Trending

പകർച്ചവ്യാധികൾ:ജാഗ്രത പാലിക്കുക

കാലവർഷം ശക്തമായതിനെ  തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ   എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 


കനത്ത മഴയിൽ കുടിവെള്ള സ്രോതസ്സുകളും, പരിസരവും മലിനമാകുവാൻ സാധ്യത കൂടുതലുള്ളതിനാൽ വയറിളക്കരോഗങ്ങൾ, എലിപ്പനി എന്നിവക്കെതിരെ  പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു. രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും, ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്.വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും. നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവു. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്തു ഉപയോഗിക്കരുത്.

ആഹാരം കഴിക്കുന്നതിനു മുൻപും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും  സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.സാലഡുകൾ തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന പച്ചക്കറികൾ  ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.ആഹാരസാധനങ്ങൾ  മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്.

വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ  പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
എലിപ്പനി രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ,  മണ്ണോ, മറ്റു വസ്തുക്കളുമായോ ഉള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി  പകരുന്നത്. അതിനാൽ രോഗ പകർച്ചയ്ക്കു സാധ്യതയുള്ള സാഹചര്യങ്ങളിൽ, ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓടകളിലും, തോടുകളിലും, വയലുകളിലും, കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലാണ്‌ ഈ രോഗം കൂടുതലായി കണ്ടു വരുന്നതും മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ഇത്തരം തൊഴിലുകൾ   ചെയ്യുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി രോഗത്തിനെതിരെ മുൻ കരുതൽ ചികിത്സ എന്ന നിലയിൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണ് . ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ  കട്ടി കൂടിയ റബ്ബർ കാലുറകൾ , കയ്യുറകൾ എന്നിവ  ധരിക്കുന്നത് നല്ലതാണ്. കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം.    ജോലിക്ക് പോകുന്നതിനു മുൻപും ജോലി കഴിഞ്ഞു വന്നതിനു ശേഷവും മുറിവുകൾ ആന്റിസെപ്റ്റിക്  ലേപനങ്ങൾ ഉപയോഗിച്ച് ഡ്രസ്സ് ചെയ്യേണ്ടതാണ്.

വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ് , തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങൾ. എലിപ്പനി പിടിപെടുന്നവരിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടാകാമെന്നതിനാൽ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കുവാനും സാദ്ധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.സ്വയംചികിത്സ യാതൊരു കാരണവശാലും പാടുള്ളതല്ല. .ചികിത്സ തേടുന്നതിനുള്ള കാലതാമസം രോഗം ഗുരുതരമാകുവാനും മരണംവരെ സംഭവിക്കുവാനും ഇടയാക്കും
Previous Post Next Post
3/TECH/col-right