2025 | മെയ് 5 | തിങ്കൾ
1200 | മേടം 22 | ആയില്യം
◾ പാകിസ്താന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ, നാവിക സേനകള്‍ സജ്ജമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
◾ പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ പാക് തീരത്ത് തുര്‍ക്കി യുദ്ധകപ്പല്‍. ഇന്നലെയാണ് പാകിസ്ഥാനിലെ കറാച്ചി തുറമുഖത്ത് തുര്‍ക്കി നാവിക കപ്പല്‍ എത്തിയത്. കപ്പലിനെ പാകിസ്ഥാന്‍ നാവിക ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. സൗഹൃദ സന്ദര്‍ശനത്തിനാണ് നാവിക കപ്പല്‍ എത്തിയതെന്ന് പാകിസ്ഥാന്‍ വിശദീകരിച്ചു
◾ വിഴിഞ്ഞം ചടങ്ങിന് ശേഷം യാത്രയാക്കുമ്പോള്‍ പ്രധാനമന്ത്രി മോദിയോട് പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് മോദി പറഞ്ഞിരുന്നു. വന്നതിന് നന്ദിയെന്നും അവസാനം പറഞ്ഞ വാചകത്തിനും നന്ദി എന്നും പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കിയെന്നും എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിണറായി വിജയന്‍ പറഞ്ഞു. സഹായിക്കേണ്ടവര്‍ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുളളതെന്നും എന്നിട്ടും നടക്കില്ല എന്ന് കരുതിയ പലതും കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമായിയെന്നും സംയുക്ത പദ്ധതികളില്‍ കേന്ദ്രവിഹിതം ചുരുങ്ങുന്ന സാഹചര്യമാണുള്ളതെന്നും 70 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ സമരം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍. 45 ദിവസം നീളുന്ന രാപ്പകല്‍ സമര യാത്ര കാസര്‍കോട് നിന്ന് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയ ആശാവര്‍ക്കര്‍മാരുടെ സമരമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന രാപ്പകല്‍ സമര യാത്രയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്.
◾ വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്‍ ഇടുക്കിയിലെ സര്‍ക്കാര്‍ വാര്‍ഷിക ആഘോഷ പരിപാടിയില്‍ ഇന്ന് പാടും. വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്‌കൂള്‍ മൈതാനത്തില്‍ നടക്കുന്ന സംഗീതനിശയിലേക്ക് പരമാവധി 8000 പേര്‍ക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ എത്തിയാല്‍ വേദിയിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാല്‍ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
◾ കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. കൂടുതല്‍ 'ചര്‍ച്ച വേണ്ടി വരുമെന്ന് നേതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. കേരളത്തില്‍ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയേയും, ഖര്‍ഗയേയും വിവരം ധരിപ്പിക്കും. സുധാകരന്റെ പരസ്യ പ്രസ്താവനയില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്നും സൂചനയുണ്ട്.
◾ കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പാലക്കാട് ഡി.സി.സി ഓഫിസ് പരിസരത്താണ് സുധാകരന്‍ തുടരണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 'പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രം കെ.സുധാകരന്‍', കെ.സുധാകരന്‍ ഇല്ലെങ്കില്‍ മേഞ്ഞു നടക്കും സി.പി.എം', 'കെ.സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍.ഡി.എഫ് ഏജന്റുമാര്‍' തുടങ്ങിയ പരാമര്‍ശങ്ങളാണ് പോസ്റ്ററിലുള്ളത്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
◾ വിവാഹസമയത്ത് വധുവിന് മാതാപിതാക്കള്‍ നല്‍കുന്ന സ്വര്‍ണവും പണവും അവരുടെ ധനമാണെന്നും ഇതിനൊന്നും തെളിവുണ്ടാകില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവ് വിവാഹമോചിതരാകുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയാകുന്നു. വിവാഹമോചിതരാകുന്ന സ്ത്രീകള്‍ വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണവും പണവും തിരികെയാവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്യുമ്പോള്‍ തെളിവില്ലെന്നതിന്റെ പേരില്‍ നിഷേധിക്കപ്പെടാറുണ്ട്. സ്വര്‍ണം വാങ്ങിയതിന്റെ ബില്ലടക്കം ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ പേരിലാണ് ഇത്തരം ഹര്‍ജികള്‍ നിഷേധിക്കാറ്. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബകോടതികള്‍ യുക്തമായ തീരുമാനമെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പറഞ്ഞു.
◾ തെരുവുനായ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കേന്ദ്രം ലഘൂകരിക്കണമെന്നും മന്ത്രി പ്രതികരിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ടെന്നും വന്ധ്യംകരണം മാത്രമാണ് തെരുവു നായ ആക്രമണത്തിന് ഏക പരിഹാരമെന്നും എം.ബി.രാജേഷ് പറഞ്ഞു.
◾ കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നടപടികള്‍ക്കായി പി ജയരാജനുള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയിലെത്തി. ജയരാജനൊപ്പം ടിവി രാജേഷ്ടക്കമുള്ള പ്രതികളാണ് കോടതിയിലെത്തിയത്. എറണാകുളം സിബിഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പറയാന്‍ ഉള്ളതെല്ലാം കോടതിയില്‍ പറയുമെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.
◾ കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്വേഷണസംഘത്തിന്റെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്വപ്ന വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
◾ പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരി പൊലീസ് കസ്റ്റഡിയില്‍. അക്ഷയ സെന്റര്‍ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോയിയെന്നും പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു എന്നുമാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പൊലീസാണ് നെയ്യാറ്റിന്‍കര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
◾ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിക്ക് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മിച്ച് നല്‍കിയ സംഭവത്തില്‍ അക്ഷയ സെന്ററില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവ കസ്റ്റഡിയിലെടുത്ത് പോലീസ്. വ്യാജ ഹാള്‍ടിക്കറ്റ് ചമച്ച അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഗ്രീഷ്മ നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഗ്രീഷ്മയുമായി എത്തിയ പപോലീസ് സംഘം അക്ഷയ സെന്ററില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു.
◾ താനുള്‍പ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ചലച്ചിത്ര നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ ഒരു നടന്റേയും പേര് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്റെ ആരാധകര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചു. മലയാള സിനിമയിലെ ഒരു നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയെന്നും ഇനിയും ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നേരത്തേ ലിസ്റ്റിന്‍ പറഞ്ഞിരുന്നു..
◾ നിര്‍ജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും സിപിഎം മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. കുടുംബകാര്യം നോക്കാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. പ്രായപരിധി നിശ്ചയിച്ചത് മൂലക്കിരുത്തലായി കരുതുന്നില്ലെന്നും ശ്രീമതി പറഞ്ഞു. സെക്രട്ടറിയേറ്റ് വിവാദം ജനറല്‍ സെക്രട്ടറി വിശദീകരിച്ചതോടെ അവസാനിച്ചു. അനുഭവ പരിചയം എറെയുള്ളയാളാണെന്നും ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും ഭംഗിയായി നിറവേറ്റുമെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
◾ വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടര്‍ന്ന് മരിച്ച നിയയുടെ മാതാവ് ഹബീറ. വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ച്ചയാണെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്നും എല്ലാവരും കൂടി കുഞ്ഞിനെ കടിച്ചു കീറി കൊന്നെന്നും മാതാവ് ഹബീറ പറഞ്ഞു.
◾ പേവിഷബാധയേറ്റ് മരിച്ച ഏഴു വയസുകാരി നിയയുടെ ഖബറടക്കം പൂര്‍ത്തിയായി. കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കൂടുതല്‍ പേര്‍ക്ക് കാണാനുള്ള അവസരം ഇല്ലായിരുന്നു. പൊതുദര്‍ശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയില്‍ നിന്നും നേരെ പളളിയിലേക്കാണ് കൊണ്ടുപോയത്.
◾ കന്നഡ ഭാഷാവാദത്തെ പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്ന ആരോപണത്തില്‍ ഗായകന്‍ സോനു നിഗത്തിന് ബെംഗളുരു പൊലീസിന്റെ നോട്ടീസ്. ബെംഗളുരുവിലെ ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് ഒരാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിര്‍ബന്ധങ്ങളാണ് പിന്നീട് പഹല്‍ഗാം പോലുള്ള ആക്രമണങ്ങളിലേക്ക് വഴി വയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നല്‍കിയ മറുപടി. താന്‍ പാടിയവയില്‍ ഏറ്റവും നല്ല പാട്ടുകള്‍ കന്നഡയിലേതാണ്. എന്നാല്‍ ഇത്തരത്തില്‍ ഭീഷണി ഉയരുന്നത് വേദനാജനകമെന്നും സോനു പറഞ്ഞിരുന്നു.
◾ സിന്ധു നദീജല കരാറില്‍ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ബാഗ്ലിഹാര്‍ ഡാമില്‍ നിന്ന് ജലമൊഴുക്ക് താല്‍ക്കാലികമായി നിറുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു. കിഷന്‍ഗംഗ ഡാമില്‍ നിന്ന് ജലമൊഴുക്ക് തടയുന്നതിന് ഉടന്‍ നടപടിയെടുക്കുമെന്നാണ് സൂചന. വുളര്‍ തടാക സംരക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കാനും തുല്‍ബുല്‍ തടയണ നിര്‍മ്മാണം വേഗത്തില്‍ തുടങ്ങാനും ആലോചനയുണ്ട്.
◾ പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച് ജമ്മു കാശ്മീര്‍ പൊലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കാശ്മീര്‍ ഐജി വികെ ബിര്‍ദി അറിയിച്ചു. 90 പേര്‍ക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടപടികള്‍ തുടരുകയാണെന്നും ഐജി അറിയിച്ചു. സെന്‍സിറ്റീവ് മേഖലകളില്‍ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
◾ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിനെതിരെ സൈബര്‍ ആക്രമണം രൂക്ഷം. സംഭവത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. മുസ്ലീങ്ങളോടോ കശ്മീരികളോടോ ശത്രുത പുലര്‍ത്തരുതെന്നായിരുന്നു ഹിമാന്‍ഷിയുടെ പ്രതികരണം. അഭിപ്രായങ്ങളുടെ പേരില്‍ ഹിമാന്‍ഷിയെ ലക്ഷ്യമിടുന്നത് അപലപനീയവും നിര്‍ഭാഗ്യകരവുമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.
◾ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിയുടെ പൂണൂല്‍ അഴിപ്പിച്ചതില്‍ പ്രതിഷേധം. കര്‍ണാടകയിലെ കലബുറഗിയില്‍ വിദ്യാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തി സമുദായ സംഘടനകള്‍ പ്രതിഷേധിച്ചു. കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഡ്രസ് കോഡില്‍ ദേഹത്ത് ചരടുകള്‍ പാടില്ല എന്ന് പറഞ്ഞത് വിവാദമായിരുന്നു. സമാനമായ ചട്ടങ്ങള്‍ നീറ്റിനും ഉണ്ട്. ദേഹത്ത് ചരടോ നൂലോ പാടില്ല എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പൂണൂല്‍ നീക്കം ചെയ്യാന്‍ പറഞ്ഞത്.
◾ രാജസ്ഥാന്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ എംഎല്‍എ അറസ്റ്റില്‍. ഭാരത് ആദിവാസി പാര്‍ട്ടി എംഎല്‍എ ജയ്കൃഷന്‍ പട്ടേലിനെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റുചെയ്തത്. എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു റെയ്ഡ്.
◾ ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കിയ യുവാവ് സുരക്ഷാസേനയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ മുങ്ങിമരിച്ചു. ലഷ്‌കറെ തോയ്ബ സംഘാംഗമെന്ന് സംശയിക്കുന്ന ഇംതിയാസ് അഹമ്മദ് മാഗ്രേയ് (23) ആണ് മരിച്ചത്.
◾ മുസ്ലീം സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശമുള്‍പ്പെടെ തുല്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശകളെ എതിര്‍ത്ത് ആയിരക്കണക്കിന് ബംഗ്ലാദേശികള്‍ ധാക്കയിലെ തെരുവിലിറങ്ങി. ബംഗ്ലാദേശിലെ സ്വാധീനമുള്ള ഇസ്ലാമിക ഗ്രൂപ്പായ ഹെഫാസത്ത്-ഇ-ഇസ്ലാമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. നിര്‍ദ്ദിഷ്ട ശുപാര്‍ശകളില്‍ ചിലത് ഭൂരിപക്ഷം ജനങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
◾ ഇന്ത്യക്ക് പങ്കാളികളെ മതിയെന്നും ഉപദേശകരുടെ ആവശ്യമില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങളോട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുറോപ്യന്‍ യൂണിയന്‍ വിദേശ നയവിഭാഗം മേധാവി കയ കലാസ് നടത്തിയ പരാമര്‍ശത്തിന് മറുടി നല്‍കുകയായിരുന്നു മന്ത്രി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും, സ്ഥിതി ഗുരുതരമാണെന്നുമായിരുന്നു കയയുടെ പ്രസ്താവന. സ്വന്തം രാജ്യത്ത് നടപ്പാക്കാത്ത നയങ്ങളാണ് മറ്റുള്ള രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ജയശങ്കര്‍ കുറ്റപ്പെടുത്തി.
◾ മറ്റ് രാജ്യങ്ങള്‍ ഹോളിവുഡിനെ ദുര്‍ബലപ്പെടുത്തുകയും സിനിമയെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച്, എല്ലാ വിദേശ നിര്‍മ്മിത സിനിമകള്‍ക്കും 100% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയിലെ സിനിമാ വ്യവസായം വളരെ വേഗത്തില്‍ മരണത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് കുറിച്ചു.
◾ ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെ യുഎസ് വിടുന്നവരുടെ എണ്ണം കൂടുന്നു. അയര്‍ലന്‍ഡാണ് ഇവരില്‍ കൂടുതല്‍പ്പേരുടെയും ഇഷ്ടനാട്. ഒരുപതിറ്റാണ്ടിനിടെ ഐറിഷ് വിസയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത് ജനുവരിമുതലുള്ള മാസങ്ങളിലാണ്.
◾ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ ഉടലെടുത്ത സംഘര്‍ഷ സാഹചര്യം ചര്‍ച്ചചെയ്യാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
◾ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പോപ്‌മൊബീല്‍ എന്നറിയപ്പെടുന്ന ഔദ്യോഗിക വാഹനം ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഗാസയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് .ക്ലിനിക്കാകും. മാര്‍പാപ്പയുടെ അന്ത്യാഭിലാഷമായിരുന്നു ഇതെന്ന് വത്തിക്കാന്‍ അറിയിച്ചു.
◾ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,775 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 160 രൂപ വര്‍ധിച്ച് 70,200 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,200 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 15 രൂപ വര്‍ധിച്ചു. വെള്ളി ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 107 രൂപയിലെത്തി. യു.എസ് ചൈന വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന റിപ്പോര്‍ട്ടുകളും യു.എസ് ഡോളര്‍ വിനിമയ നിരക്ക് ഇടിയുന്നതും ആഗോള വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍. ഇന്ന് നിലവില്‍ 3,258.13 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രിലില്‍ ഔണ്‍സിന് 3,500 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില താഴോട്ടാണ്. കഴിഞ്ഞ കൊല്ലം ഔണ്‍സിന് 2,500 ഡോളര്‍ എന്ന വിലയില്‍ നിന്നായിരുന്നു സ്വര്‍ണക്കുതിപ്പ്. ട്രംപ് ഉയര്‍ത്തി വിട്ട തീരുവ യുദ്ധമാണ് വിലയെ റെക്കോഡിലെത്തിച്ചത്. ചൈന അടക്കമുള്ള രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുമൊക്കെ വില കൂടാന്‍ കാരണമായി.
◾ ആഗോള വിപണിയിലുടനീളം ഹോം വിഡിയോ ഗെയിം കണ്‍സോള്‍ ആയ എക്‌സ്‌ബോക്‌സ് കണ്‍സോളിന്റെയും ആക്‌സസറികളുടെയും വില വര്‍ധിപ്പിച്ച് പ്രമുഖ ഐടി കമ്പനിയായ മൈക്രോസോഫ്റ്റ്. വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങളുടെയും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം. അമേരിക്കയില്‍ എക്‌സ്‌ബോക്‌സ് സീരീസ് എസിന്റെ വില 379.99 ഡോളറായാണ് വര്‍ധിക്കുക. എക്‌സ്‌ബോക്‌സ് സീരീസ് എസ് ഇറങ്ങിയ സമയത്തെ വിലയായ 299.99 ഡോളറില്‍ നിന്ന് 80 ഡോളറാണ് അധികമായി കൂടുക. സീരീസ് എക്‌സിന്റെ വില 599.99 ഡോളറായും ഉയരും. നൂറ് ഡോളറിന്റെ വര്‍ധനയാണ് വരുത്തിയത്. ആക്സസറികളെയും ഒഴിവാക്കിയിട്ടില്ല. വയര്‍ലെസ് കണ്‍ട്രോളറുകള്‍ക്കും ഹെഡ്സെറ്റുകള്‍ക്കും യുഎസിലും കാനഡയിലും വില വര്‍ധിക്കും. യൂറോപ്പ്, യുകെ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള വിപണികളിലും എക്‌സ്‌ബോക്‌സ് വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച യുഎസ് താരിഫ് മൂലം വിതരണ ശൃംഖലയില്‍ ഉണ്ടായ മാറ്റം കണക്കിലെടുത്താണ് ആഗോള ടെക്, ഗെയിമിംഗ് കമ്പനികള്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തുന്നത്.
◾ വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിച്ചെത്തിയ മലയാള ചിത്രമായിരുന്നു ആര്‍ട്ടിക്കിള്‍ 19 എ. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന 'തലൈവന്‍ തലൈവി' എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. തലൈവന്‍ തലൈവിയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തില്‍ വിജയ് സേതുപതിയുടെയും നിത്യ മേനന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷന്‍ റൊമാന്റിക് കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. യോഗി ബാബുവിനെയും ടീസറില്‍ കാണാം. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജന്‍ ആണ് സിനിമ നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
◾ സൂരിയുടെ പുതിയ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. 'മാമന്‍' എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്. പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ജി.വി. പ്രകാശ് ചിത്രം 'ബ്രൂസ്ലീ', വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. രാജ്കിരണ്‍, സ്വാസിക, ബാബാ ഭാസ്‌കര്‍, മാസ്റ്റര്‍ പ്രഗീത് ശിവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഹിഷാം അബ്ദുള്‍ വഹാബ് ആണ് മാമന്‍ സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമന്‍. എഡിറ്റിങ് ഗണേഷ് ശിവ.
◾ ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പുറത്തിറക്കി ടൊയോട്ട. ഏറ്റവും ഉയര്‍ന്ന വകഭേദമായ ഇസെഡ്എക്സ്(ഒ) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പരിമിതമായ എണ്ണം മാത്രമേ ടൊയോട്ട വിപണിയിലെത്തിക്കുന്നുള്ളൂ. വയര്‍ലെസ് ചാര്‍ജറും എയര്‍ പ്യുരിഫെയറും ഫൂട്ട് വെല്‍ ലാംപും അടക്കമുള്ള അധിക ഫീച്ചറുകള്‍ എക്‌സ്‌ക്ലുസീവ് എഡിഷനിലുണ്ടാവും. ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഇന്നോവ ഹൈക്രോസ് എക്‌സ്‌ക്ലുസീവ് എഡിഷന്‍ ബുക്ക് ചെയ്യാനാവും. ഇന്നോവ ഹൈക്രോസിന്റെ ഇസെഡ്എക്സ്(ഒ) വകഭേദത്തേക്കാള്‍ 1.24 ലക്ഷം രൂപ അധികം വിലയിലാണ് എക്‌സ്‌ക്ലുസീവിന്. 32.58 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കും. ഇന്നോവ ഹൈക്രോസ് സ്റ്റാന്‍ഡേഡ് ഹൈബ്രിഡ് വകഭേദങ്ങളുടെ വില 26.31 ലക്ഷം മുതല്‍ 31.34 ലക്ഷം രൂപ വരെയാണ്. ഇന്നോവ ഹൈക്രോസിന്റെ സ്റ്റാന്‍ഡേഡ് പെട്രോള്‍ പവര്‍ ട്രെയിന്റെ വില 19.09 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ്. അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് നല്‍കിയിട്ടുള്ളത്. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ഇന്‍ലൈന്‍, 16 വാല്‍വ്, ഡിഒഎച്ച്‌സി, വിവിടിഐ പെട്രോള്‍ എന്‍ജിന്‍. 168 സെല്‍ നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററി പാക്കും ചേരുന്നതോടെ 186പിഎസ് കരുത്തും പരമാവധി 206എന്‍എം ടോര്‍ക്കും പുറത്തെടുക്കും.
◾ സ്വന്തം പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ജീവന്റെ സ്വാതികരഥ്യങ്ങള്‍ കാണാതെ കഴിയുന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായതിയുടെ പ്രമേയം. പൗരാണിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പുരാണങ്ങളില്‍ നിന്ന് സ്വതന്ത്രമായാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ടും കേട്ടും പേടിച്ചും സൗമ്യമായി പോരാടിയും ആകാശമാര്‍ഗങ്ങളില്‍ സഞ്ചരിക്കുന്ന ഒരാല്‍മരമാണ് കഥാനായകന്‍. നായിക സുകന്യ എന്ന വനകന്യകയും. അവരുടെ പ്രണയം ജൈവസിദ്ധിയുടെ സ്വാന്തനമായ മാറുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുല്‍കിയുണര്‍ത്തുന്ന അതീന്ദ്രിയസംഗീതമാണ് ഈ പുസ്തകം. 'മധുരം ഗായതി'. 11-ാം പതിപ്പ്. ഒ.വി വിജയന്‍. ഡിസി ബുക്സ്. വില 123 രൂപ.
◾ എപ്പോള്‍ നടക്കുന്നുവെന്നത് ആരോഗ്യത്തെ വ്യത്യസ്ത രീതിയില്‍ ബാധിക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണത്തിന് മുന്‍പും ശേഷവും. ഭക്ഷണത്തിന് മുന്‍പ് നടന്നാല്‍ കൊഴുപ്പ് കത്തിച്ച് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഭക്ഷണം കഴിച്ച ഉടനെ നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൂടുതല്‍ ഉപയോഗപ്രദമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രാവിലെ വെറും വയറ്റില്‍ നടക്കുമ്പോള്‍ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച് മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് നടക്കുമ്പോള്‍, അത് നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും കലോറികള്‍ക്ക് പകരം കൊഴുപ്പ് കത്തിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വ്യായാമം ചെയ്തവരെ അപേക്ഷിച്ച് ഒഴിഞ്ഞ വയറ്റില്‍ വ്യായാമം ചെയ്തവരില്‍ 70% കൂടുതല്‍ കൊഴുപ്പ് കത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിനു ശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം വയറു വീര്‍ക്കുന്നത് കുറയ്ക്കുമെന്നും ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ്, വയറു വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ഓരോ ഭക്ഷണത്തിനും ശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിനു ശേഷം നടക്കുന്നത് ഗ്ലൂക്കോസ് കത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹം ഉള്ളവര്‍ ഭക്ഷണത്തിന് ശേഷം നടക്കുന്നത് ഫലപ്രദമാണ്. ഭക്ഷണ ശേഷം രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ നടക്കുന്നത് പോലും സഹായകരമാകും. ഭക്ഷണം കഴിച്ചതിനു ശേഷം 30 മിനിറ്റ് വേഗത്തിലുള്ള നടത്തം ശരീരഭാരം കുറയ്ക്കാന്‍ ഒരു മണിക്കൂര്‍ സാധാരണ നടക്കുന്നതിനെക്കാള്‍ ശരീരഭാരം കുറയ്ക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.29, പൗണ്ട് - 111.96, യൂറോ - 95.38, സ്വിസ് ഫ്രാങ്ക് - 101.97, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.52, ബഹറിന്‍ ദിനാര്‍ - 223.63, കുവൈത്ത് ദിനാര്‍ -274.84, ഒമാനി റിയാല്‍ - 218.96, സൗദി റിയാല്‍ - 22.48, യു.എ.ഇ ദിര്‍ഹം - 22.95, ഖത്തര്‍ റിയാല്‍ - 23.05, കനേഡിയന്‍ ഡോളര്‍ - 61.02.
[06/05, 4:58 am] Prakash Mukkam.blogger.omak: *📡പ്രഭാത വാർത്തകൾ*
2025 മെയ് 6 ചൊവ്വ
1200 മേടം 23 മകം
1446 ദുൽഖഅദ് 08
◾ സാമ്പത്തിക വളര്‍ച്ചയില്‍ ജപ്പാനെ പിന്നിലാക്കി ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഈ വര്‍ഷം തന്നെ ഇന്ത്യ മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്. 2024 വരെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. ഈ വര്‍ഷം നാലാം സ്ഥാനത്തേക്ക് കുതിക്കുന്ന രാജ്യം, അടുത്ത വര്‍ഷങ്ങളില്‍ ജര്‍മനിയെയും പിന്നിലാക്കി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു.
◾ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനാണ് നിര്‍ദേശം.
◾ ഇന്ത്യ - പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നുവെന്നും പ്രശ്നപരിഹാരത്തിന് സൈനിക നടപടികള്‍ അല്ല മാര്‍ഗമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഗുട്ടറസ് സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതികരിച്ചു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ നിര്‍ണായക പിന്തുണ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ പിന്തുണ പ്രഖ്യാപിച്ചത്. ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു. പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദര്‍ശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണവും വ്ളാദിമിര്‍ പുടിന്‍ സ്വീകരിച്ചു. ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്കാണ് മോദി പുടിനെ ക്ഷണിച്ചത്.
◾ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നല്‍കിയത്. രാത്രി എട്ടരയോടെയാണ് ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷാജന്‍ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും വസ്ത്രം മാറ്റാന്‍ പോലും അനുവദിച്ചില്ലെന്നുമാരോപിച്ച് മറുനാടന്‍ മലയാളി ചാനല്‍ പ്രവര്‍ത്തകരും രംഗത്ത് വന്നു. പിണറായിസം തുലയട്ടെയെന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം ജനാധിപത്യം സംരക്ഷിക്കാനാണ് താന്‍ ജയിലിലേക്ക് പോകുന്നതെന്നും തനിക്കെതിരെ ചുമത്തിയതെല്ലാം കള്ളക്കേസെന്നും അറസ്റ്റ് ചെയ്ത വേളയില്‍ പറഞ്ഞു.
◾ എന്തിനോ വേണ്ടി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് അറസ്റ്റിന് ശേഷം ജാമ്യം ലഭിച്ചപ്പോള്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ പ്രതികരിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെയാണ് ഷാജന്‍ സ്‌കറിയ ആരോപണം ഉന്നയിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യാന്‍ കയറി വന്നത് ഗുണ്ടകളെ പോലെയാണെന്നും ഷാജന്‍ സ്‌കറിയ ആരോപിച്ചു. മുഖ്യമന്ത്രിക്കും മകള്‍ക്കും ദുബൈ കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തനം നടത്തുന്ന മകനുമെതിരെ ധാരാളം വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ടെന്നും അതുകൊണ്ട് മുഖ്യമന്ത്രിക്ക് വലിയ വിഷമമുണ്ടെന്നും നേരത്തെ തന്നെ പിടിക്കാന്‍ നോക്കിയിട്ട് നടക്കാത്തതുമൂലം ഇപ്പോഴത്തെ ഡിജിപിക്കും തന്നോടൊരു വാശിയുണ്ടെന്നും ഷാജന്‍ സ്‌കറിയ പ്രതികരിച്ചു.
◾ താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും പൊതു സ്വത്താണെന്നും റാപ്പര്‍ വേടന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച കലാപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ക്ക് ഞാന്‍ ചേട്ടനാണ്, അനിയനാണ്. ഞാന്‍ നിങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നുണ്ട്. എന്നാല്‍ സ്വാധീനമുണ്ടാക്കാന്‍ പാടില്ലാത്ത കുറച്ചു കാര്യങ്ങള്‍ എന്നിലുണ്ട്. എനിക്ക് പറഞ്ഞു തരാന്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു സഹോദരന്‍ എന്ന നിലയ്ക്ക് ഞാന്‍ പറയുന്നതെന്നും വേടന്‍ പറഞ്ഞു.
◾ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ വീണ്ടും പുക. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകളടക്കം പ്രവര്‍ത്തിക്കുന്ന ആറാം നിലയില്‍ വീണ്ടും പുക ഉയര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്. സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കെട്ടിടത്തിന്റെ നിര്‍മാണത്തിലടക്കം അപാകതയുണ്ടെന്ന സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിശദമായ പരാതി നല്‍കുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.
◾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വാര്‍ഡില്‍ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനിടയില്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ വീണാ ജോര്‍ജ് വിശദീകരണം തേടിയിട്ടുണ്ട്.
◾ കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കില്‍ മാറിത്തരാമെന്നും പൊതുചര്‍ച്ച ചെയ്ത് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചിലര്‍ മനപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
◾ കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് പൊട്ടിത്തെറിയാണെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്നമല്ലെന്നും കോണ്‍ഗ്രസില്‍ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
◾ കോണ്‍ഗ്രസിലെ നേതൃമാറ്റ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എന്തിനാണ് ഇത്ര അനിശ്ചിതത്വമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പുനഃസംഘടനാ വിഷയത്തില്‍ എല്ലാ ദിവസവും ഇത്തരത്തില്‍ വാര്‍ത്തയുണ്ടാക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നും നേതൃത്വം ഇടപെട്ട് ആ അനിശ്ചിതത്വം മാറ്റണമെന്നും അല്ലെങ്കില്‍ അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ ബാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. വരാന്‍പോകുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്നും അംഗനവാടിയിലെ ക്ലാസ് ലീഡറെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പല്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടുകൂടി പെരുമാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ സ്വപ്നയെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കൈക്കൂലി കേസില്‍ അറസ്റ്റിലായ സ്വപ്നയെ കൊച്ചി കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. വൈറ്റില വൈലോപ്പിള്ളി റോഡില്‍ സ്വന്തം കാറില്‍വച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്നയെ കൊച്ചിയിലെ വിജിലന്‍സ് സംഘം പിടികൂടിയത്.
◾ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂണ്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാര്‍ കെഎസ്ആര്‍ടിസിയും എസ്ബിഐയും ഒപ്പിട്ടു.
◾ 600 കോടി രൂപ ചിലവില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോ പൊളിറ്റന്‍ ക്ലബില്‍ നടന്ന ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുന്നതോടെ കേരളം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറും. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം നടപ്പാവില്ലെന്ന് കരുതിയ പലതും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറിനായി എന്നും അദ്ദേഹം പറഞ്ഞു .
◾ സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ പരിചരിക്കാന്‍ പ്രത്യേക സംവിധാനം വേണം. കുട്ടികളെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാന്‍ സ്‌നേഹപൂര്‍ണമായ പരിചരണം ഒരുക്കണം. സ്ത്രീകള്‍ക്കും പ്രത്യേകം പരിചരണമൊരുക്കണം. മതിയായ വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഡിഅഡിക്ഷന്‍ സെന്ററുകളുടെ അവലോകന യോഗത്തിലാണ് മന്ത്രി നര്‍ദേശം നല്‍കിയത്.
◾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന സംഭവത്തില്‍ മന്ത്രി ഡിജിപിക്ക് പരാതി നല്‍കി. വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസാണ് അറിയിച്ചത്.
◾ വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പന്‍ കൊച്ചിന്‍ ദേവസ്വം ശിവകുമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്നലെ തുറന്നതോടെ തൃശൂര്‍ പൂരത്തിന് തുടക്കമായി. ഇന്ന് രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളില്‍നിന്ന് ചെറുപൂരങ്ങളുടെ വരവാണ്. പകല്‍ 11.30ന് ആരംഭിക്കുന്ന തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് നായ്ക്കനാലില്‍ എത്തിയാല്‍ പഞ്ചവാദ്യം പാണ്ടിമേളത്തിന് വഴിമാറും. പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് തുടങ്ങും. രണ്ടോടെ കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രമാണിയായി ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വര്‍ണക്കുടമാറ്റവും. പുലര്‍ച്ചെയാണ് വെടിക്കെട്ട്. നാളെ രാവിലെ പകല്‍പൂരത്തിനുശേഷം ഉപചാരം ചൊല്ലി പിരിയും.
◾ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്സ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല തീരുമാനിച്ചു. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന് സര്‍വ്വകലാശാല അംഗീകാരം നല്‍കുകയും കോളേജിന് പിഴ ചുമത്താന്‍ തീരുമാനിക്കുകയും ചെയ്തു.
◾ യുവ സംവിധായകര്‍ക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സമീര്‍ താഹിറിന്റെ പേരിലുള്ള ഫ്ലാറ്റില്‍ നിന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്സൈസ് പിടികൂടിയത്.
◾ വിവാഹ സല്‍ക്കാരത്തിനിടെ കത്തിക്കുത്ത്. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് സംഭവം. ആരുമാളൂര്‍ സ്വദേശി അജീറിനാണ് കുത്തേറ്റത്. മണ്ഡപത്തിനടുത്ത് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവം. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണന്‍ എന്നയാള്‍ ആക്രമിച്ചതായാണ് പ്രാഥമിക വിവരം.
◾ വയനാട് വാളാട് പുഴയോട് ചേര്‍ന്നുള്ള ഡാമില്‍ കുളിക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പുലിക്കാട്ട് കടവ് പുഴയോട് ചേര്‍ന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്റി (13), പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അജിന്‍ (15) എന്നിവരാണ് മരിച്ചത്.
◾ സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി ഒരു കൊല്ലത്തേക്ക് കൂടി നീട്ടി നല്‍കും. കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച പേരുകള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എതിര്‍ത്ത സാഹചര്യത്തിലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പങ്കെടുത്ത യോഗത്തില്‍ ഒറ്റ പേരിലേക്ക് എത്താനായില്ല. എന്നാല്‍ പ്രവീണ്‍ സൂദിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അംഗങ്ങള്‍ സമ്മതിച്ചു.
◾ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാതയിലേക്ക് അനുമതി നിഷേധിച്ച തീരുമാനം പാകിസ്ഥാന് തന്നെ തിരിച്ചടിയായി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ എന്നീ വിമാനങ്ങളാണ് പാക് വ്യോമപാത ഒഴിവാക്കിയത്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഇന്ത്യന്‍ വിമാനക്കമ്പനികളെ വിലക്കിയപ്പോള്‍ ഇവര്‍ മാത്രമാകും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാതിരിക്കുക എന്ന് പ്രതീക്ഷിച്ച പാകിസ്ഥാന് മറ്റ് വിമാനക്കമ്പനികളുടെ തീരുമാനമാണ് തിരിച്ചടിയായത്.
◾ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ മൂന്നംഗ സമിതി ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി എം എസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന സമിതിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
◾ കടലില്‍ കോംബാറ്റ് ഫയറിങ് നടത്തി ഡിആര്‍ഡിഒയും നാവിക സേനയും. തദ്ദേശീയമായി വികസിപ്പിച്ച മള്‍ട്ടി ഇന്‍ഫ്ലുവന്‍സ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്. കടലിലെ പ്രതിരോധത്തിന് കരുത്ത് പകരുന്ന പരീക്ഷണമാണ് വിജയകരമായി നടത്തിയത്. ശത്രുരാജ്യങ്ങളില്‍ നിന്ന് മുങ്ങികപ്പലുകള്‍ ഉള്‍പ്പെടെ രാജ്യപരിധിയിലേക്ക് കടക്കുന്നത്..തടയുന്നതിന് ഗ്രൗണ്ട് മൈന്‍ പ്രയോജനപ്പെടും. ഇന്ത്യയുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കുന്നതിന് പുതിയ പരീക്ഷണം കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.
◾ ബാങ്കിന് സമീപത്തുള്ള എടിഎം കൗണ്ടര്‍ തകര്‍ക്കാന്‍ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് മരിച്ച യുവതി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ 38-കാരിയായ യുവതി ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. സെന്‍ട്രല്‍ തെസലോനിക്കിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലെ ബാങ്കിന് പുറത്ത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബോംബ് സ്ഫോടനം നടന്നത്.
◾ കത്തോലിക്കാ സഭയുടെ 267-മത്തെ മാര്‍പാപ്പയെ കുറിച്ച് കര്‍ദിനാള്‍മാര്‍ ചര്‍ച്ച ചെയ്‌തെന്ന് വത്തിക്കാന്‍. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടയന്‍ വേണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരും റോമിലെത്തി. ക്രമരഹിതമായ ലോകത്തിന് പാലവും വഴികാട്ടിയും ആകണം തിരഞ്ഞെടുക്കപ്പെടുന്നയാള്‍ എന്നും വിശ്വാസത്തിന്റെ പ്രചാരണം, സൃഷ്ടിയോടുള്ള കരുതല്‍, യുദ്ധം തുടങ്ങിയ വെല്ലുവിളികളാണ് മുന്നില്‍ എന്നും വത്തിക്കാന്‍ വ്യക്തമാക്കി.
◾ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ ഇന്നിംഗ്‌സ് 134 റണ്‍സിന് അവസാനിച്ചിരുന്നു. പിന്നാലെ മഴ കളി തടസപ്പെടുത്തുകയായിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടേണ്ടി വന്നു.
◾ ഈ സാമ്പത്തികവര്‍ഷം ജിയോസ്റ്റാര്‍ കണ്ടന്റുകള്‍ നിര്‍മിക്കാന്‍ മാത്രമായി 32,000 കോടി രൂപ നിക്ഷേപിക്കുമെന്ന് വൈസ് ചെയര്‍മാന്‍ ഉദയ് ശങ്കര്‍. മുംബൈയില്‍ നടന്ന വേവ്‌സ് സമ്മിറ്റില്‍ വച്ചാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷമാണ് ഡിസ്‌നി ഹോട്ട്സ്റ്റാറും റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോയും തമ്മില്‍ ലയിച്ച് ജിയോസ്റ്റാര്‍ രൂപീകരിച്ചത്. 2024 ല്‍ ജിയോസിനിമയും ഹോട്ട്സ്റ്റാറും വ്യത്യസ്ത കമ്പനികളായിരുന്നു. ഇരു കമ്പനികളും ചേര്‍ന്ന് 25,000 കോടി രൂപയാണ് കണ്ടന്റുകള്‍ക്കായി മുടക്കിയത്. ഇന്ത്യന്‍ പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് പ്രാദേശിക കണ്ടന്റുകള്‍ നിര്‍മിക്കാനാണ് തങ്ങള്‍ പ്രാമുഖ്യം നല്കുന്നതെന്ന് ഉദയ് ശങ്കര്‍ വ്യക്തമാക്കി. മലയാളത്തിലടക്കം സമീപകാലത്ത് ജിയോസ്റ്റാര്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിരുന്നു. സിനിമകള്‍ വലിയ പണം കൊടുത്ത് വാങ്ങുന്നതിന് പകരം സ്വന്തമായി വെബ് സീരിസുകള്‍ നിര്‍മിക്കുന്നതിനാണ് ജിയോസ്റ്റാര്‍ പ്രാധാന്യം നല്കുന്നത്. ഇത് പ്രാദേശിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കുമെന്നാണ് പ്രതീക്ഷ. മലയാള വിനോദ വ്യവസായത്തിനും ജിയോസ്റ്റാറിന്റെ നീക്കം ഗുണംചെയ്യും.
◾ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം കൂട്ടി 'ഛോട്ടാ മുംബൈ' റീ റിലീസിനെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 വിഷുവിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒരിക്കല്‍ക്കൂടി തിയേറ്ററുകളിലെത്തുന്നു. 4കെ ദൃശ്യമികവിലാണ് ചിത്രം എത്തുന്നത്. റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഈ മാസം 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക. ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന് 4കെ റീമാസ്റ്ററിങ് നടത്തിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. കലാഭവന്‍ മണിയാണ് വില്ലന്‍ വേഷത്തിലെത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, രാജന്‍ പി. ദേവ്, ഭീമന്‍ രഘു, വിനായകന്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമ്മൂട്, മല്ലിക സുകുമാരന്‍ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിലെത്തിയത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു, അജയചന്ദ്രന്‍ നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.
◾ തെലുങ്ക് സൂപ്പര്‍താരം നാനി നായകനായ 'ഹിറ്റ് 3' മെഗാ ബ്ലോക്ക്ബസ്റ്റര്‍ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തില്‍ എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 101 കോടി പിന്നിട്ടു. ആദ്യ വീക്കെന്‍ഡില്‍ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നാനി ചിത്രം. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. നാലാം ദിനത്തിലും 19 കോടി ഗ്രോസ് കളക്ഷന്‍ നേടിയാണ് ചിത്രം 101 കോടിയിലെത്തിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടുന്നത്. ഇതോടെ നൂറു കോടി ക്ലബ്ബിലേക്ക് എത്തിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി ഹിറ്റ് 3 മാറി. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയാണിത്. വിദേശത്തു നിന്ന് രണ്ട് മില്യണ്‍ ഡോളര്‍ ആണ് ചിത്രം നേടിയ ഗ്രോസ്. രണ്ട് മില്യണ്‍ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ് ഹിറ്റ് 3. ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ ചിത്രം മുടക്കു മുതല്‍ തിരിച്ചു പിടിച്ചു കഴിഞ്ഞു. വമ്പന്‍ ലാഭമാണ് ചിത്രത്തിന് എല്ലാ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
◾ ജീപ്പ് റാങ്‌ലര്‍ ലൈഫ്‌സ്റ്റൈല്‍ ഓഫ്-റോഡ് എസ്യുവിയുടെ ഒരു പ്രത്യേക പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റൂബിക്കോണ്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ലിമിറ്റഡ്-പ്രൊഡക്ഷന്‍ മോഡലായ റാങ്‌ലര്‍ വില്ലീസ് '41 സ്പെഷ്യല്‍ എഡിഷന്‍ ആണ് ജീപ്പ് ഇന്ത്യ അവതരിപ്പിച്ചത്. 1941 ലെ യഥാര്‍ത്ഥ വില്ലീസ് വാഹനത്തെ പരാമര്‍ശിക്കുന്ന ഈ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ 30 യൂണിറ്റുകളായി പരിമിതപ്പെടുത്തും. ജീപ്പ് റാങ്‌ലര്‍ വില്ലിസ് 41 സ്പെഷ്യല്‍ എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ ചില എക്സ്‌ക്ലൂസീവ് ഡിസൈന്‍ ഘടകങ്ങളും അഡ്വഞ്ചര്‍-റെഡി അപ്‌ഗ്രേഡുകളും ഉപയോഗിച്ച് 73.16 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ വരുന്നു. ജീപ്പിന്റെ യുദ്ധകാല പാരമ്പര്യത്തിന് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം ഒരു ആധുനിക ഐക്കണില്‍ നിന്ന് പ്രതീക്ഷിക്കുന്ന സുഖസൗകര്യങ്ങളും പുതുമകളും ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി പറയുന്നു. ഈ പ്രത്യേക പതിപ്പിന്റെ 30 യൂണിറ്റുകള്‍ മാത്രമേ രാജ്യവ്യാപകമായി വില്‍ക്കുകയുള്ളൂ. വില്ലീസ് '41 പതിപ്പ് പുതിയ ''41 പച്ച' നിറത്തിലാണ് വാഗ്ദാനം ചെയ്യുന്നത്, ഇത് ഈ വകഭേദത്തിന് മാത്രമുള്ളതാണ്.
◾ മനുഷ്യബന്ധങ്ങളും മനുഷ്യരുടെ അതിജീവനുമാണ് യു കെ കുമാരന്റെ കഥകളുടെ കാതല്‍.ഉള്ളുരുക്കങ്ങളും വൈകാരികസന്ദര്ഭങ്ങളും അവയില്‍ തിടംവച്ച് നില്കുന്നു.യാഥാര്‍ഥ്യ ബോധമുള്ള കഥാപാത്രങ്ങള്‍ക്കിടയിലെ യഥാതഥമായ സങ്കര്ഷങ്ങളുടെ അനുഭവമാണ് ചൂരല്‍ മല എന്ന കഥാസമാഹാരം വായനക്കാരന് സമ്മാനിക്കുന്നത്.ഒരു ദുഃഖ ഗീതം പോലെ അനുവാചകരുടെ മനസ്സില്‍ ഒഴുകി പടരുന്ന പതിമൂന്നു കഥകളുടെ സാമാഹാരം. 'ചൂരല്‍ മല'. യു കെ കുമാരന്‍. ഡിസി ബുക്സ്. വില 142 രൂപ.
◾ നമ്മുടെ ശരീരത്തില്‍ ഒരേ സമയം ഹോര്‍മോണ്‍ ആയും പോഷകമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. കാത്സ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും തോത് നിയന്ത്രിക്കാനും എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ, മുടികൊഴിച്ചില്‍, എല്ലുകള്‍ക്കും പേശികള്‍ക്കും വേദന, വിശപ്പില്ലായ്മ, ഇടയ്ക്കിടെ പനിയും ജലദോഷം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്‌കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും വിറ്റമിന്‍ ഡിയുടെ അഭാവവുമായി ബന്ധമുണ്ട്. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. കൂടാതെ ചില ഭക്ഷണങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. മത്തി, സാല്‍മണ്‍ പോലുള്ള എണ്ണമയമുള്ള മീനുകള്‍, റെഡ് മീറ്റ്, കരള്‍, മുട്ടയുടെ മഞ്ഞക്കരു, ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങള്‍ എന്നിവയില്‍ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്റുകളെയും ആശ്രയിക്കാം. വിറ്റാമിന്‍ ഡിയുടെ അളവ് നിങ്ങളുടെ പ്രായത്തെയും വിറ്റാമിന്‍ ഡി കുറവിനുള്ള സാധ്യതയെയും ആശ്രയിച്ചിരിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും പ്രതിദിനം ഏകദേശം 600 ഐയു വിറ്റാമിന്‍ ഡി ആവശ്യമാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ഈ അളവ് ബാധകമാണ്. ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിദിനം 400 ഐയു വിറ്റാമിന്‍ ഡി യും 70 വയസിനു മുകളിലുള്ള മുതിര്‍ന്നവര്‍ക്ക് പ്രതിദിനം 800 ഐയു വിറ്റാമിന്‍ ഡിയും ആവശ്യമാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്റ്സ് കഴിക്കരുത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരു എപ്പോഴും സന്തോഷവാനായിരിക്കുന്നത് കണ്ട് ഒരിക്കല്‍ ശിഷ്യന്‍ ചോദിച്ചു: എങ്ങിനെയാണ് എപ്പോഴും ആനന്ദിക്കാന്‍ കഴിയുക? ഗുരു പറഞ്ഞു: ഞാന്‍ ആരേയും തോല്‍പ്പിക്കാറില്ല. തോറ്റ് കൊടുക്കാറേയുളളൂ. ഞാന്‍ ആരേയും അപമാനിക്കാറില്ല. എന്നെയും ആരും അപമാനിക്കാറില്ല. ആരും എന്നെ തരംതാഴ്ത്താറില്ല. ഏറ്റവും താഴെയിരിക്കാനാണ് എന്റെ താല്‍പര്യം. ജീവിതത്തില്‍ ഇത്രയും കാരണങ്ങള്‍പോരേ സന്തോഷിക്കാന്‍.. ഗുരു പറഞ്ഞു നിര്‍ത്തി. ശിഷ്യന്‍ അതേയെന്ന് തലയാട്ടി. തോല്‍പിക്കുന്നവര്‍ എന്നെങ്കിലും തോല്‍ക്കും. തന്നെ ആരെങ്കിലും തോല്‍പ്പിക്കാന്‍ ശ്രമിക്കുമോ എന്നായിരിക്കും എപ്പോഴും അയാളുടെ ശ്രദ്ധ. അതുകൊണ്ട് പരാജയഭീതി എപ്പോഴും വിടാതെ പിന്തുടരും. എന്നാല്‍ തോറ്റുകൊടുക്കുന്നവര്‍ക്ക് ചില നേട്ടങ്ങളുണ്ട്. മറ്റുളളവരുമായി മത്സരിക്കാത്തതുകൊണ്ട് തന്നിഷ്ടപ്രകാരം ജീവിക്കാം. സ്വന്തം സിദ്ധികള്‍ മെച്ചപ്പെടുത്താം. തോറ്റുകൊടുക്കുന്നവനെ തോല്‍പ്പിക്കാനും ആര്‍ക്കും താല്‍പര്യമുണ്ടാകുകയുമില്ല. എവിടെ നാം ഇരിക്കുന്നു എന്നതിലല്ല പ്രധാനം. അപ്പോഴത്തെ നമ്മുടെ മനോഭാവമാണ് പ്രധാനം. എത്ര ഉയരത്തിലെത്തിയാലും വേരുകള്‍ മണ്ണില്‍ത്തന്നെയുണ്ടാകാന്‍ നമുക്ക് ശ്രദ്ധിക്കാം. എവിടെയെത്തിയാലും മനുഷ്യനായി തുടരുകയാണ് പ്രധാനം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA