Trending

സായാഹ്ന വാർത്തകൾ

◾ ലോകമെങ്ങുമുള്ള മനുഷ്യരെയും പ്രകൃതിയെയും അളവറ്റു സ്‌നേഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍. പൊതുദര്‍ശനത്തിനു ശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍നിന്ന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിലാപയാത്രയുമായാണ് മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലെത്തിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 130 പ്രമുഖര്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, കിരണ്‍ റിജിജു, ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ജോഷ്വ ഡിസൂസ എന്നിവരും പങ്കെടുക്കുന്നുണ്ട്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ വത്തിക്കാനില്‍ ഒന്‍പത് ദിവസത്തെ ദുഃഖാചരണം ആരംഭിക്കും

◾ ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിര്‍ദ്ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി നില്‍ക്കണം എന്നും അറിയിപ്പില്‍ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുന്നതടക്കം വിഷയങ്ങളില്‍ ഉടന്‍ ഉന്നത തലത്തില്‍ കൂടിയാലോചന ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

◾ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നാലെ നദിയുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാന്‍ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ അടുത്ത നടപടികള്‍ക്കായുള്ള വിശദമായ പദ്ധതി അമിത് ഷായുടെ വസതിയില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തതായും ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന്റെ നടപ്പാക്കല്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

◾ വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്. പാകിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും മന്ത്രി ഭീഷണി മുഴക്കി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ഏതുവിധത്തിലുള്ള അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തങ്ങളുടെ സൈന്യം തയ്യാറാണെന്നും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും അതേവിധത്തിലുള്ള പ്രതികണം നടത്തുമെന്നും ഖവാജ പറഞ്ഞു. അതേസമയം നിയന്ത്രണ രേഖയില്‍ ഇന്നലെ രാത്രിയും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായിയെന്നും കശ്മീരില്‍ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകള്‍ കൂടി ജില്ലാ ഭരണകൂടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ സിന്ധു നദീജലക്കരാര്‍ റദ്ദാക്കിയാല്‍ പാകിസ്ഥാനികള്‍ ഒറ്റക്കെട്ടായി നിന്ന് ശക്തമായ മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും മുന്‍ വിദേശകാര്യ മന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ. സിന്ധു നദി പാകിസ്ഥാന്റേതാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഒന്നുകില്‍ നമ്മുടെ വെള്ളം സിന്ധുവിലൂടെ ഒഴുകുമെന്നും അല്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്നുമായിരുന്നു ബിലാവാലിന്റെ വിവാദ പ്രസ്താവന.

◾ പഹല്‍ഗാമിലെ ഭീകരാക്രമണം നടന്ന ബൈസരണ്‍ താഴ്വര നേരത്തെ തുറന്നു നല്‍കിയത് അറിഞ്ഞില്ലെന്ന കേന്ദ്ര വാദം തള്ളി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അത്തരമൊരു കീഴ്വഴക്കം നിലവിലില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് ഇക്കാര്യത്തില്‍ കേന്ദ്രാനുമതി തേടാറില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

◾ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രകാരം കേരളത്തില്‍ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാര്‍ തിരിച്ചുപോയി. വിസിറ്റിംഗ് വിസയില്‍ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാര്‍ സംസ്ഥാനത്ത് തുടരും. ഇവര്‍ ദീര്‍ഘകാല വിസയില്‍ കേരളത്തില്‍ കഴിയുന്നവരാണ്. ഇവര്‍ക്ക് രാജ്യത്ത് തുടരുന്നതില്‍ തടസമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

◾ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ഇന്ത്യയുമായും പാകിസ്ഥാനുമായും വളരെ അടുത്തയാളാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും  ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ പ്രശസ്ത ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

◾ സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്‌ഐഒ റിപ്പോര്‍ട്ട്. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്കും എക്‌സാലോജിക്കിനും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്‌ഐഒ കൈമാറി.

◾ സ്ഫോടക വസ്തു എറിഞ്ഞ സംബവം തനിക്ക് നേരെയുണ്ടായ ആക്രമണമാണെന്നും സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും ബിജെപി നേതാവ്  ശോഭ സുരേന്ദ്രന്‍. രാത്രിയില്‍ തന്റെ വാഹനം പുറത്തേക്ക് പോയിരുന്നെന്നും  വെള്ള കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന വീടെന്നായിരിക്കാം അക്രമികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും അതുകൊണ്ടാവാം തന്റെ വീടിന് എതിര്‍വശത്തുള്ള വീടിന് നേരെ ആക്രമണം നടന്നതെന്നും അവര്‍ പറഞ്ഞു.

◾ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ  വീടിന് സമീപം നടന്ന ബോംബ് ആക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖര്‍. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും നിഷ്പക്ഷ അന്വേഷണത്തിലൂടെ കുറ്റവാളികളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

◾ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി  ലോക ബാങ്ക് സഹായമായി നല്‍കിയ 140 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക മേഖലയിലെ നവീകരണത്തായുള്ള കേര പദ്ധതിക്കുള്ള പണമാണ് വകമാറ്റിയത്. പണം വകമാറ്റിയത് പരിശോധിക്കാന്‍ ലോക ബാങ്ക് സംഘം കേരളത്തില്‍ എത്തുമെന്നും മെയ് 5 ന് സംഘം കേരളത്തിലെത്തി ചീഫ് സെക്രട്ടറിയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ലോഡ് ഷെഡിംഗിന്റെ  സാഹചര്യമില്ലെന്നും  മലബാര്‍ മേഖലയിലെ വൈദ്യുതി നിയന്ത്രണം അവസാനിച്ചുവെന്നും അവിടത്തെ പ്രതിസന്ധി പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ  നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ എസ് ഇ ബി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.

◾ സംസ്ഥാനത്തെ 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഒരുമിച്ച് സ്ഥലംമാറ്റി. എല്ലാവരോടും അടുത്ത 48 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വകുപ്പില്‍ ജനറല്‍ ട്രാന്‍സ്ഫര്‍ വരുന്നതിന് മുമ്പ് ചട്ടവിരുദ്ധമായാണ് എഎംവിമാരെ ഇപ്പോള്‍ സ്ഥലംമാറ്റിയതെന്നാണ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ആരോപിക്കുന്നത്.

◾ വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മൊഴിയെടുത്തു. കണ്ണൂര്‍ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുത്തത്. വിജയന്‍ കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് ചോദിച്ചത്.

◾ കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കവാടത്തിന് മുന്‍പില്‍ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രമുളള ബോര്‍ഡ് എടുത്തു മാറ്റി. സര്‍വകലാശാല ക്യാമ്പസില്‍ നടക്കുന്ന യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡല്ല ഇതെന്ന് സംഘാടക സമിതി വ്യക്തമാക്കി. നാലു കൈകളുളള പ്രധാനമന്ത്രിയുടെ ചിത്രമാണ് ബോര്‍ഡിലുളളത്. ബോര്‍ഡ് ആരാണ് സ്ഥാപിച്ചത് എന്നതില്‍ വ്യക്തതയില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു.

◾ ചോദ്യപ്പേപ്പര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശായില്‍ ഏഴ് വിഷയങ്ങളിലെ പരീക്ഷകള്‍ മാറ്റി. മള്‍ട്ടി ഡിസിപ്ലിന്‍ കോഴ്സുകളിലെ ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പര്‍ എത്താതിരുന്നത് എന്ന് സര്‍വകലാശാല വിശദീകരിച്ചു. മാറ്റിയ പരീക്ഷകള്‍ മെയ് അഞ്ചിന് നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

◾ തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ പിന്തുണ തേടി തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടു. നല്ല രീതിയില്‍ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദര്‍ മേനോന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പൂരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചുവെന്നും  പറ്റിയാല്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

◾ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചേക്കും. സുപ്രീം കോടതി അന്ത്യശാസനത്തിന് പിന്നാലെ ഡിഎംകെയില്‍ തിരക്ക് പിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മന്ത്രി സ്ഥാനം നഷ്ടമായാലും ബാലാജിക്ക് പാര്‍ട്ടിയില്‍ നിര്‍ണായക പദവി നല്‍കിയേക്കുമെന്നാണ് സൂചന. എഐഎഡിഎംകെക്ക് സ്വാധീനമുള്ള പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ പാര്‍ട്ടി ചുമതലയാകും ഏല്പിക്കുകയെന്നാണ് സൂചന.

◾ ചെന്നൈയില്‍ റെയില്‍വെ ട്രാക്കിലെ ബോള്‍ട്ട് ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. ട്രെയിന്‍ അട്ടിമറിയ്ക്കുള്ള ശ്രമമാണ് ഉണ്ടായതെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. ആര്‍ക്കോണം - ചെന്നൈ സെക്ഷനില്‍ തിരുവള്ളൂര്‍ ജില്ലയിലെ തിരുവങ്ങാട് സ്റ്റേഷന് സമീപത്താണ് വെള്ളിയാഴ്ച ട്രാക്കിലെ ബോള്‍ട്ട് ഇളക്കിമാറ്റിയ സംഭവമുണ്ടായത്.

◾ മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് തഹാവൂര്‍ റാണ മൊഴി നല്‍കി. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പൊലീസിനോട് പറഞ്ഞത്. പരിചയക്കാരെ കാണാനാണ് ദില്ലിയിലും കേരളത്തിലും സന്ദര്‍ശനം നടത്തിയതെന്നുമാണ്  റാണയുടെ മൊഴി. താന്‍ സന്ദര്‍ശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണസംഘത്തിന് കൈമാറിയതായാണ് വിവരം. മുംബൈ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കേരളം സന്ദര്‍ശിച്ചേക്കും.

◾ അബൂദബി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത പ്രമുഖ മലയാളി കമ്പനിയായ ലുലു റീട്ടെയില്‍ ഓഹരി ഉടമകള്‍ക്ക് 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. അബൂദബിയില്‍ നടന്ന ലുലു റീട്ടെയ്‌ലിന്റെ ആദ്യ വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് ലുലുവിന്റെ വമ്പന്‍ പ്രഖ്യാപനം. 7,208 മില്യണ്‍ (720 കോടി രൂപ) ഡിവിഡന്റായി നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. 75 ശതമാനം ലാഭവിഹിതമെന്ന മുന്‍ധാരണയേക്കാള്‍ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകര്‍ക്ക് ലഭിക്കുക. 2024 സാമ്പത്തിക വര്‍ഷത്തില്‍ ലുലു റീട്ടെയ്ല്‍ 4.7 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 7.62 ബില്യണ്‍ ഡോളര്‍ വരുമാനത്തോടെ 12.6 ശതമാനം അധിക വളര്‍ച്ച. അറ്റാദായം 216.2 മില്യണ്‍ ഡോളറിലെത്തി. ജി.സി.സിയില്‍ യു.എ.ഇ, സൗദി അറേബ്യ മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച വളര്‍ച്ചയാണ് നേടിയത്.

◾ ഏറ്റവും കനം കുറഞ്ഞ മൊബൈല്‍ ഫോണ്‍ വിപണിയിലെത്തിക്കാന്‍ ആപ്പിള്‍. ഇക്കൊല്ലം സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 17 എയര്‍ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായിരിക്കുമെന്നാണ് സൂചന. ഐഫോണ്‍ 17 എയറിന്റെ കനം വെറും 6 മില്ലിമീറ്റര്‍ മാത്രം. അതായത് ഒരു പേനയുടെ കനം. ടൈറ്റാനിയം-അലൂമിനിയം ഫ്രെയിമിലാണ് നിര്‍മ്മാണം. ഭാരം കുറക്കാനും പ്രീമിയം ഫീല്‍ നല്‍കാനും ഇതിനാകും. 6.6 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ, സ്‌ക്രാച്ച്-റെസിസ്റ്റന്റ് ഗ്ലാസ്, മാറ്റ് ഫിനിഷ് എന്നിവ ഫോണിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. 120ഹെര്‍ട്സ് പ്രോമോഷന്‍ ടെക്‌നോളജിയോടു കൂടിയ ഡിസ്‌പ്ലേ ഫോണിന്റെ പ്രധാന ആകര്‍ഷണമാകും. സുഗമമായ സ്‌ക്രോളിങും ഉറപ്പ്. ഡൈനാമിക് ഐലാന്‍ഡും ഫേസ് ഐ.ഡിയും തുടര്‍ന്നും ഉണ്ടാകും. ആപ്പിളിന്റെ എ19 ചിപ്പായിരിക്കും ഐഫോണ്‍ 17 എയറിന്റെ ഹൃദയം. 8 ജി.ബി/ 12 ജി.ബി റാമില്‍ 256 ജി.ബി അല്ലെങ്കില്‍ 512 ജി.ബി സ്റ്റോറേജിലായിരിക്കും ഫോണ്‍ ലഭ്യമാവുക. കനം കുറഞ്ഞത് കൊണ്ട് ബാറ്ററിയുടെ കാര്യത്തില്‍ ആപ്പിള്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് കരുതാനാകില്ല. ഏകദേശം 899 ഡോളര്‍ (ഏകദേശം 75,000 രൂപ) മുതല്‍ വില ആരംഭിക്കുമെന്നാണ് കരുതുന്നത്.

◾ സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'രോമാഞ്ചം' സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ടീസര്‍ എത്തി. 'കപ്കപി' എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. ബ്രാവോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ എത്തുന്നത് തുഷാര്‍ കപൂറും സൗബിന്റെ വേഷത്തില്‍ ശ്രേയസ് തല്‍പാഡെയുമെത്തും. ചിത്രം മേയ് 23ന് തിയറ്ററുകളിലെത്തും.

◾ 2023 ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും, 'പൊന്നിയിന്‍ സെല്‍വന്‍2' എന്ന സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. പ്രതികള്‍ കോടതിയില്‍ 2 കോടി രൂപ കെട്ടിവയ്ക്കാനും വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറിന് 2 ലക്ഷം രൂപ കോടതി ചെലവായി റഹ്‌മാനും മറ്റ് പ്രതികളും നാല് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും കോടതി വിധിച്ചു. ജൂനിയര്‍ ഡാഗര്‍ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എന്‍ ഫയാസുദ്ദീന്‍ ഡാഗറും, ഉസ്താദ് സാഹിറുദ്ദീന്‍ ഡാഗറും ചേര്‍ന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആര്‍ റഹ്‌മാന്‍ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗര്‍ പറയുന്നത്. ഈ കേസിലാണ് കോടതിയുടെ വിധി. എല്ലാ ഒടിടി, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഗാനത്തോടൊപ്പമുള്ള നിലവിലുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റാനും കോടതി നിര്‍ദ്ദേശിച്ചു.

◾ കൃതി സനോണിന്റെ യാത്രകള്‍ക്ക് ഇനി വെല്‍ഫെയറിന്റെ തിളക്കം. ഗ്ലോസി ബ്ലാക്ക് നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ടൊയോട്ടയുടെ ഈ ആഡംബര എം പി വിയ്ക്കായി കൃതി സനോണ്‍ കണ്ടെത്തിയ  രജിസ്‌ട്രേഷന്‍ നമ്പറിലുമുണ്ട് പ്രത്യേകത. 0700 എന്ന വി ഐ പി നമ്പറാണ് താരം തന്റെ പ്രിയവാഹനത്തിനായി തിരഞ്ഞെടുത്തത്. ഹൈ, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വെല്‍ഫെയറിന്റെ ഏതു വേരിയന്റാണ് കൃതി സനോണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്നു വ്യക്തമല്ല. ഈ രണ്ടു വേരിയന്റുകള്‍ക്കും യഥാക്രമം 1.22 കോടി രൂപ, 1.32 കോടി രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില വരുന്നത്. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2.5 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്‍പാദിപ്പിക്കുമിത്. ഇ - സി വി റ്റി ഗിയര്‍ ബോക്‌സും നല്‍കിയിട്ടുണ്ട്.

◾ പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും മുഴുകിയ ഒരുകൂട്ടം മനുഷ്യരുടെ കഥ. ചോരയില്‍ നീന്തിത്തുടിക്കുന്നവര്‍, മുലപ്പാലില്‍ മുങ്ങിക്കുളിച്ചു വിശുദ്ധരാകുന്നവര്‍, അര്‍ത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തില്‍ കൂത്താടുന്നവര്‍. നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും അനുകന്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യര്‍ക്കുള്ളതെന്ന് അടയാളപ്പെടുത്തുന്ന നോവല്‍. 'കരു'. മജീദ് സയീദ്. ഡിസി ബുക്സ്. വില 399 രൂപ.

◾ ചൂടു കൂടുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് മെക്കാനിസമാണ് വിയര്‍ക്കുക എന്നത്. ഇത് ശരീരത്തിന്റെ താപനില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. വിയര്‍പ്പില്‍ ആന്റിമൈക്രോബയല്‍ സ്വഭാവമുള്ള പെപ്റ്റൈഡുകള്‍ ഉള്ളതിനാല്‍ അണുബാധ തടയാനും സഹായിക്കും. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയര്‍പ്പ് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കും ഇത് മാനസികനില മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. ശരീരത്തിന്റെ താപനില ഉയരുമ്പോള്‍ വിയര്‍പ്പ് ഗ്രന്ഥികളിലൂടെ ഈര്‍പ്പം ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് വിടുന്നു. ഈ ഈര്‍പ്പം ബാഷ്പീകരിക്കരിക്കുന്നതിലൂടെ ചൂട് കുറയുകയും ശരീരതാലനില ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് വിഷാംശവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതില്‍ വിയര്‍പ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊളസ്ട്രോള്‍, ഉപ്പ് തുടങ്ങിയവ വിയര്‍പ്പിലൂടെ പുറന്തള്ളപ്പെടുന്നു. വിയര്‍പ്പ് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ആന്റിമൈക്രോബയല്‍ പെപ്റ്റൈഡുകള്‍ വിയര്‍പ്പില്‍ അടങ്ങിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയര്‍പ്പ് ശരീരത്തിന്റെ സ്വാഭാവിക വേദനസംഹാരികളായ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കുന്നു. ഈ 'ഫീല്‍-ഗുഡ്' ഹോര്‍മോണുകള്‍ മാനസികനില മെച്ചപ്പെടുത്തും. കൂടാതെ, ശാരീരിക പ്രവര്‍ത്തനത്തിന് ശേഷമുണ്ടാകുന്ന വിയര്‍പ്പ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉത്കണ്ഠയെ ചെറുക്കുകയും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.37, പൗണ്ട് - 113.67, യൂറോ - 97.06, സ്വിസ് ഫ്രാങ്ക് - 103.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.60, ബഹറിന്‍ ദിനാര്‍ - 226.48, കുവൈത്ത് ദിനാര്‍ -278.28, ഒമാനി റിയാല്‍ - 221.72, സൗദി റിയാല്‍ - 22.76, യു.എ.ഇ ദിര്‍ഹം - 23.24, ഖത്തര്‍ റിയാല്‍ - 23.42, കനേഡിയന്‍ ഡോളര്‍ - 61.60.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right