Trending

സായാഹ്ന വാർത്തകൾ.

◾  ലഹരി വിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രില്‍ മുതല്‍ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 30 ന്  വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും.

◾  രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

◾  ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യമെന്നും അത് പൂര്‍ത്തീകരിച്ച് മാത്രമേ താന്‍ മടങ്ങി പോകുകയുള്ളൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മാറ്റംകൊണ്ടുവരലാണ് ദൗത്യമെന്നും ആ മാറ്റം കേരളത്തില്‍ ഉണ്ടാകണമെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്നും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

◾  മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന അധ്യക്ഷനായി ബിജെപി പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്നും രാജീവ് ചന്ദ്രശേഖറിന്റെ മികവ് തനിക്ക് നന്നായി അറിയാമെന്നും വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണ് ഇതെന്നും സുരേഷ് ഗോപി പറഞ്ഞു.

◾  ആരോഗ്യമന്ത്രാലയുമായി ചര്‍ച്ചക്ക് പോകുന്നത് ആശ പ്രവര്‍ത്തകരുടെ പ്രശ്നം ചര്‍ച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആശ പ്രവര്‍ത്തകരുടെ വിഷയം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യമെന്നും ആശ പ്രവര്‍ത്തര്‍ക്ക് വേണ്ടി സംസാരിക്കാനല്ല സര്‍ക്കാര്‍ തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു. എന്നാല്‍ കെ വി തോമസിന്റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് സമര സമിതി പ്രതികരിച്ചു. കെ വി തോമസിലൂടെ പുറത്ത് വന്നത് സര്‍ക്കാര്‍ നയമാണെന്നും സമര സമിതി നേതാവ് എസ് മിനി പറഞ്ഞു.

◾  മുഖ്യമന്ത്രി പിണറായി വിജയനെതിരായ 'ദുര്‍ഭൂതം' പരാമര്‍ശത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും വടകര എംപി ഷാഫി പറമ്പിലും. കാരണഭൂത'മെന്ന് കേള്‍ക്കുമ്പോള്‍ തിളയ്ക്കാത്തതൊന്നും ദുര്‍ഭൂതമെന്ന് കേള്‍ക്കുമ്പോഴും വേണ്ടെന്നും പഴയ സഹപ്രവര്‍ത്തകനെ കൊന്നിട്ടും കുലംകുത്തിയെന്ന് വിളിച്ച മുഖ്യമന്ത്രിയെ വാഴ്ത്താന്‍ കെ.സി. വേണുഗോപാല്‍ നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘത്തിലെ സംഘാംഗമല്ലെന്നും കോണ്‍ഗ്രസിന്റെ കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയാണെന്നും മോദിയേയും മോദി മീഡിയയേയും വകവെക്കാത്തൊരാളെയാണ് നിങ്ങള്‍ ഉടുക്കുകൊട്ടിക്കാട്ടുന്നതെന്നും ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.

◾  കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 8 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതല്‍ 6 വരെ പ്രതികള്‍ക്കും 7 മുതല്‍ 9 വരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു.

◾  ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കായി അപ്പീല്‍ പോകുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് ഞങ്ങള്‍ കാണുന്നില്ലെന്നും ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കാനായി ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾  സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്.

◾  പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ അന്‍വറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങള്‍ കണ്ടെത്താനായില്ലെന്ന്്  പൊലീസ് റിപ്പോര്‍ട്ട്. അന്‍വറിനെതിരായ ആരോപണത്തില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങള്‍ ബോധ്യപ്പെട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

◾  കോഴിക്കോട് മലാപ്പറമ്പ് - ചേവരമ്പലം റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇന്ന് രാവിലെ ജപ്പാന്‍ കുടിവെള്ള പൈപ്പ്  പൊട്ടിയതിന് പിന്നാലെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. മെഡിക്കല്‍ കോളജിലേക്ക് അടക്കം നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് പൊടുന്നനെ ഗര്‍ത്തം രൂപപ്പെട്ടത്. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

◾  നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റി. ഇടക്കാല സംരക്ഷണവും മറ്റന്നാള്‍ വരെ നീട്ടി നല്‍കി. കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി.

◾  അരൂക്കുറ്റിയില്‍ ഗുണ്ടയുടെ സുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ അരുക്കുറ്റി സ്വദേശി ജിബിന്‍ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ പ്രഭജിത്, കൂട്ടാളി സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് സഹോദരന്‍  പറഞ്ഞു.

◾  പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈന്‍  പൊട്ടി ഇന്ധന ചോര്‍ച്ച. രണ്ട് മിനിറ്റിലേറെയാണ് മേഖലയില്‍ ഇന്ധന ചോര്‍ച്ചയുണ്ടായത്. തൊഴിലാളികള്‍ വിവരം നല്‍കിയതിന് പിന്നാലെ വാല്‍വുകള്‍ അടച്ച് ചോര്‍ച്ച പരിഹരിക്കുകയായിരുന്നു. ഇരുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് സമാന രീതിയില്‍ പൈപ്പ് ലൈന്‍ പൊട്ടുന്നത്.

◾  മലമ്പുഴയില്‍ മഹാശില നിര്‍മിതികള്‍ കണ്ടെത്തി. കണ്ടെത്തിയയത് മെഗാലിത്തിക് കാലത്തെ നിര്‍മിതികളാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങള്‍ കണ്ടെത്തിയവയിലുണ്ട്. മലമ്പുഴ ഡാമിലെ ദ്വീപുകള്‍ പോലുള്ള കുന്നുകളിലാണ് ശിലാനിര്‍മിതികള്‍ കണ്ടെത്തിയത്. 45 ഹെക്ടര്‍ സ്ഥലത്ത് 110 മഹാശിലാ നിര്‍മിതകളെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു.

◾  സ്ഥാനാരോഹണത്തിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത യാക്കോബായ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ ഒന്നിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഭകള്‍ക്കിടയിലെ സമാധാന ശ്രമങ്ങള്‍ക്കാണ് തന്റെ ആദ്യ പരിഗണനയെന്ന്  വ്യക്തമാക്കി.

◾  സിപിഎമ്മിന്റെ  കേരളത്തിലെ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ അംഗവും ജയന്റ് കില്ലര്‍ എന്ന് അറിയപ്പെട്ടിരുന്ന മുതിര്‍ന്ന നേതാവുമായിരുന്ന അനിരുദ്ധന്റെ മകന്‍ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്റായി ചുമതലയേറ്റു. സിപിഎം നേതാവ് എ.സമ്പത്ത് സഹോദരനാണ്.

◾  ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനമാണ് റദ്ദാക്കിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പാണ് വിമാനത്തില്‍ പക്ഷി ഇടിച്ചത്. തുടര്‍ന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കുകയായിരുന്നു. ഇതിന് പകരം വിമാനം വൈകുന്നേരമായിരിക്കും പുറപ്പെടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

◾  കോട്ടയം തിരുനക്കര അമ്പലത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷം. ഇന്നലെ നടന്ന ഗാനമേളക്കിടെയാണ് ഒരുപറ്റം യുവാക്കള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ യുവാക്കള്‍ പരസ്പരം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും കത്തി വീശുകയും ചെയ്തു. ആറു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

◾  കോട്ടയം പനമ്പാലത്ത് ലോണ്‍ അടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. ഹൃദയരോഗിയായ സുരേഷിനെയാണ് ബെല്‍സ്റ്റാര്‍ ഫിനാന്‍സിലെ ജീവനക്കാരന്‍ ജാക്സണ്‍ ആക്രമിച്ചത്. പ്രതിയെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾  ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടില്‍ കയറി ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് യാസിറിനെ താമരശ്ശേരി കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. 27ന് രാവിലേ 11 മണിവരെയാണ് കസ്റ്റഡിയില്‍ അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസിര്‍ ഭാര്യ ഷിബിലയെ ആക്രമിച്ചത്.

◾  സ്‌കൂളില്‍ വച്ച് ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ പിടിഎ പ്രസിഡന്റും മക്കളും സ്‌കൂളിന് പുറത്ത് വച്ച് വിദ്യാര്‍ത്ഥിയെ മടല്‍ കൊണ്ട് മര്‍ദിച്ചതായി പരാതി. തൊളിക്കോട് പൂച്ചടിക്കാടില്‍ അന്‍സില്‍ (16) നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച്ച തൊളിക്കോട് ഗവ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ മുന്‍വശത്ത് വച്ചാണ് മര്‍ദ്ദനമുണ്ടായത്.

◾  ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയായ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല.

◾  പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി മുഹമ്മദ് അന്‍സലാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിലെ കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്നു അന്‍സില്‍.

◾  തെലുങ്ക് സിനിമകളിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകള്‍ക്കെതിരെ  ഇടപെട്ട് തെലങ്കാന വനിത കമ്മീഷന്‍. ഇത്തരം ഗാനങ്ങളും രംഗങ്ങളും തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന സംസ്ഥാന വനിതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

◾  നാഗ്പുരില്‍ യു.പി മോഡല്‍ ബുള്‍ഡോസര്‍ ആക്ഷനുമായി മെട്രോപോളിറ്റന്‍ മുന്‍സിപാലിറ്റി.  നാഗ്പുര്‍ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാന്റെ വീടിന്റെ ഒരു ഭാഗമാണ്  ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.  വീടിന്റെ  നിര്‍മാണം അനധികൃതമാണെന്ന് കാണിച്ചായിരുന്നു നടപടി. മാര്‍ച്ച് 20 ന് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ വീട് പരിശോധിച്ചപ്പോള്‍ അത് 1966 ലെ മഹാരാഷ്ട്ര റീജിയണല്‍ ആന്‍ഡ് ടൗണ്‍ പ്ലാനിംഗ് ആക്റ്റിന്റെ  ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു.

◾  വീട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മയെ കോടതി കാര്യങ്ങളില്‍നിന്നു ഒഴിവാക്കി. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഡല്‍ഹി ഹൈക്കോടതി കുറിപ്പിലൂടെ അറിയിച്ചു.

◾  വടക്കന്‍ മെക്സിക്കോയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ കൊല്ലപ്പെട്ടു. പിന്നാലെ  കാട്ടുതീ പടര്‍ന്നു.  യന്ത്രത്തകരാറിനെ തുടര്‍ന്ന് റോഡില്‍ നിന്ന് നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് വീണ വാനില്‍ തീ പടര്‍ന്നാണ് 12 പേര്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ മേഖലയില്‍ വലിയ രീതിയില്‍ കാട്ടുതീ പടരാന്‍ അപകടം കാരണമായെന്നാണ് റിപ്പോര്‍ട്ട്.

◾  ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. കോഴ്സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം പുനര്‍നിര്‍ണയിക്കാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടി.

◾  ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ധാക്ക പ്രീമിയര്‍ ലീഗിനിടെ താരത്തിന് ഹൃദയാഘാതം ഉണ്ടായാതായാണ് വിവരം.

◾  ഭക്ഷണത്തിനും ഇഎംഐ സൗകര്യമാകുകയാണ് ഇപ്പോള്‍. 'ഈറ്റ് നൗ പേ ലേറ്റര്‍' (പീന്നീട് പണം നല്‍കുന്ന സംവിധാനം) സൗകര്യത്തിന് പുറകെ ഭക്ഷണത്തിന്റെ ബില്ലുകള്‍ ഇന്‍സ്റ്റോള്‍മെന്റുകളായി അടക്കാനാണ് ഫിന്‍സെര്‍വ് കമ്പനികളും ഫുഡ് ഡെലിവെറി പ്ലാറ്റ്‌ഫോമുകളും കൈകോര്‍ക്കുന്നത്. ആഗോള രംഗത്തെ പ്രമുഖരായ യുറോപ്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി ക്ലാര്‍നയും അമേരിക്കന്‍ ഫുഡ് ഡെലിവറി കമ്പനിയായ ഡോര്‍ഡാഷുമാണ് ഈ രംഗത്ത് പുതിയ കരാറില്‍ ഒപ്പുവെച്ചത്. കുറഞ്ഞത് 35 ഡോളര്‍ (3,000 രൂപ) വിലയുള്ള ഭക്ഷണത്തിന് വിവിധ ഇന്‍സ്റ്റോള്‍മെന്റുകളായി പണമടക്കാം. പലിശയില്ലാത്ത 4 ഇന്‍സ്റ്റാള്‍മെന്റുകളാണ് ഓഫര്‍ ചെയ്യുന്നത്. യുഎസിലെ മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഗ്രബ് ഹബും ക്ലാര്‍നയുമായി ഇത്തരമൊരു കരാറില്‍ എത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ സൊമാറ്റോയും സ്വിഗിയും 'ഈറ്റ് നൗ പേ ലേറ്റര്‍' സൗകര്യം നല്‍കി വരുന്നുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്‍ ഒറ്റതവണയായി അടച്ചു തീര്‍ക്കുന്നതാണ് സംവിധാനം. ഇന്‍സ്റ്റോള്‍മെന്റ് രീതി അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തുമെന്നാണ് സൂചനകള്‍. ആഗോള വിപണി സാന്നിധ്യമുള്ള കമ്പനിയാണ് ക്ലാര്‍ന. ഇന്ത്യന്‍ ഫുഡ് ഡെലിവെറി മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

◾  രാജ്യത്ത്  നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന 357 ഓഫ്ഷോര്‍ ഗെയിമിങ് വെബ്സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ മന്ത്രാലയം. ഓഫ്ഷോര്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇത്തരം ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ പ്രചരിപ്പിക്കുന്ന സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. ജി.എസ്.ടി അടയ്ക്കാത്തതും കൃത്യമായി രജിസ്റ്റര്‍ ചെയ്യാത്തതുമായ ഏകദേശം700 ഓഫ്ഷോര്‍ ഗെയിമിങ് കമ്പനികളാണ്  ജി. എസ്. ടി ഡയറക്ടറേറ്റ് ജനറലിന്റെ നിരീക്ഷണത്തിലുള്ളത്. അനധികൃത പണം കൈമാറാനുപയോഗിക്കുന്ന മ്യൂള്‍ ബാങ്കിങ് വഴിയാണ് ഗെയിമിങ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 166 മ്യൂള്‍ അക്കൗണ്ടുകളാണ് ഡി.ജി. ജി. ഐ കണ്ടെത്തിയത്. മറ്റു രണ്ട് വ്യത്യസ്ത കേസുകളില്‍ 2400 ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും 126 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു.

◾  സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദര്‍' സിനിമയുടെ ട്രെയിലര്‍ എത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ ആയാകും സല്‍മാന്‍ എത്തുക. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു പ്രധാന വേഷത്തിലെത്തുന്നു. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ല്‍ ഈദ് റിലീസ് ആയി മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്. മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ല്‍ സൊനാക്ഷി സിന്‍ഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം. 2020ല്‍ റിലീസ് ചെയ്ത രജനികാന്ത് ചിത്രം 'ദര്‍ബാറി'നു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'സിക്കന്ദര്‍'.

◾  ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍. നിര്‍മാതാക്കളായ ഓള്‍ നൈറ്റ് ഷിഫ്റ്റ്സ്റ്റുഡിയോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭ്രമയുഗത്തിനുശേഷം ഇവര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും രാഹുല്‍ തന്നെയാണ്. സിനിമയുടെ ആര്‍ട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കര്‍. എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്. സൗണ്ട് മിക്സ് രാജാകൃഷ്ണന്‍ എം.ആര്‍. മേക്കപ്പ് റോണെക്സ് സേവ്യര്‍. സ്റ്റണ്ട്സ് കലൈ കിങ്സണ്‍. വിഎഫ്എക്സ് ഡിജി ബ്രിക്സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍.

◾  ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ 2025 ഹോണ്ട സിബിആര്‍150ആര്‍ പുറത്തിറക്കി. പുതിയ ഹോണ്ട ട്രൈ കളര്‍, സില്‍വര്‍ എന്നീ പുതിയ കളര്‍ ഓപ്ഷനുകളോടെയാണ് ഈ ബൈക്ക് എത്തുന്നത്. ഈ നിറം കാരണം കമ്പനി ബൈക്കിന്റെ വില ഏകദേശം 2,000 രൂപ വര്‍ദ്ധിപ്പിച്ചു. 149.2 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡോക് എഞ്ചിന്‍ ഈ ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് 16.09 ബിഎച്പി കരുത്തും 13.7 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ഒരു അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവയുമായാണ് ഇത് വരുന്നത്. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനൊപ്പം മികച്ച അനുഭവവും ഉറപ്പാക്കുന്ന തരത്തിലാണ് എഞ്ചിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലിക്വിഡ് കൂളിംഗ് അമിതമായി ചൂടാകുന്നത് തടയുന്നു, ഇത് അങ്ങേയറ്റത്തെ സാഹചര്യങ്ങളില്‍ വളരെ ഉപയോഗപ്രദമാണ്. ബൈക്കിന് കട്ടിയുള്ള ഇന്ധന ടാങ്ക്, സ്പോര്‍ട്ടി ഫെയറിംഗ്, സ്പ്ലിറ്റ് സീറ്റ്, എക്‌സ്‌ഹോസ്റ്റ് എന്നിവയുണ്ട്.

◾  ഉപ്പിലിട്ട ഓര്‍മ്മകള്‍ എന്ന ഈ ഓര്‍മ്മ പുസ്ത കത്തിന്റെ മുഖചിത്രമായി വരുന്നത് സൈനുല്‍ ആബിദ് ഡിസൈന്‍ ചെയ്ത ചിത്രമാണ്. ഒരു കൊമ്പിലിരുന്ന് മുഖാമുഖം നോക്കുന്ന രണ്ട് ഇണത്തത്തകളുടെ തിപ്പെട്ടിച്ചിത്രം കൃതിയുടെ പേര് പോലെതന്നെ ഈ മുഖചിത്രവും വായന ക്കാരെ ബാല്യകാലസ്മരണയിലേക്ക് മൃദുവായ കാറ്റ് പോലെ എടുത്തുയര്‍ത്തി കൊണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എന്റെ ജീവിത ത്തിലും സംഭവിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലത്തിന്റെ കൂടി ഒരു ബ്ലൂ പ്രിന്റാണ് ഓര്‍മ്മകളിലൂടെ താഹയും ഈ ചിത്രത്തിലൂടെ സൈനുല്‍ ആബിദും കണ്ടെത്തുന്നത്. ഒഴിഞ്ഞ തീപ്പെട്ടിക്കുമേല്‍ വെള്ളം നനച്ച്, ശ്രദ്ധാപൂര്‍വ്വം അടര്‍ത്തിയെടുത്ത് പുസ്തകങ്ങള്‍ക്കുമേല്‍ വറ്റ് തേച്ച് ഒട്ടിച്ചുവെച്ച ഒരു കാലമുണ്ടായിരുന്നു. തലയണയ്ക്കടിയില്‍ നിന്ന് കൂട്ടം കൂട്ടമായി ഈ പക്ഷികളുടെ ചിലപ്പും കേട്ട് ഞെട്ടിയുണര്‍ന്ന സാന്ദ്രമായ ബാല്യകാലം. മറന്നുപോയ ഞങ്ങളുടെ ഗൃഹാതുരമായ ആ കാലം ഞങ്ങളിലേക്കുതന്നെ ഈ പുസതക ത്തിലൂടെ തിരിച്ചേല്പിക്കുന്നു. 'ഉപ്പിലിട്ട ഓര്‍മ്മകള്‍'. താഹ മാടായി. ഡിസി ബുക്സ്. വില 142 രൂപ.

◾  ലോകത്ത് നിരവധി ആളുകളുടെ മരണത്തിനു കാരണമാകുന്ന ഒന്നാണ് ലങ് കാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബുദം. ശ്വാസകോശത്തിലെ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്. പലപ്പോഴും രോഗം മൂര്‍ച്ഛിച്ചശേഷമാവും ലങ് കാന്‍സര്‍ അതിന്റെ ലക്ഷണങ്ങളെ പ്രകടമാക്കുന്നത്. വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും ലങ് കാന്‍സറിന്റെ ചില ലക്ഷണങ്ങളാണ്. എന്നാല്‍ അതിശയിപ്പിക്കുന്ന മറ്റ് ചില ലക്ഷണങ്ങളും ലങ് കാന്‍സറിന്റേതാകാം. ചില കേസുകളില്‍ തോളുകളിലും കഴുത്തിന്റെ ഭാഗത്തും വേദന വരും. ലങ് കാന്‍സര്‍ ട്യൂമര്‍, അടുത്തുള്ള നാഡിയില്‍ പ്രഷര്‍ ചെലുത്തുന്നതു മൂലമാണ് വേദന വരുന്നത്. ലങ് കാന്‍സര്‍ എല്ലുകളിലേക്കോ തോളിനു ചുറ്റുമോ വ്യാപിച്ചാലും വേദന വരും. ഇതോടൊപ്പം തുടര്‍ച്ചയായി സൂചി കൊണ്ടു കുത്തുന്നതു പോലുള്ള തോന്നലും വരാം. ഈ േവദനകള്‍ കൂടാതെ തലയിലേക്കുള്ള രക്തപ്രവാഹം ട്യൂമര്‍ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് മുഖത്ത് വീക്കം ഉണ്ടാക്കും. ചികിത്സിച്ചതിനുശേഷവും ചുമയോ ന്യുമോണിയയോ വന്നു കൊണ്ടേയിരിക്കുകയാണെങ്കില്‍ അത് ലങ് കാന്‍സറിന്റെ പ്രാരംഭലക്ഷണമാകാം. തുടര്‍ച്ചയായി വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, തൊണ്ടയടപ്പ്, അകാരണമായി ശരീരഭാരം കുറയുക ഇവയാണ് ലങ് കാന്‍സറിന്റെ ലക്ഷണങ്ങള്‍. കോശങ്ങള്‍ വിഭജിക്കുകയോ മ്യൂട്ടേറ്റ് ചെയ്യുകയോ ചെയ്യുന്നതാണ് ലങ് കാന്‍സറിനു കാരണം. കാന്‍സര്‍ കോശങ്ങള്‍ ലിംഫ് നോഡുകളിലേക്ക് കടക്കുകയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് നീങ്ങുകയും ചെയ്യും. ലങ് കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ എണ്‍പതുശതമാനവും പുകവലിമൂലമാണ് എന്ന് വിദഗ്ധര്‍ കണക്കാക്കിയിട്ടുണ്ട്. മറ്റ് രോഗസാധ്യതാ ഘടകങ്ങള്‍ ഇവയാണ്. പരോക്ഷ പുകവലി അതായത് പുകലിക്കാരുമായി സമ്പര്‍ക്കത്തില്‍ വരുന്നതു മൂലം പുക ശ്വസിക്കുന്നതു മൂലം, വായുമലിനീകരണം, റഡോണ്‍, ആസ്ബസ്റ്റോസ്, യുറേനിയം, പുറന്തള്ളുന്ന ഡീസല്‍, സിലിക്ക, കല്‍ക്കരി ഉല്‍പന്നങ്ങള്‍ തുടങ്ങിയ ഉപദ്രവകാരികളായ വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരുന്നത്. സ്തനാര്‍ബുദം, ലിംഫോമ തുടങ്ങിയവയ്ക്കായി നെഞ്ചിന് റേഡിയേഷന്‍ ചികിത്സ മുന്‍പ് നടത്തിയിട്ടുണ്ടെങ്കില്‍, കുടുംബത്തില്‍ ആര്‍ക്കെങ്കിലും ശ്വാസകോശാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ ഇവയെല്ലാം ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.55, പൗണ്ട് - 110.80, യൂറോ - 92.80, സ്വിസ് ഫ്രാങ്ക് - 96.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.89, ബഹറിന്‍ ദിനാര്‍ - 226.96, കുവൈത്ത് ദിനാര്‍ -277.64, ഒമാനി റിയാല്‍ - 222.26, സൗദി റിയാല്‍ - 22.81, യു.എ.ഇ ദിര്‍ഹം - 23.28, ഖത്തര്‍ റിയാല്‍ - 23.42, കനേഡിയന്‍ ഡോളര്‍ - 59.69.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right