Trending

റോഡരികിലെ വാഹനങ്ങൾ നീക്കം ചെയ്യൽ തുടരുന്നു.

താമരശ്ശേരി: : അപകട ഭീഷണി ഉയർത്തി റോഡരികുകളിൽ കാലങ്ങളായി നിർത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്യൽ താമരശ്ശേരി താലൂക്ക് പരിതിയിൽ തുടരുന്നു. വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും റോഡരികുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും മാറ്റാനാണ് പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ്.

റോഡരികിലും മറ്റ് പൊതു സ്ഥലങ്ങളിലും വാഹനങ്ങൾ ദീർഘകാലം നിർത്തിയിടുന്നത് നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ബുദ്ധിമുട്ടായതോടെ പരാതികളും ഉയർന്നു. വളവുകളിലും തിരിവുകളിലും നിറുത്തിയിടുന്ന വാഹനങ്ങൾ ദൂരക്കാഴ്ചയെ ബാധിക്കുന്നതിനായാണ് വാഹന യാത്രക്കാരുടെ പ്രധാന പരാതി. 

നിരവധി റോഡപകടങ്ങളാണ് ഇതുമൂലം ഉണ്ടായത്. വാഹനങ്ങളുടെ ബാറ്ററികൾ, ടയറുകൾ, പെയിന്റ്, മറ്റ് ഭാഗങ്ങൾ എന്നിവ മണ്ണിൽ ലയിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതായും തെളിഞ്ഞിരുന്നു. താമരശ്ശേരി താലൂക്കിലെ റോഡിന് വശങ്ങളിലായി ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ താമരശ്ശേരി തഹസിൽദാറെയും, ഡെപ്യൂട്ടി തഹസിൽദാറേയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

കണ്ടു കെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ തഹസിൽദാർമാർ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി താലൂക്ക് പരിതിയിലെ വാഹനങ്ങൾ അമ്പായത്തോട് മിച്ചഭൂമിക്ക് സമീപം റവന്യുഭൂമിയിലാണ് സൂക്ഷിക്കുന്നത്. വാഹനങ്ങൾ എടുത്ത് മാറ്റുന്നതിനു മുമ്പ് വിശദമായ മഹസർ പൊലീസ് സബ് ഇൻസ്‌പെക്ടർ തയ്യാറാക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ റിപ്പോർട്ടുകൾ അവ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് സമർപ്പിക്കുന്നുണ്ട്.

രാത്രി ഏറെ വൈകിയും വാഹനങ്ങൾ നീക്കുന്ന പ്രവൃത്തി തുടരുകയാണ്.കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നിന്നു മാത്രം 20 ബൈക്കുകൾ, ഏഴ് കാറുകൾ, രണ്ട് ഗുഡ്സ് ഓട്ടോകൾ, ഒരു റോഡ് റോളർ എന്നിവ കണ്ടു കെട്ടി. വരും ദിവസങ്ങളിലും നീക്കം ചെയ്യൽ തുടരും.


Previous Post Next Post
3/TECH/col-right