പാലക്കാട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയില്‍ കഴുത്തറുത്ത് കൊന്നു.
- പാലക്കാട് പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന്‍ ആമിലിനെ വീട്ടിലെ ശുചിമുറിയില്‍ കൊലപ്പെടുത്തിയത്.
- ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
- കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
- കൊലപാതക കാരണം വ്യക്തമല്ല.
- പോലീസിനെ വിളിച്ചത് അമ്മ.
- അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാലക്കാടിനടുത്ത് പൂളക്കാട് ആണ് സംഭവം നടന്നത്. അമ്മയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ കൊലപ്പെടുത്തിയതായി അമ്മ ഷാഹിദ എമര്‍ജൻസി നമ്പറായ 112ൽ വിളിച്ചു പറയുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . പോലീസ് വീട്ടിലെത്തുമ്പോള്‍ ഇവര്‍ വീടിനു പുറത്തിറങ്ങി നിൽക്കുകയായിരുന്നു. കുളിമുറിയ്ക്കുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോലീസും നാട്ടുകാരും സ്ഥലത്തെത്തിയ ശേഷമാണ് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് വിവരം അറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പാലക്കാട് എസ് പി അറിയിച്ചു.
ഷാഹിദയുടെ ഭര്‍ത്താവ് മുൻപ് ഗള്‍ഫിലായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് മൂത്ത രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഷാഹിദയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
ഭര്‍ത്താവിനെയും മറ്റു കുട്ടികളെയും പോലീസ് സമീപത്തെ വീടുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ കുട്ടിയുടെ മൃതദേഹം വീട്ടിൽ നിന്നു മാറ്റുകയുള്ളൂ. ഷാഹിദയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.