ച് നരേന്ദ്രാ കീഴടങ്ങൂവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു.
◾ ഇന്ത്യ പാകിസ്ഥാന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ സുഗമമാക്കാന്‍ ഇടപെടണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് യുഎസ് പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് കാരണമായ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ ഇസ്ലാമാബാദിന്റെ പങ്ക് തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഈ നീക്കം.
◾അമേരിക്കന്‍ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യണ്‍ ഡോളറിന്റെ ട്രംപ് ഗോള്‍ഡ് കാര്‍ഡ് പദ്ധതി ഇന്ത്യയില്‍ വന്‍ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്ട്നിക്. ഇന്ത്യന്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും രണ്ട് ശക്തമായ സമ്പദ്വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള അത്ഭുതകരമായ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
◾ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികള്‍ നികുതിയായി സര്‍ക്കാരിലേക്ക് അടച്ചത് റെക്കോഡ് തുക. 74,945 കോടി രൂപയാണ് സാമ്പത്തികവര്‍ഷം സര്‍ക്കാരിന് നികുതിയായി ലഭിച്ചത്. മുന്‍ വര്‍ഷത്തെ 58,104 കോടിയില്‍ നിന്ന് 29 ശതമാനം വര്‍ധന. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി സിമന്റ് ലിമിറ്റഡ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളാണ് അദാനി ഗ്രൂപ്പില്‍ നിന്ന് കൂടുതല്‍ നികുതി നല്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഗോളതലത്തില്‍ നേരിടേണ്ടി വന്ന വിവാദങ്ങള്‍ അദാനി ഗ്രൂപ്പിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ രാജ്യങ്ങളില്‍ നിക്ഷേപമിറക്കാനും വരുമാന വര്‍ധന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, യു.എസില്‍ അദാനി ഗ്രൂപ്പിനെതിരേ വീണ്ടും അന്വേഷണം. യു.എസ് ഉപരോധം ലംഘിച്ച് ഇറാന്റെ എ.ല്‍.പി.ജി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്‌തെന്നാണ് ആരോപണം. ഈ വിഷയത്തില്‍ യു.എസ് അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
◾ പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്, ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണിന്റെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു. ജൂലൈ ഒന്നിന് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ഫോണില്‍ 'പ്രീമിയം മെറ്റീരിയലുകള്‍' ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ 'ആദ്യത്തെ യഥാര്‍ത്ഥ ഫ്‌ലാഗ്ഷിപ്പ്' സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് അമോലെഡ് എല്‍ടിപിഒ ഡിസ്പ്ലേയാണ് ഫോണ്‍ 3ല്‍ പ്രതീക്ഷിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണിന് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 12ജിബി വരെ റാമും 512ജിബി സ്റ്റോറേജുമായാണ് ഫോണ്‍ വരിക. 50വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനും 20വാട്ട് വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക.
◾ കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രം 'ബെന്‍സി'ല്‍ സൂപ്പര്‍ വില്ലനായി നിവിന്‍ പോളി, നിവിന്‍ പോളിയുടെ ക്യാരക്ടര്‍ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. വാള്‍ട്ടര്‍ എന്ന് പേരുള്ള സ്റ്റൈലിഷ് വില്ലന്‍ റോളിലാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്. ശരീരം മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു സ്വര്‍ണ്ണ പല്ലും വെച്ച് ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്ന് കാരക്ടര്‍ വിഡിയോയില്‍ കാണാം. ഗൗതം രാമചന്ദ്രന്‍ ഒരുക്കിയ റിച്ചി, റാം ഒരുക്കിയ യേഴു കടല്‍ യേഴു മലൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബെന്‍സ്. രാഘവ ലോറന്‍സ് നായകനായി എത്തുന്ന 'ബെന്‍സ്' എന്ന ചിത്രം, റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ലോകേഷ് കനകരാജ് നിര്‍മാണ പങ്കാളിയായ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്.
◾ അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം 'മെട്രോ ഇന്‍ ദിനോ' ട്രെയിലര്‍ എത്തി. 2007ല്‍ റിലീസ് ചെയ്ത 'ലൈഫ് ഇന്‍ എ മെട്രോ' സിനിമയുടെ അതേ ശ്രേണിയിലുള്ള സിനിമയാണിത്. ആദിത്യ റോയ് കപൂര്‍, സാറ അലിഖാന്‍, പങ്കജ് തൃപാഠി, അലി ഫസല്‍, ഫാത്തിമ സന ഖാന്‍, കൊങ്കണ സെന്‍, അനുപം േഖര്‍, നീന ഗുപ്ത എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കഥയും തിരക്കഥയും അനുരാഗിന്റേതാണ്. സംഗീതം പ്രീതം. ടി സീരിസ് ആണ് നിര്‍മാണം. ചിത്രം ജൂലൈ നാലിനു തിയറ്ററുകളിലെത്തും.
◾ ഏഥറില്‍ നിന്നും ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിലേക്കുള്ള മോഡലായാണ് റിസ്തയെ 2024 ഏപ്രില്‍ ആറിന് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറങ്ങിയ വാഹനം ഒരു ലക്ഷം വിറ്റു. 2024 ജൂലൈ മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 99,691 യൂണിറ്റ് റിസ്തകളാണ് വിറ്റത്. ഒരു ലക്ഷം തികക്കാന്‍ വേണ്ട 309 യൂണിറ്റുകള്‍ മെയ് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ തന്നെ വിറ്റുപോയി. 2024 ജൂലൈ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 89,639 റിസ്ത ഇ സ്‌കൂട്ടറുകളാണ് ഏഥര്‍ വിറ്റത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏഥര്‍ എനര്‍ജി ആകെ വിറ്റ ഇ സ്‌കൂട്ടറുകളില്‍ 58 ശതമാനവും റിസ്തയായിരുന്നുവെന്നത് ഈ മോഡലിന്റെ സ്വാധീനം വെളിവാക്കുന്നുണ്ട്. 2025 സാമ്പത്തികവര്‍ഷത്തില്‍ ഏഥര്‍ ഏക്കാലത്തേയും മികച്ച വില്‍പനയായ 1,55,405 യൂണിറ്റുകളിലേക്കെത്തിയതും റിസ്തയുടെ സഹായത്തിലായിരുന്നു.
◾ കുറുവദേശത്തിന്റെ പഴമ്പുരാണം അങ്ങനെ വിശ്വസിക്കാനാവാത്ത വിധം കിടക്കുകയാണ്. ഏതാണ്ട് അമ്പത് വര്‍ഷത്തെ കഥയാണിത്. അതിന് മുന്‍പുള്ള പല മിത്തുകളും ചരിത്രവും ഇതില്‍ പങ്കാളികളാവുന്നു. നൂറ്റാണ്ടുകള്‍ക്കിടയില്‍ ദേശത്ത് ആളിപ്പടര്‍ന്ന ചതിയാണിതിന് കാരണം. ''കുറുവദേശത്തിന്റെ അടിമത്തം തകര്‍ക്കപ്പെടും, യുക്തിഭദ്രമായ ജനം വരും. എന്നാല്‍, തലമുറകളുടെ ശാപം അവരെ പിന്തുടരും. ഭരണത്തിനും അധികാരത്തിനും ഇടയ്ക്ക് നടക്കുന്ന വടംവലികളില്‍ ശ്വാസംകിട്ടാതെ ജനം പിന്നെയും വലയും. അത് ആരുടെയും തെറ്റല്ല. പ്രകൃതിയുടെ നിയമമാണ്. അപ്രതീക്ഷിതമായ മാറ്റങ്ങളൊന്നും സ്ഥായിഭാവത്തില്‍ നില്‍ക്കില്ല. വിശ്വാസങ്ങളും ആചാരങ്ങളും ഇഷ്ടാനുസരണം എഴുതപ്പെടുകയും അത് വിശ്വാസത്തിലെടുക്കുന്ന മൂഢജനം ജനിക്കുകയും ചെയ്യും. അടിമത്തം മാറുകയില്ല ഉടമത്തം തുടരുകയുമില്ല.'' 'കുറുവദേശം'. രഞ്ജിത്ത് കൃഷ്ണമോഹന്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 379 രൂപ.
◾ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാന പോഷകങ്ങളിലൊന്നാണ് പൊട്ടാസ്യം. രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമായ സോഡിയത്തിന്റെ ദൂഷ്യഫലങ്ങളെ നിയന്ത്രിക്കുന്നതില്‍ പൊട്ടാസ്യം ഒരു പ്രധാനപങ്കു വഹിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുകയും ഇതുവഴി രക്തസമ്മര്‍ദം കുറയുകയും ചെയ്യും. ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക വഴി രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും. പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കുക മാത്രമല്ല കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദയമിടിപ്പിന്റെ നിരക്ക് നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. പൊട്ടാസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടമാണ് വാഴപ്പഴം. പോഷകസമ്പുഷ്ടമായ വാഴപ്പഴം മികച്ച ഒരു ലഘുഭക്ഷണം കൂടിയാണ്. ഇടത്തരം വലുപ്പമുള്ള വാഴപ്പഴത്തില്‍ ഏതാണ്ട് 350 മുതല്‍ 400 മില്ലിഗ്രാം വരെ പൊട്ടാസ്യം ഉണ്ട്. വാഴപ്പഴവും പൊട്ടാസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉപ്പ് കുറയ്ക്കുന്നതിനെക്കാള്‍ ഫലപ്രദമാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. വാഴപ്പഴം കൂടാതെ ഇലക്കറികള്‍, മധുരക്കിഴങ്ങ്, ബ്രൊക്കോളി, അവൊക്കാഡോ, ബീന്‍സ്, ഓറഞ്ച്, ഉരുളക്കിഴങ്ങ് ഇവയും പൊട്ടാസ്യത്തിന്റെ ഉറവിടങ്ങളാണ്. പൊട്ടാസ്യം എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കും. വൃക്കരോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. വാട്ടര്‍ റിറ്റന്‍ഷന്‍ കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുെട അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും ടൈപ്പ് 2 പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാനും പൊട്ടാസ്യം സഹായിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് പറയുന്നത് മുതിര്‍ന്ന ഒരു പുരുഷന് ദിവസം 3,400 മി.ഗ്രാം പൊട്ടാസ്യവും സ്ത്രീയ്ക്ക് 2300 മി.ഗ്രാം പൊട്ടാസ്യവും ആവശ്യമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.72, പൗണ്ട് - 116.32, യൂറോ - 97.86, സ്വിസ് ഫ്രാങ്ക് - 104.49, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.72, ബഹറിന്‍ ദിനാര്‍ - 227.39, കുവൈത്ത് ദിനാര്‍ -279.88, ഒമാനി റിയാല്‍ - 222.95, സൗദി റിയാല്‍ - 22.86, യു.എ.ഇ ദിര്‍ഹം - 23.35, ഖത്തര്‍ റിയാല്‍ - 23.52, കനേഡിയന്‍ ഡോളര്‍ - 62.73.
Tags:
KERALA