കോഴിക്കോട് : വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അപകടം തുടർക്കഥയായതോടെ സുരക്ഷ ശക്തമാക്കുന്നു. വേനല്‍ അവധിക്കാലമായതിനാല്‍ വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ തിരക്ക് കൂടിയിട്ടും ആവശ്യമായ സുരക്ഷ പലയിടങ്ങളിലുമില്ല.
മരണക്കയങ്ങളില്‍പ്പെട്ട് ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടുകയാണ്. അപകട സാദ്ധ്യത ഏറെയുള്ള കോടഞ്ചേരി പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി റമീസ് സഹിഷാദാണ് ഒടുവില്‍ മരിച്ചത്. ഈ സാഹചര്യത്തിലാണ് ടൂറിസം വകുപ്പ് സഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ നിയന്ത്രണം കർശനമാക്കുന്നത്. പ്രധാനപ്പെട്ട ബീച്ചുകളില്‍ പരിചയ സമ്ബന്നരായ ലെെഫ് ഗാഡുകളെ സജ്ജമാക്കി. അപകട മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചു. സി.സി.ടി.വിയില്ലാത്ത ഇടങ്ങളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. അപകട സാദ്ധ്യതയുള്ള ഇടങ്ങളെക്കുറിച്ച് സഞ്ചാരികള്‍ക്ക് ബോധവത്കരണം നല്‍കും.
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന് കീഴിലുള്ള തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടം, വടകര സാന്റ്ബാങ്ക്സ്, കടലുണ്ടി, കാപ്പാട് ബീച്ച്, സരോവരം മലയോരത്തെ പ്രധാന ടൂറിസം ആകർഷണങ്ങളായ ഒലിച്ചുചാട്ടം, പതങ്കയം വെള്ളച്ചാട്ടം, ഉറുമി, പൂവാറൻതോട്, കക്കാടംപൊയില്‍, തോട്ടപ്പള്ളി, കോഴിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.
പതങ്കയത്ത് കൂടുതല്‍ നിയന്ത്രണം:
അപകടം പതിയിരിക്കുന്ന ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാൻ തീരുമാനം. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്ബകശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേർന്ന യോഗത്തിലാണ് സുരക്ഷ കൂട്ടാൻ തീരുമാനമായത്. ഇന്ന് മുതല്‍ കൂടുതല്‍ ലെെഫ് ഗാർഡുകളുടെ സേവനമുണ്ടാകും. മൂന്ന് ലെെഫ് ഗാർഡുകളെ സ്ഥിരമായും തിരക്കുള്ള ദിവസങ്ങളില്‍ 12 പേരുണ്ടാകും.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രദേശവാസികളെ ഉള്‍പ്പെടുത്തി പതങ്കയം സംരക്ഷണ സമിതി രൂപീകരിച്ചു. പ്രാദേശിക വൊളണ്ടിയർമാർക്ക് ലൈഫ് ജാക്കറ്റ് യൂണിഫോം, ഐഡന്റിറ്റി കാർഡ് എന്നിവ നല്‍കും. വൊളണ്ടിയർമാർക്ക് പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശീലനം നല്‍കും. ഊടുവഴികളിലൂടെ പതങ്കയത്ത് എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കും. സുരക്ഷ മുന്നറിയിപ്പ് അവഗണിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാ അസീസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്ബർമാരായ ഏലിയാമ്മ സെബാസ്റ്റ്യൻ, ബിന്ദു ജോർജ്, റോസമ്മ തോമസ്, ചിന്നാ അശോകൻ, കോടഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ പ്രദീപ് കെ.ഒ, സെക്രട്ടറി സീനത് കെ, നെല്ലിപ്പൊയില്‍ വില്ലേജ് ഓഫീസർ മിനി എൻ. പി, ജിനേഷ് കുര്യൻ, ബെനിറ്റോ ചാക്കോ, തുടങ്ങിയവർ പങ്കെടുത്തു. പതങ്കയം ഡെസ്റ്റിനേഷൻ ഡെവലപ്മെന്റു ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 1.30 ന് സർവകക്ഷിയോഗം ഗ്രാമപഞ്ചായത്ത് മിനി കോണ്‍ഫറൻസ് ഹാളില്‍ ചേരും.
ദിനംപ്രതി നൂറു കണക്കിന് സഞ്ചാരികള്‍ എത്തുന്ന പതങ്കയത്ത് അപകട സാദ്ധ്യത ഏറെയുള്ള വലിയ മൂന്ന് കയങ്ങളും ഒരു വെള്ളച്ചാട്ടവുമാണുള്ളത്. ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കാത്തതിനാല്‍ ഇവിടെ ലൈഫ് ഗാർഡുകളെ നിയമിക്കുകയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. 24 പേരുടെ ജീവനാണ് ഇവിടെ ഇതുവരെ പൊലിഞ്ഞത്.
പ്രധാന ക്രമീകരണങ്ങള്‍:
10 രൂപ നിരക്കില്‍ ടിക്കറ്റ് ഏർപ്പെടുത്തും
സന്ദർശന സമയം 9 മണി മുതല്‍ അഞ്ചു മണി വരെ
അപകട സൂചന ബോർഡുകള്‍ സ്ഥാപിക്കും
അരിപ്പാറയിലും സുരക്ഷ:
ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ അധീനതയിലുള്ള അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിലും സുരക്ഷ കൂട്ടി. അപകട സൂചന ബോർഡുകളും ലെെഫ് ഗാർഡുകളുടെ സേവനവുമുണ്ട്. തിരക്ക് ഉണ്ടാകുമ്ബോള്‍ പ്രവേശനം നിയന്ത്രിക്കും. പ്ര ദേശവാസികള്‍ക്ക് ദുരന്തനിവാരണ ബോധവത്ക്കരണ സെമിനാറും രക്ഷാപ്രവർത്തന പരിശീലനവും നല്‍കി.
'' ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള കാര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ലെെഫ് ഗാർഡുകളും അധികൃതരും നല്‍കുന്ന സുരക്ഷ അറിയിപ്പുകള്‍ സഞ്ചാരികള്‍ പാലിക്കണം''.
നിഖില്‍, ഡി.ടി.പി.സി സെക്രട്ടറി
''സംസ്ഥാന ടൂറിസം വകുപ്പിന്റെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ചാലഞ്ചില്‍ ഉള്‍പ്പെടുത്തി പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനം നടന്നുകൊണ്ടിരിക്കുകയാണ്."
അലക്സ് തോമസ് ചെമ്ബകശ്ശേരി,
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്
Tags:
KOZHIKODE