Trending

സായാഹ്ന വാർത്തകൾ

2025 | ജൂൺ 14 | ശനി 
1200 | എടവം 31 | ഉത്രാടം 

◾ പാലക്കാടിന് പിന്നാലെ നിലമ്പൂരിലും പെട്ടി വിവാദം. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരിലെ വടപുറത്ത് ഇന്നലെ രാത്രി പത്ത് മണിയോടെ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു. വാഹന പരിശോധനക്കിടെ  സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചു. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.

◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഈ നിര്‍ബന്ധിത പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും കളക്ടര്‍ അറിയിച്ചു.

◾ നിലമ്പൂരിലെ വാഹനം പരിശോധിച്ച  പൊലീസ് നടപടി ഏകപക്ഷീയമെന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് പ്രതികരിച്ചു. പരിശോധനയില്‍ പരാതിയില്ലെന്നും  പരിശോധനയ്ക്ക് പിന്നിലെ ഉദ്ദേശ്യമാണ് ചോദ്യം ചെയ്തതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അപമാനിക്കപ്പെട്ടത് കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥരോട് തട്ടി കയറിയതെന്നും  പെട്ടിയെടുത്ത് പുറത്ത് വയ്പ്പിച്ച ശേഷം തുറന്ന് പരിശോധിക്കാതെ വന്നപ്പോഴാണ് ചോദ്യം ചെയ്തതെന്നും  ഷാഫി കൂട്ടിച്ചേര്‍ത്തു.

◾ ഷാഫി പറമ്പിലിന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും  പെട്ടി പരിശോധനയില്‍ എന്ത് അത്ഭുതമാണുള്ളതെന്നും ഞങ്ങള്‍ രാജാക്കന്മാര്‍ ആണെന്നാണോ  കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും എം വി ഗോവിന്ദന്‍. ഉദ്യോഗസ്ഥര്‍ അവരുടെ പണി ചെയ്യുമ്പോള്‍ എന്തിനാണ് ഭീഷണിപ്പെടുത്തുന്നതെന്നും  രാഹുലിന്റേത്  തരംതാണ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയാനില്ലാതെ യുഡിഎഫ് നിരായുധീകരിക്കപ്പെട്ടുവെന്നും മറച്ചുവെക്കാനുള്ളവര്‍ക്ക് പരിശോധിക്കുന്നതിന്റെ  ഭാഗമായി അമര്‍ഷവും പ്രതിഷേധവും രൂപപ്പെട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.

◾ നിലമ്പൂരിലെ  വാഹന പരിശോധന വിവാദമാക്കുന്നത് രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് യുഡിഎഫിന് ഒളിച്ചോടാനാണെന്ന് മന്ത്രി  മുഹമ്മദ് റിയാസ്. അപകടങ്ങളുടെ ആഘോഷക്കമ്മിറ്റിയാണ് പ്രതിപക്ഷമെന്നും പക്വമായ നിലപാട് പ്രതിപക്ഷം എടുക്കണമെന്നും കനഗോലു സിദ്ധാന്തമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും അവര്‍ എഴുതിക്കൊടുക്കുന്ന, തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇവര്‍ പല പരിപാടികളും നടത്തുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടേത് അപക്വമായ നിലപാടാണെന്നും പരിശോധനയുമായി പാര്‍ട്ടികള്‍ സഹകരിക്കുകയാണ് വേണ്ടതെന്നും ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണനും പറഞ്ഞു.

◾ വാഹന പരിശോധന അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ലെന്നും എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്നും സിപിഎം പിബി അംഗം എ വിജയരാഘവന്‍.  അത് അവഹേളനമായി തോന്നിയിട്ടില്ലെന്നും പികെ ബിജുവിന്റെയും കെ രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും വാഹനം പരിശോധിച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. രാഹുലും ഷാഫിയും ന്യൂജന്‍ കോണ്‍ഗ്രസാണെന്നും അവരുടെ ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അവര്‍ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

◾ രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും രാഷ്ട്രീയം നിര്‍ത്തി വല്ല കോമഡി സിനിമയിലും അഭിനയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. നിലമ്പൂരിലെ പെട്ടി വിവാദത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. യുവനേതാക്കള്‍ നടത്തിയത് നാടകമാണെന്നും അവര്‍ക്ക് വല്ല സിനിമയിലും പോയി അഭിനയിച്ചൂടെയെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.

◾ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമര്‍ശിച്ച് സിപിഐ നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായതോടെ ഖേദപ്രകടനവുമായി നേതാക്കളായ കമല സദാനന്ദനും കെഎം  ദിനാകരനും.  എന്നാല്‍ വിവാദത്തോട്  ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല.

◾ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സമസ്ത. ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് അവസരവാദ പരമെന്നാണ് വിമര്‍ശനം. പ്രതിപക്ഷ പാര്‍ട്ടികളുടെ മൗനത്തിന്റെ അര്‍ത്ഥം എന്താണെന്നും സമയമാറ്റത്തെ അനുകൂലിക്കുന്നു എന്നാണെങ്കില്‍ അത് വിശദീകരിക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെടുന്നു.

◾ പീരുമേട്ടില്‍ മീന്‍മുട്ടി വനത്തില്‍ മരിച്ച സീതയുടേത് കൊലപാതകം. വനത്തില്‍ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നത്. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്ന് ഫൊറന്‍സിക് സര്‍ജന്‍ വ്യക്തമാക്കിയിരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ഭര്‍ത്താവ് ബിനു പൊലീസ് കസ്റ്റഡിയിലാണ്.

◾ മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനും ക്ഷണം. കോഴിക്കോട് തിരുവമ്പാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കുന്നവരുടെ പട്ടികയിലുണ്ട്.

◾ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.

◾ പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. പള്ളിക്കല്‍, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

◾ മ്ലാവിറച്ചിയുമായി പിടിയിലായ വനം വകുപ്പ് പിടികൂടിയ യുവാക്കള്‍ക്ക് ജയില്‍ മോചനം. തൃശ്ശൂര്‍ ജില്ലയിലെ മൂപ്ലിയത്ത് നിന്ന് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കര്‍ ജോബിയും പിടിയിലായ സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്. ഇരുവരുടെയും പക്കല്‍ നിന്ന് പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പരിശോധനയില്‍ വ്യക്തമായി.

◾ പന്തീരാങ്കാവ് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളഞ്ഞ കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. പണം അടങ്ങിയ ബാഗ് വഴിയില്‍ വലിച്ചെറിഞ്ഞു എന്നാണ് പ്രതി ഷിബിന്‍ ലാല്‍ പൊലീസിന് നല്‍കിയ മൊഴി. ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പ്രതി പറയുന്നത്. ബാക്കി തുക ആര്‍ക്ക് കൈമാറി എന്നതില്‍ പൂര്‍ണ്ണ വ്യക്തത വന്നിട്ടില്ല.

◾ മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള, അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി പ്രതി ചേര്‍ക്കപ്പെട്ട പൊലീസുകാര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും. കോഴിക്കോട് കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍മാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കുക. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ പ്രധാന നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സര്‍ക്കുലര്‍ വരും. മൂന്ന് പേരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

◾ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ പുളിയോദരയും തക്കാളി കറിയും കഴിച്ച് അവശനിലയിലായി എസ് സി ഹോസ്റ്റലിലെ 30 വിദ്യാര്‍ത്ഥിനികള്‍. പട്ടുകോട്ടെയിലെ ആദി ദ്രാവിഡര്‍ ഗേള്‍സ് ഹോസ്റ്റലിലെ 30 വിദ്യാര്‍ത്ഥിനികളാണ് വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിന് പിന്നാലെ അവശനിലയിലായത്.

◾ സാക്ഷി ടിവിയിലെ മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ചയ്ക്ക് എത്തിയ പാനലിസ്റ്റ് മോശം പരാമര്‍ശം നടത്തിയതിന് വാര്‍ത്താവതാരകന്‍ ഉത്തരവാദിയല്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ സാക്ഷി ടിവിയുടെ വാര്‍ത്താവതാരകന്‍ കെ ശ്രീനിവാസ റാവുവിനെയാണ് കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡയിലേക്കുള്ള യാത്രയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജി7 ഉച്ചകോടിക്കായി നാളെ പ്രധാനമന്ത്രി തിരിക്കും. ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം കാനഡയില്‍ നടത്തുന്ന കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകും. ചര്‍ച്ചയിലൂടെ നിലവിലെ സംഘര്‍ഷം തീര്‍ക്കണമെന്ന് ഉച്ചകോടിയില്‍ നരേന്ദ്ര മോദി ആവശ്യപ്പെടും.

◾  അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് നിന്ന് 21 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് സ്ഥിരീകരണം. ഇതില്‍ ഒമ്പത് പേര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 വിദ്യാര്‍ത്ഥികളില്‍ 12 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

◾ വ്യാഴാഴ്ച അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തില്‍ താന്‍ സഞ്ചരിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന ആകാശ് വത്സയുടെ പോസ്റ്റ് വൈറലാകുന്നു. വീഡിയോകളോടൊപ്പമുള്ള പോസ്റ്റാണ് ആകാശ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ വിമാനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ അധികാരികള്‍ ബന്ധപ്പെടണമെന്നും ആകാശ് വത്സ തന്റെ പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

◾ സൗദി അറേബ്യയിലേക്ക് വലിയ തോതില്‍ ഹാഷിഷ് കടത്തിയ കേസില്‍ രണ്ട് പ്രവാസികളെ വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പാക്കിയത്. സോമാലിയക്കാരായ മുഹമ്മദ് മുഹമ്മദ് ഇബ്രാഹീം അബ്ദുല്ല, ഹംസ ഹസ്സന്‍ ഉമര്‍ ജമാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ.

◾  ഉത്തരേന്ത്യയിലെ  താപനില അന്‍പത് ഡിഗ്രിയോടടുത്ത് ഉയര്‍ന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് 2025ലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 49.4 ഡിഗ്രി സെല്‍ഷ്യസാണ് ശ്രീഗംഗാനഗറില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇന്ത്യയിലെ ഒരു സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയാണ് ശ്രീഗംഗാനഗറില്‍ രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളില്‍ 8-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 30 വരെ അവധി നല്‍കിയിരിക്കുകയാണ്.

◾ ഇറാന്‍ വ്യോമപാത അടച്ചതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ യാത്ര തുടരാനാവാതെ തിരിച്ചെത്തുകയോ ചെയ്തതിനാല്‍ നിരവധി യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാനങ്ങളും വൈകുകയാണ്. പ്രധാനമായും യുഎസിലേക്കും യുകെയിലേക്കുമുള്ള വിമാനങ്ങളാണ് വൈകുന്നത്.

◾ പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം. യുദ്ധഭീതിയിലാണ് അറബ് രാജ്യങ്ങള്‍. ഇറാന്‍ ഇസ്രായേല്‍ പോര് യുദ്ധത്തിന്റെ വക്കോളമെത്തി നില്‍ക്കുമ്പോള്‍ വിപണിയും തൊഴില്‍ മേഖലയും തകരുമെന്ന് ഭീതിക്ക് പുറമേ, ഏറ്റുമട്ടല്‍ കനത്ത ദുരന്തത്തിലേക്കെത്തുമെന്ന ഭീതിയിലാണ് ഇരു രാജ്യങ്ങളിലേയും ജനത.

◾  ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്നപേരില്‍ ഇറാനില്‍ വ്യാഴാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

◾ ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയെ അറിയിച്ചു. എന്നാല്‍  ആക്രമണത്തില്‍ എത്രത്തോളം വികിരണങ്ങള്‍ നഥാന്‍സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

◾ പ്രാദേശികമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നതില്‍ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ്. ഇറാന് നയതന്ത്രത്തിനും സംഭാഷണങ്ങള്‍ക്കും മതിയായ സമയം നല്‍കിയെന്നും ഇസ്രായേലി ആക്രമണം വൈകിപ്പിക്കാന്‍ താന്‍ ആദ്യം ശ്രമിച്ചിരുന്നുവെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ടെഹ്റാന് 60 ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് 61-ാം ദിവസമായിരുന്നു. എന്നാലും ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.

◾ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് പിന്നാലെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ യാത്ര ജൂണ്‍ 19-നെന്ന് ഐഎസ്ആര്‍ഒ. യുഎസ് ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പെയ്‌സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്.

◾ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9320 രൂപയിലെത്തി. പവന് 200 രൂപ വര്‍ധിച്ച് 74,560 രൂപയിലുമെത്തി. ഇന്നലെ സ്വര്‍ണവില റെക്കോഡ് ഭേദിച്ചിരുന്നു. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ശക്തമാകുന്നതാണ് സ്വര്‍ണ വിലയിലെ വര്‍ധനവിനുളള കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയാറാകുന്നതാണ് സ്വര്‍ണത്തിന്റെ റെക്കോഡ് ഭേദിച്ചുളള മുന്നേറ്റത്തിനുളള കാരണം. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും സ്വര്‍ണത്തിന് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ (1.60 ശതമാനം) വര്‍ധിച്ച സ്വര്‍ണം നിലവില്‍ 3,433 ഡോളറെന്ന നിലയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ ഔണ്‍സിന് 3,500 ഡോളറാണ് റെക്കോഡ് വില. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ ഇത് മറികടക്കാനുളള സാധ്യതകളാണ് ഉളളത്.

◾ ആമസോണ്‍ തങ്ങളുടെ ക്വിക്ക് കൊമേഴ്‌സ് സേവനമായ ആമസോണ്‍ നൗ ഇന്ത്യയില്‍ ആരംഭിച്ചു. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എന്നിവ ഇതിനകം ആധിപത്യം പുലര്‍ത്തുന്ന അള്‍ട്രാ-ഫാസ്റ്റ് ഡെലിവറി വിഭാഗത്തിലേക്ക് ഇതോടെ ആമസോണും പ്രവേശിച്ചിരിക്കുകയാണ്. 2024 ല്‍ ഇന്ത്യന്‍ ക്വിക്ക് കൊമേഴ്‌സ് വിപണി 7,00 കോടി ഡോളറിലെത്തി. 2022 ലെ 160 കോടി ഡോളറില്‍ നിന്നാണ് ക്വിക്ക് കൊമേഴ്സ് വിപണി ഈ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്. ഇതാണ് ആമസോണ്‍ പോലുളള ബഹുരാഷ്ട്ര കമ്പനിയെ ഇന്ത്യന്‍ ദ്രുത വാണിജ്യ വിപണിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ പലചരക്ക് ഓര്‍ഡറുകളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികവും മൊത്തത്തിലുള്ള ഇ-റീട്ടെയില്‍ വ്യാപാരത്തിന്റെ ഏകദേശം 10 ശതമാനവും ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലാണ് നടക്കുന്നത്. ദ്രുത വാണിജ്യ വിഭാഗത്തില്‍ ബ്ലിങ്കിറ്റിന് 46 ശതമാനം വിപണി വിഹിതം ഉളളതായും സെപ്‌റ്റോയ്ക്ക് 29 ശതമാനവും സ്വിഗ്ഗിക്ക് ഇന്‍സ്റ്റാമാര്‍ട്ടിന് 25 ശതമാനവും വിപണി വിഹിതം ഉളളതായും ബ്രോക്കറേജ് കമ്പനിയായ മോട്ടിലാല്‍ ഓസ്വാള്‍ കണക്കാക്കുന്നു.

◾ ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന 'സൂപ്പര്‍മാന്‍' ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പുതിയ സൂപ്പര്‍മാന്‍ ഡേവിഡ് കോറന്‍സ്വെറ്റ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഡിസി കോമിക്‌സ് കഥാപാത്രങ്ങളാല്‍ സമ്പന്നവും ക്ലാസിക് സൂപ്പര്‍മാനിലേക്കുള്ള തിരിച്ചുപോക്കുമാണ് എന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്. ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി എന്ന മാര്‍വലിന്റെ ട്രിലോളജി സൂപ്പര്‍ ഹീറോ ചിത്രം ഒരുക്കിയ വന്‍ വിജയം നേടിയ ജെയിംസ് ഗണ്‍ വളരെ കളര്‍ ഫുള്ളായാണ് പുതിയ സൂപ്പര്‍മാന്‍ ഒരുക്കിയിരിക്കുന്നത്. ഡിസി സൂപ്പര്‍ ഹീറോ യൂണിവേഴ്സിന്റെ റീബൂട്ട് പടമായാണ് സൂപ്പര്‍മാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ജൂലൈ 11 2025ലാണ് ചിത്രം റിലീസ് ചെയ്യുക. ഇന്ത്യയില്‍ ഇംഗ്ലീഷിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.സൂപ്പര്‍മാന്റെ പ്രണയിനിയായ പത്ര റിപ്പോര്‍ട്ടര്‍ ലോയിസ് ലെയ്നായി റേച്ചല്‍ ബ്രോസ്നഹാനും, സൂപ്പര്‍മാന്റെ ശത്രുവായ ലെക്സ് ലൂഥറായി നിക്കോളാസ് ഹോള്‍ട്ടും ട്രെയിലറില്‍ എത്തുന്നു. ലെക്സും സൂപ്പര്‍മാനും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിവിധ തലത്തിലുള്ള ഏറ്റുമുട്ടലുകള്‍ ട്രെയിലറിലുണ്ട്. ഒപ്പം മറ്റ് ഡിസി കഥാപാത്രങ്ങളെയും കാണാം.

◾ ആഗോള ബോക്സ് ഓഫീസില്‍ 204 കോടി പിന്നിട്ട് കുതിപ്പ് തുടരുകയാണ് അക്ഷയ് കുമാറിന്റെ 'ഹൗസ്ഫുള്‍ 5'. ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്ഫുള്‍. തമാശ, ആശയ കുഴപ്പങ്ങള്‍, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമാണ് ഹൗസ്ഫുള്‍ 5. സാജിദ് നദിയാദ്വാല നിര്‍മ്മിച്ച് തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്ത ഈ ചിത്രം, ഹൗസ്ഫുള്‍ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയത്. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സോനം ബജ്വ, നര്‍ഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കര്‍, ചിത്രാംഗദ സിംഗ്, ഫര്‍ദീന്‍ ഖാന്‍, ചങ്കി പാണ്ഡെ, ജോണി ലിവര്‍, ശ്രേയസ് തല്‍പാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശര്‍മ്മ, നികിതിന്‍ ധീര്‍, ആകാശ്ദീപ് സാബിര്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

◾ മഹീന്ദ്ര സ്‌കോര്‍പിയോ എന്നിന് ഉടന്‍ തന്നെ രാജ്യത്ത് ഒരു വേരിയന്റ് അപ്‌ഗ്രേഡ് ലഭിക്കും. കമ്പനി ഇസെഡ് 4 ട്രിമ്മിനെ അടിസ്ഥാനമാക്കി എസ്യുവിയുടെ പുതിയ ഓട്ടോമാറ്റിക് വകഭേദങ്ങള്‍ അവതരിപ്പിക്കും എന്നാണ് റിപ്പോട്ടുകള്‍. നിലവില്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇസെഡ് 6, ഇസെഡ് 8, ഇസെഡ് 8എല്‍ എന്നീ മൂന്ന് ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ. പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ ഇസെഡ് 4 ഓട്ടോമാറ്റിക് വേരിയന്റ് വരും ആഴ്ചകളില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യും. 7-സീറ്റ് ലേഔട്ടും 2ഡബ്ളിയുഡി ഡ്രൈവ്‌ട്രെയിന്‍ സിസ്റ്റവും ഉള്ള ഈ കോണ്‍ഫിഗറേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിലവിലുള്ള സ്‌കോര്‍പിയോ എന്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 18.91 ലക്ഷം മുതല്‍ 25.15 ലക്ഷം രൂപ വരെയാണ് വില. പുതിയ ഇസെഡ് 4 എടി വേരിയന്റുകള്‍ അവതരിപ്പിക്കുന്നതോടെ, എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പ് കൂടുതല്‍ താങ്ങാനാവുന്ന വിലയുള്ളതായി മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ സ്നേഹം അതിന്റെ ചില വേരിയന്റകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതില്‍ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതല്‍ മനുഷ്യനാക്കി. കൊടുക്കല്‍ വാങ്ങലുകളിലല്ലാതെ ഭൂമിയില്‍ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാന്‍ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓര്‍മപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാന്‍ കണ്ടുമുട്ടിയ മനുഷ്യരെ ഞാന്‍ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാന്‍ നിങ്ങള്‍ക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങള്‍... 'ഇസ്നേഹം'. അഞ്ചല്‍ താജ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 198 രൂപ.

◾ രാജ്യത്ത് തൈറോയ്ഡ് സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ്. തൈറോയ്ഡ് രോഗങ്ങളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം, തോറോയ്ഡ് രോഗികള്‍ കാബേജും കോളിഫ്ലവറും ഒഴിവാക്കണമെന്നത്. ഇതില്‍ അടങ്ങിയ ഗോയിട്രോജെന്‍സ് എന്ന സംയുക്തം അയഡിന്‍ ആഗിരണം തടസപ്പെടുത്തുമെന്നതാണ് കാരണം. എന്നാല്‍ ഇവ പച്ചയ്ക്കും വലിയ അളവില്‍ കഴിക്കുമ്പോഴുമാണ് പ്രശ്നം. അവ നന്നായി വേവിച്ച് മിതമായ അളിവില്‍ കഴിക്കുന്ന അപകടമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വേവിക്കുമ്പോള്‍ അതില്‍ അടങ്ങിയ ഗോയിട്രോജെന്‍സ് ഗുണങ്ങള്‍ ഗണ്യമായി കുറയുന്നു. മാത്രമല്ല, തൈറോയ്ഡ് കാന്‍സര്‍, മറ്റു ചില കാന്‍സറുകള്‍ക്കുമെതിരെ ചെറിയ രീതിയില്‍ സംരക്ഷണവും നല്‍കുന്നുമുണ്ട്. തൈറോയ്ഡ് ഉള്ളവര്‍ അയഡിന്റെ അഭാവം കുറയ്ക്കുന്നതിന് അയഡില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സമുദ്രവിഭവങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുട്ട തുടങ്ങിയവയില്‍ അയോഡില്‍ അടങ്ങിയിട്ടുണ്ട്. രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോര്‍മോണുകളുടെ നില മനസിലാക്കാനാകും. ഇത് അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തെ മനസിലാക്കാനും തടയാനും സഹായിക്കും. മരുന്നുകള്‍ കൃത്യമായി കഴിക്കുന്നത് രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. തൈറോക്സീന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മരുന്ന് കഴിച്ചിരിക്കണം. ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുന്നതും പതിവു വ്യായാമവും മാനസികസമ്മര്‍ദം നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഗ്രന്ഥികളുടെ ആരോഗ്യം സംരക്ഷിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 86.25, പൗണ്ട് - 116.81, യൂറോ - 99.43, സ്വിസ് ഫ്രാങ്ക് - 105.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.92, ബഹറിന്‍ ദിനാര്‍ - 228.65, കുവൈത്ത് ദിനാര്‍ -281.69, ഒമാനി റിയാല്‍ - 224.32, സൗദി റിയാല്‍ - 22.99, യു.എ.ഇ ദിര്‍ഹം - 23.45, ഖത്തര്‍ റിയാല്‍ - 23.69, കനേഡിയന്‍ ഡോളര്‍ - 63.38.
Previous Post Next Post
3/TECH/col-right