കൊടുവള്ളി: കിഴക്കോത്ത് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.കേസ് അന്വേഷിക്കുന്നതിനായി താമരശ്ശേരി ഡിവൈഎസ്പി സുശീർ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു.
ഇതിനിടെ തട്ടിക്കൊണ്ടുപോകുന്നതിനായി എത്തിയ സംഘം ഉപയോഗിച്ച ബൈക്കിന്റെ ആർസി ഉടമയെയും സുഹൃത്തിനെയും സംഘത്തിന് വീട് കാണിച്ചുകൊടുത്ത മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബൈക്കിലെത്തിയ രണ്ടുപേരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു.
ശനിയാഴ്ച വൈകീട്ടാണ് കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകൻ അന്നൂസ് റോഷനെ (21) കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അന്നൂസ് റോഷന്റെ സഹോദരൻ അജ്മല്‍ റോഷൻ വിദേശത്താണ്.അജ്മലുമായി വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അജ്മലിന്റെ ഇളയസഹോദരനെ തട്ടിക്കൊണ്ടുപോകുന്നതിന് ഇടയാക്കിയത്.
യുവാവിനെ തട്ടിക്കൊണ്ട് പോകാൻ വന്ന സംഘം ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്നും വിദേശത്തുള്ള അജ്മല്‍ നേരത്തേ ആമ്പർ ഗ്രീസ് (തിമിംഗില ഛർദി) കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Tags:
KODUVALLY