Trending

സായാഹ്ന വാർത്തകൾ.

◾  ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്നും ഭീകരസംഘടനകളെ കൂട്ടമായി നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്നും ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്സിഒ ഉറച്ച നിലപാട് എടുക്കണമെന്നും പറഞ്ഞ മോദി മാനുഷികതയില്‍ വിശ്വസിക്കുന്ന ഏവര്‍ക്കുമെതിരായ ആക്രമണമാണ് പഹല്‍ഗാമില്‍ കണ്ടതെന്നും വ്യക്തമാക്കി.

◾  ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ അസാധാരണ ചര്‍ച്ച. ഫോട്ടോ സെഷന് മുന്‍പായാണ് മൂന്ന് നേതാക്കളും ചേര്‍ന്ന് ഹ്രസ്വ ചര്‍ച്ച നടത്തിയത്. ശേഷം, ഉച്ചകോടി വേദിയില്‍ മോദി എത്തിയത് വ്ളാദിമിര്‍ പുടിനൊപ്പമാണ്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ളാദകരമാണെന്നും ഷി ജിന്‍പിങുമായും പുടിനുമായും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

◾  പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന് പ്രഖ്യാപനത്തില്‍ പറയുന്നു.  ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമാണിതെന്ന് വിലയിരത്തപ്പെടുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ സ്പോണ്‍സര്‍ ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരവാദത്തെയും മതമൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു. പാകിസ്ഥാനിലെ ജാഫര്‍ എക്സ്പ്രസ് ആക്രമണവും സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിച്ചു.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനെ അറിയിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകള്‍ക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പുറത്തു വന്നത്.

◾  ഊര്‍ജ രംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. റഷ്യയുമായുള്ളത് ദീര്‍ഘകാല ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുടിന്റെ സന്ദര്‍ശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും യുക്രയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ തേടണമെന്നും മോദി പറഞ്ഞു.

◾  ബീഹാര്‍ എസ് ഐ ആറില്‍ സെപ്തംബര്‍ ഒന്നിന് ശേഷവും പരാതികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്  സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സെപ്തംബര്‍ ഒന്നിന്ന് ശേഷവും പരാതികള്‍ സ്വീകരിക്കാമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ  തിരുത്തലുകള്‍ക്ക് അവസരം ഉണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പരാതികള്‍ നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

◾  ജനാധിപത്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്ന് ജനയുഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ലേഖനം. അതേസമയം, രാജ്യത്ത് ജനാധിപത്യം നേരിടുന്ന പ്രതിസന്ധികള്‍ എന്നപേരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറ്റൊരു ലേഖനവും ജനയുഗത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനാധിപത്യത്തെക്കുറിച്ച് ഇരുവരും വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ലേഖനം വന്നതില്‍ സിപിഐക്കുള്ളില്‍ ഭിന്നതയുണ്ടെന്നാണ് വിവരം.

◾  വിഭാഗീയത മനസിലുള്ള ആരും സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴക്ക് വണ്ടി കയറേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം നീക്കമുണ്ടായാല്‍ കളിമാറുമെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്കിടെയാണ് എതിര്‍ചേരിക്കുള്ള ബിനോയ് വിശ്വത്തിന്റെ സന്ദേശം.

◾  ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്ന് എന്‍എസ്എസ്. പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനാണ് എന്‍എസ്എസിന്റെ തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കരുതെന്ന ആവശ്യം അംഗീകരിച്ചതിനെ എന്‍എസ്എസ് സ്വാഗതം ചെയ്യുകയായിരുന്നു. നേരത്തെ, ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ എന്‍എന്‍എസ് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്.

◾  വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല, വിമാന സുരക്ഷാനിയമം കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, കേസിലെ തുടര്‍ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം നടന്ന് 3 വര്‍ഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിയെടുത്ത നടപടിയില്‍ എ ഗ്രൂപ്പിന് അതൃപ്തി. രാഹുലിനോട് വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. രാഹുലിനെതിരെ പെട്ടെന്നുണ്ടായ കടുത്ത നടപടി കുറ്റം ശരിവെക്കുന്നത് പോലെ ആയെന്നുമാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനം. എന്നാല്‍ രാഹുലിനെതിരെ എടുത്ത കടുത്ത നടപടിയാണ് പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തിയതെന്നാണ് സതീശന്‍ അനുകൂലികളുടെ വാദം.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വന്നാല്‍ അദ്ദേഹത്തെ ആരും കയ്യേറ്റം ചെയ്യാനൊന്നും പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ചിലപ്പോള്‍ ചിലര്‍ പൂവന്‍കോഴിയുടെ  ശബ്ദം ഉണ്ടാക്കുമായിരിക്കും. മുകേഷ് എഴുന്നേറ്റ് നിന്നാല്‍ യുഡിഎഫും ആ ശബ്ദം ഉണ്ടാക്കും അങ്ങനെയുള്ള ചില ശബ്ദങ്ങള്‍ അല്ലാതെ മറ്റൊരു അനിഷ്ട സംഭവും ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നല്‍കുന്നത്. എന്നാല്‍ ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ അവധിയെടുത്ത് മാറി നില്‍ക്കുന്നതാണ് വിഷയത്തില്‍ ഭരണപക്ഷത്തിന്റെ വായടിപ്പിക്കാന്‍ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം.

◾രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സംരക്ഷണമൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെ പാലക്കാട് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്താണ് ആത്മാഭിമാന സദസ് എന്ന പേരില്‍ പരിപാടി നടത്തുന്നത്.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കാന്‍ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈംഗിക ആരോപണ കേസുകളില്‍ യുവതികള്‍ നേരിട്ട് പരാതി നല്‍കിയിരുന്നില്ല. വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്.

◾  അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് 2പേര്‍ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ടു മരണവും ഉണ്ടായത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.  അതേസമയം കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്നവും ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

◾  ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. അതേസമയം, കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. മദപ്പാട് കഴിഞ്ഞെന്ന് കരുതി മാറ്റി കെട്ടുന്നതിന് ഇടയില്‍ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടര്‍ന്ന് മറ്റു പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് കുത്തേറ്റത്.

◾  സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിന് ബദല്‍ മാര്‍ങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആണവ നിലയത്തിന് കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്നും ഇതിന്റെ സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഒരു തലമുറയ്ക്കായിട്ടാണെന്നും വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയാണിതെന്നും ഭാവി ആലോചിച്ചാണ് പദ്ധതി തുടങ്ങേണ്ടതെന്നും ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടുമെന്നും മന്ത്രിസഭയില്‍ ഉടന്‍ റിപോര്‍ട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയിലെ കേരളത്തിലെ ഇടത് നേതാക്കളുടെ അസാന്നിധ്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്. ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രി അനുകൂലിച്ചു ഒരു പ്രസ്താവന പോലും ഇറക്കിയില്ല എന്നത് ദുരൂഹമാണെന്നും ബിജെപി- സിപിഎം ഗൂഢാലോചന എന്ന ആരോപണത്തിനു ബലം നല്‍കുന്നതാണിതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

◾  വയനാട് തുരങ്കപാതയിലെ സി പി ഐ അതൃപ്തി സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി കെ രാജന്‍. സിപിഐയില്‍ ഭിന്നാഭിപ്രായമില്ലെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ കൂടിയാലോചനകള്‍ക്ക് ശേഷം എടുത്ത തീരുമാനമാണെന്നും ഭിന്നാഭിപ്രായം ഉയര്‍ന്നുവന്നത് അറിഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

◾  കോഴിക്കോട് കലക്ടറേറ്റില്‍ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയര്‍ന്ന ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ ഇന്ന് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. വ്യാഴാഴ്ച കളക്ടറേറ്റില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.

◾  തന്നെ കൊല്ലാന്‍ ബോധപൂര്‍വം നടന്ന ശ്രമമാണ് ആക്രമണമെന്ന് മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയ. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞു. അതേസമയം ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദമേറ്റത്.

◾  ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയ്ക്ക് നീതി ലഭിക്കണമെന്ന് സഹോദരി അഖില. അതുല്യ ആത്മഹത്യ ചെയ്തെന്ന് കരുതുന്നില്ല. കൊലപാതകമാണെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതുല്യ മരിക്കുന്നതിന് തലേ ദിവസം വലിയ സന്തോഷത്തിലായിരുന്നു. അടുത്ത ദിവസം പുതിയ ജോലിയ്ക്ക് കയറാന്‍ ഇരുന്നതാണെന്നും വലിയ പ്രതീക്ഷയിലായിരുന്നുവെന്നും അങ്ങനെ ഒരാള്‍ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും അഖില പറഞ്ഞു.

◾  തെയ്യാലയില്‍ കാര്‍ ആക്രമിച്ച് 2 കോടി തട്ടിയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടില്‍. പ്രതി ഫവാസാണ് ക്വട്ടേഷന്‍ കൂലിയായി കിട്ടിയ അഞ്ച് ലക്ഷം രൂപ വീട്ടിലെ പട്ടിക്കൂട്ടില്‍ ഒളിപ്പിച്ചത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. ആഗസ്റ്റ് 14 ന് രാത്രിയാണ് കാര്‍ ആക്രമിച്ച് ഫനീഫയെന്നയാളുടെ 2 കോടി രൂപ ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തത്.

◾  തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്.

◾  ട്രെയിനില്‍ വച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത ആളെ പിടികൂടാനുള്ള ശ്രമത്തില്‍ ബിഎസ്എഫ് ജവാന് രണ്ട് കാലുകളും നഷ്ടമായി. ന്യൂ ദില്ലി അമൃത്സര്‍ ഷാനേ പഞ്ചാബ് എക്സപ്രസിലാണ് സംഭവം. ജലന്ധറിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമന്‍ ജയ്സ്വാള്‍ എന്ന ബിഎസ്എഫ് ജവാനാണ് ഇരുകാലുകളും നഷ്ടമായത്. ലുധിയാനയിലെ ദമോരിയ പാലത്തില്‍ വച്ചായിരുന്നു സംഭവം.

◾  നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷയുമായി രാജസ്ഥാന്‍. കൂട്ടായ മതം മാറ്റത്തിന് 20 വര്‍ഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ വെക്കും. ദളിത്, ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരെ മതം മാറ്റിയാല്‍ 20 വര്‍ഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ നിയമത്തില്‍ പറയുന്നത്. കടുത്ത വ്യവസ്ഥകളോട് കൂടിയാണ് നിയമം നിയമസഭയിലേക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

◾  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ കേസെടുത്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ പരാമര്‍ശം ഭാഷാശൈലിയാണെന്നും വിഡ്ഢികള്‍ക്ക് ശൈലികള്‍ മനസ്സിലാകില്ലെന്നും മൊയ്ത്ര പറഞ്ഞു. അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ 'തല വെട്ടണമെന്ന മൊയ്ത്രയുടെ പ്രസ്താവനയാണ് വിവാദമായത്.

◾  അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയര്‍ന്നേക്കാമെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു.

◾  വ്യോമസേനയിലെ പൈലറ്റ് തസ്തികകളില്‍ പുരുഷന്മാര്‍ക്ക് മാത്രമായി സംവരണമുള്ളത് ന്യായീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരാതിക്കാരിയെ പൈലറ്റായി നിയമിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി, ഇത്തരം വിവേചനം അനുവദിക്കാവുന്ന കാലമല്ലെന്നും വ്യക്തമാക്കി. വനിതകളുടെ റാങ്ക് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള അര്‍ച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

◾  റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ഇന്ത്യ ലാഭം കൊയ്യുന്നുവെന്ന ആരോപണത്തിന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. മോസ്‌കോയില്‍ നിന്ന് എണ്ണ കിഴിവില്‍ വാങ്ങി, ശുദ്ധീകരിച്ച് യൂറോപ്പിലെയും മറ്റിടങ്ങളിലും വിറ്റാണ് ഇന്ത്യ ലാഭം കൊയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഇന്ത്യയെ 'റഷ്യയുടെ അലക്കുശാല' എന്ന് വിശേഷിപ്പിക്കുകയും 'ഇന്ത്യന്‍ ജനതയുടെ ചെലവില്‍' ലാഭം കൊയ്യുന്നതിന് രാജ്യത്തെ ഉന്നതരെ വിമര്‍ശിക്കുകയും ചെയ്തു.

◾ഓണം പടിവാതിലില്‍ എത്തി നില്‍ക്കെ പുതിയ റെക്കോഡിട്ട് സ്വര്‍ണം. ഇന്ന് ഗ്രാമിന് 85 രൂപ ഉയര്‍ന്ന് 9,705 രൂപയും പവന് 680 രൂപ കൂടി 77,640 രൂപയിലുമെത്തി. ശനിയാഴ്ച കുറിച്ച പവന് 76,960 രൂപയെന്ന റെക്കോഡാണ് ഒറ്റ ദിവസം കൊണ്ട് മറികടന്നത്. ചെറുകാരറ്റുകളുടെ വിലയും ക്രമാനുഗതമായി ഉയര്‍ന്നു. 18 കാരറ്റിന് 65 രൂപ വര്‍ധിച്ച് 6,205 രൂപയും 14 കാരറ്റിന് 6,205 രൂപയുമായി. ഒമ്പതു കാരറ്റിന് 4,005 രൂപയുമായി. വെള്ളി വിലയും മുന്നേറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 130 രൂപയിലെത്തി. കേരളത്തില്‍ ഒരു ഗ്രാമിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. സോളാര്‍ പാനലുകള്‍ക്കും മറ്റും ആവശ്യം വര്‍ധിക്കുന്നതാണ് വെള്ളി വിലയെ ഉയര്‍ത്തുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 77,640 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 82,000 രൂപയ്ക്ക് മുകളിലാലാകും. ഓണക്കാലത്തെ ഈ വിലക്കയറ്റം വ്യാപാരികളെയും ആഭരണ പ്രേമികളെയും ഒരു പോലെ വലയ്ക്കുന്നുണ്ട്.

◾  ടിക് ടോക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ കമ്പനി ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കണ്ടന്റ് മോഡറേറ്റര്‍ (ബംഗാളി സ്പീക്കര്‍), വെല്‍ബീയിംഗ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം എന്നീ തസ്തികകളാണ്. റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല. നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ഭാഗികമായി ആക്‌സസ് ചെയ്യാന്‍ കഴിയുന്നതായി കുറച്ച് ഉപയോക്താക്കള്‍ വ്യക്തമാക്കിയിരുന്നു.

◾  ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രം 'തലവര' യുടെ സക്സസ് ടീസര്‍ പുറത്തിറക്കി. ചിത്രത്തിലെ നായകനും നായികയുമായുള്ള രസകരമായ സംഭാഷണങ്ങളാണ് ടീസറിലുള്ളത്. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തില്‍ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്റെ ജീവിതവും പ്രണയവും സംഘര്‍ഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ 'പാണ്ട' എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശര്‍മ്മ എത്തിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുല്‍ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.

◾  പാര്‍ക്കിംഗ്, ലബ്ബര്‍ പന്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹരീഷ് നായകനാവുന്ന ചിത്രമാണ് 'ഡീസല്‍'. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഷണ്‍മുഖം മുത്തുസാമിയാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും മാസ് രംഗങ്ങള്‍ക്കുമൊക്കെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് ടീസര്‍ സൂചന നല്‍കുന്നു. 1.13 മിനിറ്റ് ആണ് ടീസറിന്റെ ദൈര്‍ഘ്യം. വടക്കന്‍ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ആക്ഷനൊപ്പം റൊമാന്‍സിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. അതുല്യ രവിയാണ് ചിത്രത്തിലെ നായിക. വിനയ് റായ്, സായ് കുമാര്‍, അനന്യ, കരുണാസ്, രമേശ് തിലക്, കാളി വെങ്കട്, വിവേക് പ്രസന്ന, സച്ചിന്‍ കേദേക്കര്‍, സക്കീര്‍ ഹുസൈന്‍, തങ്കദുരൈ, കെപിവൈ ദീന, അപൂര്‍വ്വ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിബു നൈനാന്‍ തോമസ് ആണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ ആദ്യം പുറത്തെത്തിയ ഗാനമായ ബിയര്‍ സോംഗ് വലിയ സ്വീകാര്യത നേടിയിരുന്നു.

◾  യൂറോപിലെ വൈദ്യുത വാഹന വില്‍പനയില്‍ ആദ്യമായി ടെസ്ലയെ മറികടന്ന് ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബിവൈഡി. ജൂലൈയിലെ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ടെസ്ലയേയും മറികടക്കുന്ന പ്രകടനം ബിവൈഡി നടത്തിയിരിക്കുന്നത്. ജൂലൈയില്‍ 13,503 കാറുകളാണ് യൂറോപില്‍ ബിവൈഡി വിറ്റതെങ്കില്‍ ടെസ്ലയുടെ വില്‍പന 8,837ല്‍ ഒതുങ്ങി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബിവൈഡി 225% വില്‍പന വളര്‍ച്ച നേടിയപ്പോള്‍ ടെസ്ലയുടെ വില്‍പന 40 ശതമാനം ഇടിയുകയായിരുന്നു. സ്‌പെയിനില്‍ ജൂലൈയില്‍ 2,158 കാറുകളാണ് ബിവൈഡി വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ഇരട്ടിയാണ് വില്‍പന വളര്‍ച്ച. യുകെ വിപണിയില്‍ ബിവൈഡി ജൂലൈയില്‍ 3,184 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനവ്. ജര്‍മനിയില്‍ 390 ശതമാനം വില്‍പന വളര്‍ച്ച നേടാനും ബിവൈഡിക്ക് സാധിച്ചു. ജര്‍മനിയില്‍ ടെസ്ലയുടെ വില്‍പന 55 ശതമാനം ഇടിഞ്ഞു. ഡെന്മാര്‍ക്ക്, നോര്‍വെ, സ്‌പെയിലന്‍, സ്വീഡന്‍, പോര്‍ച്ചുഗല്‍ എന്നീ വിപണികളിലും ബിവൈഡി ജൂലൈയില്‍ വളര്‍ച്ച നേടി. 2025 അവസാനിക്കുമ്പോഴേക്കും 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കൂടി വ്യാപാരം ആരംഭിക്കാന്‍ ബിവൈഡിക്ക് പദ്ധതിയുണ്ട്. ഹംഗറിയില്‍ കാര്‍ നിര്‍മാണവും ബിവൈഡി ആരംഭിക്കും.

◾  അവള്‍ക്കുമൊരു ജീവിതമുണ്ടായിരുന്നു. ദിനംപ്രതി പിണിഞ്ഞും പിണിഞ്ഞും പിണിഞ്ഞുകൊണ്ടേയിരുന്ന മലിനതകളില്‍ നിന്നും മോചനം തേടിയുള്ള അവളുടെ കഥ. വിശ്വാസത്തെ കുടിലിനുള്ളില്‍ കുടുക്കിയവര്‍ അവളുടെ ഉള്ളിലെ വെളിച്ചം മങ്ങിയെന്നും, അതിനാല്‍ പറക്കാന്‍ കഴിഞ്ഞില്ലെന്നും അനുഭവം പറയും. മനസ്സിന്റെ സ്വാതന്ത്ര്യം അവര്‍ക്ക് ലഭിച്ചില്ല. മനസ്സില്ലാത്ത സൗഹൃദം അവര്‍ക്ക് കിട്ടിയില്ല. അവരുടെ വേദനകള്‍ക്ക് അവര്‍ക്കു തന്നെ മാത്രമേ മരുന്നായിരുന്നുള്ളു. പിണിഞ്ഞുകിടക്കുന്ന ജീവിതം, ഒറ്റപ്പെട്ടത്വവും, അവബോധവും മാനസിക വിഷാദങ്ങളും ഒരു പരിണിതിയിലേക്ക് എത്തിച്ച സ്ത്രീയുടെ മനസ്സും ദുരന്തബലമായ ശരീരവും തമ്മില്‍ താന്‍ ഒരിക്കലും കുഴിയാതെയിരുന്നില്ല... 'നീലാവക പോലൊരു പെണ്‍കുട്ടി'. നീതു പോള്‍സണ്‍. ഗൂസ്ബെറി പബ്ളിക്കേഷന്‍സ്. വില 190 രൂപ.

◾  ഇന്ന് ഫാറ്റി ലിവര്‍ ഡിസീസ് എന്ന രോഗം വളരെ സാധാരണമായിരിക്കുകയാണ്. അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയുമാണ് അതിനുള്ള പ്രധാന കാരണം. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. വയറുവേദന മുതല്‍ വയര്‍ നിറഞ്ഞെന്ന തോന്നല്‍, വിശപ്പില്ലായ്മ, വയര്‍ വീര്‍ക്കല്‍, മനംമറിച്ചില്‍, ഭാരനഷ്ടം, കാലുകളില്‍ നീര്, ചര്‍മത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ ഇവയല്ലാതെ ഒരാള്‍ നടക്കുന്ന രീതിയില്‍ വരെ ഫാറ്റി ലിവര്‍ രോഗം മാറ്റമുണ്ടാക്കും. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. കരള്‍ രോഗമുള്ളവര്‍ കര്‍ശനമായി മദ്യപാനം ഒഴിവാക്കണം, അതിനൊപ്പം മെറ്റബോളിസം മെച്ചപ്പെടുത്തുകയും വേണം. ഈ രണ്ട് കാര്യങ്ങള്‍ കരളിനെ ദീര്‍ഘകാലം സംരക്ഷിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രമേഹനില അനിയന്ത്രിതമാവുകയും വയറ് ചാടുകയും ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാവുകയുമാെക്കെ ചെയ്യുന്നതാണ് മോശം മെറ്റബോളിക് ആരോഗ്യം എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന് കാരണമാവുകയും ചെയ്യുന്നു. മധുരം പരമാവധി കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക, മെച്ചപ്പെട്ട ഉറക്കം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്നത് ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

◾  ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 88.25, പൗണ്ട് - 119.39, യൂറോ - 103.42, സ്വിസ് ഫ്രാങ്ക് - 110.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.77, ബഹറിന്‍ ദിനാര്‍ - 234.07, കുവൈത്ത് ദിനാര്‍ -288.85, ഒമാനി റിയാല്‍ - 229.52, സൗദി റിയാല്‍ - 23.52, യു.എ.ഇ ദിര്‍ഹം - 24.03, ഖത്തര്‍ റിയാല്‍ - 24.24, കനേഡിയന്‍ ഡോളര്‍ - 64.19.
Previous Post Next Post
3/TECH/col-right