Trending

സായാഹ്ന വാർത്തകൾ.

2025 | സെപ്റ്റംബർ 9 | ചൊവ്വ 
1201 | ചിങ്ങം 24 |  ഉത്രട്ടാതി 

◾  ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത് എന്നിവരും മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസയും. രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണത്തോട് തര്‍ക്കസ്വരത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രതികരിച്ചത് ശരിയായില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടര്‍പട്ടികയെയുംകുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയമുണര്‍ത്താനേ ഇത് വഴിയൊരുക്കൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം ആദരണീയരായ മൂന്ന് വ്യക്തികളും ഉന്നയിച്ച വിമര്‍ശനത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം എക്സില്‍ ആവശ്യപ്പെട്ടു.

◾  സാമൂഹിക മാധ്യമ നിരോധനം പിന്‍വലിച്ചിട്ടും പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കത്തിച്ചു. കെപി ശര്‍മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നീക്കം. ശര്‍മ ഒലിയുടെ രാജി ഇന്നലെ മുതല്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു. 19 പ്രക്ഷോഭകരെ നേര്‍ക്കുനേര്‍ വെടിവെച്ചുകൊന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.

◾  നേപ്പാളിലെ യുവാക്കളുടെ പ്രക്ഷോഭത്തില്‍ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ ജാഗ്രതയോടെ ഇരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം. പരിക്കേറ്റ പ്രക്ഷോഭകാരികള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു.

◾ നേപ്പാളില്‍ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തില്‍നിന്നും പോയ മലയാളി വിനോദ സഞ്ചാരികള്‍ കാഠ്മണ്ഡുവില്‍ കുടുങ്ങി.  കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികളാണ് വഴിയില്‍ കുടുങ്ങിയത്. കാഠ്മണ്ഡുവിന് സമീപമാണ് ഇവര്‍ നിലവിലുള്ളത്.

◾  രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ വാദം പൂര്‍ത്തിയായി. ഗവര്‍ണര്‍ എതിരാളിയല്ല ജനങ്ങളോട് ബാധ്യസ്ഥനെന്ന് കേരളം സുപ്രീം കോടതിയില്‍ പറഞ്ഞു. ഗവര്‍ണര്‍ നിയമനിര്‍മ്മാണ സഭയുടെ ഭാഗമാണ്. ഗവര്‍ണര്‍ ശത്രുത മനോഭാവത്തില്‍ അല്ല പ്രവര്‍ത്തിക്കേണ്ടതെന്നും പാസാക്കുന്ന ബില്ലുകളെ കുറിച്ച് ഗവര്‍ണര്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും കേരളം വ്യക്തമാക്കി. മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബില്ല് തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കേരളം വാദത്തില്‍ ചൂണ്ടിക്കാട്ടി.

◾  സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരേ നിര്‍മാതാവ് സാന്ദ്രാ തോമസ്. ഹേമാ കമ്മിറ്റിക്കുമുമ്പിലെത്തിയ പരാതികള്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നല്‍കിയതാണെന്ന മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്രാ തോമസ് ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രസ്താവന സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും സാന്ദ്ര കുറ്റപ്പെടുത്തി.

◾ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലിനെ അഭിനന്ദിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഓണം കളറാക്കാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി സമര്‍ത്ഥമായി പ്രവര്‍ത്തിച്ച ധനകാര്യവകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങള്‍ എന്നാണ് മന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. ഓണക്കാലത്ത് ഇരുപതിനായിരം കോടി രൂപയാണ് സാധാരണക്കാരുടെ കൈകളില്‍ എത്തിയതെന്നും   ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ആളുടെ പേരു കൂടി പറഞ്ഞില്ലെങ്കില്‍ അത് അനീതിയാകുമെന്നും ഡോ. ബിന്ദു പറഞ്ഞു.

◾  സംസ്ഥാനത്തെ പൊലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താഴോട്ടുപോകുന്നുവെന്ന വിമര്‍ശനവുമായി ഡിജിപി യോഗേഷ് ഗുപ്ത. വിജിലന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യോഗേഷ് ഗുപ്ത വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. രഹസ്യസ്വഭാവമുള്ള കാര്യമായതിനാല്‍ പൊലിസ് ആസ്ഥാനം മറുപടി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് പൊലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താറുമാറാകുകയാണ് എന്ന് യോഗേഷ് ഗുപ്ത  വിമര്‍ശനം ഉന്നയിച്ചത്.

◾ കളക്ഷനില്‍ ചരിത്ര നേട്ടവുമായി കെ എസ് ആര്‍ ടി സി. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.13 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കളക്ഷന്‍ ആദ്യമാണ്. ഓണം കഴിഞ്ഞ് ഉണ്ടായ യാത്രികരുടെ എണ്ണം വര്‍ധിച്ചതാണ് ഈ ചരിത്രനേട്ടത്തിന് പിന്നില്‍.

◾  എക്കാലവും കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ട വ്യക്തിയാണ് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചടയന്‍ ഗോവിന്ദന്റെ 27-ാം ഓര്‍മ്മദിനത്തില്‍ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തികഞ്ഞ അച്ചടക്കത്തോടെയും സംഘടനാ കാര്‍ക്കശ്യത്തോടെയുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പാര്‍ട്ടിക്ക് എന്നും കരുത്തായെന്നും പിണറായി വിജയന്‍ ഓര്‍മിച്ചു.

◾ പൊലീസ് വേട്ടയ്ക്ക് ഏറ്റവും കൂടുതല്‍ ഇരയായത് കമ്മ്യൂണിസ്റ്റുകാരാണെന്ന് മുന്‍ മന്ത്രി ഡോ. ടിഎം തോമസ് ഐസക്. എല്ലാ സര്‍ക്കാരിന്റെ കാലത്തും പുഴുക്കുത്തുകള്‍ പൊലീസില്‍ ഉണ്ടായിട്ടുണ്ടെന്നും, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ അവരുടെ സര്‍ക്കാരിന്റെ കാലത്തുള്ള പൊലീസിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നത് നല്ലതാണെന്നും തോമസ് ഐസക് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് അത് മറികടക്കാനാണ് ഇപ്പോള്‍ പൊലീസ് വിഷയം  ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ ഇ ഇസ്മായിലിന് ക്ഷണമില്ല. തന്നോട് നേതൃത്വം കാണിച്ചത് അവഗണനയെന്ന് ഇസ്മായില്‍ പറഞ്ഞു. എന്തുകൊണ്ട് സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്നും ഇത്ര കാലം പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത് തന്നോട് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

◾ റോഡ് നന്നാക്കാതെ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

◾ ഓണനാളുകളില്‍ ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം. 12 ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 78 കോടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാഗപ്പള്ളി, തിരുവനന്തപുരം പവര്‍ഹൗസിനടുത്തായുള്ള ഔട്ലറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യം ചെലവഴിക്കപ്പെട്ടത്.

◾ സംസ്ഥാനത്തെ മദ്യശാലകളില്‍ നാളെ മുതല്‍ കുപ്പികള്‍ തിരികെ വാങ്ങല്‍ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 20 ഷോപ്പുകളിലായിരിക്കും മദ്യക്കുപ്പികള്‍ തിരികെ ഏല്‍പ്പിക്കാന്‍ കഴിയുന്നത്. വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റില്‍ മദ്യക്കുപ്പി കൊടുത്താല്‍ ഡെപ്പോസിറ്റ് തുകയായ 20രൂപ തിരികെ നല്‍കും.

◾  പാലക്കാട് പുതുനഗരത്തും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്‌കൂളിലും പന്നി പടക്കം പൊട്ടിയ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. രണ്ടിടത്ത് നിന്നും കണ്ടെത്തിയ പന്നിപ്പടക്കങ്ങള്‍ ഒരേ രീതിയില്‍ ഉണ്ടാക്കിയതാണെന്ന കണ്ടെത്തലാണ് പൊലീസിനെ ഈ നിഗമനത്തിലേക്ക് എത്തിച്ചത്. പുതുനഗരത്ത് പന്നിപ്പടക്കം പൊട്ടി പരിക്കേറ്റ ഷെരീഫിന്റെ സൗഹൃദ വലയങ്ങളും സംശയമുണര്‍ത്തുന്നതാണെന്ന് പൊലീസ് പറയുന്നു.

◾  ശബരിമലയിലെ ദ്വാരകപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റിയതു സംബന്ധിച്ച് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഹൈക്കോടതി അനുമതിയില്ലാതെ ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ സ്വര്‍ണപ്പണികള്‍ സന്നിധാനത്ത് നടത്തണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. എന്നാല്‍ സ്വര്‍ണപ്പാളിക്ക് കേടുപാടുണ്ടെന്നും പരിഹരിക്കണമെന്നും ഇതിനായാണ് ഇളക്കിമാറ്റിയതെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിക്കുന്നത്.

◾ ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ എല്ലാം ദേവസ്വം ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി. പരിപാടി തടയണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. സമാന സ്വഭാവത്തിലുളള ചില ഹര്‍ജികള്‍ നിലവില്‍ ദേവസ്വം ബെഞ്ചിന്റെ പരിഗണനയില്‍ ഉണ്ട്. ഇത് കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദേശം.

◾ ഡോ. ബി അശോകിനെ കെടിഡിഎഫ്സി ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി. ഇതോടെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിന് തുടരാം. അശോകിന്റെ ഹര്‍ജി ചൊവ്വാഴ്ച വീണ്ടും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കും.കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്.

◾  മുന്‍ മന്ത്രി കെടി ജലീല്‍ എംഎല്‍എക്കെതിരെ ആരോപണവുമായി മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. ഭാര്യയ്ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ മന്ത്രിയായിരിക്കെ ഇടപെട്ടുവെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ സംശുദ്ധിയെ കുറിച്ച് നാടുനീളെ പറയുന്ന കെടി ജലീല്‍ ജീവിതത്തില്‍ അത് പകര്‍ത്തുന്നില്ല എന്നും സിദ്ദീഖ് പന്താവൂര്‍ കുറ്റപ്പെടുത്തി.

◾ മനുഷ്യപുലി'ക്കൂട്ടങ്ങളെ കണ്ട് വിസ്മയത്തിലായി കേരളം സന്ദര്‍ശിക്കാനെത്തിയ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം സംഘാംഗങ്ങള്‍. കേരള ടൂറിസത്തിന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി തൃശൂരില്‍ കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സംഘത്തിനാണ് പുലികളി ആസ്വദിക്കാന്‍ അവസരം ലഭിച്ചത്.

◾  പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസ് കഥ മെനഞ്ഞുവെന്നും പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ കണ്ടെത്തല്‍. മറവി പ്രശ്നമുള്ള ഓമന ഡാനിയല്‍ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാന്‍ പൊലിസ് മെനഞ്ഞ കഥയാണ് ചവര്‍ കൂനയില്‍ നിന്നും മാല കണ്ടെത്തി എന്നതെന്നും  റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

◾  പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന ഡിവൈഎസ്പി വിദ്യാധരന്റെ കണ്ടെത്തലിനോട് പ്രതികരിച്ച് ജോലിക്കാരി ബിന്ദു. റിപ്പോര്‍ട്ട് വന്നപ്പോള്‍ പ്രയാസം തോന്നിയെന്നും എന്നാല്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും ബിന്ദു പറഞ്ഞു. പൊലീസാണ് ഇത് ചെയ്യിപ്പിച്ചതെന്നും ഓമന ഡാനിയേല്‍ മാലകിട്ടിയെന്ന് അറിയിച്ചിട്ടും പൊലീസുകാരായ പ്രസന്നനും പ്രസാദും വീണ്ടും ആ കുറ്റം തന്റെ തലയില്‍ വെക്കുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു.

◾ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ കാല്‍ വിരല്‍ മുറിച്ചുമാറ്റേണ്ടി വന്നെന്ന പരാതിയുമായി തെങ്ങണ സ്വദേശി ബിജു തോമസ്. കോട്ടയം തൃക്കൊടിത്താനം പൊലീസിനെതിരെയാണ് പരാതി.  സാമ്പത്തിക തര്‍ക്കത്തില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ എസ്എച്ച്ഒ മര്‍ദ്ദിച്ചു. സംഭവം നടന്നത് 2024 ഏപ്രിലിലാണ്. അന്ന് തൃക്കൊടിത്താനം എസ്എച്ച്ഓ ആയിരുന്ന ജി. അനൂപിനെതിരെയാണ് പരാതി.

◾ കുണ്ടറയിലെ സൈനികന്റെ മരണം കസ്റ്റഡി മര്‍ദ്ദനമെന്ന പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ തേടി തോംസണ്‍ തങ്കച്ചന്റെ അമ്മ. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കി. 2024 ഡിസംബര്‍ 27നാണ് 32 കാരനായ തോംസണ്‍ മരിച്ചത്. കുണ്ടറ പൊലീസിന്റെ ക്രൂര മര്‍ദ്ദനമാണ് മകന്റെ മരണത്തിന് കാരണമെന്നാണ് അമ്മയുടെ പരാതി.

◾  തനിക്കെതിരായ പരാതി അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കൊടിയ പീഡനം നേരിട്ടതായി ആലപ്പുഴ ചേര്‍ത്തല സ്വദേശി ബാബു രാജ്. അകാരണമായി പൊലീസ് മര്‍ദിച്ചെന്നും വനിതാ ഉദ്യോഗസ്ഥയുടെ മുന്‍പില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തിയെന്നും ബാബുരാജ് പറയുന്നു. അര്‍ത്തുങ്കല്‍ സ്റ്റേഷനിലെ സിപിഒ സജീഷിനെതിരെയാണ് പരാതി.

◾  നടിയുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ഇന്നലെ രാത്രി മുബൈയില്‍ നിന്ന് കൊച്ചിയിലെത്തിച്ച സനല്‍കുമാര്‍ ശശിധരന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് ജാമ്യത്തില്‍ വിടുകയായിരുന്നു. നടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തത്.

◾  കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

◾  ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ ഒമ്പതരയോടെയാണ് വേടന്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലായിരുന്നു വേടനെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ വേടന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്താലും ഉടന്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം.

◾ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ ഷെഡിന്റെ വാതില്‍ പൊളിച്ച് വാള്‍വുകള്‍ മോഷ്ടിച്ച 2 പേര്‍ അറസ്റ്റില്‍. ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചേരാമംഗലം മണലിക്കാട് എന്ന സ്ഥലത്താണ് മോഷണം. കുനിശ്ശേരി സ്വദേശികളായ നൂര്‍ മുഹമ്മദ്(33), മുരളീധരന്‍ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഏകദേശം 30,000 രൂപ വില വരുന്ന 4 പൈപ്പുകളാണ് ഇവര്‍ മോഷ്ടിച്ചത്.

◾  ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 14 കുട്ടികള്‍ ചികിത്സ തേടി. കാസര്‍കോട് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തില്‍ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സ തേടിയത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ പൂച്ചക്കാട്ടെ ഹോട്ടലില്‍ നിന്നും ഷവര്‍മ്മ വാങ്ങി കഴിച്ചിരുന്നു. ഇവര്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം.

◾  മലപ്പുറത്ത് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. അരീക്കോട് സ്വദേശി നിഹാസിനെ ആണ് അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്.  സംഭവത്തില്‍ രണ്ട് പശുക്കള്‍ ചത്തു.  കാലി കച്ചവടക്കാരന്‍ ഹിതാഷിന്റെ പശുക്കള്‍ ആണ് ചത്തത്. കഴിഞ്ഞ ദിവസം നിഹാസ് ഒരു പശുവിനെ ഹിതാഷിന് വിറ്റിരുന്നു. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കുത്തിപ്പരിക്കേല്‍പ്പിക്കുന്നതിന് പിന്നിലുള്ള പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

◾  വയനാട് ജനവാസ മേഖലയില്‍ കടുവയും പുലിയും ഏറ്റുമുട്ടി. കല്‍പ്പറ്റ പെരുന്തട്ടയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍ക്കേയാണ് വന്യജീവി സംഘര്‍ഷം ഉണ്ടായത്. സ്ഥലത്ത് അടര്‍ന്നുവീണ പുലിയുടെ നഖവും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി നാട്ടുകാര്‍ പറഞ്ഞു.

◾  കാട്ടു പന്നി സ്‌കൂട്ടറില്‍ ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (45)ആണ് മരിച്ചത്. കൂടത്തായി മുടൂര്‍ വളവില്‍ വെച്ച് കാട്ടു പന്നി ഇടിച്ചു സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലാണ് സംഭവം. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

◾  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും വോട്ടു ചെയ്യാനെത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്ത് മണിയ്ക്കാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി രാവിലെ തന്നെ എംപിമാര്‍ എത്തിയിരുന്നു. എന്‍ഡിഎ എംപിമാര്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം പ്രതികരിച്ചു എന്നാല്‍ പ്രതിപക്ഷത്തിന്റേത് നാണം കെട്ട ആഹ്വാനമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

◾  ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം. നാല് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ഇന്നലെ രാത്രി കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.  പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍ പ്രദേശിലേക്ക് പുറപ്പെട്ടു. ശേഷം പഞ്ചാബിലെ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

◾ രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. ദീപാവലിക്ക് തൊട്ടുമുമ്പായി വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയെ പട്നയുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് പിന്നീട് ബിഹാറിലെ ദര്‍ഭംഗയിലേക്കോ സീതാമര്‍ഹിയിലേക്കോ വ്യാപിപ്പിക്കും. ദില്ലിക്കും പട്നയ്ക്കും ഇടയില്‍ പ്രയാഗ്രാജ് വഴിയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 11.5 മണിക്കൂറില്‍ യാത്ര പൂര്‍ത്തിയാക്കും.

◾  സ്വന്തം മുന്നണിയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരേ  ശല്യപ്പെടുത്തുന്നുവെന്ന ആരോപണവുമായി പുതുച്ചേരി വനിതാ എംഎല്‍എ. മുന്‍ ഗതാഗതമന്ത്രിയും പുതുച്ചേരി എംഎല്‍എയുമായ എസ്. ചന്ദ്ര പ്രിയങ്കയാണ് മന്ത്രിമാര്‍ക്കെതിരെ സ്പീര്‍ക്കര്‍ക്ക് പരാതി നല്‍കിയത്. ബിജെപിയില്‍നിന്നും എന്‍ആര്‍ കോണ്‍ഗ്രസില്‍നിന്നുമുള്ള മന്ത്രിമാര്‍ക്കെതിരേയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

◾  സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. തന്റെ  അനുവാദമില്ലാതെ ചിത്രങ്ങളടക്കം ദുരുപയോഗം ചെയ്യുന്നുവെന്നും വ്യക്തിഗത അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചിത്രങ്ങളും ശബ്ദവും അടക്കം വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേസ് അടുത്തവര്‍ഷം ജനുവരി 15 ലേക്ക് മാറ്റി ഇടക്കാല ഉത്തരവ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും.

◾  ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെയും 44 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും വഹിച്ച് ഗാസയിലേക്ക് സഹായവുമായി പോയ കപ്പല്‍ ഇസ്രയേല്‍ ആക്രമിച്ചു. ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില കപ്പലാണ് ടുണീഷ്യന്‍ തീരത്ത് ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കപ്പല്‍ കമ്പനി അറിയിച്ചു. എന്നാല്‍ പോര്‍ച്ചുഗീസ് പതാക വഹിച്ച് പോയ കപ്പലില്‍ തീപിടിത്തമുണ്ടായതാണെന്നും ഡ്രോണ്‍ ആക്രമണമല്ലെന്നുമാണ് ടുണീഷ്യ സര്‍ക്കാരിന്റെ പ്രതികരണം.

◾  നോര്‍വേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് വീണ്ടും ജയം. പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 169 സീറ്റുകളില്‍ 87 സീറ്റുകളില്‍ ഭൂരിപക്ഷം നേടി. വലതുപക്ഷ കൂട്ടായ്മയ്ക്ക് 82 സീറ്റുകളാണ് ലഭിച്ചത്. വോട്ടെണ്ണല്‍ 99 ശതമാനം പിന്നിട്ടതോടെയാണ് പ്രധാനമന്ത്രി നേരിട്ട് തങ്ങള്‍ ജയിച്ചെന്ന് അവകാശപ്പെട്ട് ജനത്തെ അഭിസംബോധന ചെയ്തത്.

◾ ക്ലാസിക്കല്‍ ചെസ്സില്‍ ഡി. ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കക്കാരനായ പതിനാറുകാരന്‍. ഫിഡെ ഗ്രാന്‍ഡ് സ്വിസ്സിന്റെ അഞ്ചാം റൗണ്ടില്‍ അഭിമന്യു മിശ്രയാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ വംശജനാണ് മിശ്ര. ക്ലാസിക്കല്‍ ചെസ്സില്‍ നിലവിലെ ചാമ്പ്യനെ പരാജയപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരിക്കുകയാണ് മിശ്ര.

◾  അമേരിക്കന്‍ ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ പിടിവിട്ട് സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 80,000 കടന്നു. ഗ്രാമിന് 125 രൂപ വര്‍ദ്ധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വര്‍ദ്ധിച്ച് 80,880 രൂപയുമായി. ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. ഇന്നലെ രാവിലെ സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് 50 രൂപ വര്‍ധിച്ചിരുന്നു. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 8,300 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,465 രൂപയിലും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,165 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ. ഡോളര്‍ സൂചിക 0.10 ശതമാനം ഇടിഞ്ഞത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങല്‍ എളുപ്പമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,652 ഡോളര്‍ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 88.03 രൂപയിലുമെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് കുറഞ്ഞത് 87,500 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.

◾ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഹിന്ദി ഭാഷയിലുള്ള എ.ഐ ചാറ്റ്ബോട്ടുകള്‍ വികസിപ്പിക്കുന്നതിനായി മെറ്റ അമേരിക്കയില്‍ മണിക്കൂറില്‍ 55 ഡോളര്‍ (ഏകദേശം 4,850 രൂപ) വരെ നിരക്കില്‍ കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയ അതിവേഗം വളരുന്ന വിപണികളില്‍ എ.ഐ സാന്നിധ്യം വികസിപ്പിക്കാനുള്ള മെറ്റയുടെ വലിയ പദ്ധതിയുടെ ഭാഗമാണിത്. ക്രിസ്റ്റല്‍ ഇക്വേഷന്‍, അക്വന്റ് ടാലന്റ് തുടങ്ങിയ സ്റ്റാഫിങ് സ്ഥാപനങ്ങള്‍ വഴിയാണ് കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നത്. ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, വാട്ട്‌സ്ആപ്പ് എന്നിവയിലുടനീളം പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുകള്‍ക്കായി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലാണ് ഇവര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അപേക്ഷകര്‍ക്ക് ഹിന്ദി, ഇന്തോനേഷ്യന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. കൂടാതെ കഥപറച്ചില്‍, കഥാപാത്ര വികസനം, എ.ഐ ഉള്ളടക്ക വര്‍ക്ക്ഫ്ലോകളില്‍ എന്നിവയില്‍ കുറഞ്ഞത് ആറ് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. നിയമന നീക്കത്തെക്കുറിച്ച് മെറ്റയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

◾  വര്‍ഷംതോറും വര്‍ധിച്ചുവരുന്ന, ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന നാഡീവ്യവസ്ഥാ രോഗമാണ് അല്‍ഷിമേഴ്‌സ്. ഇത് സാധാരണയായി 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് കാണപ്പെടാറുള്ളതെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ രോഗം ബാധിക്കാം. തലച്ചോറില്‍ ചില ടോക്സിക് പ്രോട്ടീനുകള്‍ അടിഞ്ഞു കൂടുന്നതാണ് പ്രധാനമായും അല്‍ഷിമേഴ്സിലേക്ക് നയ്ക്കുന്ന പ്രധാന കാരണം. ഇത് കാലക്രമേണ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനും ഓര്‍മ നഷ്ടപ്പെടുന്നതിലേക്കും ചിന്താശേഷി ദുര്‍ബലമാകുന്നതിനും കാരണമാകാം. സാധാരണയായി പെറ്റ് സ്‌കാനിങ്ങിലൂടെയും സ്പൈനല്‍ ടാപ്പ് പരിശോധനയിലൂടെയുമൊക്കെയാണ് അല്‍ഷിമേഴ്സ് രോഗനിര്‍ണയം നടത്തിയിരുന്നത്. ഇത് രണ്ടും സമയം എടുക്കുന്നതും ചെലവേറിയതുമാണ്. എന്നാല്‍ അത്രയൊന്നും പോകാതെ ലളിതമായ ഒരു രക്തപരിശോധനയിലൂടെ അല്‍ഷിമേഴ്സ് രോഗനിര്‍ണയം നടത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 'ലുമിപള്‍സ് ജി പിടിഎയു217/ബി-അമിലോയിഡ് 1-42 പ്ലാസ്മ' എന്ന രക്ത പരിശോധനയിലൂടെ തലച്ചോറിലെ ഫോസ്ഫോറിലേറ്റഡ് ടൗ 217 (പിടിഎയു217), ബീറ്റാ-അമിലോയിഡ് 1-42 എന്നീ രണ്ട് പ്രോട്ടീനുകളുടെ അളവ് വിശകലനം ചെയ്യുന്നതിലൂടെ അല്‍ഷിമേഴ്സ് രോഗം തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. പരിശോധനയ്ക്ക് എഫ്ഡിഎ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പരിശോധനഫലങ്ങള്‍ 92 ശതമാനത്
Previous Post Next Post
3/TECH/col-right