Trending

കേരളത്തിൽ അതിശക്തമായ മഴ:മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശം.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. സംസ്ഥാനത്തിന്റെ മലയോര മേഖലകളിൽ പ്രത്യേക ശ്ര​ദ്ധവേണമെന്നും അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവുമുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അതേസമയം, കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാൾവരെ നിരോധിച്ചു. എറണാകുളം ജില്ലയിൽ മറ്റന്നാൾ വരെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻറെ മുന്നറിയിപ്പ്. മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത കളക്ടർമാരുടെ യോഗം മഴകാരണം മാറ്റിവച്ചു.
Previous Post Next Post
3/TECH/col-right