Trending

മര്‍ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി; താമരശ്ശേരി പോലീസില്‍ പരാതിയും നല്‍കി: നടപടിയില്ല, ഒടുവില്‍ അരുംകൊല.

താമരശ്ശേരി:ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷിബില കഴിഞ്ഞ 28ന് പോലീസില്‍ പരാതി നല്‍കിയിരുന്നതായി വിവരം.

പ്രതി യാസിർ ലഹരി ഉപയോഗിച്ച്‌ നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരുന്നതെന്നാണ് വിവരം. പരാതിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ കാര്യമായ നടപടിയൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം. 

വൈകീട്ടോടെയാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. കഴുത്തിന് വെട്ടേറ്റ ഷിബില മരിക്കുകയായിരുന്നു. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റിട്ടുണ്ട്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 

2020-ലാണ് യാസിറിന്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നുവെന്നാണ് വിവരം. പിന്നീട് യാസർ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയില്‍ പറയുന്നുണ്ട്. നേരത്തെയും പ്രശ്നങ്ങളുണ്ടായപ്പോള്‍ മധ്യസ്ഥത വഹിച്ചുമുന്നോട്ട് പോയി. തന്റെ സ്വർണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിർ ലഹരി ഉപയോഗിച്ചും മറ്റു ധൂർത്തടിക്കുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്. നിരന്തരമുള്ള മർദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്.

തന്റെയും മകളുടെയും വസ്ത്രം ഭർതൃവീട്ടില്‍നിന്ന് തിരിച്ചെടുക്കാൻ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില ഈ കഴിഞ്ഞ 28ന് പരാതി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് യാസിറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസർ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കി വെക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.

അതേ സമയം പുതുപ്പാടിയിൽ മാതാവിനെ വെട്ടി കൊന്ന ആഷിഖ് യാസിറിൻ്റെ സുഹൃത്താണ് എന്ന രീതിയിലുള്ള വാർത്തയും പുറത്ത് വരുന്നുണ്ട്.നോമ്പ് തുറക്കുന്ന സമയം കാറിലെത്തിയാണ് യാസിർ ഷിബിലയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്. പ്രതി പിന്നീട് രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ എസ്റ്റേറ്റ് മുക്കിലെ  പമ്പിൽ നിന്നും 2000 രൂപയുടെ പെട്രോൾ അടിച്ച് പണം നൽകാതെ പോകുകയായിരുന്നു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.


പ്രതിയെ അൽപസമയം മുൻപ് മെഡിക്കൽ കോളേജിന് സമീപത്തു നിന്നും പോലീസ് കാറിൽ കണ്ടെത്തി.
Previous Post Next Post
3/TECH/col-right