കൊടുവള്ളി:സാമ്പത്തിക തർക്കത്തെ തുടർന്ന് ക്വട്ടേഷൻ സംഘം കോഴിക്കോട് കൊടുവള്ളിയിൽനിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പാർപ്പിച്ചത് മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലെന്ന് പൊലീസ്. വാർത്ത വന്നതിനെ തുടർന്ന് സംഘം യുവാവുമായി കേരളത്തിലേക്ക് തിരിക്കുകയായിരുന്നു എന്നും താമരശേരി ഡിവൈഎസ്‌പി സുഷീർ പറഞ്ഞു. പൊലീസിനെ ഭയന്ന് സംഘം പാലക്കാട് ഇറങ്ങുകയും അന്നൂസിനെ കൊണ്ടോട്ടിയിൽ ഇറക്കിവിടുകയും ചെയ്തു. കേസിൽ മൂന്ന് പ്രതികൾ പിടിയിലാണ്.
അതേസമയം, കൊടുവള്ളിയിൽനിന്ന് തന്നെ തട്ടിക്കൊണ്ടുപോയത് ആറുപേരെന്ന് അന്നൂസ് റോഷൻ പ്രതികരിച്ചു. ആരെയും പരിചയമില്ലെന്നും ഉപദ്രവിച്ചില്ലെന്നും യുവാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവർ തന്നെ പിന്നീട് മറ്റൊരു സംഘത്തിന് കൈമാറുകയായിരുന്നു.തിരിച്ചുകൊണ്ടുവിട്ടത് മൂന്നുപേരാണ്.
ഭക്ഷണവും വസ്ത്രവും തന്നു, സംഭവത്തിൽ ടാക്സി ഡ്രൈവർക്ക് പങ്കില്ലെന്നും അന്നൂസ് റോഷൻ പറഞ്ഞു. തട്ടിക്കൊണ്ടുപോയി അഞ്ചാം നാളാണ് അന്നൂസിനെ കണ്ടെത്തുന്നത്. പൊലീസിനും മാധ്യമങ്ങൾക്കും നന്ദിയെന്ന് അന്നൂസിന്റെ കുടുംബം പ്രതികരിച്ചു.
കേസിൽ രണ്ടു പേർ അറസ്‌റ്റിലായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങൾ വാടകയ്ക്ക് നൽകിയ കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, അനസ് എന്നിവരാണ് അറസ്‌റ്റിലായത്. അനൂസ് റോഷനുമായി പ്രതികൾ സംസ്ഥാന അതിർത്തി കടന്നുവെന്നും ഇവർ മൈസൂരുവിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.
പ്രതികളെ പിടികൂടുന്നതിനായി കർണാടകയിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. വിദേശത്തുള്ള സഹോദരന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്‌ചയാണ് അനൂസിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.
Tags:
KODUVALLY