വയനാട് ജില്ലയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും നഷ്ടപരിഹാരം അനുവദിക്കും. വയനാട് ജില്ലാ കലക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നഷ്ടപ്പെട്ട രേഖകൾ തിരികെ നൽകാൻ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ഫീസ് ഈടാക്കില്ല. അദാലത്ത് നടത്തുന്ന തീയതി അടിയന്തരമായി തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
ക്യാമ്പിലുള്ള ഒരു കുടുംബത്തിന് 3800 രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി പുസ്തകങ്ങൾ എത്തിച്ച് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Tags:
KERALA