◾ ആരോപണ പ്രത്യാരോപണങ്ങളും വിഴുപ്പലക്കലുമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. മാസങ്ങള്‍ക്ക് മുമ്പ് ദി ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം കോണ്‍ഗ്രസ് നിലമ്പൂരില്‍ ചര്‍ച്ചാവിഷയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മാത്രമല്ല എ വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവര്‍ത്തിച്ച് അപമാനിച്ചതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ ജില്ലാ രൂപീകരണത്തെ അടക്കം എതിര്‍ത്ത കുറ്റബോധം കാരണമാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന എന്ന് എം സ്വരാജ് തിരിച്ചടിച്ചു.
◾ കോണ്‍ഗ്രസ് മലപ്പുറം ജില്ലക്കെതിരെ നിലപാട് സ്വീകരിച്ചത് ന്യൂനപക്ഷം ഭൂരിപക്ഷമായത് കൊണ്ടാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. അസത്യം പ്രചരിപ്പിച്ച്, വിവാദം സൃഷ്ടിക്കാനും അതിലൂടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയേതരമാക്കാനുമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലാണ് മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ സമരം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് മുന പോയ ആയുധങ്ങള്‍ കൊണ്ട് യുദ്ധ രംഗത്തേക്ക് വന്നിരിക്കുകയാണെന്നും വിജയരാഘവന്‍ പരിഹസിച്ചു.
◾ സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിവി അന്‍വര്‍. വഞ്ചകന്‍ എന്നല്ലാതെ മുഖ്യമന്ത്രിയെ മറ്റെന്താണ് വിളിക്കുകയെന്ന് പി വി അന്‍വര്‍ ചോദിച്ചു. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടില്‍ വന്നതോടെയാണ് കച്ചവടം തുടങ്ങിയതെന്നും മുഖ്യമന്ത്രി മകളെ ആറ് മാസം ജയിലിലടക്കുന്നെങ്കില്‍ ജയിലിലടക്കട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാല്‍ തീരുന്ന വിഷയമേ ഇവിടെയുള്ളൂവെന്നും അന്‍വര്‍ പറഞ്ഞു.
◾ പ്രതിപക്ഷ നേതാവ് ദേഹത്തു വീണ ചാണകമാണെന്നും രമേശ് ചെന്നിത്തലയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മുഖത്ത് ചാണകം തേക്കുകയാണെന്നും പി വി അന്‍വര്‍. പ്രതിപക്ഷ നേതാവിന്റെ അഹങ്കാരവും ജനങ്ങളെ ഇകഴ്ത്തുന്നതും ജനങ്ങള്‍ തന്നെ വിലയിരുത്തട്ടെയെന്നും പി.വി.അന്‍വര്‍ പറഞ്ഞു.
◾ മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഇതിനേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. സംഭവത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
◾ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സന്ദര്‍ശിച്ച രാജ്യങ്ങളില്‍ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നുവെന്നും ആ ചിത്രം മാറ്റിയെടുക്കാനായി എന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. പാര്‍ട്ടികള്‍ക്കിടയില്‍ അനൈക്യമില്ലെന്ന നിലപാട് വ്യക്തമാക്കാനായി എത്രയും വേഗം പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
◾ തൃശൂര്‍ പൂരം കലക്കല്‍ ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എംആര്‍ അജിത്കുമാറിന്റെ വിശദീകരണത്തെ പരിഹസിച്ച് കെ മുരളീധരന്‍. സംഭവം നടന്ന ദിവസം ഉറങ്ങിപ്പോയി എന്നാണ് എം.ആര്‍ അജിത് കുമാര്‍ പറഞ്ഞത് അതിന് അര്‍ത്ഥം പൂരം കലക്കിയതാണ് എന്നാണെന്ന് മുരളീധരന്‍ പറഞ്ഞു. സുനില്‍ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയതെന്നും കോണ്‍ഗ്രസിന്റെ ചില വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.
◾ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന പറവൂര്‍ കോടതിയിലെ ഉത്തരവുകള്‍ ട്രൈബൂണല്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വഖഫ് ബോര്‍ഡിന്റെ ആവശ്യം അനുവദിച്ചാണ് കോടതി നിര്‍ദ്ദേശം. രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യം നേരത്തെ ട്രൈബ്യൂണല്‍ തള്ളിയതായിരുന്നു.
◾ തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോല്‍സവ ചടങ്ങിലേക്ക് പോക്സോ കേസ് പ്രതി മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് തെറ്റാണെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി. ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇന്ന് രാവിലെ വന്ന് കണ്ടിരുന്നുവെന്നും അബദ്ധം പറ്റിയെന്നും പറഞ്ഞു. അത് ശരിയല്ലെന്നും ആരെയും കയറ്റി സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലല്ലോയെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
◾ സെമിഹൈസ്പീഡ് റെയില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഇ.ശ്രീധരന്‍. റെയില്‍വെ മന്ത്രി ആവശ്യപ്പെട്ടാല്‍ ഉടന്‍ ദില്ലിയിലെത്തി പദ്ധതിയുടെ രൂപരേഖയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നിര്‍ദ്ദേശിച്ച മൂന്ന്- നാല് പാതാ വികസനം അപ്രായോഗികമാണെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾ കാട്ടാന ശല്യം ഒഴിവാക്കാനായി അതിരപ്പിള്ളി മേഖലയില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലി കാട്ടാനകൂട്ടം തകര്‍ത്തു. വെറ്റിലപ്പാറ, പിള്ളപ്പാറ, പായമ്മക്കടവ് എന്നിവിടങ്ങളില്‍ ഈയടുത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയാണ് സ്ഥാപിച്ച് ആഴ്ചകള്‍ പിന്നിടും മുമ്പേ തകര്‍ന്ന് വീണത്. വെറ്റിലപ്പാറ, പിള്ളപ്പാറ എന്നിവിടങ്ങളില്‍ ഓരോ സ്ഥലത്തും പായമ്മക്കടവില്‍ മൂന്നിടത്തുമാണ് തൂക്കുവേലി കാട്ടാനകൂട്ടം തകര്‍ത്തിരിക്കുന്നത്.
◾ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഇടതു കണ്ണിന് നല്‍കേണ്ട ചികിത്സ വലതു കണ്ണിന് മാറി നല്‍കിയെന്ന് പരാതി. സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവെയ്പ്പ് വലതു കണ്ണിന് എടുക്കുകയായിരുന്നു. കണ്ണിലെ നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവെയ്പ്പാണ് മാറി വലത് കണ്ണിന് നല്‍കിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നല്‍കിയത്.
◾ കണ്ണൂര്‍ ചെങ്ങളായിയില്‍ ഇന്നലെ വൈകുന്നേരത്തോടെ റോഡില്‍ കൂറ്റന്‍ കുഴി രൂപപ്പെട്ടു. കാവുമ്പായി - കരിവെള്ളൂര്‍ റോഡില്‍ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് ഉണ്ടായത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കുഴി ശ്രദ്ധയില്‍പ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
◾ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിലെ പ്രതി സുകാന്തുമായി തിരുവനന്തപുരം പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയില്‍ സുകാന്തിന്റെ അപാര്‍ട്ട്മെന്റില്‍ തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റില്‍ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
◾ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. സാമൂഹികപ്രവര്‍ത്തകനും ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ജീവനക്കാരനുമായ ഉല്ലാസിനാണ് തിങ്കളാഴ്ച്ച പരിക്കേറ്റത്. രാത്രി 10 മണിയോടെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്കു പോകുമ്പോള്‍ സ്വാമി നഗറില്‍വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
◾ കെഎസ്ഇബിയില്‍ ആയിരത്തിലധികം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എല്‍സി, അല്ലെങ്കില്‍ തത്തുല്ല്യ വിദ്യാഭ്യാസവും സര്‍ക്കാര്‍ അംഗീകൃത ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍ ട്രെഡില്‍ രണ്ടു വര്‍ഷത്തെ സ്റ്റേറ്റ്/ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും പോസ്റ്റില്‍ കയറാനുമുള്ള കഴിവുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15 ദിവസത്തെ പരിശീലനത്തിന് ശേഷമായിരിക്കും നിയമനം.
◾ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടി ചെന്നൈയിലേക്ക് പറന്ന എട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. മൗറീഷ്യസില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത കുഞ്ഞാണ് വിമാനത്തില്‍ മരണപ്പെട്ടത്. തിങ്കളാഴ്ച പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരായ മോനിഷ് കുമാര്‍ (37) പൂജ (32) ദമ്പതികളുടെ മകള്‍, എട്ട് ദിവസം മാത്രം പ്രായമുള്ള ലെഷ്നയാണ് മരിച്ചത്.
◾ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ്12 വരെ നടക്കും. ഇന്ത്യാ പാകിസ്ഥാന്‍ സംഘര്‍ഷം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവ വിശദീകരിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത് പോലെ പ്രത്യേക സമ്മേളനം ഉണ്ടാകുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
◾ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ മലേഷ്യന്‍ സന്ദര്‍ശനം തടസ്സപ്പെടുത്താന്‍ പാകിസ്ഥാന്റെ ശ്രമം. മുസ്ലിം ഐക്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രതിനിധികളുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' വിശദീകരിക്കാനുള്ള സന്ദര്‍ശനവും പരിപാടികളും റദ്ദാക്കണമെന്ന് പാകിസ്ഥാന്‍ മലേഷ്യന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം മലേഷ്യ നിരസിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
◾ 18 സൈനിക താവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. ഇന്ത്യ വെളിപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ പാക് സേന താവളങ്ങള്‍ തകര്‍ന്നുവെന്നാണ് അറ്റകുറ്റപണിക്കായി പാകിസ്ഥാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. നേരത്തെ ഇന്ത്യ പാകിസ്ഥാന്റെ 11 സേനാ കേന്ദ്രങ്ങളും 2 വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തുവെന്നാണ് അറിയിച്ചിരുന്നത്.
◾ ഇന്ത്യ സഖ്യത്തില്‍ ഇനിയില്ലെന്ന് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി. സഖ്യവുമായി ഇനി സഹകരിക്കില്ലെന്നും ആപ്. സഖ്യം രൂപീകരിച്ചത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനായെന്ന് നേതൃത്വം വ്യക്തമാക്കി. ബിഹാറടക്കം നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കും. അതേ സമയം, ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന മറ്റ് പാര്‍ട്ടികളുടെ നിലപാടിനൊപ്പം ആപ് നിന്നില്ല.
◾ ഒന്നാം ക്ലാസ് മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൈനിക പരിശീലനം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി ദാദാ ഭുസെ അറിയിച്ചതാണിത്. ചെറുപ്പം മുതലേ കുട്ടികളില്‍ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
◾ മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ അജ്ഞാത മൃഗത്തിന്റെ കടിയേറ്റ് കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണവുമായി സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച അറിയിച്ചു. ആളുകളെ കടിച്ച മൃഗത്തിന് റാബിസ് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
◾ മൂന്ന് വര്‍ഷത്തിനിടെ ദില്ലിയിലെ കാര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ നിന്ന് 1,008 എഞ്ചിനുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ട് മുന്‍ തൊഴിലാളികള്‍ അന്വേഷണം നേരിടുന്നുവെന്ന് പൊലീസ്. സ്‌ക്രാപ്പ് ഡീലര്‍മാരുമായി ഒത്തുകളിച്ച് എന്‍ജിന്‍ മോഷ്ടിച്ചുവെന്നാണ് ആരോപണം. 2.3 മില്യണ്‍ ഡോളര്‍ വില വരുന്ന എന്‍ജിനുകളാണ് മോഷണം പോയത്.
◾ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ക്ക് വിലക്ക്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്) സുനിത ശര്‍മ ഉത്തരവിറക്കി. എന്നാല്‍ ചികിത്സകള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധന എന്നിവ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ കമ്പനി പ്രതിനിധികള്‍ക്ക് ഇ-മെയിലിലൂടെയോ മറ്റ് എന്തെങ്കിലും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയോ ഡോക്ടര്‍മാരെ അറിയിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
◾ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഒരു ഇന്ത്യന്‍ യൂട്യൂബര്‍ കൂടി അറസ്റ്റില്‍. പഞ്ചാബിലെ രൂപ്നഗര്‍ സ്വദേശി ജസ്ബീര്‍ സിംഗാണ് അറസ്റ്റിലായത്. ജാന്‍ മഹല്‍ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്ന ഇയാള്‍ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ ഡാനിഷുമായും, നേരത്തെ പിടിയിലായ ഇന്ത്യന്‍ യൂടൂബര്‍ ജ്യോതി മല്‍ഹോത്രയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്.
◾ പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിനിടെ ജയില്‍ ചാടിയ 216 തടവുകാരെ കണ്ടെത്താന്‍ പൊലീസും മറ്റ് സുരക്ഷാ സേനകളും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. രക്ഷപ്പെട്ടവരില്‍ 80 തടവുകാരെ ഇതിനോടകം പിടികൂടാന്‍ സാധിച്ചതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. ഇതില്‍ ഓടിപ്പോയ ജയില്‍പുള്ളികള്‍ സ്വമേധയാ തിരിച്ചെത്തിയാല്‍ ശിക്ഷാ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് സിന്ധ് ആഭ്യന്തര മന്ത്രി സിയാഉല്‍ ഹസന്‍ പറഞ്ഞു.
◾ വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. തീര്‍ഥാടകര്‍ ഇന്ന് മിനായിലെ കൂടാരങ്ങളില്‍ പ്രാര്‍ഥനകളില്‍ മുഴുകി രാപാര്‍ക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കമാകും. നാളെ അറഫ സംഗമം നിര്‍വഹിക്കാനുള്ള മാനസിക ഒരുക്കമാണ് ഇന്നു മിനായില്‍ നടക്കുന്നത്.
◾ അപകടകരമായ ജൈവ രോഗാണുവിനെ അമേരിക്കയിലേക്ക് കടത്തിയ സംഭവത്തില്‍ രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഫ്യൂസേറിയം ഗ്രാമിനിയറം എന്ന രോഗാണുവിനെയാണ് ഗവേഷണത്തിനായി കടത്തിയത്. കാര്‍ഷിക മേഖലയില്‍ വലിയ നാശം വിതയ്ക്കാന്‍ ശേഷിയുള്ള രോഗകാരിയാണിതെന്നാണ് വിലയിരുത്തല്‍. എഫ്ബിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ചൈനയിലെ ഗവേഷകനായ 34 കാരനായ സുന്യോങ് ലിയുവാണ് ഈ ഫംഗസിനെ അമേരിക്കയിലേക്ക് എത്തിച്ചതെന്നാണ് വിവരം.
◾ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷ റാലിക്കിടെ രണ്ട് മരണം. ശിവമൊഗ്ഗയില്‍ ആര്‍സിബി വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ റാലിക്കിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അഭിനന്ദന്‍ (21) എന്ന ആളാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ബെലഗാവിയില്‍ ആഘോഷത്തിനിടെ ഹൃദയാഘാതം ഉണ്ടായാണ് ഒരു യുവാവ് മരിച്ചത്. ബെലഗാവി മൂഡാലഗി സ്വദേശി മഞ്ജുനാഥ് കുംഭാര്‍ (25) ആണ് മരിച്ചത്.
◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 72,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് വര്‍ധിച്ചത്. 9090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നിന്നത്. എന്നാല്‍ തിങ്കളാഴ്ച രണ്ടു തവണകളായി 1120 രൂപ വര്‍ധിച്ച് 72000 കടന്നതോടെ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമോ എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
◾ ഉപയോക്താക്കള്‍ക്ക് നിര്‍ണായാകമായ സ്വകാര്യത ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ്. ഉപയോക്തൃനാമങ്ങള്‍ സൃഷ്ടിച്ച് ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പറുകള്‍ മറയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം. റിപ്പോര്‍ട്ട് അനുസരിച്ച്, തിരിച്ചറിയലിന്റെ പ്രാഥമിക മാര്‍ഗമായി വാട്‌സ്ആപ്പ് ഇനി ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കില്ല. പകരം, ഒരു ഉപയോക്തൃനാമം തെരഞ്ഞെടുക്കാം. ഇത് അക്കങ്ങളോ ചിഹ്നങ്ങളോ മാത്രം ഉള്‍ക്കൊള്ളുന്ന ഉപയോക്തൃനാമങ്ങളുടെ ഉപയോഗം തടയും. ചെറിയ അക്ഷരങ്ങള്‍ (a-z), അക്കങ്ങള്‍ (09), വിരാമങ്ങള്‍, അടിവരകള്‍. എല്ലാ ഉപയോക്തൃനാമങ്ങളിലും സ്ഥിരവും പ്രവചനാതീതവുമായ ഒരു ഘടന നിലനിര്‍ത്താന്‍ ഈ നിയമങ്ങള്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉപയോക്തൃനാമങ്ങള്‍ ലൈവായിക്കഴിഞ്ഞാല്‍, ടെലിഗ്രാമിലോ ഇന്‍സ്റ്റാഗ്രാമിലോ ചെയ്യുന്നതുപോലെ, നിങ്ങള്‍ക്ക് ഒരു യുണീക്ക് ഹാന്‍ഡില്‍ സൃഷ്ടിക്കാന്‍ കഴിയും. ആരെങ്കിലും നിങ്ങളുമായി ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുകയും നിങ്ങളുടെ ഫോണ്‍ നമ്പര്‍ കൈവശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, പകരം അവര്‍ നിങ്ങളുടെ ഉപയോക്തൃനാമം കാണും.
◾ ആസിഫ് അലി നായകനാകുന്ന ചിത്രം 'ആഭ്യന്തര കുറ്റവാളി'യിലെ 'താരം താരിടും' ഗാനം റിലീസായി. ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ ആലാപനം സൂരജ് സന്തോഷാണ്. മനു മഞ്ജിത്താണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും. കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തില്‍ തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് നായികമാര്‍. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.
◾ അനശ്വര രാജന്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. എസ് വിപിന്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. 'സാമ്പ്രാണി പെണ്‍തിരി..' എന്ന വരികളോടെ തുടങ്ങുന്ന വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വുള്‍ഫ്, തല, അന്താക്ഷരി, ജയ ജയ ജയ ജയ ഹേ, വാഴ, ഗുരുവായൂര്‍ അമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെയും ഏറെ വ്യത്യസ്തമായ ഗാനങ്ങളുമായി സംഗീതത്തില്‍ പുതുവഴികള്‍ തീര്‍ത്ത അങ്കിത് മേനോന്‍ ഇത്തവണയും തന്റെ സംഗീതത്തിന്റ മാജിക്ക് പ്രേക്ഷകര്‍ക്ക് നല്‍കും വിധത്തില്‍ തന്നെയാണ് ചിത്രത്തിന് ഗാനം നല്‍കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അങ്കിത് മേനോനും അദീഫ് മുഹമ്മദും ചേര്‍ന്നാണ്. അനശ്വര രാജന്‍, മല്ലിക സുകുമാരന്‍ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, അരുണ്‍ കുമാര്‍, അശ്വതി ചന്ദ് കിഷോര്‍ എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങള്‍.
◾ ടാറ്റ ഹാരിയര്‍ ഇവി വിപണിയില്‍, വില 21.49 ലക്ഷം രൂപ മുതല്‍. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയര്‍ന്ന വാഹനമാണ് ഹാരിയര്‍ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓള്‍ വീല്‍ ഡ്രൈവ് വാഹനവും ഹാരിയര്‍ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്. നിലവില്‍ ഒരു മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 627 കിലോമീറ്റര്‍ ചാര്‍ജ് നല്‍കുന്ന വാഹനത്തിന് 250 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 15 മിനിറ്റ് ചാര്‍ജ് െചയ്താല്‍ മതി. ഹാരിയര്‍ ഇവിയുടെ എന്‍ട്രി-ലെവല്‍ വേരിയന്റുകളില്‍ 65 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ഉള്ളത്, ഇത് റിയര്‍ ആക്സിലിലുള്ള സിംഗിള്‍ മോട്ടോര്‍ ഉപയോഗിക്കുന്നു. 312 എച്ച്പിയാണ് കരുത്ത്. 120കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ 25 മിനിറ്റിനുള്ളില്‍ ബാറ്ററി 20-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.
◾ കുഞ്ഞുണ്ണി വിമതനാണ്. എന്നാല്‍ വിപ്ലവകാരിയല്ല. അയാളുടെ ലംഘനങ്ങള്‍ ബോധപൂര്‍വ്വം എന്നതിനെക്കാള്‍ അബോധപൂര്‍വ്വം ആണ്. അയാള്‍ ബ്രാഹ്‌മണ്യത്തിന്റെ ഉറച്ച പര്‍വ്വതത്തില്‍നിന്നും തെറിച്ചുപോയ ഒരു കല്ലാണ്. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന വി.ടി.യുടെ ആഹ്വാനം അയാളുടെ മനസ്സിന്റെ പശ്ചാത്തലത്തിലുണ്ട്. അവതാരിക: പി.എന്‍. ഗോപീകൃഷ്ണന്‍, പഠനം: സി.എസ്. വെങ്കിടേശ്വരന്‍. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ കെ.ആര്‍. മോഹനന്റെ 'അശ്വത്ഥാമാവ് ' എന്ന സിനിമയ്ക്കാധാരമായ നോവല്‍. 'അശ്വത്മാവ്'. മാടമ്പ് കുഞ്ഞുകുട്ടന്‍. ഡിസി ബുക്സ്. വില 171 രൂപ.
◾ മിതമായ കാപ്പി ഉപയോഗം സ്ത്രീകളില്‍ ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഒര്‍ലാന്‍ഡോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്റെ വാര്‍ഷിക ന്യൂട്രീഷന്‍ 2025 സമ്മേഷനത്തില്‍ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മധ്യവയസിലും തുടരുന്ന കാപ്പി കുടി ശീലം സ്ത്രീകളെ വര്‍ദ്ധക്യത്തില്‍ മാനസികമായും ശാരീരികമായും ശക്തരായി നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 70 വയസോ അതില്‍ കൂടുതലോ ജീവിക്കുക, 11 പ്രധാന വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തനാകുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുക, നല്ല മാനസികാരോഗ്യം ഉണ്ടായിരിക്കുക, വൈജ്ഞാനിക വൈകല്യം പ്രകടിപ്പിക്കാതിരിക്കുക, ഓര്‍മക്കുറവ് കാണിക്കാതിരിക്കുക എന്നിവയാണ് ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന്റെ സൂചനകള്‍. കാപ്പി, ചായ, കോള, ഡീകഫീന്‍ ചെയ്ത കാപ്പി തുടങ്ങിയ കഫീന്‍ കൂടുതലായി ഉപയോഗിക്കുന്നവരുടെ ഉപഭോഗം ഉള്‍പ്പെടുന്ന സാധുതയുള്ള ഭക്ഷണ ആവൃത്തി ചോദ്യാവലി ഉപയോഗിച്ചാണ് ഗവേഷകര്‍ കഫീന്‍ ഉപഭോഗം വിലയിരുത്തിയത്. ഇതില്‍ 'ആരോഗ്യമുള്ളവര്‍' സാധാരണയായി പ്രതിദിനം ശരാശരി 315 മില്ലിഗ്രാം കഫീന്‍ (മൂന്ന് കപ്പ് വരെ) ഉപയോഗിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. കഫീന്‍ അടങ്ങി ചായ, കോള, പോലുള്ളവയില്‍ നിന്ന് കാപ്പി മാത്രമാണ് ഈ ഗുണം കാണിച്ചതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കാപ്പിയിലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ അതുല്യമായ സംയോജനമാകാന്‍ ഇതിന് പിന്നിലെന്ന് ഗവേഷകര്‍ പറയുന്നു. 50 വയസിനിടയില്‍, പതിവ് വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലി ഒഴിവാക്കല്‍ തുടങ്ങിയ മറ്റ് ആരോഗ്യകരമായ പെരുമാറ്റങ്ങള്‍ക്കൊപ്പം ദിവസവും മിതമായുള്ള കാപ്പി ഉപഭോഗം സ്ത്രീകളില്‍ സംരക്ഷണ ഗുണങ്ങള്‍ നല്‍കുമെന്നും മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ വാര്‍ദ്ധക്യം പ്രാപിക്കാന്‍ സഹായിക്കുമെന്നും പഠനത്തിന് നേതൃത്വം വഹിച്ചവര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.91, പൗണ്ട് - 116.28, യൂറോ - 97.88, സ്വിസ് ഫ്രാങ്ക് - 104.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.58, ബഹറിന്‍ ദിനാര്‍ - 227.84, കുവൈത്ത് ദിനാര്‍ -280.25, ഒമാനി റിയാല്‍ - 223.43, സൗദി റിയാല്‍ - 22.91, യു.എ.ഇ ദിര്‍ഹം - 23.40, ഖത്തര്‍ റിയാല്‍ - 23.53, കനേഡിയന്‍ ഡോളര്‍ - 62.65.
➖➖➖➖➖➖➖➖
Tags:
KERALA