സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗ രേഖ തയ്യാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ എന്നതാണ് പൊതു നിര്‍ദേശമെന്നും വിദ്യാര്‍ത്ഥികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവന്‍സ് നല്‍കും. സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. വലിയ സ്‌കൂളുകള്‍ ഉള്ള സ്ഥലത്ത് കൂടി കെഎസ്ആര്‍ടിസി സര്‍വീസിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്- മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാ ദിവസവും ക്ലാസുകള്‍ അണുവിമുക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് ഓണ്‍ലൈന്‍ ആയി നല്‍കും. സ്‌കൂളില്‍ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നാം തിയ്യതി തുറക്കുക.
സ്കൂള്‍ തുറക്കല്‍: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ അധികാര പരിധിയിലുളള സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യും. സ്കൂൾ മാനേജ്മെൻറുമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ചർച്ച നടത്തും.
സ്കൂൾ ബസുകൾ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ ഒക്ടോബർ 20 ന് മുമ്പ് പൂർത്തിയാക്കണം. പത്ത് വർഷത്തിലധികം പ്രവർത്തന പരിചയമുളളവരെ മാത്രമേ സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ നിയോഗിക്കാവൂ. സ്കൂൾ ബസുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിൻറെ സഹായവും തേടേണ്ടതാണ്. സ്കൂൾ വാഹനങ്ങൾ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കൂ.
എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷൻ ഹൗസ് ഓഫീസർ സ്ഥിരമായി സ്കൂളുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ ദിവസവും നിർദ്ദേശങ്ങൾ വിലയിരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
Tags:
KERALA