Trending

ഇത് ജനങ്ങളുടെ നേട്ടം, ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം; മുഖ്യമന്ത്രി


 

ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി ഇതിനെ കണക്കാക്കണം. ആ നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം.

യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 11 ജില്ലാ പഞ്ചായത്തില്‍ ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയെന്നും പിണറായി അവകാശപ്പെട്ടു.

ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്ന് തെളിയിച്ചിരിക്കുന്നു. 2015നെ താരതമ്യം ചെയ്യുമ്ബോള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 പഞ്ചായത്തായി.

കഴിഞ്ഞ തവണ 98 ബ്ലോക്കില്‍ ജയിച്ചെങ്കില്‍ ഇക്കുറി 108 എണ്ണം ജയിച്ചു. ആറില്‍ അഞ്ച് കോര്‍പറേഷനും നേടി. 941 ഗ്രാമപഞ്ചായത്തില്‍ 514 ല്‍ മേല്‍ക്കൈ നേടി. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എല്‍ഡിഎഫ് മത്സരിച്ചത്. 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റപ്പെട്ട സ്ഥലത്തല്ല എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടായത്. സംസ്ഥാനത്തുടനീളം സമഗ്ര മുന്നേറ്റം നടത്തി. എല്ലാ വിഭാഗക്കാരും അതിലുണ്ട്. ഒരു ഭേദവുമില്ലാതെ എല്‍ഡിഎഫിനെ പിന്താങ്ങുന്ന നിലയാണ് ഉണ്ടായത്. എല്‍ഡിഎഫിന് വലിയ സ്വീകാര്യതയാണ് ജനം നല്‍കിയത്. അതുകൊണ്ടാണ് കേരള ജനതയുടെ വിജയമാണ് എന്ന് പറഞ്ഞത്. യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന പല സ്ഥലത്തും ദയനീയമായി പരാജയപ്പെട്ടു.

യുഡിഎഫ് നേതാക്കളുടെ തട്ടകത്തില്‍ പോലും എല്‍ഡിഎഫ് വിജയക്കൊടി നാട്ടി. ഒരിക്കലും കൈവിടില്ല എന്ന് കരുതിയ സ്ഥലത്താണ് അട്ടിമറി സംഭവിച്ചത്. അതിന് കാരണം ആ മുന്നണിയുടെ വിശ്വാസ്യത തകര്‍ന്നു എന്നതിന് സൂചനയാണ്. ഒന്നിച്ചു നില്‍ക്കുന്നതിന് പകരം പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ജനം നല്‍കിയ ശിക്ഷയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടെന്നും നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണ്. വര്‍ഗീയതക്കെതിരെ പോരാടാന്‍ എല്‍ഡിഎഫാണ് ഇവിടെ ഉള്ളതെന്ന് ജനം തിരിച്ചറിഞ്ഞു. നാടിനെ പിന്നോട്ടടിപ്പിക്കാനും തെറ്റായ പ്രചരണം നടത്താനും തയാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്. വ്യാജവാര്‍ത്തകളും അപവാദങ്ങളും പ്രചരിപ്പിച്ച്‌ എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും തകര്‍ക്കാന്‍ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്തു. മാധ്യമങ്ങളേയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയില്‍ കാര്യങ്ങളെ തിരിച്ചറിയുന്നവരാണ്. അതിനാല്‍ കുപ്രചരങ്ങളെ തള്ളിക്കളഞ്ഞ് എല്‍എഡിഎഫിന് വന്‍ പിന്തുണ നല്‍കി. ദുഃസ്വാധീനത്തിന് വഴങ്ങാതെ തീരുമാനം എടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.

ചെയ്ത കാര്യങ്ങളെക്കുറിച്ച്‌ വിമര്‍ശനമുണ്ടായാല്‍ അത് പരിശോധിച്ച്‌ തിരുത്തി പോകുന്നതിന് സഹായകമാകും. ചിലര്‍ ഭാവനയിലൂടെ കഥമെനയുന്നു. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമെ എല്‍ഡിഎഫിനെ ഇകഴ്ത്തിക്കാണിക്കാന്‍ സാധിക്കൂ. ജനം നിലപാട് തീരുമാനിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post
3/TECH/col-right