Trending

ഹജ്ജിന് തുടക്കം ; ഭക്തിസാന്ദ്രമായി കൂടാര നഗരി ; നാളെ അറഫ സംഗമം.

മക്ക:ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം തീർഥാടകർ പങ്കുചേരുന്ന ഹജ്ജിന് ഇന്ന് തുടക്കം.ആർദ്രമായ പ്രാർഥനാന്തരീക്ഷത്തില്‍ 'ദൈവത്തിന്റെ വിളി കേള്‍ക്കുന്നു' എന്ന അർഥമുള്ള 'ലബ്ബൈക്' മന്ത്രധ്വനികളുരുവിട്ട് ശുഭ്രവസ്ത്രങ്ങളണിഞ്ഞ തീർഥാടകർ മുഴുവൻ എത്തുന്നതോടെ മിന താഴ്‌വാരം പാല്‍ക്കടലായി മാറും.

ഒരു മാസം മുൻപ് മുതല്‍ അതത് രാജ്യങ്ങളില്‍ നിന്നെത്തി മക്കയിലെ വിവിധ ഭാഗങ്ങളിലെ താമസകേന്ദ്രങ്ങളില്‍ കഴിഞ്ഞുവന്ന തീർഥാടകർ ചൊവ്വാഴ്ച വൈകീട്ട് മുതല്‍ മിന ലക്ഷ്യമാക്കി ശാന്തമായി ഒഴുകിത്തുടങ്ങിയിരുന്നു.ഹജ്ജിന്റെ ആദ്യ ദിനമാണ് ഇന്ന്. തീർഥാടകർ ഈ ദിനം തങ്ങുന്നത് മിനയിലാണ്.25 ലക്ഷം ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മിന താഴ്‌വരയിലാകെ രണ്ട് ലക്ഷത്തോളം തമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ബുധനാഴ്ച ഉച്ചയോടെ ഭൂരിഭാഗം തീർഥാടകരും മിനയില്‍ എത്തും.തിരക്കൊഴിവാക്കാൻ ബുധനാഴ്ച രാത്രിയില്‍ തന്നെ അറഫയിലേക്ക് ഹാജിമാർ നീങ്ങിത്തുടങ്ങും.ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴാഴ്ചയാണ്.ബുധനാഴ്ച്ച പ്രാർഥനകളുമായി മിനയില്‍ തങ്ങുന്ന ഹാജിമാർ വ്യാഴാഴ്ച ഉച്ചക്ക് മുൻപായി അറഫ മൈതാനിയിലേക്ക് എത്തും.ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങ് അറഫ സംഗമമാണ്.

അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം.പ്രവാചകന്റെ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന അറഫ പ്രഭാഷണം ളുഹ്ർ (ഉച്ച നമസ്കാര) സമയത്താണ് നടക്കുന്നത്.സൗദിയിലെ മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ.സാലിഹ് ബിൻ ഹുമൈദ് അറഫ പ്രഭാഷണം നിർവഹിക്കും.ഇത്തവണ മലയാളം ഉള്‍പ്പെടെ 34 ലോക ഭാഷകളില്‍ പ്രഭാഷണം പരിഭാഷപ്പെടുത്തും.

ഒരു പകല്‍ മുഴുവൻ അറഫയില്‍ കഴിച്ചു കൂട്ടി,മുസ്‌ദലിഫയില്‍ അന്തിയുറങ്ങി വെള്ളിയാഴ്ച മിനയില്‍ തിരിച്ചെത്തും.അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമ്മങ്ങള്‍ പൂർത്തിയാക്കുക. ബലിയറുക്കല്‍,മൂന്ന് ദിവസത്തെ ജംറയില്‍ കല്ലേറ് കർമ്മം,മക്ക മസ്ജിദുല്‍ ഹറാമിലെത്തി പ്രദക്ഷിണം എന്നിവയാണ് ബാക്കി കർമ്മങ്ങള്‍.ഇതെല്ലാം പൂർത്തിയാകുന്നതോടെ ഈ വർഷത്തെ ഹജ്ജ് അവസാനിക്കും.

രോഗികളായി ആശുപത്രികളിലുള്ള തീർഥാടകരെ റോഡ്, എയർ ആംബുലൻസുകളില്‍ അറഫയില്‍ എത്തിക്കും.മദീനയില്‍നിന്നുള്ള രോഗികളെ നേരത്തേ മക്കയിലെ ആശുപത്രികളില്‍ എത്തിച്ചിരുന്നു.പ്രധാന ചടങ്ങുകള്‍ പൂർത്തിയാകുന്നതുവരെ നാല് നാള്‍ തീർഥാടകരുടെ താമസം മിനയിലാണ്. ഹജ്ജിലെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിന താഴ്‌വാരം.ദുല്‍ഹജ്ജ് 13 വരെ ഈ താഴ്‌വാരം പ്രാർഥനാമന്ത്രണങ്ങളാല്‍ ഭക്തിസാന്ദ്രമായിരിക്കും.

ഇത്തവണ മിനയിലെ തമ്പുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്. തമ്പുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.കോണ്‍ക്രീറ്റ് കിച്ചണുകളും ടോയ്ലറ്റ് സൗകര്യവും പുതുതായി പണിതിട്ടുമുണ്ട്.തമ്പുകള്‍ക്ക് പുറമെ മലഞ്ചെരുവിലായി ആറ് മിന റെസിഡൻഷ്യല്‍ ടവറുകളും 11 കിദാന ടവറുകളും ഒരുക്കിയിട്ടുണ്ട്.സൗദിയില്‍ നിന്നുള്ളവർ ഉള്‍പ്പെടെയുള്ള തീർഥാടകർക്ക് ഇവിടെ താമസിക്കാം.ഹൈടെക് സംവിധാനങ്ങളുള്ള ടവറുകളില്‍ ഹോട്ടലിന് സമാനമാണ് സൗകര്യങ്ങള്‍.
Previous Post Next Post
3/TECH/col-right