Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ഓഗസ്റ്റ് 8, ശനി 
1201 | കര്‍ക്കടകം 23, രോഹിണി

◾ ശരിയെന്ന് കരുതിയ കാര്യങ്ങളെപ്പോലും ചോദ്യം ചെയ്യാനും സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ധൈര്യം യുവതലമുറയ്ക്കു വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി ഐ.ഐ.ടി യുടെ 57-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ എപ്പോഴും ജിജ്ഞാസ നിലനിര്‍ത്തുകയും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആഗ്രഹം വളര്‍ത്തുകയും വേണമെന്നും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു.

◾ ക്രിമിനല്‍കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ സംസ്ഥാനത്തുടനീളം വലവിരിച്ച് പോലീസ്. ഇയാളുമായി ബന്ധമുള്ള ഇരുപതിലേറെ പേരെ പോലീസ് പലയിടത്തുനിന്നായി കസ്റ്റഡിയിലെടുത്തു. ഇതിനിടെ അര്‍ജുന്‍ മലപ്പുറം എടപ്പാളിലെ ഒരു സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന എടപ്പാള്‍ സ്വദേശികളായ നാലുപേരെ കസ്റ്റഡിയിലെടുത്തു. അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള അഞ്ചു പേരെ തിരുവനന്തപുരത്തും കസ്റ്റഡിയിലെടുത്തു.

◾ അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വെടിവെച്ചാലും മുട്ടുകുത്തില്ല എന്ന അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'നാട്ടിലുള്ള ഗുണ്ടകള്‍ പലതും പറയും, നോക്കാം' എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രിയുടെ മറുപടി.

◾ ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. വിജിലന്‍സ് കമ്മീഷണര്‍ ഇന്നോ നാളെയുമായി കത്ത് നല്‍കും. അതു ലഭിച്ചാലുടന്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

◾ സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാര്‍ഥികളുടെ ക്വിസ് മല്‍സരത്തില്‍ ഉള്‍പ്പെടുത്തിയതിന് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എഇഒമാരോട് റിപ്പോര്‍ട്ട് തേടി. ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി നല്‍കിയത് സവര്‍ക്കറുടെ പേരായിരുന്നു. സംഭവത്തില്‍ പരാതിയുമായി എംഎസ്എഫ് രംഗത്തെത്തി. ഡിഇ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി.

◾ ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നതു തടയും. മയക്കുമരുന്ന് കടത്തലും വില്‍പ്പനയും കുറഞ്ഞെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

◾ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന 'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 14.40 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.

◾ കെപിസിസിക്ക് പുതിയ പ്രസിഡന്റ് ആരാകണമെന്നതിനൊപ്പം ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാന ചര്‍ച്ചകളും ചൂടുപിടിച്ചു. കെപിസിസി മാധ്യമ വിഭാഗത്തിലെ ദീപ്തി മേരി വര്‍ഗീസ്, സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ഐഷ പോറ്റി എന്നിവര്‍ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് താത്പര്യം അറിയിച്ചിട്ടുണ്ട്.

◾ ഇന്ത്യന്‍ ബാങ്കില്‍ വന്‍ തട്ടിപ്പ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ കമ്പനിയാണ് 29 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. മൈമോ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന കമ്പനി, ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്.

◾ തൃശൂരില്‍ പോലീസ് വാഹനം തടഞ്ഞ് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ ടിവി ബിജുവിന് തൃശ്ശൂര്‍ പൊലീസ് ട്രെയിനിങ് കോളജില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിന് വകുപ്പ് ഉത്തരവിട്ടു.

◾ പി എസ് സി നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്‍പിഎസ്ടി റാങ്ക് ജേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലില്‍ പുല്ല് തിന്ന് സമരം നടത്തി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരും ഉറപ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സമരമെന്ന് ഉദ്യോഗാര്‍ഥികള്‍.

◾ നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി. കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ അമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ ഡിമാന്റ് പരാമര്‍ശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

◾ വയനാട് ചൂരല്‍മലയിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ചൂരല്‍മല വില്ലേജ് റോഡിലാണ് പുലിയിറങ്ങിയത്. വില്ലേജ് റോഡിലെ അമല്‍ നിവാസില്‍ വിജയന്റെ വളര്‍ത്തുനായയെ പുലി പിടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

◾ താമരശേരി ഫ്രഷ്‌കട്ട് സമരത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും കമ്പനിയും ഒത്തുകളിച്ചെന്ന് ആരോപണം. അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ കമ്പനിക്ക് കിട്ടിയെന്നും അതിനാലാണ് കമ്പനിക്ക് പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനും സ്റ്റേ കിട്ടാനും കാരണമെന്നു നാട്ടുകാര്‍.

◾ മലങ്കര ഡാമില്‍ രാസമാലിന്യം കലര്‍ന്നതില്‍ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാന്‍ ഉത്തരവ്. ഫാക്ടറിയിലെ ഓയില്‍ ചോര്‍ച്ച മൂലം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലാണ്. പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാര്‍ പൊലീസ് കേസെടുത്തു.

◾ കര്‍ണാടകയിലെ ബിടതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും കൊല്ലപ്പെട്ട അപകടത്തിന് പിന്നില്‍ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും 'സിംഗിള്‍ ഡ്രൈവര്‍' ഡ്യൂട്ടിയുമെന്ന് ആരോപണം. ബസ് ഓടിച്ചിരുന്ന കോഴിക്കോട് വെള്ളയില്‍ സ്വദേശി മിഥിലേഷ് ഉറങ്ങിപ്പോയതാകാം അപകടകാരണം. ഇദ്ദേഹവും ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂര്‍ സ്വദേശി എന്‍.എം അരുണും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

◾ ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാല്‍ മോഹന്‍ലാലിന്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റിവച്ചു.  ഗായിക കെ എസ് ചിത്ര, മനോജ് കെ ജയന്‍ അടക്കമുള്ളവര്‍ എത്തിയെങ്കിലും മോഹന്‍ലാലിന് വീസ ലഭിച്ചിരുന്നില്ല.  അതേസമയം, ഷോ മറ്റൊരു ദിവസം ഉണ്ടാകുമെന്ന് മോഹന്‍ലാല്‍.

◾ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡോ. ശശി തരൂര്‍ എംപി. സിജെപി ഉന്നയിച്ച അതേ വിഷയം തന്നെയാണ് കോണ്‍ഗ്രസും ഏറ്റെടുത്തത്. എന്നാല്‍ രാഹുലിന് ചലനമുണ്ടാക്കാനായില്ലെന്നും കോണ്‍ഗ്രസ് പുനര്‍ ചിന്തനം നടത്തണമെന്നും ശശി തരൂര്‍ പറഞ്ഞു.

◾ സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് താമസം മാറാനും അവിടെ വീട് നിര്‍മ്മിക്കാനും ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന് പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. വീടു നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തടസപ്പെട്ടതോടെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ സഹായം പരസ്യമായി അഭ്യര്‍ത്ഥിച്ചിരുന്നു.

◾ രാഷ്ട്രത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങളും രഹസ്യ രേഖകളും ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. വിംഗ് കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

◾ റഷ്യയ്ക്കെതിരായ ഉപരോധ നടപടികള്‍ ശക്തമാക്കുന്നതിനായുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. റഷ്യയില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നൂറുശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് അനുമതി നല്‍കുന്ന ബില്ലിനാണ് സെനറ്റ് അംഗീകാരം നല്‍കിയത്.

◾ ലോക അണ്ടര്‍-20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ പത്തൊന്‍പതുകാരന്‍ ആശിഷ് യാദവ് വെള്ളി മെഡല്‍ നേടി. ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ ഫൈനല്‍ പോരാട്ടത്തിലെ മൂന്നാം ശ്രമത്തില്‍ 74.09 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ആശിഷ് ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ സമ്മാനിച്ചത്.

◾ ലോക ഫുട്ബോള്‍ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുമായി ഇംഗ്ലീഷ് മാധ്യമങ്ങള്‍. യുവേഫയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവെ, വ്യക്തിപരമായ ബന്ധങ്ങളുടെ പേരില്‍ ഒരു ജീവനക്കാരിക്ക് അനര്‍ഹമായ ആനുകൂല്യങ്ങളും വന്‍തുകയും നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍.

◾ 2026 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാന്‍ പദ്ധിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. യുഎസ് സുരക്ഷാ ഏജന്‍സികളും എഫ്.ബി.ഐയും മറ്റ് രാജ്യങ്ങളിലെ പൊലീസും ചേര്‍ന്ന് തയ്യാറാക്കിയ രഹസ്യ സുരക്ഷാ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'ഇന്‍ഫോര്‍മേഷന്‍.എസ്' ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

◾ സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് വലിയ കുതിപ്പ്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇന്ന് കൂടി. ഒരു ഗ്രാമിന് ഇന്നത്തെ വില 13,965 രൂപയാണ്. പവന്‍ വില 1,11,720 രൂപയും. ഓഗസ്റ്റില്‍ ആദ്യത്തെ എട്ടുദിവസം കൊണ്ട് പവനില്‍ 6,000 രൂപയ്ക്ക് മുകളിലാണ് കൂടിയത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 80 രൂപ വര്‍ധിച്ച് 11,475 രൂപയിലെത്തി, പവന്‍വില 91,800 രൂപ. 14 കാരറ്റിന് ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളിവില ഇന്നും ഗ്രാമിന് 245 രൂപയില്‍ തുടരുന്നു. ഏഴ് മാസത്തോളം നീണ്ടുനിന്ന വലിയ തിരുത്തലിന് ശേഷം അന്താരാഷ്ട്ര സ്വര്‍ണ്ണവിപണി വീണ്ടും ശക്തമായി തിരിച്ചുവരുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

◾ യാത്രയ്ക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്‌സ്. യാത്രചെയ്യുന്ന വഴിയിലുള്ള ഉത്സവങ്ങള്‍, സംഗീത പരിപാടികള്‍, പ്രാദേശിക മേളകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ സഹിതം മാപ്സ് ശുപാര്‍ശ ചെയ്യും. ആദ്യഘട്ടത്തില്‍ യു.എസില്‍ മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. എന്നാല്‍ ഹിന്ദിയില്‍ സെര്‍ച്ച് ചെയ്യാനുള്ള ഫീച്ചര്‍ ഇന്ത്യയ്ക്കുവേണ്ടി ഗൂഗിള്‍ മാപ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. ഹോട്ടല്‍ ബുക്കിങ്, ഫ്‌ളൈറ്റ് കണ്‍ഫര്‍മേഷന്‍ എന്നിവ അനായാസമാക്കുന്നതിന് പേഴ്‌സണല്‍ ഇന്റലിജന്‍സും ഗൂഗിള്‍ അവതരിപ്പിച്ചു. ബസ്, മെട്രോ, ട്രെയിന്‍, ഫെറി എന്നിവയ്ക്കുള്ള തത്സമയ അപ്ഡേറ്റുകള്‍ നല്‍കുന്ന റിയല്‍-ടൈം ട്രാന്‍സിറ്റ് ഇന്‍ഫര്‍മേഷനും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

◾ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ട്രിയോണ്‍ എന്ന പേരില്‍ അവതരിപ്പിച്ച സ്‌കൂട്ടറിന്റെ പ്രാരംഭ വില 99,999 രൂപയാണ് (എക്‌സ് ഷോറൂം). സി1, സി1എക്‌സ്, സി2 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തിയത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് ആയ സി1ന് ആണ് 99,999 രൂപ വില വരുന്നത്. 2.3 കിലോവാട്ട്അവര്‍ ശേഷിയുള്ള ഊരിമാറ്റാവുന്ന ബാറ്ററിയോടെയാണ് ഇത് വരുന്നത്. സി1എക്‌സ് വേരിയന്റിന് വലിയ ബാറ്ററി പായ്ക്ക് ആണ് വരുന്നത്. ഇതിന്റെ എക്‌സ് ഷോറും വില 1,09,999 രൂപയാണ്. സി2 വേരിയന്റിനും അതേ 3 കിലോവാട്ട്അവര്‍  ഫിക്‌സഡ് ബാറ്ററി പായ്ക്ക് തന്നെയാണ് വരുന്നത്. കരുത്തുറ്റ 3.5 കിലോവാട്ട്അവര്‍  മോട്ടോറാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മോഡലിന് 1,19,999 രൂപയാണ് വില വരുന്നത്.

◾ കാര്‍പാത്തിയന്‍ മലനിരകളിലെ ബംഗ്ലാവില്‍ വൃദ്ധനായ ജനറല്‍ തന്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവര്‍ തമ്മില്‍ കണ്ടിട്ട് നാല്‍പത്തിയൊന്ന് വര്‍ഷങ്ങളായി. ഒരു രാത്രി നീണ്ട കൂടിക്കാഴ്ചയില്‍ വാക്കുകളും കഥകളും കൊണ്ടുള്ള യുദ്ധങ്ങളും പരസ്പരമുള്ള കുറ്റാരോപണങ്ങളും കൊണ്ട് അവര്‍ കനലുകള്‍ പാറിച്ചു. ചെറുപ്പത്തില്‍ ആത്മാര്‍ത്ഥസുഹൃത്തുക്കളായിരുന്ന അവരുടെ വേര്‍പിരിയലിന് കാരണമായത് ഒരു തോക്ക് ആണ്. അതിനു പിന്നിലെ കാരണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വഞ്ചനയുടെയും തിരസ്‌ക്കാരത്തിന്റെയും കഥ പറയുന്ന ഒരപൂര്‍വ നോവല്‍. 'കനലുകള്‍'. സാന്തോര്‍ മാറൊയ്. വിവര്‍ത്തനം: ജോണി എം. എല്‍. ഡിസി ബുക്സ്. വില 90 രൂപ.

◾ കേരളത്തില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കുന്‍ഗുനിയ പരത്തുന്നത്. പകല്‍ കടിക്കുന്ന ഈ കൊതുകിനെതിരേ പുലര്‍ച്ചയും വൈകുന്നേരവും കൂടുതല്‍ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടര്‍ത്തുന്നത് ഈ കൊതുകുകളാണ്. പെട്ടന്നുള്ള ഉയര്‍ന്ന പനി, സന്ധികളില്‍ കടുത്ത നീര്‍വീക്കം, വേദന (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍ എന്നിവയില്‍), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളില്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. മിക്ക കേസുകളിലും രോഗം ഏഴ് മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചിലരില്‍ സന്ധി വേദന മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കാം. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ഒരാള്‍ക്ക് ഒരു ആഴ്ചയോളം വൈറസിന്റെ ഉറവിടമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ സമയത്ത് കടിച്ചാല്‍ കൊതുകിന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ത്താന്‍ കഴിയും. അങ്ങനെയാണ് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരുന്നത്. പ്രത്യേക വാക്സിനോ വൈറസ് വിരുദ്ധ മരുന്നുകളോ ചിക്കുന്‍ഗുനിയയ്ക്കില്ല. പാരസെറ്റമോള്‍ ഉപയോഗിച്ച് പനിയും വേദനയും കുറയ്ക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.21, പൗണ്ട് - 128.35, യൂറോ - 110.02, സ്വിസ് ഫ്രാങ്ക് - 117.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.26, ബഹറിന്‍ ദിനാര്‍ - 252.45, കുവൈത്ത് ദിനാര്‍ -308.43, ഒമാനി റിയാല്‍ - 247.60, സൗദി റിയാല്‍ - 25.35, യു.എ.ഇ ദിര്‍ഹം - 25.91, ഖത്തര്‍ റിയാല്‍ - 26.12, കനേഡിയന്‍ ഡോളര്‍ - 68.30.
Previous Post Next Post
3/TECH/col-right