Trending

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് ഉടന്‍ ഇല്ല

കോഴിക്കോട്: ഇന്ന്  മുതൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസ് ഉടൻ ഉണ്ടാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. സമ്പർക്ക രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.206 ദീർഘദൂര സർവീസുകൾ ആരംഭിക്കുമെന്നായിരുന്നു മന്ത്രി ഇന്നലെ രാവിലെ അറിയിച്ചിരുന്നത്.


പല ജില്ലാ ആസ്ഥാനങ്ങളും കണ്ടെയിൻമെന്റ് സോണാണ്. സംസ്ഥാനത്ത് നിലവിൽ 498 ഹോട്ട്സ്പോട്ടുകളുണ്ട്. പല ജീവനക്കാരും രോഗികളായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനം മാറ്റേണ്ടി വന്നതെന്നും ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കടുത്ത നിയന്ത്രണത്തിലേക്ക് പോവേണ്ട സാഹചര്യമാണുള്ളത്. പല ഡിപ്പോകളും പൂട്ടിയിട്ടുണ്ട്. ഹ്രസ്വദൂര സർവീസുകൾ പോലും നടത്തണോയെന്ന് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തില്ല.

കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തില് നഷ്ടം നേരിടുന്നതിനാല് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇന്ന്  മുതല്‍ സര്‍വീസ് നടത്തില്ല. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് 9000 ത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്‍കി. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍ നിന്ന് പിന്മാറും.

യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് സര്‍വീസ് നിര്‍ത്തുന്നത്. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണ് ബസുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. എന്നാല്‍, സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണു ഗതാഗതവകുപ്പിന്റെ നിലപാട്. നികുതി അടയ്ക്കാനുള്ള സമയം ഒക്ടോബര്‍ വരെ നീട്ടി നല്‍കാമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചത്.

മന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും തള്ളിയ ബസുടമകള്‍ കോവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
Previous Post Next Post
3/TECH/col-right