സംസ്ഥാനത്ത് കാടുമൂടിക്കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉടമകളും തദ്ദേശഭരണ സ്ഥാപനങ്ങളും ജാഗ്രതൈ... ഉടമ പറമ്പ് വൃത്തിയാക്കിയില്ലെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വൃത്തിയാക്കി അതിന്‍റെ ചെലവ് ഉടമയില്‍നിന്ന് ഈടാക്കാമെന്ന പഞ്ചായത്തീരാജ് ചട്ടം കർശനമായി നടപ്പാക്കാൻ സർക്കാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നല്‍കി. സംസ്ഥാനത്തൊട്ടാകെ കാടുപിടിച്ച പറമ്പുകള്‍ വൃത്തിയാക്കി പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കാൻ പറമ്പുകളുടെ ഉടമകള്‍ക്കും കൈവശക്കാർക്കും നിർദേശം നല്‍കണമെന്ന് സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കിക്കഴിഞ്ഞു.
അയല്‍പക്കത്തെ കാടുകയറിക്കിടന്ന പറമ്പില്‍നിന്നുള്ള പാമ്പ് കടിയേറ്റ് 2021 മാർച്ച് 24-ന് മൂന്ന് വയസുകാരനായ കുട്ടി മരിച്ചിരുന്നു. ഈ സംഭവത്തെത്തുടർന്ന് 2023 മാർച്ച് രണ്ടിന് കാടുപിടിച്ച പറമ്പുകള്‍ വൃത്തിയാക്കേണ്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്നതിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റില്‍ സെക്ഷൻ 238, 239, 240 പ്രകാരം ഉടമകള്‍ക്ക് നിർദേശം നല്‍കാവുന്നതാണ്. തത്സമയ വാർത്ത /കാടുപിടിച്ച പറമ്പ് വ്യക്തിക്കോ കൃഷിക്കോ ആപത്തുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് കരുതുന്നപക്ഷം ആ സ്വകാര്യ പറമ്പിലെ വൃക്ഷമോ ശാഖയോ മുറിച്ചുമാറ്റണമെന്നും കാട്ടുചെടികള്‍, ഹാനികരമായ വൃക്ഷ-സസ്യാദികള്‍, വിഷകരമായ ഇഴജന്തുക്കള്‍, ഉപദ്രവകാരികളായ മൃഗങ്ങള്‍ എന്നിവ അയല്‍പക്കത്തിന് ഉപദ്രവകരമായിട്ടുള്ളതാണെങ്കില്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആക്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നടപടി സ്വീകരിക്കുന്നതിന് പറമ്പിന്‍റെ ഉടമയോടോ കൈവശക്കാരനോടോ നിർദേശിക്കണമെന്നാണ് ചട്ടം. അവർ ചെയ്യാത്തപക്ഷം സെക്രട്ടറിക്ക് നേരിട്ട് വൃത്തിയാക്കിക്കാം. ഇതിനു വരുന്ന ചെലവ് ഉടമയില്‍നിന്ന് ഈടാക്കുകയും ചെയ്യാം.
Tags:
KERALA