തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇനി രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്‍കി.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട നടപടിയെടുക്കണം. രാത്രി പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി വികസനസമിതിക്ക് ആവശ്യത്തിന് അനുബന്ധ ജീവനക്കാരെ അനുവദിക്കും.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒക്ടോബർ ഒന്നിന് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഇതുനടപ്പാക്കാനാണ് നിർദേശം.
മതിയായ ജീവനക്കാരും സൗകര്യവും ഇല്ലാത്തതാണ് മെഡിക്കല്‍ കോളേജുകള്‍ തടസ്സമായി ചൂണ്ടിക്കാണിച്ചിരുന്നത്.എന്നാൽ, ഫോറൻസിക് സർജൻമാരുടെ കുറവുമൂലം രാത്രി പോസ്റ്റ്മോർട്ടം തുടങ്ങുന്നത് നിലവിൽ പ്രായോഗികമല്ലെന്ന് അധികൃതർത്തന്നെ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങാനാണ് സർക്കാർ നിർദേശം.
മൂന്നുവർഷംമുൻപ് കോടതിനിർദേശപ്രകാരമാണ് രാത്രിയിൽ പോസ്റ്റ്മോർട്ടം തുടങ്ങാൻ നടപടി തുടങ്ങിയത്. ആവശ്യമായ ജീവനക്കാരെ നിയമിച്ചും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയും രാത്രിയിൽ പോസ്റ്റ്മോർട്ടം തുടങ്ങാനായിരുന്നു കോടതി നിർദേശിച്ചത്. എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയെങ്കിലും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കാൻ നടപടിയുണ്ടായില്ല.
രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയാൽ പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകുന്നതിനു പുറമേ അവയവദാനം കൂടുതൽ സാധ്യമാകുകയും ചെയ്യും.അതേസമയം, നിലവിലെ നിയമമനുസരിച്ച് എല്ലാ മൃതദേഹങ്ങളും രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയില്ല. ക്രിമിനൽ കേസ് തുടങ്ങി കോടതിനടപടികളിലേക്ക് പോകുന്ന സംഭവങ്ങളിലുൾപ്പെട്ട മൃതദേഹങ്ങൾ രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താനാകില്ല.
Tags:
HEALTH