Trending

കണ്ണൂരിലെ കൊവിഡ് ബാധിതൻ ദുബൈയിൽ നിന്നെത്തിയത് 18 ന് രാവിലെ എട്ട് മണിക്ക്

കണ്ണൂർ: കൊവിഡ് 19 വൈറസ് ബാധയേറ്റ കണ്ണൂർ സ്വദേശി ദുബൈയിൽ നിന്നെത്തിയത് ഈ മാസം 18 ന് രാവിലെ എട്ട് മണിക്ക്. ഇദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. ഇവിടെ നിന്നും ടാക്സി കാറിൽ ഫാറൂഖ് റെയിൽവെ സ്റ്റേഷനിലേക്ക് പോയി. കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിന്റെ ജനറൽ കംപാർട്ട്മെന്റിൽ കയറി കണ്ണൂരിലേക്ക് പോയതായും മനസിലായി. 


രണ്ട് ദിവസത്തിനിടെ 24 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേര്‍ കാസര്‍കോട്ടും മൂന്ന് പേര്‍ കണ്ണൂരുമാണ്. മൂന്ന് പേർ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 രണ്ടായി. 

ഇന്ന് കണ്ണൂരിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശികൾ മൂന്ന് പേരാണ്. ഇവർ മൂന്ന് പേരും ഈ മാസം 18 നാണ് എത്തിയത്. ഇവരിൽ രണ്ട് പേർ കരിപ്പൂർ വിമാനത്താവളത്തിലും ഒരാൾ കണ്ണൂർ വിമാനത്താവളത്തിലും വിമാനമിറങ്ങി.

എറണാകുളത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകൾ മൂന്നു പേരും സുഹുത്തുക്കളായ കണ്ണൂർ സ്വദേശികളാണെന്ന് വ്യക്തമായി. ഒരാൾ കളമശേരിയിലെ ഐസൊലഷൻ വാർഡിലും രണ്ടു പേർ കണ്ണൂരിലെ അശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. 

വിമാനമിറങ്ങിയപ്പോൾ തന്നെ പനി ബാധിച്ചിരുന്നതായി മനസിലായതിനാലാണ് ഒരാളെ കളമശേരി മെഡിക്കൽ കോളേജിലാക്കിയത്. മറ്റ് രണ്ട് പേരോടും നാട്ടിലേക്ക് പോകാൻ അനുവാദം നൽകി.

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേര്‍ കണ്ണൂര്‍ സ്വദേശികളും ഒരാള്‍ കാസര്‍കോട് സ്വദേശിയുമാണ്. കാസര്‍കോട് സ്വദേശിയുടെ ഭാര്യ വീടാണ് കണ്ണൂരിലുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഫറോക്കിലെത്തിയ ഇദ്ദേഹം ട്രെയിന്‍ മാര്‍ഗമാണ് കണ്ണൂരിലെ ഭാര്യവീട്ടിലെത്തിയത്. ഇവരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തിവരികയാണ്.

മൂന്നു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പുതിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും ജനങ്ങള്‍ സ്വയം അച്ചടക്കം പാലിക്കാന്‍ തയ്യാറാകണമന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ക്കു പുറമെ, കോവിഡ് 19 ബാധ സംശയിക്കുന്ന 19 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 8 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 11 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 5172 പേരാണ് വീടുകളിള്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി 143 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ നാലെണ്ണത്തിന്റെ ഫലം പോസിറ്റീവും 128 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. 11 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ശനിയാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ 11 വിമാനങ്ങളിലായി എത്തിയ  634  യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണപുരം റെയില്‍വേസ്റ്റേഷനുകളില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന യാത്രക്കാരെ ് സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും അവര്‍ക്ക് ബോധവല്‍ക്കരണ ലഘുലേഖ നല്‍കുകയും ചെയ്തു. ശനിയാഴ്ച 4138 യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയരാക്കിയതില്‍ 6 പേരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.  417 പേരെ വീടുകളില്‍ ഐസോലേഷന് നിര്‍ദ്ദേശം നല്‍കി പറഞ്ഞയച്ചു.
Previous Post Next Post
3/TECH/col-right