താമരശ്ശേരി: അഴിമതിയും കള്ളത്തരങ്ങളും നിറഞ്ഞ ദുര്‍ഭരണത്തില്‍ നിന്നും മുഖം രക്ഷിക്കാനാണ് പ്രതിപക്ഷ നേതാക്കളെ തെരഞ്ഞു പിടിച്ച് ഇടതു സര്‍ക്കാര്‍ കള്ളക്കേസുകളില്‍ പെടുത്തുന്നതെന്നും ഇത്തരം രാഷ്ട്രീയ നാടകങ്ങളെ കേരളത്തിലെ ജനത തിരിച്ചറിയുക തന്നെ ചെയ്യുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ എക്കാലവും മേല്‍ക്കോയ്മ നേടുന്ന ഇടതുപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ പല തെരഞ്ഞെടുപ്പുകളിലും സാധിച്ചിട്ടില്ലായെന്നത് ചരിത്ര വസ്തുതയാണ്. മുമ്പ് നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ഭൂരിപക്ഷം ലഭിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഇതാണ് ഉചിതമായ സമയമെന്ന് കരുതി മന്ത്രിസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ഘട്ടത്തില്‍ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി നേരിട്ട സംഭവം അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
സര്‍വ്വ മേഖലയിലും പരാജയപ്പെട്ട ഇടതുസര്‍ക്കാറിന് അഞ്ചു കൊല്ലത്തെ ഭരണനേട്ടം കള്ളക്കടത്തും ക്രമക്കേടുകളും അഴിമതിയും മാത്രമാണെന്നും ത്രിതല പഞ്ചായത്ത് സംവിധാനത്തെയും അധികാര വികേന്ദ്രീകരണത്തെയും നോക്കുകുത്തിയാക്കിയ ഇടതു സര്‍ക്കാറിനെ ജനം തൂത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടി താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം. ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു .
കെ.പി. മുഹമ്മദന്‍സ് സ്വാഗതവും വേളാട്ട് അഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പി.കെ. ഷറഫുദ്ധീന്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജന. സെക്രട്ടറി എം.എ. റസ്സാഖ് മാസ്റ്റര്‍, എസ്.പി. കുഞ്ഞമ്മദ്, ഡി.സി.സി. സെക്രട്ടറി പി.സി. ഹബീബ് തമ്പി, വി.കെ. ഹുസ്സയിന്‍കുട്ടി, നാസര്‍ എസ്റ്റേറ്റ്മുക്ക്,സൈനുല്‍ ആബീദീന് തങ്ങൾ, ഇല്‍യാസ്, വി.കെ. കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, കെ.എം. അഷ്‌റഫ് മാസ്റ്റര്‍, യു.കെ. അബു, അസീസ് നരിക്കുനി,പി.എസ്. മുഹമ്മദലി, എം.എ. ഗഫൂര്‍, കെ.കെ.എ. ഖാദര്‍, പി.പി. ഹാഫിസ് റഹിമാന്‍, പി.സി. മുഹമ്മദ് മാസ്റ്റര്‍, എ.പി. നാസര്‍ മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍ തടത്തുമ്മല്‍, ഹാരിസ് അമ്പായത്തോട്, പി.ടി.എം. ഷറഫുന്നിസ ടീച്ചര്‍, സി.കെ. റസ്സാഖ് മാസ്റ്റർ എം. നസീഫ്, എം.ടി അയ്യൂബ് ഖാൻ സംസാരിച്ചു.
Tags:
THAMARASSERY