Trending

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളെജാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം:വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളെജ് ആശുപത്രിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ആശുപത്രിക്ക് സമീപം നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം അധ്യായനത്തിന് അനുയോജ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളെജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളെജ് ആരംഭിക്കാന്‍ തീരുമാനിച്ചു. 
ജില്ലാ ആശുപത്രിക്ക് സമീപം നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം അധ്യായനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തണമെന്നു നേരത്തെ ശുപാര്‍ശയുണ്ടായിരുന്നു.

വയനാട്ടില്‍ മെഡിക്കല്‍ കോളെജ് 2021-22ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഇതിനായി കിഫ്ബിയില്‍നിന്ന് 300 കോടി രൂപ അനുവദിക്കുമെന്നും പുതിയ മെഡിക്കല്‍ കോളെജിന്റെ ഭാഗമായി സിക്കിള്‍ സെല്‍ അനീമിയ അടക്കമുള്ള ജനിതക രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടി ഹിമോഗ്ലോബിനോപ്പതി റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി അന്ന് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ തുടര്‍ നടപടികളെന്നോണമാണ് മുഖ്യമന്ത്രി മാനന്തവാടി ജില്ലാ ആശുപത്രിയെ താല്‍കാലിക മെഡിക്കല്‍ കോളെജായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ മെഡിക്കല്‍ കോളെജായ ഡിഎം വിംസ് ഏറ്റെടുക്കാന്‍ ആദ്യ ആലോചനകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറിയിരുന്നു. വയനാട്ടില്‍ സ്വന്തം നിലയില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനമായിരുന്നു. വിംസ് എറ്റെടുക്കാനുള്ള നിര്‍ദ്ദേശം വേണ്ടെന്ന് വെക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളെജ് സ്ഥാപിക്കാനുമായിരുന്നു തീരുമാനം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വയനാട്ടില്‍  സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് നിര്‍മ്മിക്കാന്‍ 50 ഏക്കര്‍ ഭൂമി ചന്ദ്രപ്രഭാ ചാരിറ്റബിള്‍ എസ്റ്റേറ്റ് സൗജന്യമായി വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഈ പദ്ധതി മുന്നോട്ടുപോയില്ല. പിന്നീട് വയനാട്ടില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുമെന്ന് പല പ്രഖ്യാപനങ്ങളും നടന്നിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചേലോട് എസ്റ്റേറ്റില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കാന്‍ ആലോചനകള്‍ നടന്നിരുന്നെങ്കിലും അതും പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.

Previous Post Next Post
3/TECH/col-right