Trending

സായാഹ്ന വാർത്തകൾ.

2025 | സെപ്റ്റംബർ 13 | ശനി 
1201 | ചിങ്ങം 28 |  കാർത്തിക 

◾  ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അതിവേഗം അനുമതി നല്‍കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഭേദഗതി വരുത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങി അക്രമം നടത്തിയ വന്യമൃഗങ്ങളെ വെടിവെക്കാന്‍ പുതിയ ഭേദഗതി പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അതിവേഗം ഉത്തരവിടാം. കലക്ടര്‍ അല്ലെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശുപാര്‍ശ മാത്രം മതി. എന്നാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ എന്നതാണ് പ്രധാന വെല്ലുവിളി.

◾  2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍ കരടിനും സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ മനപ്പൂര്‍വമായി വീഴ്ച വരുത്താത്ത തിരിച്ചടവ് മുടങ്ങിയെന്ന് നിര്‍ദിഷ്ട സമിതികള്‍ കണ്ടെത്തിയ കേസുകളില്‍ അവരുടെ ഏക പാര്‍പ്പിടം നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോള്‍ പാര്‍പ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്.

◾  രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള  നടപടികള്‍ തുടങ്ങി.  അടുത്ത വര്‍ഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇതിനായി  സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും  സമര്‍പ്പിച്ചു.

◾  കേരളത്തിലെ  എസ് ഐ ആര്‍ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ  പാര്‍ട്ടികള്‍ രംഗത്തെത്തി. നിലവില്‍ പട്ടികയില്‍ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോണ്‍ഗ്രസ്  ആവശ്യപ്പെട്ടു. നടപടികള്‍ക്ക്  രാഷ്ട്രീയ ചായ്വ് ഉള്ളവരെ നിയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കെ കമ്മീഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ സിപിഎം പ്രതിഷേധം അറിയിക്കും.

◾  എസ് ഐ ആര്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പിന് എതിരായ ബിജെപിയുടെ തന്ത്രമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. എന്തിനാണ് വോട്ടര്‍ പട്ടിക 2002ലേക്ക് പോകുന്നതെന്നും 52 ലക്ഷം പേരുടെ വോട്ട് ചേര്‍ക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര അര്‍ഹതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ പറ്റാതെ പോകുമെന്നും കഴിഞ്ഞ 23 വര്‍ഷമായി വോട്ട് ചെയ്യുന്നവര്‍ക്ക് ഒരു സുപ്രഭാതത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലാതാവുമെന്നും അതിനുള്ള മായാജാലം ആണ് എസ്ഐആര്‍ എന്നും ബീഹാറില്‍ എന്നതുപോലെ ശക്തമായ പ്രക്ഷോഭം കേരളത്തിലും സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

◾  രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു കാരണം പിണറായി സര്‍ക്കാരിന്റെ  ദുര്‍ഭരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് മാസത്തിലെ കേരളത്തിന്റെ  പണപ്പെരുപ്പം 9.4 ആണെന്നും ദേശീയ ശരാശരി 2.07% ത്തിലേക്ക് കുറയുമ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ ഇത്ര വലിയ വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ  കഴിവുകേടിന്റെ  തെളിവാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.

◾  മതേതര സര്‍ക്കാര്‍ എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വിളിച്ച് കൂട്ടുകയെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണ് സര്‍ക്കാര്‍ തീരുമാനം. ആളുകളെ വേര്‍തിരിച്ച് സംഘര്‍ഷം ഉണ്ടാക്കി മുതലെടുപ്പിനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പസംഗമവും ന്യൂനപക്ഷസംഗമവും സംഘടിപ്പിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് രമേശിന്റെ വിമര്‍ശനം.

◾  കെ എസ് യു പ്രവര്‍ത്തകരെ വിലങ്ങ് അണിയിച്ച് മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കോലം കത്തിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

◾  കെഎസ്യു നേതാക്കളെ കൈയാമംവെച്ച് തലയില്‍ കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ പോലീസ് നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവത്തില്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും വിഡി സതീശന്‍ ചോദിച്ചു. രാജാവിനേക്കാള്‍ രാജഭക്തികാണിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചെവിയില്‍ നുള്ളിക്കോയെന്നും പണ്ടൊക്കെ ഞങ്ങള്‍ പൊറുക്കുകയായിരുന്നുവെന്നും ഇനി എല്ലാം ഓര്‍ത്തുവെക്കുമെന്നും വൃത്തികേട് കാണിക്കുന്ന ഒറ്റ ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ലെന്നും സതീശന്‍ പറഞ്ഞു.

◾ ഫാന്‍സ് ഉണ്ടെങ്കില്‍ നേതാക്കള്‍ ആവുന്ന കാലഘട്ടമാണിതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.  സോഷ്യല്‍ മീഡിയ ഉണ്ടെങ്കില്‍ ആര്‍ക്കും നേതാവാകാമെന്നും  സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്ക് വേണ്ടി പൊതുപ്രവര്‍ത്തനം നടത്തുന്നുവെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഉണ്ടാക്കല്‍ അല്ല രാഷ്ട്രീയമെന്നും ധാര്‍മിക രാഷ്ട്രീയം പുറംപൂച്ച് മാത്രമായിയെന്നും ഗ്രൗണ്ടില്‍ ഇറങ്ങി  ആരും പണിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  സൈബര്‍ പോരിന് ആശ്രയിച്ചവരില്‍ ചിലര്‍ പാര്‍ട്ടിക്ക് ബാധ്യതയായെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വം. നേതാക്കള്‍ക്കെതിരെ തിരിഞ്ഞ സാമൂഹിക മാധ്യമ താരങ്ങളെ വെട്ടി നിരത്തി ഡിജിറ്റല്‍ മീഡിയ സെല്‍ പുതുക്കാനാണ് നീക്കം. രാഹുലിന്റെ സസ്പെന്‍ഷനില്‍ ആക്രമണം നടത്തിയതോടെ പാര്‍ട്ടി വളയത്തിന് അകത്ത് നില്‍ക്കുന്ന കഴിവുള്ളവരെ സെല്ലില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

◾  ശബ്ദരേഖ ചോര്‍ച്ചയില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി ഉണ്ടായേക്കും.  വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കള്‍ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തല്‍. സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.

◾  തൃശ്ശൂരിലെ സിപിഎം നേതാക്കള്‍ക്കെതിരായ ശബ്ദരേഖ വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡിവൈഎഫ്ഐ നേതാവിന്റേത് ഗൗരവതരമായ വെളിപ്പെടുത്തലാണെന്നും സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കവര്‍ച്ചാസംഘമെന്ന് സിപിഎമ്മിനെ വിളിച്ചത് കോണ്‍ഗ്രസല്ലെന്നും പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

◾  അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരായ ആരോപണം പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. തട്ടിപ്പ് കേസില്‍ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാന്‍ പൊലീസിനെ ഉപയോഗിച്ച് ജോയലിനെ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്. ജില്ലാ നേതാക്കളെ പോലും സംശയ നിഴലില്‍ ആക്കുന്ന ആരോപണത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം.

◾ കൊട്ടാരക്കരയില്‍ യുവാവിനെ സ്റ്റേഷനിലെത്തിച്ച് പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടപടി സ്ഥലം മാറ്റത്തില്‍ മാത്രം ഒതുക്കിയതിനെതിരെ യുവാവ് രംഗത്തെത്തി. ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുങ്ങിയതിനെതിരെ പള്ളിക്കല്‍ സ്വദേശി ഹരീഷാണ് കൂടുതല്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്. തന്നെ മര്‍ദ്ദിച്ച ദിവസത്തെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹരീഷ് അപേക്ഷ നല്‍കി.

◾  ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്‌ക ജ്വര മരണം എന്ന് സ്ഥിരീകരണവുമായി ആരോഗ്യവകുപ്പ്. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. 66 പേര്‍ക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണമുണ്ട്. നേരത്തെ 18 എന്നായിരുന്നു ആരോഗ്യവകുപ്പ് കണക്ക്. അതേസമയം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2 പേര്‍ക്കാണ്. ഈ മാസം മാത്രം 19 പേര്‍ക്ക് രോഗബാധയുണ്ടായി   7 പേര്‍ മരിക്കുകയും ചെയ്തു.

◾  പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് അധികവില ഈടാക്കുന്ന പദ്ധതിയെച്ചൊല്ലി ഉപഭോക്താക്കള്‍ക്കൊപ്പം ബെവറജസ് കോര്‍പ്പറേഷന്‍ ജീവനക്കാരും ഇടയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ വില്പനശാലകളില്‍ നടപ്പാക്കിയ പദ്ധതിയെത്തുടര്‍ന്ന് ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും ഉടലെടുത്തതോടെയാണ് ജീവനക്കാരുടെ സംഘടനകള്‍ തീരുമാനത്തിനെതിരേ തിരിഞ്ഞത്. കുടുംബശ്രീ പ്രവര്‍ത്തകരെ കുപ്പി ശേഖരിക്കാനായി നിയമിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അതുണ്ടായിട്ടില്ല.

◾ കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് കെഎസ് അനുരാഗ്. നിയമനം ലഭിച്ചാല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും ഉടനെ അപ്പോയിന്‍മെന്റ് ലെറ്റര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അനുരാഗ് പറഞ്ഞു. ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസമെന്നും ഒരുപാട് പ്രതീക്ഷയോടെ ലഭിച്ച ജോലിയാണിതെന്നും അഞ്ചു മാസമായി അതിനുവേണ്ടി കാത്തിരിക്കുന്നുവെന്നും പറഞ്ഞ അനുരാഗ് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

◾  വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിക്കും. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചി ലിസി ആശുപത്രിയില്‍ പൂര്‍ത്തിയായി. കാലടി ആദി ശങ്കര എഞ്ചിനീയറിങ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ബില്‍ജിത്തിന്റ വൃക്കകള്‍, കണ്ണ്, ചെറുകുടല്‍, കരള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്.

◾ വടക്കഞ്ചേരിയില്‍ ഭക്ഷ്യവിഷബാധയേറ്റ് മുപ്പത്തോളം പേര്‍ ചികിത്സയില്‍. വടക്കഞ്ചേരി ടൗണിലെ 'ചങ്ങായീസ് കഫെ' എന്ന സ്ഥാപനത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ നിന്നും ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ചര്‍ദ്ദിയും വയറ്റിളക്കവും ഉണ്ടായത്. വടക്കഞ്ചേരി പരിസരപ്രദേശങ്ങളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ മുപ്പത്തോളം പേരാണ് ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്.

◾  കോഴിക്കോട് വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പൊലീസിന്റെ പിടിയില്‍. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി രഞ്ജിത്താണ് പിടിയിലായിരിക്കുന്നത്. രഞ്ജിത്തിനെ ആന്ധ്രാപ്രദേശില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. വിജില്‍ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരോവരത്ത് നടത്തിയ തെരച്ചിലില്‍ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

◾  വയനാട് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയില്‍ പൊലീസ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. കത്തില്‍ പരാമര്‍ശങ്ങള്‍ ഉള്ളവരെയും ചോദ്യം ചെയ്യും. ജോസ് നെല്ലേടത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധിച്ചു.

◾  കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ എത്തി. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. ചുരാചന്ദ് പൂരിലേക്ക് റോഡ് മാര്‍ഗമാണ് മോദി യാത്ര തിരിച്ചിരിക്കുന്നത്. റോഡ് പദ്ധതികളുടെയും ഹോസ്റ്റലുകളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. മണിപ്പൂരിലെ കുന്നുകള്‍ കഠിനാധ്വാനത്തിന്റെ പ്രതീകമെന്നും  മണിപ്പൂര്‍ ഭൂമി സാഹസികതയുടെ പ്രതീകമെന്നും മോദി പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിന് ഏതിരെ തീവ്രസംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

◾ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ സാഹചര്യം സമാധാനപരമാണെന്നും നേപ്പാള്‍ അതിര്‍ത്തിയിലെത്തി ജനങ്ങളെ കണ്ടെന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. നിലവില്‍ ജനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് തടസ്സമില്ലെന്നും ബംഗ്ലാദേശ് അതിര്‍ത്തിയിലും സ്ഥിതി ശാന്തമാണെന്നും ഇസ്രയേലില്‍ പരീക്ഷിച്ച് വിജയിച്ച വേലിനിര്‍മ്മാണം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നടക്കുന്നു എന്നും സിവി ആനന്ദബോസ് വ്യക്തമാക്കി.

◾  കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേര്‍ക്കാണ്. നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലും വെച്ചണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.

◾  2006-ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത അബ്ദുള്‍ വാഹിദ് ഷെയ്ഖ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. അനാവശ്യമായി കുറ്റം ചുമത്തി തടവറയില്‍ പീഡിപ്പിച്ചതിന് നഷ്ടപരിഹാരമായി 9 കോടി രൂപ ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

◾  ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനെതിരെ ഖത്തര്‍ വിളിച്ചുചേര്‍ത്ത അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് നാളെ തുടക്കമാകും. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി രണ്ട് ദിന ഉച്ചകോടിയാണ് നടക്കുക. സെപ്റ്റംബര്‍ 9ന് ഉണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസ് അംഗങ്ങളും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കും കൂടുതല്‍ നികുതി ചുമത്തണമെന്ന് ജി7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാര്‍ റഷ്യയ്‌ക്കെതിരായ കൂടുതല്‍ ഉപരോധങ്ങളെക്കുറിച്ചും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സാധ്യമായ തീരുവകളെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും ഈ യോഗത്തിലാണ് റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് മേല്‍ തീരുവ ചുമത്താന്‍ യുഎസ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്.

◾ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ പ്രായത്തില്‍ പുതിയ റെക്കോര്‍ഡുമായി ജപ്പാന്‍. 100നും അതിന് മുകളിലും പ്രായമുള്ള പൗരന്മാരുടെ എണ്ണത്തിലാണ് ജപ്പാന്‍ ഇക്കുറി റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. ഈ പ്രായപരിധിയിലുള്ള പൗരന്മാരുടെ എണ്ണം ജപ്പാനില്‍ ഒരു ലക്ഷം കവിഞ്ഞു. തുടര്‍ച്ചയായ 55-ാം വര്‍ഷവും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് ജപ്പാന്റെ പ്രഖ്യാപനം.

◾  ബ്രിട്ടനില്‍ ഇന്ത്യന്‍ യുവതിക്ക് നേരെ വംശീയ ആക്രമണവും ലൈംഗിക പീഡനവും. ബെര്‍മിങ്ഹാമിന് സമീപമുള്ള ഓള്‍ഡ്ബറിയിലാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഇരുപതുകാരിയായ സിഖ് യുവതി രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. സംഭവം വംശീയ കുറ്റമായി പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ രണ്ട് തദ്ദേശീയര്‍ക്കായി വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പൊലീസ് അന്വേഷണം തുടങ്ങി.

◾  വിദേശ സിനിമകളും ടെലിവിഷന്‍ പരിപാടികളും കാണുന്നവര്‍ക്ക് ഉത്തര കൊറിയ വധശിക്ഷ നടപ്പിലാക്കുന്നതില്‍ വര്‍ദ്ധനവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. പുറം ലോകത്ത് നിന്ന് ഉത്തര കൊറിയയെ തീര്‍ത്തും ഒറ്റപ്പെടുത്തിയുള്ള ഭരണ രീതിയില്‍ ആളുകള്‍ നിര്‍ബന്ധിത ജോലി ചെയ്യേണ്ടതായി വരുന്നുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ വലിയ രീതിയില്‍ ബന്ധനത്തിലാക്കുന്ന നടപടികളാണ് ഉത്തര കൊറിയയില്‍ നടക്കുന്നതെന്നാണ് യുഎന്നിന്റെ മനുഷ്യാവകാശ ഓഫീസ് കണ്ടെത്തല്‍.

◾  ഇന്ത്യയ്ക്ക് മേല്‍ ഇരട്ട തീരുവ പ്രഖ്യാപിച്ചത് വലിയ ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കത്തിലേക്ക് നയിച്ചുവെന്നും, ആ തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ല എന്നും ട്രംപ് വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാണ് തീരുവ ചുമത്തിയതെന്നും ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. അതേസമയം ഇരട്ട തീരുവ പിന്‍വലിക്കുമെന്ന ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല.

◾  സാരി റീറ്റെയ്‌ലിംഗ് കമ്പനികളായ പോത്തീസ്, ആര്‍.എസ്.ബി റീറ്റെയ്ല്‍ ഇന്ത്യ, മാരി റീറ്റെയ്ല്‍, നല്ലി സില്‍ക്ക് സാരീസ് എന്നിവ പ്രാരംഭ ഓഹരി വില്‍പ്പന നടത്താന്‍ ഒരുങ്ങുന്നു. മൊത്തം 20,000 കോടി രൂപയാണ് ഐ.പി.ഒകള്‍ വഴി ഈ കമ്പനികള്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. അടുത്ത ആറ്, എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഈ കമ്പനികളുടെ പബ്ലിക് ഇഷ്യുകള്‍ വിപണിയില്‍ എത്തും. പുതിയ മൂലധനം ഉപയോഗിച്ച്, ഈ കമ്പനികള്‍ക്ക് രണ്ടാം നിര, മൂന്നാം നിര വിപണികളിലേക്ക് വികസിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. ആര്‍എസ്ബി റീറ്റെയ്ല്‍ ഇതിനകം 1,500 കോടി രൂപയുടെ ഇഷ്യുവിനായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്, അതേസമയം, മാരി റീറ്റെയ്‌ലും പോത്തിസും യഥാക്രമം 2,000 കോടി രൂപയുടെയും 1,200 കോടി രൂപയുടെയും ഐ.പി.ഒകള്‍ ആസൂത്രണം ചെയ്യുന്നതായാണ് അറിയുന്നത്. ഹെറിറ്റേജ് സാരി റീറ്റെയ്‌ലറായ നല്ലി സില്‍ക്കും പൊതു ലിസ്റ്റിംഗിനായി അപേക്ഷിക്കുന്നുണ്ട്. നിലവില്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് സില്‍ക്‌സ് ആണ് ദക്ഷിണേന്ത്യയില്‍ നിന്ന് ലിസ്റ്റ് ചെയ്തിട്ടുള്ള ഏക സാരി റീറ്റൈയ്‌ലര്‍. 2023 സെപ്റ്റംബറില്‍ ലിസ്റ്റ് ചെയ്തതിനുശേഷം കമ്പനിയുടെ ഓഹരികള്‍ ഏകദേശം 32 ശതമാനം ഇടിവിലാണ്.

◾  ഐഫോണ്‍ 17 സീരീസ് ലോഞ്ച് ചെയ്തതിനു പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് സാംസങ്. ആപ്പിളിനെ ട്രോളി  2022 ല്‍ സാംസങ് എക്സില്‍ കുറിച്ച പോസ്റ്റ് റീ ഷെയര്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇത് മടക്കിക്കഴിഞ്ഞാല്‍ ഞങ്ങളെ അറിയിക്കുക എന്നാണ് സാംസങ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. പോസ്റ്റ് റീ ഷെയര്‍ ചെയ്തതിനു പിന്നാലെ കമന്റ് ബോക്സില്‍ ഇരു വിഭാഗം ആരാധകരും തമ്മില്‍ തല്ലായി. മുന്‍പ് ആപ്പിള്‍ 15 സീരീസ് അവതരിപ്പിച്ചപ്പോളും 2024ല്‍ 16 സീരീസ് അവതരിപ്പിച്ചപ്പോളുമെല്ലാം സാംസങ് ആപ്പിളിനെ ട്രോളി രംഗത്തു വന്നിരുന്നു. കൂടാതെ ആപ്പിളിനെ ട്രോളിയുള്ള സാംസങിന്റെ പരസ്യങ്ങളും വൈറലായിട്ടുണ്ട്. #ശരമി േഎന്ന ഹാഷ്ടാഗോടെയാണ് പേരുപറയാതെ ആപ്പിളിനെ പരിഹസിച്ചുള്ള പോസ്റ്റുകള്‍ സാംസങ് എക്സില്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം ആപ്പിള്‍ പ്രേമികളുടെ നീണ്ട കാത്തിരിപ്പിനു ശേഷം വമ്പന്‍ അപ്ഗ്രേഡുകളുമായാണ് ഐഫോണ്‍ 17 സീരീസ് രംഗത്തു വന്നിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫോണ്‍ എന്ന സവിശേഷതയോടെയാണ് ഐഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.27, പൗണ്ട് - 119.69, യൂറോ - 103.55, സ്വിസ് ഫ്രാങ്ക് - 110.42, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.56, ബഹറിന്‍ ദിനാര്‍ - 234.17, കുവൈത്ത് ദിനാര്‍ -289.12, ഒമാനി റിയാല്‍ - 229.59, സൗദി റിയാല്‍ - 23.53, യു.എ.ഇ ദിര്‍ഹം - 24.04, ഖത്തര്‍ റിയാല്‍ - 24.25, കനേഡിയന്‍ ഡോളര്‍ - 63.70.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right