Trending

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് എല്ലാ കുട്ടികള്‍ക്കും കോവിഡ്‌ വാക്‌സിന്‍ നല്‍കിയ ശേഷം മതിയെന്ന് ആരോഗ്യവിദഗ്ധർ

കൊച്ചി:എല്ലാ കുട്ടികള്‍ക്കും കോവിഡ്‌ വാക്‌സിന്‍ നല്‍കിയശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന ആരോഗ്യവിദഗ്‌ധരുടെ ശിപാര്‍ശ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയില്‍. കോവിഡ്‌ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കല്‍ അപകടമാണെന്നാണു മുന്നറിയിപ്പ്‌.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ രണ്ടു സംസ്‌ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും അധികം മുന്നോട്ടുപോയില്ല. കുട്ടികളെ സ്‌കൂളിലയയ്‌ക്കാന്‍ രക്ഷിതാക്കള്‍ താല്‍പര്യം കാണിച്ചതുമില്ല. പതിവുപോലെ ജൂണ്‍ ആദ്യവാരം അധ്യയനവര്‍ഷം ആരംഭിക്കുമെങ്കിലും ക്ലാസുകള്‍ ഓണ്‍ലൈനിലായിരിക്കും. ഹൈസ്‌കൂള്‍ ക്ലാസുകള്‍ ഈ മാസം അവസാനത്തോടെ ഓണ്‍ലൈനായി തുടങ്ങും.

രാജ്യത്തു കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കുന്നത്‌ ആരംഭിച്ചിട്ടില്ല. 18 വയസിനു മുകളിലുള്ളവര്‍ക്കാണു നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്‌. 18-45 പ്രായക്കാര്‍ക്കു നല്‍കാനായി കേരളത്തിന്റെ ഓര്‍ഡര്‍ പ്രകാരം വാക്‌സിന്‍ എത്തിത്തുടങ്ങാന്‍ ജൂലൈ ആകുമെന്നാണു കമ്പനികള്‍ അറിയിച്ചിട്ടുള്ളത്‌. 18 വയസില്‍ താഴെയുള്ളവരുടെ വാക്‌സിനേഷന്‍ എന്നത്തേക്കു തുടങ്ങാന്‍ കഴിയുമെന്ന കാര്യം വ്യക്‌തമല്ല.

ഏകദേശം 33 ലക്ഷം കുട്ടികളാണ്‌ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്നത്‌. ഇതില്‍ 11 ലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളിലും 22 ലക്ഷത്തോളം പേര്‍ എയ്‌ഡഡ്‌ സ്‌കൂളിലും 20-25 ലക്ഷം കുട്ടികള്‍ പബ്ലിക്‌ സ്‌കൂളുകളിലും പഠിക്കുന്നു.
വാക്‌സിന്‍ നല്‍കാതെ കുട്ടികളെ കൂട്ടംകൂടാന്‍ അനുവദിക്കുന്നത്‌ രോഗവ്യാപനത്തിനു കാരണമാകുമെന്നാണ്‌ ഐ.സി.എം.ആര്‍. റിപ്പോര്‍ട്ട്‌. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചും ആരോഗ്യ വകുപ്പുമായി ആലോചിച്ചും മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

Previous Post Next Post
3/TECH/col-right