Trending

സായാഹ്ന വാർത്തകൾ

◾  അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിലാണ് തരൂര്‍ ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെ ക്രൂരതകള്‍ വിവരിച്ച് ലേഖനമെഴുതിയിരിക്കുന്നത്. ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചുവെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചുവെന്നും തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ലെന്നും ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തില്‍ പറയുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും, അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചുവെന്നും ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതല്‍ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസിനെ നിരന്തരം പ്രതിരോധത്തിലാക്കുന്ന തരൂരിനെ അവഗണിക്കാനാണ് എഐസിസി തീരുമാനം

◾  മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ചിലര്‍ മനപ്പൂര്‍വ്വം സര്‍വ്വേ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ചില കാര്യങ്ങള്‍ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത്തരം പ്രതികരണങ്ങള്‍ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നില്‍ എന്ന് കണ്ടെത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍വ്വേക്ക് യാതൊരു ആധികാരികതയും ഇല്ലെന്നും മുതിര്‍ന്ന നേതാക്കള്‍ സ്വയം നിയന്ത്രിക്കണമെന്നും പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ശശി തരൂര്‍ ഏത് പാര്‍ട്ടിയില്‍ ആണെന്ന് ആദ്യം ശശി തരൂര്‍ തീരുമാനിക്കട്ടെയെന്ന് കെ.മുരളീധരന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍,വിറകുവെട്ടിയവരും വെള്ളം കോരിയവരും ഏറെ ഉണ്ടെന്നും മുഖ്യമന്ത്രി കസേരയിലേക്ക് അവരില്‍ ഒരാള്‍ വരുമെമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഏറ്റവുമധികമാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് തന്നെയാണെന്ന സര്‍വേഫലം കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ ശശി തരൂര്‍ പങ്ക് വച്ചിരുന്നു.

◾  കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി സംഘടനകള്‍. സര്‍വകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു.

◾  രാജ്ഭവനിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 'സംഘി വിസി അറബിക്കടലില്‍' എന്ന ബാനറും ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയായിരുന്നു. പിന്നാലെ പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു.

◾  പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്ഐയുടെ പ്രതികരണം. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നുവെന്നും ആര്‍എസ്എസ് ഏജന്റായി വി ഡി സതീശന്‍ പ്രവര്‍ത്തിക്കുന്നുവെന്നും സതീശനും ഗവര്‍ണറും എല്ലാം ചേര്‍ന്ന് കുറുമ ഉണ്ടാക്കിയാലും സമരവുമായി തെരുവില്‍ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. സര്‍വകലാശാല സ്റ്റാറ്റിയൂട്ട് മറികടന്നാണ് വിസി തീരുമാനമെടുക്കുന്നതെന്നും രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി സി യ്ക്ക് അധികാരമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

◾  കേരള സര്‍വകലാശാലയിലെത്തി റജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. മിനി കാപ്പന് റജിസ്ട്രാര്‍ ചുമതല നല്‍കി കൊണ്ട് വിസി മോഹന്‍ കുന്നുമ്മേല്‍ ഉത്തരവിറക്കിയിരുന്നു. അനില്‍ കുമാര്‍ എത്തിയാല്‍ തടയാനും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് റജിസ്ട്രാര്‍ അനില്‍കുമാര്‍ കേരള സര്‍വകലാശാലയിലെത്തിയെന്നും വിസിയുടെ നിര്‍ദേശ പ്രകാരം റജിസ്ട്രാറെ തടയാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ അതേസമയം റജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന് ഇ ഫയല്‍ ലഭ്യമാക്കുന്നത് തടയാനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ് വിസി മോഹന്‍ കുന്നുമ്മേല്‍.

◾  കേരള സര്‍വകലാശാലയിലെ സംഘര്‍ഷങ്ങളില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. സര്‍വകലാശാലയില്‍ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലത് നടന്നല്ലോ എന്നായിരുന്നു മറുപടി.

◾  മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നല്‍കിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ സമരം തുടങ്ങാന്‍ സമസ്ത. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും.

◾  യെമനിലിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഇന്ന് സുപ്രീംകോടതിക്ക് മുമ്പാകെ പരാമര്‍ശിക്കും. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

◾  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി വാസവനും ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയില്‍ തുടരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായിട്ടാണ് കാബിനറ്റ് യോഗം ചേര്‍ന്നത്. ഈ യോഗത്തിലായിരുന്നു തീരുമാനം.

◾  കൊച്ചിയുടെ പുറങ്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കുക പ്രായോഗികമല്ലെന്ന് എം എസ് സി കമ്പനി . 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടപരിഹാരമായി നല്‍കാനാകില്ലെന്ന് കപ്പല്‍ കമ്പനി അറിയിച്ചത്. അങ്ങനെയെങ്കില്‍ പ്രാഥമികമായി എത്ര തുക കെട്ടിവയ്ക്കാന്‍ കഴിയും എന്നറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

◾  സിപിഎം വയനാട് ഘടകത്തിലെ വിഭാഗീയ പ്രശ്നങ്ങളില്‍ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടും. ഈ മാസം 15-ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണന്‍, കെകെ. ശൈലജ, എംവി ജയരാജന്‍ എന്നിവര്‍ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും. വയനാട്ടിലെ മുതിര്‍ന്ന നേതാവ് എവി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സി.പി.എമ്മില്‍ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്.

◾  മുന്‍ മാനേജരെ നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. മര്‍ദ്ദനം നടന്നതായി തെളിവില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ പിടിവലിയുണ്ടാവുകയും ഇതില്‍ വിപിന്‍ കുമാര്‍ എന്ന മുന്‍ മാനേജരുടെ കണ്ണട പൊട്ടുകയും ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. സംഭവസമയത്ത് വൈകാരികമായ പ്രതികരണമാണ് ഉണ്ണി മുകുന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

◾  സൗബിന്‍ ഷാഹിറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാരന്‍ സിറാജ് ഹമീദിന്റെ ഹര്‍ജിയാണ് മാറ്റിയത്. കേസില്‍ ചോദ്യംചെയ്യലിനായി സൗബിന്‍ ഹാജരായിരുന്നു.

◾  സ്ത്രീ പീഡന കേസില്‍ അന്വേഷണം നടത്താതെ പ്രതിയാക്കിയെന്ന പരാതിയില്‍ പൊതുപ്രവര്‍ത്തകനായ കോഴിക്കോട് തിരുവമ്പാടി സ്വദേശി സെയ്ദലവിക്ക് നഷ്ട പരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പരാതിക്കാരനു 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു. തുക തിരുവമ്പാടി എസ്ഐ ഇകെ രമ്യയില്‍ നിന്നും ഈടാക്കാന്‍ ഡിജിപി ക്ക് നിര്‍ദേശം ലഭിച്ചു. മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് കേസ് എടുത്തതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

◾  മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയത്.

◾  കോഴിക്കോട് മണിയൂര്‍ അട്ടക്കുണ്ടിലെ സ്വകാര്യ ക്ലിനിക്കില്‍ കയറി ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ചിറക്കര സ്വദേശി നിഹാല്‍, പയ്യോളി സ്വദേശികളായ ഉനൈസ്, നവാസ്,തുറയൂര്‍ സ്വദേശി റമീസ് എന്നിവര്‍ക്കെതിരെയാണ് കേസ്. അക്രമത്തില്‍ ഡോക്ടറായ ആലപ്പുഴ സ്വദേശി ഗോപു കൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഡോക്ടറുമായുള്ള വ്യക്തി വിരോധമാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.

◾  ഹേമചന്ദ്രന്‍ വധക്കേസ് പ്രതി നൗഷാദിനെതിരെ വീണ്ടും ആരോപണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശിയെ ആക്രമിച്ചതിന് പിന്നിലും നൗഷാദിന് ബന്ധമെന്ന് ആരോപണം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതിന് സമാനമായിട്ടാണ് തന്റെ സഹോദരനെ ആക്രമിച്ചതെന്ന് ബത്തേരി സ്വദേശി മോബിഷ് പറഞ്ഞു.

◾  മലയാലപ്പുഴ തേവള്ളില്‍ കൊല്ലംപറമ്പില്‍ കാണാതായ വയോധികയെ കണ്ടെത്തി. നല്ലൂര്‍ തേവള്ളില്‍ കൊല്ലംപറമ്പില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സരസ്വതി (77)യെ ആണ് മീന്‍മുട്ടിക്കല്‍ വെള്ളച്ചാട്ടത്തിന് സമീപം കണ്ടെത്തിയത്. നടക്കാന്‍ ബുദ്ധിമുട്ടുകയും അവശനിലയിലാവുകയും ചെയ്ത സരസ്വതിയെ എസ്എച്ച്ഒ ശ്രീജിത്ത് തോളിലേറ്റി റോഡിലെത്തിക്കുകയും, അവിടെ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

◾  വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ യുവാവിന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം. കയ്യില്‍ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം. വേദന കൂടിയതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് സ്വകാര്യ ആശുപത്രിയിലാണ് നീക്കം ചെയ്തതെന്ന് പരിക്കേറ്റ യുവാവ് പ്രതികരിച്ചു.

◾  ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശിയും ദേശീയ ബാസ്‌കറ്റ് ബോള്‍ പ്ലേയറുമായ നേഹയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാം ക്ലാസ് മുതല്‍ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ നേഹയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

◾  നവോദയ സ്‌കൂളിലെ ദേശീയ ബാസ്‌കറ്റ് ബോള്‍ പ്ലേയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍. കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരോട് നേരിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. മരണപ്പെട്ടത് ആറാട്ടുപുഴയില്‍ നിന്നുള്ള മത്സ്യ തൊഴിലാളി കുടുംബാംഗമായ പെണ്‍കുട്ടിയാണെന്നും റാഗിങ്ങ് സംബന്ധിച്ച സൂചനകള്‍ നിലവില്‍ ലഭ്യമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

◾  ബിഹാറില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍ പട്ടികയില്‍ പുനരവലോകനം നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടര്‍പട്ടികയില്‍ പ്രത്യേക സമഗ്ര പുതുക്കല്‍ നടത്തുന്നതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. വോട്ടര്‍പട്ടികയില്‍ നടത്തുന്ന പരിശോധനയുടെ നിയമപ്രാബല്യം അംഗീകരിക്കുന്നുവെന്നും നിങ്ങളുടെ ഇടപെടലല്ല പ്രശ്‌നം, എന്നാല്‍ അത് നടത്തുന്ന സമയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

◾  ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച അത്യാധുനിക പീരങ്കി സംവിധാനം ഇന്ത്യന്‍ കരസേനയുടെ ഭാഗമാകും. 45 കീലോമീറ്റര്‍ വരെയുള്ള ലക്ഷ്യം തകര്‍ക്കാനാകുന്ന പീരങ്കി സംവിധാനം അതിര്‍ത്തിമേഖലകളില്‍ ഇന്ത്യയ്ക്ക് വലിയ മേല്‍ക്കൈയാകും. പടിഞ്ഞാറാന്‍ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യന്‍ കരസേനയ്ക്ക് കരുത്താകാന്‍ എത്തുകയാണ് മൗണ്ടഡ് ഗണ്‍ സംവിധാനം.

◾  താന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി. അഴിമതിക്കും അരാജകത്വത്തിനും നൊബേല്‍ സമ്മാനം ഉണ്ടെങ്കില്‍ ഉറപ്പായും കെജ്രിവാളിന് തന്നെ കിട്ടുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ പറഞ്ഞു. ക്രൂരമായ തമാശയാണ് കെജ്രിവാളിന്റെതെന്നും, ദില്ലിയിലെ ജനം ഇതിന് നേരത്തെ തന്നെ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കിയെന്നും സച്ദേവ പറഞ്ഞു.

◾  ഖത്തറിലെ ദന്തല്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നതിന് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, പ്രൊഫഷണല്‍ രജിസ്‌ട്രേഷനും ലൈസന്‍സിംഗ് സംവിധാനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ നിയമം.

◾  പുതുച്ചേരിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് അതിരൂക്ഷം. ലഫ്.ഗവര്‍ണര്‍ കൈലാഷ നാഥന്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എന്‍.രംഗസ്വാമി വിമര്‍ശിച്ചു. ലഫ്.ഗവര്‍ണര്‍ ഏകപക്ഷീയമായി നിയമനങ്ങള്‍ നടത്തുന്നുവെന്നും പിന്നെ മന്ത്രിമാര്‍ ഓഫീസില്‍ വരേണ്ട ആവശ്യം എന്താണെന്നും രംഗസ്വാമി ചോദിക്കുന്നു.

◾  ഉത്തര്‍പ്രദേശിലെ പ്രധാന മതപരിവര്‍ത്തന റാക്കറ്റിന്റെ സൂത്രധാരനായ ജമാലുദ്ദീന്‍ എന്ന ഛാങ്കുര്‍ ബാബയ്‌ക്കെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കുന്നു. ബല്‍റാംപൂരിലെ ഇയാളുടെ 70 മുറികളുള്ള കൂറ്റന്‍ മാളിക അധികൃതര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച്  പൊളിക്കുകയാണ്. മാളികയുടെ 40 മുറികളടങ്ങിയ ഭാഗം നിയമവിരുദ്ധമാണെന്നാണ് ഭരണകൂടം അറിയിക്കുന്നത്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് പറയുന്നതനുസരിച്ച്, ഈ കെട്ടിടമായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമെന്ന് പൊലീസ് പറയുന്നു.

◾  രാജ്യത്തെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ ഉറപ്പാക്കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. വ്യവസായ സ്ഥാപനങ്ങള്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ നിയമനടപടികള്‍ക്ക് കാരണമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

◾  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി തുടരുന്നു. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. രുദ്രപ്രയാഗ് ബദരീനാഥ് പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 85 ആയി. കാണാതായ 34 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

◾  ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി. ആറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ ആളുകള്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്നറിയാന്‍ രണ്ടാം ദിവസവും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

◾  തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ എട്ട് തൊഴിലാളികള്‍ മരിച്ചതായി അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ തീവ്രത കാരണം ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ഈ തീരുമാനം.

◾  200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളില്‍ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവര്‍ത്തികമാക്കിയത് മൂന്ന് കരാറുകള്‍ മാത്രം. അതിനിടെ പകരം തീരുവ ഓഗസ്റ്റ് ഒന്ന് മുതല്‍ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഏഴ് രാജ്യങ്ങള്‍ക്ക് കൂടി വൈറ്റ് ഹൗസ് കത്ത് അയച്ചു.

◾  യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് ആക്രമണം. യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണിത്.

◾  യു.എസ്. സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. നിരവധി വീടുകള്‍ പ്രളയത്തില്‍ ഒലിച്ചുപോയി. മൂന്ന് പേര്‍ മരണപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നുമാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ടെക്‌സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നൂറോളം പേര്‍ മരണപ്പെട്ടിരുന്നു.

◾  ലോക ചരിത്രത്തില്‍ ആദ്യമായി വിപണി മൂല്യം നാലു ലക്ഷം കോടി ഡോളര്‍ മറികടന്ന ഏക കമ്പനി എന്ന ചരിത്ര നേട്ടവുമായി കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ. കമ്പനിയുടെ ഓഹരിവില ഇന്നലെ 2.5 ശതമാനം ഉയര്‍ന്നതോടെയാണ് വിപണിമൂല്യത്തില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി ഡോളര്‍ കടന്നത്. മിക്ക ആഗോള രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തേക്കാള്‍ മുകളിലാണ് കമ്പനിയുടെ വിപണി മൂല്യം. എന്‍വിഡിയ ഒരു രാജ്യമായിരുന്നെങ്കില്‍ ജിഡിപിയുടെ അടിസ്ഥാനത്തില്‍ യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നിവയ്ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്ത് കമ്പനി ഉണ്ടാവുമായിരുന്നു. കമ്പനിയുടെ വിപണി മൂല്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയേക്കാള്‍ അല്‍പ്പം മുകളിലാണ്. ലോകത്ത് വിപണി മൂല്യം ആദ്യമായി മൂന്നു ലക്ഷം കോടി ഡോളര്‍ കടന്ന കമ്പനികള്‍ ആപ്പിളും മൈക്രോസോഫ്റ്റുമാണ്. 3.74 ലക്ഷം കോടി ഡോളറുമായി മൈക്രോസോഫ്റ്റാണ് നിലവില്‍ രണ്ടാംസ്ഥാനത്ത്. ആപ്പിള്‍ (3.15 ലക്ഷം കോടി ഡോളര്‍), ആമസോണ്‍ (2.36 ലക്ഷം കോടി ഡോളര്‍), എന്നിവ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളില്‍ വരും. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ എന്‍വിഡിയ 30 എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ക്കും 37 ടിസിഎസിനും 22 റിലയന്‍സ് ഇന്‍ഡസ്ട്രീസിനും തുല്യമാണ്.

◾  ജിമെയിലില്‍ പ്രൊമോഷണല്‍ ഇമെയിലുകളും ന്യൂസ് ലെറ്ററുകളും നിറയുകയാണോ? വെബ്‌സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സബ്സ്‌ക്രൈബ് ചെയ്തവയാകാം ഇവ. എന്നാല്‍ ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഒറ്റ ക്ലിക്കിലൂടെ പ്രമോഷണല്‍ ഇമെയിലുകള്‍ ബ്ലോക്ക് ചെയ്യുന്നതാണ് ഫീച്ചര്‍. ജിമെയില്‍ ആപ്പിലും വെബ് പേജിലും ഇടത് ഭാഗത്തെ നാവിഗേഷന്‍ സെക്ഷനില്‍ താഴെയായി ഈ പുതിയ ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍, നമുക്ക് ന്യൂസ് ലെറ്ററുകളും പ്രൊമോഷണല്‍ മെയിലുകളും മറ്റും അയക്കുന്നവരുടെ പട്ടിക കാണാം. ഓരോന്നിന്റെയും വലതുഭാഗത്തായി കാണുന്ന 'അണ്‍സബ്സ്‌ക്രൈബ്' ബട്ടണില്‍ ക്ലിക്ക് ചെയ്ത് അനാവശ്യ മെയിലുകള്‍ ഒഴിവാക്കാം. ജിമെയിലിന്റെ വെബ് വേര്‍ഷനില്‍ ഇന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ ജൂലൈ 14 മുതലും ഐഒഎസില്‍ ജൂലായ് 21 മുതലും ഈ ഫീച്ചര്‍ ലഭ്യമാകും. എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളിലും വര്‍ക്‌സ്പേസ് അക്കൗണ്ടുകളിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും.

◾  നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായെത്തിയ ചിത്രമാണ് 'ഭരതനാട്യം'. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഭരതനാട്യം സീക്വലിന്റെ പേര് പുറത്തുവന്നിരിക്കുകയാണ്. 'മോഹിനിയാട്ടം' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. സൈജു കുറുപ്പാണ് രണ്ടാം ഭാഗം നിര്‍മിക്കുന്നത്. ആട് 3 യുടെ ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ മോഹനിയാട്ടത്തിന്റെ ചിത്രീകരണം തുടങ്ങും. കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടത്തിന്റെയും സംവിധായകന്‍. നവംബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. 'നവംബറില്‍ ഷൂട്ടിങ് തുടങ്ങാനാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് തീരുമാനം. നവാഗതനായ വിഷ്ണു ആര്‍ പ്രദീപിനൊപ്പം കൃഷ്ണദാസ് മുരളിയും ചേര്‍ന്നാണ് ആണ് മോഹിനിയാട്ടത്തിന് കഥയൊരുക്കുന്നത്. ഭരതനാട്യം നിര്‍ത്തിയ ഇടത്തുനിന്ന് മോഹിനിയാട്ടത്തിന്റെ കഥ തുടങ്ങും, പ്രധാന അഭിനേതാക്കള്‍ തിരിച്ചെത്തും. പ്രധാനപ്പെട്ട ചില അഭിനേതാക്കളെ കൂട്ടിച്ചേര്‍ക്കുകയും ചില മാറ്റങ്ങളുമുണ്ടാകും.

◾  വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മാരീചനി'ലെ ഗാനം പുറത്തെത്തി. ഫഫ സോംഗ് എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. മദന്‍ ഗാര്‍ഗിയുടേതാണ് വരികള്‍. മതിച്ചിയം ബാലയാണ് ആസാപനം. ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ് ഗാനത്തില്‍ ഉടനീളം ഉള്ളത്. വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഒരു ഫീല്‍ ഗുഡ് ചിത്രം പോലെ തോന്നിപ്പിച്ച് സസ്പെന്‍സിന്റേതായ മൂഡ് സൃഷ്ടിക്കുന്നതാണ് നേരത്തെ പുറത്തെത്തിയ ടീസര്‍. റോഡ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസറിന്റെ ഏറിയ ഭാഗത്തും ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന ഫഹദിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങള്‍ ആയിരുന്നു. ഇവര്‍ക്കൊപ്പം കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിങ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  ബജറ്റ് എംപിവികളില്‍ ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ പരമാവധി മുതലാക്കാന്‍ റെനോ 2019ല്‍ അവതരിപ്പിച്ച മോഡലാണ് ട്രൈബര്‍. പുറത്തിറങ്ങി ആറു വര്‍ഷം കഴിഞ്ഞതോടെ ട്രൈബറിനെ മുഖം മിനുക്കി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെനോ. പലതവണ റെനോ ട്രൈബര്‍ ഫേസ് ലിഫ്റ്റ് മോഡലിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഹെഡ് ലാംപുകളിലും ഗ്രില്‍ ഡിസൈനിലും മാറ്റമുണ്ടാവും. എല്‍ഇഡി ഡിആര്‍എല്ലുകളും പുതിയ ട്രൈബറിനുണ്ടാവും. കൂടുതല്‍ വലിയ എയര്‍ എന്‍ടേക്കും സ്‌പോര്‍ട്ടിയായ ബംപറും പുതുരൂപത്തിലുള്ള ഫോഗ് ലാംപുകളും പ്രതീക്ഷിക്കാം. ട്രൈബറിന്റെ പിന്‍ ഭാഗത്തെ മാറ്റങ്ങള്‍ പരിമിതമാവും. അതേസമയം വീലുകളുടെ ഡിസൈനില്‍ മാറ്റമുണ്ടാവും. പുതിയ ടെയില്‍ ലാംപുകളും പുതു രൂപത്തിലുള്ള പിന്‍ ബംപറും ഉണ്ടാവും. ഉള്ളില്‍ ഡാഷ്‌ബോര്‍ഡിന്റെ ഡിസൈനിലും പുതിയ ട്രൈബറില്‍ മാറ്റങ്ങളുണ്ടാവും. ഒപ്പം കൂടുതല്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തും. യാന്ത്രികമായി മാറ്റങ്ങള്‍ ഉണ്ടാവില്ല. നിലവിലെ 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ തന്നെ തുടരും. 72എച്ച്പി കരുത്തും പരമാവധി 96എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്.

◾  വാക്കും അഗാധമായ മൗനവും മാത്രമായിരുന്നില്ല എം.ടി. വാസുദേവന്‍ നായര്‍. അന്തസ്സും അഭിമാനവുമുള്ള കാഴ്ചകൂടിയായിരുന്നു. ഏത് ആള്‍ക്കൂട്ടത്തിലും ഏകാകിയാവാന്‍ സിദ്ധിയുള്ള എം.ടി., ഒരു മഹത്തായ കാലത്തിന്റെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളുടെ പ്രതീകമായി നമുക്കു മുന്നില്‍ ജീവിച്ചു. എഴുത്തുപോലെ ലളിതമായും അനാര്‍ഭാടമായും അദ്ദേഹം ലോകത്തിനു മുന്നില്‍ ഓരോ തവണയും വെളിപ്പെട്ടു. മുപ്പതു വര്‍ഷങ്ങള്‍ എം.ടിയെ പിന്തുടര്‍ന്ന ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അനര്‍ഘനിമിഷങ്ങളുടെ ദൃശ്യസമാഹാരമാണിത്. രഘു റായിയുടെ മദര്‍ തെരേസയെപ്പോലെ നിമായ് ഘോഷിന്റെ സത്യജിത് റായിയെപ്പോലെ ഈ ഫോട്ടോകളിലൂടെ കെ.കെ. സന്തോഷ് എം.ടിയെയും അദ്ദേഹം പ്രവര്‍ത്തിച്ച ഒരു വലിയ കാലത്തെയും അടയാളപ്പെടുത്തുന്നു. 'എം.ടി: കാലത്തിന്റെ കാല്‍പ്പാടുകള്‍'. മാതൃഭൂമി. വില 456 രൂപ.

◾  മെര്‍ക്കുറിയുടെ സാന്നിധ്യമുള്ള ഫേസ് ക്രീമുകള്‍ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ക്രീമുകള്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുന്നതിന് പുറമെ തലച്ചോര്‍, നാഡീവ്യവസ്ഥ എന്നിവയെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഓപ്പറേഷന്‍ സൗന്ദര്യ എന്ന പേരില്‍ പരിശോധന നടത്തിവരുന്നുണ്ട്. പെട്ടെന്ന് ഫലം കിട്ടുന്നതിന് സൗന്ദര്യ വര്‍ധക ക്രീമുകള്‍, ഐ മേക്കപ്പ്, ആന്റി ഏജിങ് ക്രീമുകള്‍ എന്നിവയില്‍ മെര്‍ക്കുറി ചേര്‍ക്കാറുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. തൊലിപ്പുറത്തെ തടിപ്പുകള്‍, നിറം മാറ്റം, ചര്‍മത്തിലെ പാടുകള്‍, ഓര്‍മക്കുറവ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഇത്തരക്കാരില്‍ കൂടുതലായുണ്ടാകും. ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പദാര്‍ത്ഥങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. സൗന്ദര്യ വര്‍ധക വസ്തുക്കളിലെ അപകടകരമായ വസ്തുക്കള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്തുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ കണ്ണെഴുതാന്‍ ഉപയോഗിക്കുന്ന കണ്‍മഷി പോലുള്ള വസ്തുക്കളില്‍ 70 പാര്‍ട്‌സ് പെര്‍ മില്യന്‍ വരെ മെര്‍ക്കുറി ഉപയോഗിക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. മറ്റുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ 1 പിപിഎമ്മാണ് അനുവദനീയ അളവ്. മനുഷ്യ ആരോഗ്യത്തിന് ഭീഷണിയായ മെര്‍ക്കുറിയുടെ ഉപയോഗം കുറയ്ക്കണമെന്ന മിനാമാത്ത അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മെര്‍ക്കുറസ് ക്ലോറൈഡ്, കലോമെല്‍, മെര്‍ക്കുറിക് അയഡൈഡ് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയ ഉത്പന്നങ്ങളും ഒഴിവാക്കണം. മെര്‍ക്കുറിയുടെ തന്നെ വകഭേദങ്ങളാണിവ.

◾  ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 85.67, പൗണ്ട് - 116.56, യൂറോ - 100.47, സ്വിസ് ഫ്രാങ്ക് - 107.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.16, ബഹറിന്‍ ദിനാര്‍ - 227.25, കുവൈത്ത് ദിനാര്‍ -280.41, ഒമാനി റിയാല്‍ - 222.80, സൗദി റിയാല്‍ - 22.84, യു.എ.ഇ ദിര്‍ഹം - 23.31, ഖത്തര്‍ റിയാല്‍ - 23.58, കനേഡിയന്‍ ഡോളര്‍ - 62.66.

➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right