തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ കടകൾ തുറന്നുപ്രവർത്തിക്കും. ഇ പോസ് സെർവർ തകരാർ പരിഹരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് മുതൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ അറിയിച്ചു. സംസ്ഥാനത്ത് സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടത്.
എൻഐസി ഹൈദരാബാദിൻ്റെ നിർദ്ദേശ പ്രകാരം നിലവിലെ സർവ്വറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ ഇന്നലെ വൈകുന്നേരത്തോടെ പൂർത്തീകരിച്ചുവെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു. തകരാർ പരിഹരിച്ചതോടെ റേഷൻ വിതരണം ഇന്ന് മുതൽ പുന:സ്ഥാപിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻഐസി നടത്തിയ ഡാറ്റാ മൈഗ്രേഷന് ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിംഗും വിജയകരമായി പൂർത്തികരിച്ചു.
ഇന്ന് രാവിലെ 8 മണി മുതൽ 1 മണി വരെ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷൻ വിതരണം നടക്കുക. ഉച്ച്യ്ക്ക് 2 മണി മുതൽ 7 മണി വരെ എറണാകുളം, കോഴിക്കോട് , തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലും റേഷൻ വിതരണം നടക്കും. മെയ് 3 വരെ പ്രസ്തുത സമയ ക്രമം തുടരും.
2023 മെയ് 5 വരെ ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഉണ്ടായിരിക്കും. മെയ് 6 മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
0 Comments