Trending

കേരളത്തിനുള്ള ദുരിതാശ്വാസ പായ്ക്കേജ് പണമായി നല്‍കില്ല:കേന്ദ്രം നേരിട്ട് നടപ്പിലാക്കും

ഡല്‍ഹി: കേരളത്തെ അടിമുടി പിഴുതെറിഞ്ഞ പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനത്തെ പുനസൃഷ്ടിക്കാനുള്ള കേന്ദ്ര പായ്ക്കേജ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറില്ലെന്ന് സൂചന. പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ ലാഭം സി പി എമ്മിന് വിട്ടുകൊടുക്കാതെ സ്വന്തം അക്കൌണ്ടിലാക്കാനുള്ള ബി ജെ പി നീക്കത്തിന്റെ ഭാഗമായാണ് നടപടി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ദുരന്ത നിവാരണ കേന്ദ്ര പായ്ക്കേജ് സംസ്ഥാനത്ത് നടപ്പിലാക്കി, അത് കേരളത്തില്‍ രാഷ്ട്രീയ ലാഭമാക്കി മാറ്റാനുള്ള ചരട് വലികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ് യു എ ഇയുടെ 700 കോടി ഉള്‍പ്പെടെയുള്ള വിദേശ സഹായങ്ങള്‍ കേരളത്തിലേക്ക് വരുന്നതിനെ കേന്ദ്രം എതിര്‍ക്കുന്നതും.




സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും സ്വരൂപിക്കുന്ന ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് വന്‍ രക്ഷാ പായ്ക്കേജ് നടപ്പിലാക്കി അതിന്റെ രാഷ്ട്രീയ നേട്ടം പിണറായി സര്‍ക്കാര്‍ അടിച്ചുമാറ്റുമെന്നാണ് ബി ജെ പി സംശയിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവന്ന ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ സി പി എം ലോക്കല്‍ സെക്രട്ടറി ശ്രമം നടത്തിയ സംഭവം ഇതിന് ഉദാഹരണമായി ബി ജെ പി എടുത്തുകാട്ടുന്നു.


അതേസമയം, ദുരിതാശ്വാസ നിധിയും പായ്ക്കേജും ഫലപ്രദമായി നടപ്പിലാക്കിയാല്‍ അത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായകമാകുമെന്ന കണക്കുകൂട്ടല്‍ സി പി എമ്മിനുമുണ്ട്. ഇതിനായി സി പി എം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും രക്ഷാ ദൌത്യവുമായി പല പാര്‍ട്ടി സംഘടനകളും യൂണിഫോം അണിഞ്ഞ് പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ ലാക്കോടെ തന്നെയായിരുന്നു.
അതിനെ അപ്പപ്പോള്‍ പ്രതിരോധിക്കാനും ക്യാമ്പുകള്‍ കയ്യടക്കാനും സി പി എം അണികളും ശ്രദ്ധിച്ചിരുന്നു. തീവ്ര മുസ്ലീം സംഘടനകള്‍ വരെ ഇതിനായി രംഗത്തുണ്ടായിരുന്നു. അതോടെയാണ് ദുരിതാശ്വാസ പായ്ക്കേജ് നടപ്പിലാക്കുമ്പോള്‍ ഈ നേട്ടം കൊയ്യാന്‍ സി പി എമ്മിനെ അനുവദിക്കരുതെന്ന സന്ദേശം ബി ജെ പി അണികള്‍ നേതൃത്വത്തിന് കൈമാറിയത്.


അതോടെ അടിയന്തിര സഹായമായി അനുവദിച്ച 600 കോടിയ്ക്ക് അപ്പുറം മറ്റ്‌ തുകകളൊന്നും കേരളത്തിലേക്ക് എത്തില്ലെന്നാണ് സൂചന. പകരം പദ്ധതികള്‍ കേന്ദ്രം ഏറ്റെടുത്ത് നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കും. തകര്‍ന്ന റോഡുകളും പാലങ്ങളും നാഷണല്‍ ഹൈവേ അതോറിറ്റിയെക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചിലവില്‍ ഏറ്റെടുത്ത് നടത്തിക്കും.

വൈദ്യുതി, ടെലഫോണ്‍ തകരാറുകള്‍ വരെ കേന്ദ്ര ഏജന്‍സികള്‍ മുഖേന യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനും കേന്ദ്രം ഒരുക്കമാണ്. അതിനായുള്ള പദ്ധതി തയാറാക്കാന്‍ കേന്ദ്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ചെയ്യേണ്ടവയുടെ ലിസ്റ്റ് നല്‍കുന്നതിനപ്പുറം റോള്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകാന്‍ സാധ്യതയില്ല.

സഹായം പണമായി നല്‍കണം എന്ന ആവശ്യം കേരളത്തിനായി കേന്ദ്രം അനുവദിച്ചു നല്‍കില്ലെന്ന് ചുരുക്കം. ഇവയുടെ നടപ്പിലാക്കല്‍ പ്രക്രിയയില്‍ ബി ജെ പിയുടെ സംസ്ഥാന ഘടകത്തിന് നിര്‍ണ്ണായക റോള്‍ ഉണ്ടാകുകയും ചെയ്യും.
Previous Post Next Post
3/TECH/col-right