Trending

സാന്ത്വനവുമായി മന്ത്രി കെ കെ ശൈലജ ടീച്ചർ

ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക‌് സാന്ത്വനവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. ആയുഷ‌്കാലം മുഴുവൻ അധ്വാനിച്ച‌്  ഉണ്ടാക്കിയ സമ്പാദ്യമെല്ലാം കലിതുള്ളിയെത്തിയ കാലവർഷം  തകർത്തെറിഞ്ഞത‌് മന്ത്രിക്ക് മുന്നിൽ  ദുരിതബാധിതർ വിവരിച്ചു.  പാറയ്ക്കാമല, മുടിക്കയം എന്നിവിടങ്ങളിലെ നശിച്ച കൃഷിയിടങ്ങളും വീടുകളും  മന്ത്രി   നേരിൽ കണ്ടു. ഇരിട്ടിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ജില്ലാതല അവലോകന യോഗത്തിനുശേഷമാണ് മന്ത്രി ദുരിതബാധിത പ്രദേശങ്ങളിലെത്തിയത‌്.

മണ്ണിടിഞ്ഞ് പൂർണമായും തകർന്ന വള്ളിത്തോട് പിഎച്ച്സിയും  പാറയ്ക്കാമലയിലെ ഉരുൾപൊട്ടൽ സ്ഥലവും മന്ത്രി കണ്ടു. റോഡിലേക്കും കൃഷിയിടത്തിലേക്കും പതിച്ച കൂറ്റൻ പാറകളും തകർന്ന വൈദ്യുതി തൂണുകളും നിലംപൊത്തിയ കൂറ്റൻമരങ്ങളും തകർന്ന നാടിന്റെ നേർചിത്രങ്ങളായി.  മുടിക്കയത്ത്  ഉരുൾപൊട്ടിയ സ്ഥലവും മന്ത്രി സന്ദർശിച്ചു. ബാങ്കിൽനിന്ന‌് വായ‌്പയെടുത്തും മറ്റും നടത്തിയ പലരുടെയും കൃഷിയാണ്  പൂർണമായും തകർന്നത്.

കച്ചേരിക്കടവ്, മാങ്ങോട് ദുരിതാശ്വാസ ക്യാമ്പിലും കരിക്കോട്ടക്കരിയിൽ തകർന്ന വീടും എടപ്പുഴയിൽ വീട് തകർന്ന് മരിച്ച ഷൈനിയുടെയും തോമസിന്റെയും കുടുംബ വീട്ടിലും മന്ത്രിയെത്തി. ആറളം ﹣അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം തകർന്ന പ്രദേശവും മന്ത്രി സന്ദർശിച്ചു. കൊട്ടിയൂർ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി എത്തി.  സണ്ണിജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ‌്, പഞ്ചായത്ത‌് പ്രസിഡന്റുമാരായ എൻ അശോകൻ, ഷീജ സെബാസ്‌റ്റ്യൻ, പഞ്ചായത്തംഗങ്ങൾ,  തോമസ് വർഗീസ്, സിപിഐ എം നേതാക്കളായ ബിനോയ‌്  കുര്യൻ, കെ ശ്രീധരൻ, തഹസിൽദാർ കെ കെ ദിവാകരൻ എന്നിവരും ഒപ്പമുണ്ടായി.

അമ്പായത്തോട്ടിലും ചുങ്കക്കുന്നിലും അടക്കാത്തോട് ശാന്തിഗിരിയിലും സർക്കാർ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലും ആരോഗ്യ മന്ത്രി കെ കെ ശൈലജയെത്തി. ഉരുൾപൊട്ടലിൽ ഉടുതുണിയൊഴികെ മറ്റെല്ലാം ഉപേക്ഷിച്ച് രക്ഷപ്പെട്ടവർ തങ്ങൾ അനുഭവിച്ച ദുരിതം മന്ത്രിയോട് പങ്കുവച്ചു. ക്യാമ്പിലുള്ളവരോട് ഓരോരുത്തർക്കുമുണ്ടായ ദുരന്തത്തെക്കുറിച്ചും ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ചും നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി വേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നുറപ്പ് നൽകി.
Previous Post Next Post
3/TECH/col-right